ആത്മഹത്യാ പ്രതിരോധം മുഖ്യ അജണ്ടയാക്കണം
text_fieldsകേരളം നേരിടുന്ന ഗുരുതര സാമൂഹിക പുതിയ തലമാണ് പെരുകുന്ന ആത്മഹത്യകൾ. മികച്ച അടിസ്ഥാന സൗകര്യവും ജീവിതനിലവാരവുമുള്ള സമൂഹത്തിൽ മനുഷ്യർ പ്രതിസന്ധികൾക്കും വിഷമങ്ങൾക്കും പരിഹാരമായി മരണം തിരഞ്ഞെടുക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. വിദ്യാർഥികളും വിദ്യാസമ്പന്നരും, അനേകമനേകം ആളുകളെ ചികിത്സിച്ചു സുഖപ്പെടുത്തിയ ഡോക്ടർമാരുമൊക്കെയുണ്ട് ഈയിടെ സ്വയം മതിയാക്കിപ്പോയവരുടെ പട്ടികയിൽ. മരണത്തിലേക്ക് ഒളിച്ചോടുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നമ്മുടെ വിദ്യാഭ്യാസത്തിനും സാമൂഹിക കെട്ടുറപ്പിനും ആകുന്നില്ല എന്നുണ്ടെങ്കിൽ അടിയന്തര പരിഹാരമാർഗം തേടേണ്ടിയിരിക്കുന്നു. മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ മേഖലയിൽ ഗവേഷണവും സന്നദ്ധ പ്രവർത്തനവും നടത്തിവരുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ, ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത്തലം മുതൽ നടപ്പാക്കാവുന്ന ഒരു കർമ പദ്ധതി അത്യാവശ്യമായിരിക്കുന്നു.
മരണത്തിന്റെ മനഃശാസ്ത്രം
പ്രതീക്ഷയറ്റുവീഴുമ്പോഴാണ് ഒരാൾ ഒറ്റക്കയറിലേക്ക് ചുരുങ്ങുന്നത്. ഈ മാനസികാവസ്ഥയിലേക്ക് ചിലർ പൊടുന്നനെ തെന്നിവീഴാം, വിഷാദത്തിലകപ്പെട്ട് പ്രതീക്ഷയറ്റ് പതിയെപ്പതിയെ മരണം തിരഞ്ഞെടുക്കുന്നവരാവാം മറ്റുചിലർ. ‘സ്മൈലിങ് ഡിപ്രഷൻ’ ഇന്ന് നമുക്കിടയിലും സാധാരണയാണ്. മാനസിക പ്രയാസത്തിന്റെ ഒരു ലക്ഷണങ്ങളും പ്രകടിപ്പിക്കാതെയാണ് ഇവർ മരണത്തെ തിരഞ്ഞെടുക്കുന്നത്. പെരുമാറ്റത്തിലോ ഇടപെടലിലോ യാതൊരു അസ്വാഭാവികതയും കാണിക്കാതെ പൊടുന്നനെ കടുംകൈ ചെയ്യാൻ സാധ്യതയുള്ളവരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പ്രതിസന്ധികളെ തുറന്നുപറയാത്തതും ചുറ്റിലുള്ളവർക്ക് തിരിച്ചറിയാനാവാത്തതും ഇത്തരക്കാരിൽ പൊടുന്നനെയുള്ള ആത്മഹത്യക്ക് വഴിയൊരുക്കുന്നു. മാനസിക പിരിമുറുക്ക ലക്ഷണങ്ങൾ മറഞ്ഞിരിക്കുന്നതിനാൽ ‘മാസ്കിങ് ഡിപ്രഷൻ‘ എന്നും ഇത് അറിയപ്പെടുന്നു. ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കേവലം കാരണങ്ങളെ ചെറുക്കുന്നതിലൂടെ മാത്രം ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കാനാകില്ല. ആത്മഹത്യക്കുള്ള കാരണം ഓരോ രുത്തർക്കും വ്യത്യസ്തമായിരിക്കും. പരീക്ഷപ്പേടി മുതൽ ദുരഭിമാനം വരെ മരണത്തിലേക്കെത്തിക്കുന്നിടത്ത് കാരണത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങൾ മതിയാകില്ല. സ്വയംഹത്യ ഒരു പരിഹാരമല്ല എന്ന ബോധ്യം ജനങ്ങൾക്ക് പകർന്നുനൽകി കരുത്തുപകരുക എന്നത് ആത്മഹത്യാ പ്രതിരോധത്തിൽ പ്രധാനമാണ്. ഇതുവഴി ജീവിതത്തെ വിശാലമായി കാണാനും മരണചിന്തകളെ സ്വയം പ്രതിരോധിക്കാനും സാധിക്കുന്നു.
ഒരുമിച്ച് പ്രതിരോധിക്കാം
സമ്മർദത്തിലകപ്പെട്ട എല്ലാവർക്കും സ്വയം പ്രതിരോധം സാധ്യമാവണമെന്നില്ല. അതുകൊണ്ടുതന്നെ വർധിച്ചു വരുന്ന ആത്മഹത്യാ നിരക്കിനെ പ്രതിരോധിക്കാൻ സ്വയം പ്രതിരോധം മാത്രം മതിയാകില്ല. ശാസ്ത്രീയമായ ആലോചനകളും തടയിടാൻ സാമൂഹിക പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്. വേരുള്ള ബന്ധങ്ങളാണ് ഇതിൽ പ്രധാനം. പരസ്പരം ആഴ്ന്നുകിടക്കുന്ന മനുഷ്യർക്കിടയിൽ ആത്മാവ് ഒറ്റപ്പെടില്ല. നമുക്കെല്ലാവർക്കും തിരിച്ചറിയാനാവണം നമ്മുടെ ഇടങ്ങളിലെ നീറുന്ന മനുഷ്യരെ. ഫേസ്ബുക്കിൽ അയ്യായിരം സുഹൃത്തുക്കളും ഫോൺ കോൺടാക്ടിൽ ആയിരത്തിലേറെ നമ്പറുകളുമുള്ള ആളുകളാണ് പലപ്പോഴും പറയാനും കേൾക്കാനും മനസ്സിലാക്കാനും ആരുമില്ല എന്ന വിഷാദ ചിന്തയിൽ മരണത്തെക്കുറിച്ച് ആലോചിക്കുന്നത്. ഒരു ഫോൺകോൾ, അതുമല്ലെങ്കിൽ വാട്സ്ആപ്പിൽ അയക്കുന്ന ഒറ്റവരി മെസേജ് മതിയാവും ഒരാളെ മരണചിന്തയിൽനിന്ന് വഴിമാറ്റാൻ. ഒരാൾ മരണം വരിച്ച ശേഷം അയാൾ വിഷമങ്ങൾക്കിടയിലാണ് ജീവിച്ചത് എന്ന് അറിഞ്ഞില്ല എന്ന് വിലപിക്കുന്നത് സാമൂഹിക ജീവി എന്ന നിലയിലെ നമ്മുടെ പരാജയമാണ്. ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ അയാൾ മാത്രമല്ല തോൽക്കുന്നത്, അയാളുൾക്കൊള്ളുന്ന സമൂഹം കൂടിയാണ്. മികച്ച വലയങ്ങളിൽ നിന്ന് മനുഷ്യർ മനസ്സറ്റ് വീഴില്ല. ഈ ആശയമാണ് ‘ഗേറ്റ്കീപ്പിങ്’ എന്ന ശാസ്ത്രീയ രീതിയിലൂടെ ആവിഷ്കരിക്കുന്നത്. മാനസിക സമ്മർദമനുഭവിക്കുന്നവരെ തിരിച്ചറിയാനും അടിയന്തര സഹായമുറപ്പാക്കാനും ചുറ്റിലുള്ളവരെ തയാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ആത്മഹത്യാ സാധ്യതയുള്ളവരെ മുൻകൂട്ടി മനസ്സിലാക്കാനും അവരെ സമീപിക്കാനുമുള്ള അറിവും കഴിവും വളർത്തിയെടുക്കുകയാണ് ഈ രീതിയുടെ പ്രധാനലക്ഷ്യം. അടിയന്തര സഹായവും വിദഗ്ധചികിത്സയും ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ആത്മഹത്യാ സാധ്യതയെ ഒരാളിൽ തിരിച്ചറിഞ്ഞാലുടൻ അടിയന്തര സുരക്ഷ ഉറപ്പാക്കാനാകണം. അയാൾ ജീവിക്കുന്ന അന്തരീക്ഷത്തിൽനിന്ന് ആത്മഹത്യാ സാധ്യതകളുടെ പഴുതടക്കേണ്ടതുണ്ട്. പിന്നീട് മികച്ച ചികിത്സ വേഗത്തിൽ ലഭ്യമാക്കണം. ഒരു പ്രഫഷനലിന്റെ സഹായത്തോടെയാവണം തുടർന്നുള്ള ചുവടുവെപ്പുകൾ. ആത്മഹത്യ ഒരു മാനസിക അടിയന്തരാവസ്ഥയാണ്. മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാളുടെ തീരുമാനങ്ങളും പ്രവൃത്തികളും പ്രവചനാതീതമായിരിക്കും. അതിനാൽ തന്നെ കൂടെയുള്ളവരുടെ ആത്മവിശ്വാസവും പ്രധാനമാണ്.
ആത്മവീര്യമില്ലാത്ത ഒരാളുടെ ഇടപെടലുകൾ പലപ്പോഴും ഗുരുതരമായ വീഴ്ചയിലെത്തിക്കും. ശാസ്ത്രീയമായ ഗേറ്റ്കീപ്പിങ് സെഷനിലൂടെയാണ് ഇത്തരം കഴിവുകൾ ആർജിച്ചെടുക്കേണ്ടത്. കൂടെയുള്ളവരുടെ പെരുമാറ്റവും ഇടപെടലും ജാഗ്രതയോടെയാവണം. മാനസിക സമ്മർദത്തിലൂടെ കടന്നുപോകുന്ന ഒരാളോട് ഒരിക്കലും അയാളകപ്പെട്ട പ്രശ്നത്തെക്കുറിച്ച് സംസാരിക്കാതിരിക്കുക എന്നത് പ്രധാനമാണ്. പരിഹാരങ്ങളിലൂടെ മാത്രം പ്രതീക്ഷനൽകുക, ഒറ്റക്കല്ല കൂടെയുണ്ട് എന്ന വിശ്വാസം പകരുക. പലപ്പോഴും ഇത്തരം ചെറിയ പ്രതീക്ഷകൾ മാത്രം മതിയാകും ഒരാൾക്ക് തിരിഞ്ഞുനടക്കാൻ. അനുകമ്പയോടെയുള്ള വാക്കുകളിലൂടെ തന്നെ മനുഷ്യന് അതിജീവിക്കാനാകും. അറ്റുവീഴാൻ തുനിയുന്ന ഒരാൾക്ക് ജീവിക്കാനുള്ള കാരണങ്ങൾ തുറന്നിടുക എന്നതാണ് ചുറ്റുപാടിന് ചെയ്യാനുള്ളത്. റസിഡൻഷ്യൽ അസോസിയേഷനുകൾ, ഗ്രാമസഭകൾ, ക്ഷേത്ര-പള്ളി കൂട്ടായ്മകൾ, പൂർവ വിദ്യാർഥി ഗ്രൂപ്പുകൾ എന്നിവയിലെല്ലാം അംഗങ്ങളുടെയും അവരുമായി ബന്ധമുള്ളവരുടെയും മാനസികാരോഗ്യം ഉറപ്പാക്കലും ആത്മഹത്യാ പ്രതിരോധവും ഒരു സുപ്രധാന അജണ്ടയാക്കി മാറ്റണം. ഓർക്കുക: ഒരു മനുഷ്യന് ജീവൻ നൽകാൻ നമുക്ക് സാധിക്കില്ല, പക്ഷേ, ജീവിതം പാതിവഴിയിൽ നിർത്താനുള്ള ചിന്തയിൽനിന്ന് വഴിമാറ്റി മുന്നോട്ടു നയിക്കാൻ നമുക്ക് സാധിച്ചേക്കും; സാധിച്ചേ തീരൂ.
(റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ, സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഗവേഷണം നടത്തുകയാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.