Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർദാർജീ, അങ്ങയുടെ...

സർദാർജീ, അങ്ങയുടെ പ്രതിമ തിളങ്ങാൻ ഇരുട്ടിലേക്ക് എറിയപ്പെട്ടവരെ അറിയുമോ..?

text_fields
bookmark_border
സർദാർജീ, അങ്ങയുടെ പ്രതിമ തിളങ്ങാൻ ഇരുട്ടിലേക്ക് എറിയപ്പെട്ടവരെ അറിയുമോ..?
cancel

ദരണീയനായ സർദാർ പട്ടേല്‍ ജീ,
ഇൗ നാടിെൻറ സ്വാതന്ത്ര്യത്തിനായി പോരാടിയ അങ്ങയുടെ ആത്മാവ് താങ്കൾ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ഇൗ മാതൃഭൂമിയിൽ കുടികൊള്ളുന്നുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. രാജാക്കന്മാരുടെ കൈയിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ചത് അങ്ങയുടെ പ്രവർത്തനങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ കഴുത്തറപ്പൻ നികുതി വ്യവസ്ഥകളിൽനിന്ന് കർഷകരെ രക്ഷിച്ചത് താങ്കൾ കൊണ്ടുവന്ന നിയമം മൂലമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അക്രമങ്ങൾക്കെതിരെ താങ്കൾ കൈക്കൊണ്ട മതേതരവും ശക്തവുമായ നിലപാടുകൾ മഹാത്മാ ഗാന്ധിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ‘സർദാർ’ എന്ന വിശേഷണവുമായി ഒരു മഹാമേരു കണക്കെ അങ്ങ് നിലകൊള്ളുന്നു. പക്ഷേ, താങ്കൾക്കറിയാമോ അങ്ങയുടെ പാരമ്പര്യത്തെ വലിച്ചെറിഞ്ഞുകൊണ്ട് 182 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാക്കി അങ്ങയെ മാറ്റിയിരിക്കുന്നു. ആരാണ് താങ്കളുടെ ഇൗ പുതിയ അവതാര നിർമിതിക്കു പിന്നിലെന്ന് അങ്ങയ്ക്ക് ഉൗഹിക്കാമോ...?
ആദിവാസി സമൂഹത്തിെൻറ ദേവന്മാർ കുടികൊള്ളുന്ന സാധു ബേട്ടിൽ രാപ്പകൽ പണിയെടുത്ത് അങ്ങയുടെ പ്രതിമ പൂർത്തിയാക്കിയത് ചൈനക്കാരാണ്. അവർക്കൊപ്പം ഏതാനും നാടൻ തൊഴിലാളികളും ഉണ്ടായിരുന്നു എന്നു മാത്രം.

പട്ടേൽ പ്രതിമ നിർമാണ വേളയിൽ സൈനികർ കാവൽ നിൽക്കുന്നു

ആരുടെ ഭൂമിയിലാണ് അങ്ങയുടെ പ്രതിമ ഉയർത്തിയിരിക്കുന്നതെന്ന് ഇപ്പോൾ താങ്കൾ ചോദിക്കുന്നുണ്ടാവും. ആരുടെ പദ്ധതിയാണ് ഇതിനു പിന്നിൽ എന്നും അങ്ങേക്കിപ്പോൾ സന്ദേഹം തോന്നുന്നുണ്ടാവും. അങ്ങയുടെ പ്രതിമ നിലകൊള്ളുന്ന, പുഴകളും മലകളും കാടുകളും നിറഞ്ഞ ആ ഭൂപ്രദേശം വാസ്തവത്തിൽ ആദിവാസികളുടെതാണ്. താങ്കളും മഹാത്മാ ഗാന്ധിയും നെഹ്റുവും അടങ്ങുന്ന നേതാക്കന്മാർ സുരക്ഷ ഉറപ്പു നൽകിയ, പഞ്ചശീല തത്വങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കിയ അതേ ഗ്രാമീണ ജനതയുടെ മണ്ണ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബാബ സാഹേബ് അംബേദ്കർ അഞ്ചാം ഷെഡ്യുളിൽ പെടുത്തി സംരക്ഷിച്ച അതേ ആദിവാസികളുടെ മണ്ണ്.

സാധു േബട്ടിലെ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുമ്പോൾ താങ്കൾക്കു കാണാം നർമദ നദിയുടെ തീരങ്ങൾ. അവിടെ വസിച്ചിരുന്ന ആ ആദിവാസികളുടെ െപാളിച്ചുമാറ്റപ്പെട്ട കുടിലുകൾ.

ആദിവാസികളെ ഒഴിപ്പിച്ച് പട്ടേൽ പ്രതിമ സ്ഥാപിക്കാനായി തറക്കല്ലിടുന്ന വേളയിൽ സൈനികർ കാവൽ നിൽക്കുന്നു - ഫയൽ (കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്)

അങ്ങ് ഒാർക്കുന്നുണ്ടോ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് താങ്കളുടെ നേതൃത്വത്തിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായി െഎക്യഭാരതം കെട്ടിപ്പടുത്ത ആ നാളുകൾ..? താങ്കളുടെ പുതിയ അവതാരത്തിനും അവരിട്ടിരിക്കുന്ന പേര് ‘െഎക്യം’ (Unity) എന്നാണ്. വിരോധാഭാസമെന്നു പറയെട്ട ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ചെടുക്കുക മാത്രമല്ല, അവരുടെ അവകാശങ്ങൾ പോലും കവർന്നെടുത്തുകൊണ്ടാണ് അങ്ങയുടെ പ്രതിമ പണിതുയർത്തിയിരിക്കുന്നത്. ഇത്രയും അസംഘടിതരായ, അതേസമയം സ്വയം പര്യാപ്തരുമായ ഒരു സമൂഹത്തിനുമേൽ ശക്തി പ്രയോഗിച്ച് ആട്ടിയോടിക്കുന്നതിനെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ഒാർത്തിട്ടുണ്ടോ...? ജുനഗഡിനെ ഇന്ത്യയോട് ചേർത്തപ്പോൾ താങ്കൾ അങ്ങനെയായിരുന്നോ പ്രവർത്തിച്ചത്?

പ്രിയപ്പെട്ട സർദാർ, രാജ്യത്തെ ഉൗട്ടുന്നവർ എന്ന പേരിൽ താങ്കൾ അംഗീകരിച്ച കർഷകരാണ് ഇൗ ആദിവാസികൾ. അവരുടെ ജീവിതം ഇന്ന് ദുസ്സഹമായതിനെക്കുറിച്ച്, ഗതികെട്ട് ആത്മഹത്യയിൽ അഭയം തേടേണ്ടിവരുന്നതിെൻറ കാരണത്തെക്കുറിച്ച് അങ്ങേയ്ക്കറിയുമോ...?
ഗാന്ധിജിയുടെ നിർദേശപ്രകാരം താങ്കൾ ഒരുകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് ഇൗ ജനതയ്ക്കുവേണ്ടിയായിരുന്നു. അതേ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇൗ പാവങ്ങളുടെ ഭൂമിയും പുഴയും കാടും മലയും മത്സ്യസമ്പത്തുമെല്ലാം നവകൊേളാണിയൽ ആശയങ്ങൾ േപറുന്ന ഇപ്പോഴത്തെ ഭരണകൂടം തട്ടിപ്പറിക്കുന്നത്. സമ്പന്നരും ശക്തരുമായവരുടെ സ്വത്തിനു മേൽ അവരുടെ കൈ നീളില്ല. പകരം ദുർബലരായ ആദിവാസികളുടെ ഭൂമിയാണ് നിർലജ്ജം അവർ തട്ടിപ്പറിക്കുന്നത്. താങ്കൾ സ്വപ്നം കണ്ട ഇന്ത്യയല്ല സർദാർജീ ഇത്. പാവങ്ങളുടെ സ്വത്ത് പലവിധത്തിലൂടെ അപഹരിച്ചുകൊണ്ടിരിക്കുന്നവർ എങ്ങനെയാണ് താങ്കളൂടെ പൈതൃകത്തിന് അവകാശികളാവുക..?

സർദാർ പട്ടേൽ പ്രതിമയുടെ ദൂരെ നിന്നുള്ള ദൃശ്യം

ആ കുന്നിൻ മുകളിൽ നിന്ന് താങ്കൾ ഇടതുവശത്തേക്ക് ഒന്നു നോക്കുക. നർമദ നദിക്ക് സമാന്തരമായി 120 കിലോ മീറ്റർ നീളമുള്ള ആറു വരിപ്പാത കാണാം. 100ലേറെ വർഷം പഴക്കമുള്ള ലക്ഷക്കണക്കിന് മരങ്ങൾ നിഷ്കരുണം വെട്ടിമാറ്റിയാണ് ആ പാത നിർമിച്ചിരിക്കുന്നത്.

ഒരുകാലത്ത് ന്യുനപക്ഷങ്ങളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്ന അങ്ങയുടെ പ്രതിമ വെട്ടിത്തിളങ്ങി നിൽക്കുന്നതിനായി ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ട ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ച് താങ്കൾ അറിയുന്നുണ്ടോ...? അവർ അധിവസിച്ചിരുന്ന ആറ് ഗ്രാമങ്ങളിലെ ഭൂമി നിയമപരമായല്ല ഏറ്റെടുത്തത്. ബ്രിട്ടീഷുകാർ പോലും ചെയ്യാത്തവിധം ഏക്കറിന് വെറും 80 രൂപ മുതൽ 200 രൂപവരെ കൊടുത്താണ് അവരെ കുടിയിറക്കിയത്. എന്നിട്ടോ, ആ ഭൂമിയിൽ ആഢംബര ഹോട്ടലുകളും കൺവെൻഷൻ സെൻററുകളും കെട്ടിപ്പൊക്കിയിരിക്കുന്നു. ‘ശ്രേഷ്ഠതാ ഭാരത്’ എന്നോ ‘സ്വാമിനാരായൺ കേംപ്ലക്സ്’ എന്നോ പേരു നൽകുകയോ മ്യൂസിയങ്ങൾ നിർമിക്കുകയോ ആണ് ചെയ്തിരിക്കുന്നത്.

അഹിംസയുടെ മാർഗത്തിലൂടെ ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് നൽകിയ അങ്ങയുടെ പേരിലാണ് ഹിംസയുടെ വഴിയിലൂടെ ഇൗ ഭൂമി അപഹരണമത്രയും നടന്നത് എന്നത് ചരിത്രത്തിലെ എക്കാലത്തെയും വലിയ വൈരുദ്ധ്യമായിരിക്കും. കർഷകരെയും ഗ്രാമീണരെയും സംഘടിപ്പിച്ച് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ അങ്ങ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇൗ നെറികേടിനെതിരെ പോരാടുമായിരുന്നു.

അങ്ങയുടെ പേരിൽ കെട്ടിപ്പൊക്കുന്ന അണക്കെട്ടിനായി (സർദാർ സരോവർ) ഭരണകൂടത്താൽ നിഷ്കരുണം കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇൗ ആദിവാസികൾ. ഒരു രൂപപോലും നഷ്ടപരിഹാരം കൊടുക്കാതെയാണ് അവരുടെ ഭൂമി അപഹരിച്ചത്. അങ്ങയുടെ പാത പിന്തുടർന്ന് സമരത്തിനിറങ്ങിയ അവർ ഒടുവിൽ എത്തിയത് ജയിലുകളിലാണ്. ഒാർമയുണ്ടോ, 1943ൽ അങ്ങ് ജയിലിനെ വിശേഷിപ്പിച്ചത് ‘സമാധാനത്തിെൻറ ഇടം’ എന്നായിരുന്നു. 2013ൽ അവരെ കുടിയിറക്കുമ്പോൾ പകരം ഭൂമി നൽകുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, അവർ വഞ്ചിക്കപ്പെടുകയായിരുന്നു. അപഹരിക്കപ്പെട്ട അവരുടെ ഭൂമിയിൽ ടൂറിസം തഴച്ചുവളർന്നു. ആ കുന്നിൻ മുകളിൽനിന്ന് അവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണയക്കണം. കൂടുതൽ നഷ്ടങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻ അങ്ങയ്ക്ക് കഴിഞ്ഞേക്കും...

സർദാർ പട്ടേൽ പ്രതിമക്കായി കുടിയിറക്കപ്പെട്ട ആദിവാസികൾ പ്രതിഷേധിച്ചപ്പോൾ - ഫയൽ ചിത്രം

1500 ഒാളം ചൈനക്കാരായ തൊഴിലാളികളെ കൊണ്ടുവന്നാണ് അങ്ങയുടെ പ്രതിമ നിർമിച്ചുയർത്തിയത് എന്ന് പറയേണ്ടിവരുന്നതിൽ ലജ്ജ തോന്നുന്നു. രാപ്പകൽ അധ്വാനിച്ച കർഷകരുടെ ഭൂമിയിൽ ഇപ്പോൾ ഉയരുന്നത് ഷോപ്പിങ് മാളുകളും പഞ്ചനക്ഷത്ര/സപ്ത നക്ഷത്ര ഹോട്ടലുകളും ഫുഡ് കോർട്ടുകളും ഒക്കെയാണ്. 35,000 കുടുംബങ്ങളാണ് അണക്കെട്ടിെൻറ പേരിൽ നർമദയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. അവർ ആരും ഒരിക്കൽ പോലും നർമദ തടമോ അതിലെ ഒരു തുള്ളി വെള്ളമോ കച്ചവടം ചെയ്തവരല്ല. താങ്കളുടെ സമരത്തിെൻറ പിന്മുറക്കാരായ ഗുജറാത്തിലെ കർഷകരുടെ അവസ്ഥ അത്യന്തം പരിതാപകരമാണ്. അതേസമയം, കോർപറേറ്റുകൾ തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നു.

താങ്കളുടെ ആശയങ്ങൾ ഒന്നൊന്നായി തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അഴിമതിക്കും വർഗീയതയ്ക്കുമെതിരെ താങ്കളുടെ തലമുറ ഉണർന്നിരുന്നു. ആർ.എസ്.എസിെൻറ വർഗീയ അജണ്ടകൾ തിരുത്തണമെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നും ആവശ്യപ്പെട്ട് താങ്കൾ നടത്തിയ പ്രഭാഷണങ്ങളും ഗോൾവാൾക്കർക്ക് എഴുതിയ കത്തും ഇൗ രാജ്യത്തെ ജനങ്ങൾ വീണ്ടും വീണ്ടും വായിക്കേണ്ട സമയമാണിത്. താങ്കളുടെ ഇൗ പുതിയ അവതാരത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നവരും താങ്കളെ കച്ചവടം ചെയ്യാൻ ശ്രമിക്കുന്നവരും താങ്കളുടെ ചിന്തകളെ മനസ്സിലാക്കിയവരല്ല. അക്രമങ്ങെള താങ്കൾ എങ്ങനെ അതിജയിച്ചുവെന്നോ ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് താങ്കൾ എങ്ങനെ നയിച്ചുവെന്നോ കുത്തകാധിപത്യങ്ങളിൽനിന്ന് തുല്ല്യതയിലേക്കും സാഹോദര്യത്തിലേക്ക് താങ്കൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്ന് അവർക്കറിയില്ല. ആൾക്കൂട്ടം തല്ലിക്കൊന്ന ഒരൊറ്റ മനുഷ്യെൻറയും വീട് അവർ ഇതുവരെ സന്ദർശിച്ചിട്ടില്ല. കൃഷിയുടെയും കർഷകെൻറയും മൂല്യത്തെ വിലമതിക്കുന്നില്ല അവർ. ആദിവാസിയുടെ അന്തസ്സിനെ അവർ ഒരിക്കലും പരിഗണിക്കുന്നില്ല. എന്നിട്ടും അവർ നിർലജ്ജം താങ്കളിൽ അവകാശവാദം ഉന്നയിക്കുകയാണ്.

സർദാർ സരോവർ അണക്കെട്ട്

ഒരുകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയ ആദിവാസികളും കർഷകരും ഇന്ന് മറ്റൊരു സ്വാതന്ത്ര്യ സമരത്തിലാണ്. സി.എ.ജി റിപ്പോർട്ടും സി.എസ്.ആർ നിമയവും തള്ളിക്കളഞ്ഞ് 200 ഏക്കർ ഭൂമി അപഹരിച്ച് 3500 കോടി മുടക്കി നടത്തുന്ന ഇൗ കളിയിൽ അവർ ഭാഗമല്ല. അവർ പുഴയും കാടും കാക്കാനുള്ള പോരാട്ടത്തിലാണ്.

നർമദയുടെ തീരത്ത് അതികായനായി താങ്കളുടെ പുതിയ അവതാര രൂപം നിൽക്കും. അവിടെ നിന്ന് താങ്കൾ ഇൗ അന്യായങ്ങൾ കാണണം. െഎക്യത്തിനും സുസ്ഥിരതയ്ക്കും തുല്ല്യതയ്ക്കും എതിരെ നടക്കുന്ന എല്ലാ അനീതിക്കും അക്രമത്തിനും നേരേ അങ്ങയുടെ ഉരുക്കു കരങ്ങൾ ഉയരണം. താങ്കളെയോ താങ്കളുടെ ആശയങ്ങളെയോ അറിയാതെ അവിടെ വന്നുചേരുന്ന ടൂറിസ്റ്റുകൾക്കിടയിൽ ഇൗ ആദിവാസികളുടെയും പുഴയുടെയും സങ്കടം കേൾക്കാൻ താങ്കൾ മാത്രമേ അവിടെയുള്ളുവെന്ന് ഞങ്ങൾക്കറിയാം. ഇൗ സമരത്തിൽ താങ്കൾ അവർക്ക് പ്രചോദനമാകൂ... നർമദ താങ്കളോട് യാചിക്കുകയാണ് സർദാർജീ...

സ്നേഹാദരങ്ങളോടെ
മേധാ പട്കർ

(www.thewire.inൽ പ്രസിദ്ധീകരിച്ചത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medha patkarStatue of UnitySardar Vallabhbhai PatelIndia News
News Summary - statue of unity an open letter of Medha Patkar to Sardar Patel
Next Story