നവകേരളം സ്മാർട്ട് കേരളമാക്കാൻ
text_fieldsനവ കേരളം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട സാമ്പത്തികശേഖരണത്തിന് മുഖ്യമന്ത്രി യു.എ.ഇയിൽ വന്ന സമയത്തുതന്നെയായിരുന്നു 38 വര്‍ഷമായി നടന്നുവരുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യ പ്രദര്‍ശനം ജൈറ്റക്സ് ദുബൈ വേള്‍ഡ്ട്രേഡ് സെൻററിൽ നടന്നിരുന്നത്. സന്ദർശന ദിനം രാവിലെ ദുബൈയിൽ വീമാനമിറങ്ങിയിരുന്നെങ്കിൽ അദ്ദേഹത്തിന് അവിടെ സന്ദർശിച്ച് ലോകത്തെ സാങ്കേതിക വികാസങ്ങൾ നേരിട്ടനുഭവിക്കാനാകുമായിരുന്നു. വിവരസാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുമായി ലോകത്തെ മികച്ച സ്വകാര്യസംരംഭകരുടെയും അവ പ്രായോഗികമാക്കുന്ന സർക്കാർ സ്ഥാപനങ്ങളുടേയും ഒത്തുകൂടൽ കൂടിയാണ് ‘ജൈറ്റക്സ്’. നവകേരള നിർമാണത്തിന് സമ്പത്ത് മാത്രമല്ല, സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗവും അതിപ്രധാനമാണല്ലോ. പുതിയ കേരളത്തെ സൃഷ്ടിക്കാൻ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രി, സാങ്കേതികമേഖലയിൽ നടക്കുന്ന വികാസങ്ങളിൽ മികച്ച ഉൾക്കാഴ്ച ആർജിക്കുകയും അവ നടപ്പാക്കുകയും ചെയ്താൽ തീർച്ചയായും ഭാവി കേരളം ലോകത്ത് തലയെടുപ്പുള്ള ഭൂപ്രദേശങ്ങളിലൊന്നായിത്തീരും.
2013 ല്‍ യു.എ.ഇ സർക്കാരിെൻറ നേതൃത്വത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ഉദ്യോഗസ്ഥരേയും വിദഗ്ധരേയും പങ്കെടുപ്പിച്ചു ഭരണകൂടങ്ങളുടെ സേവനങ്ങള്‍ എങ്ങനെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമാക്കാം എന്ന വിഷയത്തില്‍ ശ്രദ്ധേയമായ ഒരു ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിന് ആരംഭം കുറിച്ചു ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ജനങ്ങളുമായി നേരിട്ടു നടത്തിയ സംവാദത്തിനൊടുവിൽ തെൻറ നിലപാട് വ്യക്തമാക്കി: ജനങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും ഉളവാക്കലാണ് ഗവൺമെൻറുകളുടെ കര്‍ത്തവ്യം.
ജനജീവിതം ആയാസരഹിതമാക്കാനുള്ള സേവനങ്ങള്‍ ഭരണകൂടങ്ങള്‍ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവ ജനങ്ങള്‍ക്ക് സൗകര്യവും സന്തോഷവുമാണ് പ്രദാനം ചെയ്യുക. അങ്ങനെ, അഞ്ചുവര്‍ഷം മുമ്പ് ആയിരം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യു.എ.ഇ സ്മാര്‍ട്ട് ഗവൺമെൻറ് പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ട് വർഷത്തിനുള്ളിൽ പരമാവധി ഗവൺമെൻറ് സര്‍വീസുകൾ സ്മാര്‍ട്ട്ഫോണിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കി ജനജീവിതം ആയാസരഹിതമാക്കുകയായിരുന്നു ലക്ഷ്യം.
സ്വപ്നങ്ങൾ ചിന്തകളിലേക്കും ചിന്തകൾ പ്രായോഗത്തിലേക്കും വിജയകരമായി ആവിഷ്കരിക്കുന്നതിൽ ഭരണകൂടം വിജയിച്ചതിെൻറ നിദർശനമാണ് സ്മാർട് സർക്കാറുകളെ കുറിച്ച് യു.എന്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 193 രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇക്ക് ആറാം സ്ഥാനം നൽകിയത്. പുതിയ കാലത്ത് രാജ്യത്തിെൻറ സ്ഥായിയായ പുരോഗതിക്ക് ഏറ്റവും പ്രധാനമാണ് ഭാവിതലമുറയുടെ വിദ്യാഭ്യാസം സാങ്കേതിക സംവിധാനങ്ങളുമായി സംയോജിപ്പിക്കുകയെന്നത്. ദുബൈ കഴിഞ്ഞ മാസം പ്രാരംഭം കുറിച്ച ഇ-ലേണിങ്ങ് പദ്ധതിയുടെ ഗുണഭോക്താക്കൾ അറബ്മേഖലയിലെ 50 ദശലക്ഷത്തിലധികം വിദ്യാർഥികളാണ്.
സ്മാര്ട്ട്സേവനത്തില് ഉള്‍പ്പെടുത്താവുന്ന നൂതനവും ലോകത്തിലെ തന്നെ ആദ്യത്തേതുമായ ‘സ്മാര്‍ട്ട് ടണല്‍’ അടുത്തിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരന് യാത്രാരേകള് സുരക്ഷാ ഉദ്യോഗസ്ഥര്ക്ക്മുന്നില് ഹാജരാക്കാതെ തന്നെ എമിഗ്രേഷന്‍ നടപടിക്രമങ്ങൾ കേവലം 15 സെക്കൻഡുകള്‍ക്കകം പൂര്‍ത്തീകരിക്കാം. 2020 വര്‍ഷത്തോടെ 100 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തന്നെ ദുബൈക്ക് വലിയ വരുമാന മാർഗമായി മാറി. ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിത ടാക്സിയില്‍ ഏറ്റവും അടുത്ത മെട്രോസ്റ്റേഷനില്‍ ഇറങ്ങി ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന മെട്രോയിലൂടെ വിമാനത്താവളത്തില്‍ എത്തി ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനത്തിലൂടെ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് സ്മാര്‍ട്ട് ടണലിലൂടെ ഒരു ഉദ്യോഗസ്ഥനേയും കാണാതെ, ക്യൂവിൽ നിൽക്കാതെ ‘സ്മാര്‍ട്ടാ’യി വിമാനത്തിൽ യാത്ര പോകുകയും തിരിച്ചുവരികയും ചെയ്യുന്ന ദുബൈ സൃഷ്ടിക്കാൻ കഴിയുന്നത് ‘സ്മാര്‍ട്ടാ’യ ഒരു ഗവണ്മെൺമെൻറ് സംവിധാനം ഒരുക്കുന്നതിൽ വിജയിക്കാനായതിലാണ്.
നമ്മുടെ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫിസ്, കലക്ട്രേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന സമാനമായ സേവനങ്ങളിൽ ഭൂരിഭാഗവും മൊബൈൽ ആപ്പുകളിലൂടെ യു.എ.ഇ യിൽ ആർക്കും ഇന്ന് ലഭിക്കും. ധാരാളം മനുഷ്യവിഭവങ്ങളെ ഉപയോഗപ്പെടുത്തി നിര്‍ണിത സമയത്ത് മാത്രം ഓഫിസുകളിൽ പരിമിതപ്പെട്ടിരുന്ന സർക്കാർ സേവനങ്ങൾ ഓട്ടോമേഷന്‍ യാഥാർഥ്യമായതോടെ ഉപഭോക്താവിന് സ്ഥല സമയ പരിമിതികള്‍ക്ക് അതീതമായി ഏറ്റവും ലളിതവും സൗകര്യപ്രദവുമായരീതിയില് നിര്‍വഹിക്കാന്‍ ഇതിലൂടെ സാധ്യമാകുന്നു.
ഉദ്യോഗസ്ഥ ദുഷ്പ്രവണതകളോ, അഴിമതിയോ ബാധിക്കാതെ എല്ലാ ഉപഭോക്താക്കള്‍ക്കും വിവേചനരഹിതമായി സേവനങ്ങള്‍ നല്കാന് കഴിയുന്നുവെന്നതും സ്മാര്‍ട്ട് സര്‍വീസുകളുടെ സവിശേഷതയാണ്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത മൊബൈൽ പൊലീസ് സ്റ്റേഷെൻറ മാതൃക കഴിഞ്ഞ ജൈറ്റക്സിൽ പ്രദർശിപ്പിച്ചിരുന്നു. ഗവേണൻസിൽ നിർമിത ബുദ്ധി ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദുബൈ.
യു.എന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഇ-ഗവൺമെൻറ് റാങ്ക് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും 96 ആണ്. എന്നാൽ വിവര സാങ്കേതികവിദ്യയിൽ ലോകത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കുന്ന മികച്ച എൻജിനീയര്‍മാരെ ഗണ്യമായി സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയും സംസ്ഥാനങ്ങളിലൊന്ന് കേരളവുമാണ്. ഇവരില്‍ പലരും ആഗോളതലത്തിൽ പ്രമുഖ വിവരസാങ്കേതിക കമ്പനികളിൽ നേതൃപദവി വഹിക്കുന്നവര്‍ കൂടിയാണ്. ഗൾഫ് മേഖല ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മലയാളി ചെറുപ്പക്കാരാൽ സമ്പന്നമാണ്. അവരുടെ നവീന ആശയങ്ങളും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താനായാൽ നവ കേരളം സ്മാർട് കേരളം കൂടിയാകും.
അധികം ആൾപ്പാർപ്പിലാത്ത മരുഭൂമി എന്ന നിലയിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച സ്മാർട് നഗരമായി ദുബൈയെ മാറ്റിത്തീർത്തത് കാലവിളംബമില്ലാതെ നവീന ആശയങ്ങളെ സ്വീകരിക്കാൻ ഭരണാധികാരികൾ തയാറായതിനാലാണ്. പദ്ധതികൾ നടപ്പിലാക്കാനുള്ള നിരന്തര ധിറുതിയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ശൈഖ് മുഹമ്മദ് പ്രതികരിച്ചത്, ‘ഭാവി ആരംഭിക്കുന്നത് ഇന്നാണ്, നാളെയല്ല’ എന്നാണ്.
നവ കേരളം സ്മാർട് കേരളമായി പരിവർത്തിപ്പിക്കാനുള്ള ആശയ രൂപവത്കരണത്തിനും പ്രായോഗിക മാതൃകകൾ കാണാനും മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ കൂടി യു.എ.ഇ സന്ദർശിക്കണം. പണത്തിനുപരി, കേരളത്തിനുവേണ്ടി വിജ്ഞാനവും സാങ്കേതിക മികവും സമർപ്പിക്കാൻ തയാറായ ചെറുപ്പക്കാരെ കാണാൻ കൂടി സമയം ചെലവഴിക്കാനായാൽ ഭാവി കേരള സൃഷ്ടിപ്പിെൻറ പുതു ചരിത്രം തന്നെയാകും.
(എമിറേറ്റ്സ് എയർലൈൻസിൽ ബിസിനസ് അനലിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.