സോഷ്യലിസ്റ്റ് അടുക്കളയിൽ ഫാഷിസത്തിന് കഞ്ഞിവെച്ചവർ
text_fieldsതീവ്ര വലതുപക്ഷത്തിെൻറ ആശയങ്ങൾ വളരെ സ്വാഭാവികമെന്ന രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുേമ്പാൾ സ്വാതന്ത്ര്യാനന്തര കാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ചെയ്തത് എന്താണ് എന്ന് ആലോചിക്കുന്നതുപോലും ഒരർഥത്തിൽ ചില പരാജയങ്ങളെ കുറിക്കുന്നുണ്ട്. ആ പരാജയം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാത്രമല്ല, വിശാലാർഥത്തിൽ ഇന്ത്യയിലെ എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുടേതുമാണ്. അതേസമയം, ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിെൻറ കാലം മുതൽ സജീവമായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർശ്വവത്കരിക്കപ്പെട്ടത് എന്തുകൊണ്ടാവും എന്നത് പ്രാധാന്യമേറിയ ഒരു വിഷയം തന്നെയാണ്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ബദലായി ലോകത്തെ പല രാജ്യങ്ങളിലും സവിശേഷമായ രീതിയിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്ന ഘട്ടത്തിലാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ രാഷ്ട്രീയമായി നിർവീര്യമാക്കപ്പെടുന്നതെന്നതും പ്രാധാന്യമുള്ളതാണ്.
കോൺഗ്രസിലെ സോഷ്യലിസ്റ്റായിരുന്ന ജവഹർലാൽ നെഹ്റുവിനെ എതിരിട്ടുകൊണ്ടുതന്നെ, കോൺഗ്രസിന് രാഷ്ട്രീയ ബദലാകാനാണ് സോഷ്യലിസ്റ്റുകൾ ശ്രമിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ മത്സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആചാര്യ കൃപലാനിയുടെയും രാം മനോഹർ ലോഹ്യയുടെയും നേതൃത്വത്തിൽ രണ്ട് പാർട്ടികളായിട്ടായിരുന്നു അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിനുശേഷം സോഷ്യലിസ്റ്റുകളെ കോൺഗ്രസിലേക്ക് നെഹ്റു ക്ഷണിച്ചെങ്കിലും അവർ സ്വന്തം അസ്തിത്വം കൈവിടാതെ കോൺഗ്രസിനെതിരായ രാഷ്ട്രീയപ്രസ്ഥാനമായി തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. രാം മനോഹർ ലോഹ്യയുടെ രാഷ്ട്രീയാടിത്തറതന്നെ കോൺഗ്രസ് വിരുദ്ധതയായി മാറുകയും ചെയ്തു. ഇതുൾപ്പെടെയുള്ള കാരണങ്ങളാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നതയുണ്ടാകുകയും ജയപ്രകാശ് നാരായണിനെ പോലുള്ളവർ താൽക്കാലികമായി സജീവരാഷ്ട്രീയത്തിൽനിന്ന്്് പിൻവാങ്ങുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു.
നെഹ്റുവും േലാഹ്യയും
ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നത്, നെഹ്റുവിനോടുള്ള ലോഹ്യയുടെ എതിർപ്പിനു പിന്നിൽ രാഷ്ട്രീയത്തോടൊപ്പം തന്നെ വ്യക്തിപരമായ കാരണങ്ങളുമുണ്ടായിരുന്നുവെന്നാണ്. സോഷ്യലിസം എന്ന ആശയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ നെഹ്റുവിനെയും ലോഹ്യയേയും ഒരേ രാഷ്ട്രീയ ദർശനം പിന്തുടരുന്നവരെന്ന് വിശാലാർഥത്തിൽ പറയാമെങ്കിലും, നെഹ്റുവിെൻറ രാഷ്ട്രീയ ദർശനത്തോട് വലിയ വിയോജിപ്പ് പുലർത്തിയ വ്യക്തിത്വമായിരുന്നു ലോഹ്യയുടേത്്. നെഹ്റുവിെൻറ കാഴ്ചപ്പാടിെൻറ അടിസ്ഥാനം ഫാബിയൻ സോഷ്യലിസമെന്ന് പറയാമെങ്കിൽ ലോഹ്യ തെൻറ രാഷ്ട്രീയ സാമ്പത്തികാശയങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതായിരുന്നു. നെഹ്റുവിെൻറ ആശയങ്ങളെക്കാൾ ലോഹ്യ അടുത്തുനിൽക്കുന്നത് ഗാന്ധിയൻ ആദർശങ്ങളോടായിരുന്നു(Rammanohar Lohia and Socialism in India -Dr. V.K. Arora).
സമത്വം എന്നതാണ് ഏറ്റവും പ്രധാനമെന്ന് കരുതുമ്പോഴും മാർക്സിസവുമായി അടിസ്ഥാനപരമായി കരുതാവുന്ന അഭിപ്രായവ്യത്യാസങ്ങളും ലോഹ്യ നിലനിർത്തി. വൻകിട ഉൽപാദനത്തെക്കാളും ചെറുകിട ഉൽപാദനമാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതി. അതുപോലെ, വികേന്ദ്രീകരണത്തിെൻറ ശക്തനായ വക്താവായിരുന്നു രാം മനോഹർ ലോഹ്യ. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നെഹ്റുവിെൻറ കോൺഗ്രസിനോടും കമ്യൂണിസ്റ്റുകാരോടും ലോഹ്യ അകന്നുനിന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയോട് കടുത്ത എതിർപ്പ് പുലർത്തുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്ത ലോഹ്യക്ക് ഡോ. അംബേദ്കറുമായി ഒന്നിച്ചുചേർന്നുള്ള രാഷ്ട്രീയത്തിന് കഴിഞ്ഞില്ല. എന്നാൽ, ഡോ. അംബേദ്കറിെൻറ പ്രാധാന്യത്തെ ലോഹ്യ തിരിച്ചറിയുന്നതായി അദ്ദേഹത്തിെൻറ രചനകൾ തെളിയിക്കുന്നുണ്ട്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പിളർന്ന്് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അംബേദ്കറുമായി ലോഹ്യ ബന്ധപ്പെടുന്നതെന്ന്് സാമൂഹികശാസ്ത്രകാരനും എഴുത്തുകാരനുമായ യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നുണ്ട്.
ലോഹ്യയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘മാൻകൈൻഡി’ൽ എഴുതാൻ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം അംബേദ്കറെ ബന്ധപ്പെടുന്നത്. (Ambedkar and Lohia: A dialogue on caste: Yogendra Yadav, Seminar) എന്നാൽ, അവർ തമ്മിൽ ഒരു കൂടിക്കാഴ്ച നടക്കുന്നതിനുമുമ്പ്് അംബേദ്കർ അന്തരിച്ചു. ജാതിവ്യവസ്ഥയുടെ വിമർശകരായിരിക്കുമ്പോഴും അംബേദ്കറിെൻറ സമീപനങ്ങളിൽനിന്ന് ലോഹ്യയുടെ ജാതി വിരുദ്ധ നിലപാടുകളിൽ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് യോഗേന്ദ്ര യാദവിനെ പോലുള്ളവർ പറയുന്നത്. അതുകൊണ്ടുകൂടിയാവും ചിലപ്പോൾ ആദ്യഘട്ടത്തിൽ ലോഹ്യ അംബേദ്കറുമായി ഒരു സംഭാഷണം സാധ്യമാകാതെ പോയത്. എന്തായാലും ലോഹ്യയുടെ പ്രായോഗിക രാഷ്ട്രീയത്തെ നയിച്ചത് അദ്ദേഹത്തിെൻറ കോൺഗ്രസ് വിരുദ്ധതയെന്ന ആശയമാണ്. ജാതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമകാലികരായ മറ്റ് രാഷ്ട്രീയ നേതാക്കളെക്കാൾ സൂക്ഷ്മതയോടെ വിലയിരുത്താൻ കഴിഞ്ഞെങ്കിലും ഒരു പ്രായോഗിക ബദൽ രാഷ്ട്രീയം വളർത്താൻ ലോഹ്യക്ക് കഴിഞ്ഞില്ല. ഇതിന് പ്രത്യയശാസ്ത്ര കാരണങ്ങളോടൊപ്പം നേതാക്കളുടെ വ്യക്തിപരമായ നിലപാടുകളും കാരണമായെന്നാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്.
1962ലെ ചൈനയുദ്ധത്തിെൻറ പശ്ചാത്തലത്തിൽ നെഹ്റുവിനും കോൺഗ്രസിനും ഉണ്ടായ തിരിച്ചടി മുതലെടുത്ത് കോൺഗ്രസ് വിരുദ്ധ ഗ്രൂപ്പുണ്ടാക്കാനായിരുന്നു ലോഹ്യ ശ്രമിച്ചത്. അതിെൻറ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് സോഷ്യലിസ്റ്റുകൾ അന്ന് ഓർത്തിരുേന്നാ എന്നത് വ്യക്തമല്ല. എന്തായാലും രാം മനോഹർ ലോഹ്യ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ജനസംഘിെൻറ പിന്തുണയോടെയായിരുന്നു. കോൺഗ്രസിനെ മറികടക്കുകയെന്ന ഏകരാഷ്്ട്രീയ ലൈനായിരുന്നു ലോഹ്യയുടെ ഈന്നൽ. ജാതിവ്യവസ്ഥ സൃഷ്ടിച്ച ഭീകരത മനസ്സിലാക്കിയ ലോഹ്യക്ക് പക്ഷേ, ജനസംഘെത്തിെൻറ ഭൂരിപക്ഷ വർഗീയതയുണ്ടാക്കുന്ന, അത് ഇന്ത്യൻ ജനാധിപത്യത്തിന് സൃഷ്ടിക്കാവുന്ന ഭീഷണമായ അവസ്ഥയെന്താവും എന്ന് പൂർണാർഥത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞോ എന്ന് വ്യക്തമല്ല. ഇതു പക്ഷേ, രാം മനോഹർ ലോഹ്യയുടെമാത്രം പ്രശ്നമെല്ലന്നാണ് പിന്നീടുള്ള സോഷ്യലിസ്റ്റ് ചരിത്രം ബോധ്യപ്പെടുത്തുന്നത്. ജയപ്രകാശ് നാരായണെൻറ നേതൃത്വത്തിൽ ഉണ്ടായ, ഇന്ദിര ഗാന്ധിയുടെ സമഗ്രാധിപത്യ വാഴ്ചക്കെതിരായ ചെറുത്തുനിൽപ് ഇതിെൻറ ഉദാഹരണമാണ്.
ഇന്ദിര ഗാന്ധിയുടെ അമിതാധികാര പ്രവണതക്കും അടിയന്തരാവസ്ഥക്കുമെതിരായ ചെറുത്തുനിൽപുകളുടെ കേന്ദ്രമായി പ്രവർത്തിച്ചുവെന്നതാവും സ്വാതന്ത്ര്യാനന്തര കാലത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ സംഭാവന. കോൺഗ്രസിനെതിരെ, പി.എസ്.പിയും ലോക്ദളും ജനസംഘും എല്ലാം ചേർന്ന് ജനതാപാർട്ടിയാവുകയും ഇന്ദിര ഗന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇന്ദിര ഗാന്ധിയുടെ അമിതാധികാര പ്രവണതക്കെതിരെ നടന്ന സമരങ്ങളിൽ ജനസംഘിനെ ഭാഗമാക്കിയതോടെയാണ് ആ ഹിന്ദു വർഗീയപാർട്ടിക്ക് ഒരു തരത്തിലുള്ള സ്വീകാര്യത ഇന്ത്യൻ മധ്യവർഗത്തിനിടയിൽ ലഭിക്കുന്നത്. ജനത സർക്കാറിലെ സാന്നിധ്യം ഉപയോഗിച്ച് ഭരണസംവിധാനത്തിെൻറ വിവിധ മേഖലകളിൽ നുഴഞ്ഞുകയറാൻ ഹിന്ദുത്വ ശക്തികൾക്ക് സാധിച്ചത് ഈ ഘട്ടത്തിലാണെന്ന്് വിലയിരുത്തുന്നവർ ഏറെയാണ്. 1980ൽ ബി.ജെ.പിയുമായി ഹിന്ദുത്വവാദികൾ രംഗത്തെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നീട് ഹിന്ദുത്വ ശക്തികൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് ഒരു സത്യമാണ്. അതി തീവ്ര വർഗീയ പ്രചരണവുമായി ബാബരി മസ്ജിദ് പൊളിക്കാൻ സംഘ്പരിവാരം തയാറാകുന്നത് പിന്നീടാണ്. ബാബരി മസ്ജിദ് തകർത്ത ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ബി.ജെ.പി ഒറ്റപ്പെട്ടു. ആ ഘട്ടത്തിൽ ബി.ജെ.പിക്ക് രക്ഷകനായി എത്തിപ്പെടുന്നത് ഉശിരനായ തൊഴിലാളി നേതാവായി കരുതപ്പെട്ട ’സോഷ്യലിസ്റ്റ’് ജോർജ് ഫെർണാണ്ടസായിരുന്നു. ബി.ജെ.പി രൂപവത്കരിച്ച എൻ.ഡി.എയുടെ കൺവീനറായി, അവരുടെ വിശ്വസ്തനായി അദ്ദേഹം മാറി.
ആവർത്തിക്കുന്ന ചരിത്രം
അടിയന്തരാവസ്ഥക്കാലത്തെ ’ഐക്കൺ’ എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ജോർജ് ഫെർണാണ്ടസ് സംഘ്പരിവാരത്തിെൻറ വിനീതവിധേയനായതും ആൻറി കോൺഗ്രസിസം എന്ന ലോഹ്യയുടെ ആശയത്തിെൻറ അടിസ്ഥാനത്തിലാണെന്നിരിക്കണം. ഹിന്ദുത്വ ഫാഷിസത്തിെൻറ അട്ടഹാസത്തിൽ ഇന്ത്യ ആടിയുലഞ്ഞപ്പോഴും അത് തിരിച്ചറിയാനാവാതെ പോയ സോഷ്യലിസ്റ്റ്! ഗുജറാത്ത് വംശഹത്യക്കുപോലും ന്യായീകരണവാദങ്ങൾ ചമച്ചു നൽകി ഒരു കാലത്തെ ക്ഷുഭിത യൗവനത്തിെൻറ ആവേശമായി അറിയപ്പെട്ടിരുന്ന ജോർജ് ഫെർണാണ്ടസ്! അതുകൊണ്ടും തീർന്നില്ല, ലാലു പ്രസാദ് യാദവ് ഒഴികെ ലോഹ്യയുടെ രാഷ്ട്രീയ അനുയായികളിൽ ഏറെ പേരും ഹിന്ദുത്വ ഫാഷിസവുമായി പല രൂപത്തിലും ബന്ധപ്പെട്ടു. ഇപ്പോൾ നിതീഷ് കുമാർ, ബിഹാറിലെ ജനങ്ങൾ 2015 ൽ നൽകിയ ജനവിധി അട്ടിമറിച്ച് അദ്ദേഹത്തിന് മാത്രം ബോധ്യമാകുന്ന ന്യായം പറഞ്ഞ് ഒരിടവേളക്ക് ബി.ജെ.പി പക്ഷത്തണയുമ്പോൾ, ചരിത്രം ആവർത്തിക്കുക തന്നെയാണ്.
ബാബരി മസ്ജിദ് തകർത്ത സമയത്ത് ഒറ്റപ്പെട്ടുപോയ ബി.ജെ.പിക്ക് ജോർജ് ഫെർണാണ്ടസ് ആശ്വാസമായെങ്കിൽ, ഇന്ത്യൻ ജനത ഫാഷിസ്റ്റ് അനുഭവങ്ങൾക്കെതിരെ ഒരു ചെറുത്തുനിൽപ്പിന് കൊതിക്കുന്ന ഘട്ടത്തിൽ, നിലവിലുള്ള പ്രതിപക്ഷത്തെയും തകർത്ത്, സംഘ്പരിവാരത്തിന് ഉൗർജം നൽകിയതും മറ്റൊരു സോഷ്യലിസ്റ്റാണ്-നിതീഷ് കുമാർ! ഇന്ത്യയിലെ സോഷ്യലിസ്റ്റുകളിൽ ഹിന്ദുത്വത്തിന്, ഫാഷിസത്തിന് കഞ്ഞിവെച്ചവർ മാത്രമല്ല ഉള്ളത് എന്നത് ഒരു സത്യമാണ്. മധു ദന്തവതെ, സുരേന്ദ്ര മോഹൻ തുടങ്ങി നിരവധി പേർ ഹിന്ദുത്വത്തെ ചെറുത്തുനിൽക്കാൻ ശ്രമിച്ചവരാണ്. പക്ഷേ, നിർഭാഗ്യവശാൽ അവരുടേതായില്ല സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനക്കും വരെ ഭീഷണിയായ സംഘ്പരിവാറിനെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചവരായാവും സോഷ്യലിസത്തിെൻറ ഒരു വലിയ വിഭാഗത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. അത് തിരുത്തി എഴുതുമെന്ന് പ്രതീക്ഷിക്കാനുള്ള വകയൊന്നും കാണുന്നില്ലെന്നതാണ് യാഥാർഥ്യം.
(‘സൗത്ത് ലൈവ്’ ന്യൂസ് പോർട്ടൽ എക്സിക്യൂട്ടിവ് എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.