കീഴരിയൂർ; ആഗസ്റ്റ് വിപ്ലവത്തിെൻറ ബോംബ് പൊട്ടിയ ഗ്രാമം
text_fieldsമേപ്പയ്യൂർ: സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി ബോംബ് പൊട്ടിയത് കീഴരിയൂർ ഗ്രാമത്തിലാണ്. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം ശിരസ്സിലേറ്റി ബ്രിട്ടീഷ് ഭരണത്തിനെതിരെ തീവ്ര പോരാട്ടത്തിനാണ് കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ ഗ്രാമം വേദിയൊരുക്കിയത്.
കീഴരിയൂർ ബോംബു കേസിെൻറ 75-ാം വാർഷികാചരണമാണ് ഇൗ വർഷം. 1943 മേയ് 30നാണ് കോഴിക്കോട് ഫറോക്ക് പാലം ബോംബുവെച്ച് തകർക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഗൂഢാലോചനയും, ബോംബുനിർമാണവും, പരീക്ഷണവും നടന്നത് കീഴരിയൂർ ഗ്രാമത്തിലായിരുന്നു. നെല്ലാടിപുഴക്ക് അക്കരെയുള്ള മാവട്ട് മലയിൽ പരീക്ഷണ പൊട്ടിക്കൽ നടത്തി. കീഴരിയൂരിലെ കൂന്തലുള്ളതിൽ എന്ന വീട്ടിലായിരുന്നു ബോംബുനിർമാണം. ബോംബിെൻറ ഉഗ്രസ്ഫോടന ശബ്ദം നാടിനെ നടുക്കി. വിവരം ബ്രിട്ടീഷ് പൊലീസിെൻറ ചെവിയിലുമെത്തി.
ഫറോക്ക് പാലത്തിന് സ്ഫോടനത്തിൽ ചില്ലറ കേടുപാടുകളേ ഉണ്ടായുള്ളൂവെങ്കിലും തുടർന്ന് ഫറോക്കിലുടനീളം പൊലീസ് ഭീകരത അരങ്ങേറി. അറസ്റ്റിലായ അപ്പുക്കുട്ടി പൊലീസ് മർദനത്തെ തുടർന്ന് മരിച്ചു. കീഴരിയൂരിലും പൊലീസ് നരനായാട്ട് നടത്തി. കുറുമയിൽ നാരായണൻ, തൈക്കണ്ടി പാച്ചർ, കുറുമയിൽ കേളുകൂട്ടി, കുനിയിൽ കുഞ്ഞിരാമൻ, അരയനാട്ട് ഉണ്ണിക്കുട്ടി, മുള്ളംകണ്ടി മീത്തൽ കുഞ്ഞിരാമൻ, കെ. നാരായണൻ എന്നീ പ്രതികൾ കീഴരിയൂരുകാരായിരുന്നു. ഇവരൊക്കെ നീണ്ടകാലം ജയിലിലായിരുന്നു. ഡോ. കെ.ബി. മേനോനടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. ബോംബെയിൽനിന്നാണ് നിർമാണത്തിനാവശ്യമായ സ്ഫോടകവസ്തുക്കൾ കീഴരിയൂരിലെത്തിച്ചത്. മത്തായി മാഞ്ഞൂരാൻ, കേളപ്പജിയുടെ മകൻ ടി.പി. കുഞ്ഞിരാമൻ കിടാവ്, എം.എ. ദാസൻ, ഒ. ചോയിക്കുട്ടി, വേർക്കാട്ട് രാഘവക്കുറുപ്പ് എന്നിവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. സെഷൻസ് കോടതിയിലെ വിചാരണക്ക് ശേഷം 12 പ്രതികളെ ഏഴു വർഷവും ഒരാളെ 10 കൊല്ലവും കഠിന തടവിന് ശിക്ഷിച്ചു. വെറുതെ വിട്ട പ്രതികൾ കോടതി വളപ്പിൽ മുദ്രാവാക്യം മുഴക്കി ഒടുങ്ങാത്ത സ്വാതന്ത്ര്യദാഹം പ്രകടിപ്പിച്ച് വീണ്ടും അറസ്റ്റിലായി.
1942 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി ഗാന്ധിജിയും തുടർന്ന് രാജ്യമെമ്പാടുമുള്ള കോൺഗ്രസ് നേതാക്കളും കൂട്ടത്തോടെ അറസ്റ്റു ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ആദ്യഘട്ടത്തിൽത്തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റുകൾ ജനകീയ വിപ്ലവത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.
തിരുവിതാംകൂറിനെയും കൊച്ചിയേയും അപേക്ഷിച്ച് ആഗസ്റ്റ് വിപ്ലവത്തിെൻറ കാഹളം ഉച്ചത്തിൽ മുഴങ്ങിയത് മലബാറിലാണ്. മലബാറിലെ പോരാട്ടങ്ങൾക്ക് ഊർജം പകർന്നത് കെ.ബി. മേനോൻ, മത്തായി മാഞ്ഞൂരാൻ, എൻ.എ. കൃഷ്ണൻ നായർ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളാണ്. പ്രകടനങ്ങൾ, പൊതുയോഗങ്ങൾ, ഹർത്താലുകൾ, പിക്കറ്റിങ്ങുകൾ, പഠിപ്പുമുടക്കം തുടങ്ങിയ മാർഗങ്ങളാണ് സമരക്കാർ ആദ്യം സ്വീകരിച്ചത്. പിന്നീട്, ഗതാഗത മാർഗങ്ങൾ തടസ്സപ്പെടുത്തുക, സർക്കാർ രേഖകൾ കത്തിക്കുക, ടെലിഗ്രാഫ് സംവിധാനം അട്ടിമറിക്കുക തുടങ്ങിയ തീവ്ര സമരമുറകളിലേക്ക് മാറുകയായിരുന്നു.
കീഴരിയൂർ ബോംബു കേസിന് ശേഷം ആഗസ്റ്റ് 19ന് പ്രക്ഷോഭകാരികൾ ചേമഞ്ചേരി രജിസ്ട്രാർ ഓഫിസ്, റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ, കോക്കല്ലൂർ, കുന്നത്തറ എന്നിവിടങ്ങളിലെ അംശക്കച്ചേരികൾ, നടുവണ്ണൂർ രജിസ്റ്റർ ഓഫിസ് എന്നിവ കത്തിച്ചു. കൊയിലാണ്ടി-ബാലുശ്ശേരി റൂട്ടിലെ ഉള്ള്യേരി പാലം തകർത്തു. ചോമ്പാലയിൽ ഉപ്പ് ഡിപ്പോ അഗ്നിക്കിരയാക്കി. ഇതിനിടയിൽ സ്വതന്ത്ര ഭാരതം എന്ന പേരിൽ പ്രതിവാര പത്രം പ്രക്ഷോഭകാരികൾ പുറത്തിറക്കി. രണസ്മരണകൾ പുതുക്കി അഞ്ചുമാസം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിെൻറ തിരക്കിലാണ് കീഴരിയൂർ ഗ്രാമം ഒന്നടങ്കം. ആഗസ്റ്റ് 13ന് കീഴരിയൂരിൽ ബോംബ് കേസ് അനുസ്മരണ സമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.