ജൂലാൻ കുന്നിലെ അരുണോദയം
text_fieldsശിശിരത്തിൽ മരങ്ങൾ ഇലപൊഴിക്കുന്നു. വസന്തത്തിൽ അവ വീണ്ടും തളിർക്കുന്നു. കാലപ്രവാഹത്തിൽ എല്ലാം മാറി മാറി വരുമെന്നതുതന്നെയാണ് മനുഷ്യന് പ്രത്യാശ നൽകുന്നത്. കഴിഞ്ഞ ഏഴു വർഷമായി തുടർന്നുവന്ന അതിതീക്ഷ്ണവും നിഷ്ഠുരവുമായ രക്തപങ്കില പരീക്ഷണങ്ങൾക്കൊടുവിൽ സിറിയയിൽ പ്രതീക്ഷയുടെ കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി അറിയുന്നു. ഐക്യരാഷ്ട്രസഭയും സിറിയയും കൂടെ ഇസ്രായേലും ചേർന്ന് ഖുനീത്റ അതിർത്തി മാർഗം ഒക്ടോബർ 15ന് തിങ്കളാഴ്ച തുറന്നുകൊടുത്തു. ഇസ്രായേലിനും സിറിയക്കുമിടയിൽ സമാധാനം കൈവരിക്കാൻ ഇത് ഉതകുമെങ്കിൽ അത് സമാധാനകാംക്ഷികളെ സന്തോഷിപ്പിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേന (UNDOF) യുടെ ശ്രമഫലമായിട്ടാണ് ഈ നേട്ടം.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ നിർദേശാനുസരണമാണ് UNDOF നിലവിൽ വന്നത്. റഷ്യയുടെ പ്രതിരോധ വകുപ്പ് കഴിഞ്ഞ ഒരു മാസമായി ഐക്യരാഷ്ട്രസഭയുടെ ഈ നിരീക്ഷണസേനയെയും ഇസ്രായേലിനെയും സിറിയയെയും മാധ്യസ്ഥ്യശ്രമത്തിലൂടെ ഈ തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണറിയുന്നത്. 2014ൽ ബശ്ശാർ അൽഅസദിെൻറ ശത്രുക്കളായ സിറിയൻ വിമോചനസേനയും ജബ്ഹതു നസ്ർ സേനയും ഖുനീത്റ നഗരം പിടിച്ചടക്കുകയായിരുന്നു. തുടർന്ന്, ജൂലാൻ കുന്നിലേക്കുള്ള പ്രവേശനകവാടം അടക്കേണ്ടിവന്നു. ഇന്നവർ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ, അന്യായമായും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തിയും ജൂലാൻകുന്നുകളുടെ ഭൂരിഭാഗം കൈയടക്കിവെക്കുകയും അവിടെ ഇസ്രായേലികൾക്കായി പാർപ്പിട സമുച്ചയങ്ങൾ പണിയുകയും ചെയ്യുന്ന നെതന്യാഹു അവിടെ ശാശ്വത സമാധാനം ആഗ്രഹിക്കുന്നുവെന്ന് കരുതാൻ ന്യായമില്ല. എന്നാലും, ഒരു താൽക്കാലിക ആശ്വാസമെന്ന നിലക്ക് ഈ നടപടി സ്വാഗതാർഹംതന്നെയാണ്.
1967ലെ ആറു ദിവസ യുദ്ധത്തിലാണ് ഇസ്രായേൽ ജൂലാൻ കുന്നുകൾ കൈവശപ്പെടുത്തിയത്. പടിഞ്ഞാറു വശത്തെ ‘ഖലീലീ’ കടലും ഹുല്ലാ താഴ്വരയും ഇസ്രായേലിെൻറ ചൊൽപ്പടിയിലായി. തദ്ദേശവാസികൾ പീഡനങ്ങളേറ്റുവാങ്ങി അസ്വസ്ഥരായി ജീവിതം തള്ളിനീക്കി മുന്നോട്ടുപോകാൻ നിർബന്ധിതരായി. ഇസ്രായേലാകട്ടെ, ഇതൊക്കെയും അവഗണിച്ചുകൊണ്ട് വംശവെറിയരായ ജൂതന്മാർക്കുവേണ്ടി യഥേഷ്ടം കോളനികൾ പടുത്തുയർത്തുകയായിരുന്നു. തങ്ങളുടെ ഇംഗിതത്തിനൊത്ത ‘ജൂലാൻ കുന്നുകൾക്കായുള്ള നിയമങ്ങൾ’ അവിടങ്ങളിൽ അവർ നടപ്പാക്കി. അങ്ങനെയാണ്, കത്സിറീൻ, മജീദ് അൽ ശംസ്, ബനീ യഹൂദ എന്നിവിടങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾ ഉയർന്നുവന്നത്. ഐക്യരാഷ്ട്രസഭയുടെ 497 പ്രമേയം ഇത് നിരാകരിക്കുകയുണ്ടായി. ഇസ്രായേലിെൻറ നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ അത് വ്യർഥമാണെന്നും ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയം ഊന്നിപ്പറഞ്ഞു. പക്ഷേ, ഫലം തഥൈവ. ഇസ്രായേൽ അതു വകവെക്കുകയുണ്ടായില്ല.
പിന്നെ, ഇപ്പോൾ എന്താണ് ഇസ്രായേലിെൻറ ചുവടുമാറ്റത്തിന് പ്രേരകമായത്? അമേരിക്കയുടെ പിന്തുണയാണ് ഇസ്രായേലിനെ മിഡിലീസ്റ്റിൽ ആധിപത്യമുറപ്പിക്കാൻ സഹായിക്കുന്നത്. എന്നാൽ, സിറിയയിൽ അമേരിക്കയുടെ- ട്രംപ് ഭരണകൂടത്തിെൻറ- വിദേശനയം നയമില്ലായ്മയാണെന്നു തിരിച്ചറിയാൻ, വളരെ വൈകിയാണെങ്കിലും, ബിന്യമിൻ നെതന്യാഹുവും നിർബന്ധിതനായിരിക്കുന്നു എന്നതാണ് സത്യം!
മിഡിലീസ്റ്റ് സങ്കുചിത മതവർഗീയതയുടെ ഈറ്റില്ലമാണെന്ന് 2016ലെ സ്റ്റേറ്റ് ഓഫ് ദ യൂനിയൻ പ്രഭാഷണത്തിൽ ബറാക് ഒബാമ കുറ്റപ്പെടുത്തുകയുണ്ടായി. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന വിഘടന വാദത്തിൽനിന്ന് അറബ് രാഷ്ട്രങ്ങൾ ക്രമേണ മുക്തമായി വരുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ചരിത്രമറിയുന്ന രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ തിരുത്തി: മിഡിലീസ്റ്റിൽ ജനങ്ങളുടെ വ്യക്തിജീവിതത്തിൽ മതം എന്നും പ്രസക്തമായിരുന്നുവെന്നതു നേരാണ്.
എന്നാൽ, മതാധിഷ്ഠിതമായൊരു ഭരണകൂടം അടുത്ത കാലത്ത് നിലവിൽ വരുന്നതും ശിയ-സുന്നി ചേരിതിരിവുകൾക്ക് ആക്കംകൂടിയതും 1979ലെ ഇറാനിയൻ വിപ്ലവത്തിെൻറ ശേഷമാണ്. 2003ൽ അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തി സദ്ദാം ഹുസൈൻ പുറത്തായതോടെ ഇറാെൻറ സ്വാധീനവും വിപുലപ്പെട്ടു. യഥാർഥത്തിൽ, അമേരിക്കയുടെ ഉദ്ദേശ്യം ഇറാഖിലും തുടർന്ന് ലിബിയയിലും യമനിലും പിന്നീട് സിറിയയിലും തങ്ങൾക്കിഷ്ടമുള്ള ഭരണാധികാരികളെ പ്രതിഷ്ഠിക്കുകയെന്നതായിരുന്നു. ലോഹ ഖനിജങ്ങളും പെട്രോളും നിറഞ്ഞ സമൃദ്ധമായ അറബ് രാഷ്ട്രങ്ങളെ ചൂഷണംചെയ്യാനും അവർക്ക് ആയുധങ്ങൾ വിറ്റഴിക്കാനുമായി മത്സരിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളുടെ മുൻപന്തിയിലാണല്ലോ അമേരിക്ക. അറബ് ഭരണാധികാരികളെ വശപ്പെടുത്തുന്നതിലൂടെ റഷ്യയുടെയും ഇറാെൻറയും വർധിച്ചുവരുന്ന സ്വാധീനം ക്ഷയിപ്പിക്കാനും തങ്ങളുടെയും ഇസ്രായേലിെൻറയും സ്വാധീനം ശക്തമാക്കാനുമാണ് അമേരിക്ക ലക്ഷ്യംവെച്ചത്. എന്നാൽ, സംഭവിച്ചത് നേരെ വിപരീതമാണ്. അഫ്ഗാനിസ്താെൻറ പശ്ചിമ ഭാഗം മുതൽ മെഡിറ്ററേനിയൻ സമുദ്രം വരെ ഇറാൻ തങ്ങളുടെ സ്വാധീനം ശക്തമാക്കി.
ഇതിനിടയിൽ, ഇറാനുമായും സിറിയയുമായും തന്ത്രങ്ങൾ മെനഞ്ഞ വ്ലാദിമിർ പുടിെൻറ കീഴിൽ റഷ്യ മേഖലയിൽ നിർണായക ശക്തിയായിത്തീർന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴു തവണ നെതന്യാഹു പ്രസിഡൻറ് പുടിനെ സന്ദർശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. എങ്ങനെയെങ്കിലും റഷ്യയെ ഇറാെൻറയും സിറിയയുടെയും സ്വാധീനവലയത്തിൽനിന്ന് അടർത്തിയെടുക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തിയത്. എന്നാൽ, അതൊന്നും ഫലിക്കാതെ വരുകയും ഉർദുഗാെൻറ നേതൃത്വത്തിൽ തുർക്കികൂടി റഷ്യയുമായി സൗഹൃദത്തിലാണെന്ന് ബോധ്യമാവുകയും ചെയ്തപ്പോൾ, പതിയെ പിന്മാറുന്നതാണ് നല്ല ബുദ്ധിയെന്നു നെതന്യാഹുവിന് തോന്നിയിരിക്കണം! ഇസ്രായേലും റഷ്യയും തമ്മിൽ ബന്ധം വഷളാവുകയാണ്. റഷ്യയുടെ സൈനിക വിമാനം തകർന്നുവീഴുകയും 15 സേനാംഗങ്ങൾ മൃതിയടയുകയും ചെയ്തതാണ് പുടിനെ ചൊടിപ്പിച്ചത്. ഇത് സംഭവിച്ചിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. സിറിയയിലെ ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് ഇസ്രായേലിനു പതിവാണ്. കഴിഞ്ഞ രണ്ടു വർഷത്തിൽ 200 തവണ ഇസ്രായേൽ ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടത്രെ.
സ്വാഭാവികമായും റഷ്യൻ വിമാനം തകർന്നുവീണു. സിറിയക്ക് റഷ്യ ഏറ്റവും ആധുനികമായ എസ്-300 മിസൈലുകൾ നൽകാൻ തീരുമാനിച്ചത് ഇസ്രായേൽ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഉടനെ, നെതന്യാഹു പുടിനുമായി ബന്ധപ്പെട്ട് അത് മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നറിയിക്കുകയും ചെയ്തു. എങ്കിലും, റഷ്യ തീരുമാനിച്ചത് നടപ്പാക്കാൻതന്നെയാണ് ഉറച്ചിരിക്കുന്നത്. ഇത് സിറിയയുടെ പ്രതിരോധശക്തി വർധിപ്പിക്കുന്നതാണ്. റഷ്യയുടെയും ഇറാെൻറയും സഹായത്തോടെയാണെങ്കിലും ബശ്ശാർ അൽഅസദ് രാജ്യം ഏതാണ്ട് പൂർണമായും തിരിച്ചുപിടിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇസ്രായേലിെൻറ അതിർത്തിയിൽ സിറിയയോടൊപ്പം ഇറാനും, ലബനാനിൽ ഹിസ്ബുല്ലയും കൂടിയിരിക്കുന്നത് ഇസ്രായേലിനു തലവേദന തന്നെയാണ്. ഈയൊരു സാഹചര്യത്തിലാണ് ജൂലാൻ അതിർത്തിയിൽ ഖുനീത്റ പാത തുറന്നിരിക്കുന്നത്.
ജൂലാൻ കുന്നുകളിലെ സിറിയക്കാർ ആഹ്ലാദചിത്തരാണ്. പ്രത്യേകിച്ചും, കർഷകർക്ക് ഇതാഘോഷമായിരിക്കുന്നു. ‘മജിദ് അൽശംസി’ലെ തെൻറ ആപ്പിൾതോട്ടത്തിൽനിന്ന് ആക്ടിവിസ്റ്റായ സൽമാൻ ഫക്റുദ്ദീൻ അറബ് ന്യൂസ് പ്രതിനിധിയോടു തങ്ങളുടെ ആപ്പിളിനു വിലകൂടിയതായി അറിയിക്കുകയുണ്ടായി. എന്നാൽ, തദ്ദേശവാസികൾ സന്തുഷ്ടരാകുന്നത് ഇതുകൊണ്ടു മാത്രമല്ല. അതേ ദിവസംതന്നെ, സിറിയൻ വിദേശകാര്യ മന്ത്രി വലീദ് മുഅല്ലിമും ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം ജഅഫറും ചേർന്ന് ഇറാഖി-സിറിയൻ അതിർത്തിയിലെ അൽ വലീദ് അതിർത്തി തുറക്കാൻ തീരുമാനിച്ചു. താമസിയാതെ, ജോർഡെൻറ ഭാഗത്തുനിന്ന് പ്രതികരണം കൂടുതൽ ആവേശം പകർന്നു. ഇപ്പോൾ, സിറിയയും ഇറാനും മാത്രമല്ല, ഇറാഖും ജോർഡനും ലബനാനുമെല്ലാം ഒത്തുചേർന്നു നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.