അകംപുറം കരുത്തിൽ യെച്ചൂരി
text_fieldsനാവിെൻറ കരുത്തിനൊപ്പം സംഘടനാവൈഭവവും തനിക്കുണ്ടെന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും തെളിയിച്ചാണ് സി.പി.എം ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള സീതാറാം യെച്ചൂരിയുടെ രണ്ടാം വരവ്. അതിനേക്കാളേറെ, ദേശീയതലത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ആര്.എസ്.എസ്-ബി.ജെ.പി വിരുദ്ധ മുന്നണി രാഷ്ട്രീയത്തിെൻറ നേതൃപദവിയിലേക്ക് കൂടിയാണ് അദ്ദേഹം കാലെടുത്തുവെക്കുന്നത് എന്നു പറയുന്നതാവും ശരി. നേരത്തേ ജനറല്‍ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോഴും രാജ്യസഭ എം.പിയെന്ന നിലയില്‍ പാര്‍ലമെൻറില്‍ പ്രതിപക്ഷ രാഷ്ട്രീയതന്ത്രത്തിെൻറ തലച്ചോറ് ആവുമ്പോഴും പാര്‍ട്ടി തന്നോടൊപ്പമുണ്ടെന്ന് ഇന്ത്യന്‍ രാഷ്ട്രീയലോകത്തെ വിശ്വസിപ്പിക്കാന്‍ യെച്ചൂരിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കെപ്പട്ട സാഹചര്യം വ്യത്യസ്തമായിരുന്നു. പി.ബി ഭൂരിപക്ഷത്തിെൻറ മനസ്സിനിണങ്ങാത്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് തെൻറ പ്രായോഗിക രാഷ്ട്രീയ നീക്കങ്ങൾക്കു മുന്നില്‍ തടസ്സം സൃഷ്ടിക്കുന്ന ഒരു േപാളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റിയെയുമാണ് നയിക്കാന്‍ ലഭിച്ചത്. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് വിപ്ലവാചാര്യന്‍ വ്ലാദ്മിര്‍ ഇല്യച്ച് ലെനിെൻറ ജന്മദിനത്തില് സി.പി.എമ്മിെൻറ തലപ്പത്ത് വീണ്ടും എത്തുന്നത് പ്രതിബന്ധങ്ങളെയെല്ലാം സംഘടനാചാതുര്യത്താല് പൊളിച്ചടുക്കിയാണ്.
പാര്ലമെൻററിപാതയില് മാത്രം തിളങ്ങുന്ന നേതാവ് എന്നതായിരുന്നു ഇതുവരെയും യെച്ചൂരിയുടെ പുറംലോകത്തെ വിശേഷണം. അതാവട്ടെ, സി.പി.എമ്മിനുള്ളില്‍ അദ്ദേഹത്തിന് വലിയൊരു ശക്തിക്ഷയവുമായി. േപാളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റിയെയും സംഘടനാശക്തികൊണ്ട് വരിഞ്ഞുമുറുക്കിയ നേതൃത്വത്തെ വെറും ചാതുര്യം കൊണ്ട് സംഘടനയില്‍ മറികടക്കാനും അട്ടിമറിക്കാനും ആയി എന്നത് ഇനിയെന്നും പാര്‍ട്ടിക്കുള്ളില്‍ യെച്ചൂരിയുടെ കരുത്തായി മാറും. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളെയും ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് തുരുത്തായ, ഇടതുപക്ഷ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ശക്തമായ കേരളഘടകത്തെയും പ്രത്യയശാസ്ത്രപരവും സംഘടനപരവുമായി നേരിടുക ഒട്ടും എളുപ്പമായിരുന്നില്ല. സങ്കീർണമായ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സി.പി.എമ്മിെൻറ രാഷ്ട്രീയലൈന്‍ രൂപവത്കരിക്കാന്‍ ആലോചന തുടങ്ങിയപ്പോള്‍തന്നെ സംഘടനപരമായി വലിയ വെല്ലുവിളിയാണ് യെച്ചൂരിയുടെ പ്രായോഗികരാഷ്ട്രീയവാദം നേരിട്ടത്. സി.പി.എം ഇതുവരെ കണ്ട, പ്രായോഗിക ദേശീയരാഷ്ട്രീയവാദത്തിെൻറ ഏറ്റവും വലിയ ശിൽപിയായ ഹർകിഷൻസിങ് സുര്ജിത്തിെൻറ ‘സ്കൂളില്‍’ ഒരുമിച്ച് വിദ്യ അഭ്യസിച്ച സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വഴിപിരിയുന്നതോടെയാണ് 1964 ന് ശേഷം പാര്‍ട്ടിലൈനിനെ ചൊല്ലി ദൃശ്യമായ ഏറ്റവും രൂക്ഷമായ തര്‍ക്കം നേതൃത്വത്തില്‍ ഉടലെടുക്കുന്നത്. 1984ല്‍ യെച്ചൂരിയും പിന്നാലെ 1985ല്‍ പ്രകാശ് കാരാട്ടും കേന്ദ്ര കമ്മിറ്റിയിലും പിന്നീട് 89ല്‍ കേന്ദ്ര സെക്രട്ടേറിയറ്റിലും 1992ല്‍ ഒരുമിച്ച് േപാളിറ്റ് ബ്യൂറോയിലും എത്തിയവരാണ്. പഠിച്ചത് ഒരേ ‘സ്കൂളില്‍’ ആയിരുെന്നങ്കിലും സുര്ജിത്തിെൻറ ചാതുര്യം മുഴുവന്‍ പ്രകടമായത് യെച്ചൂരിയിലായിരുന്നു.
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തിമേഖലയായ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നതില്‍ നിന്ന് വളരാന്‍ കഴിയുന്നില്ലെന്നതായിരുന്നു ഒരുകാലത്ത് സി.പി.എം നേരിട്ട വെല്ലുവിളി. പിന്നീട് പാര്‍ട്ടി കേരളം മാത്രമായി ചുരുങ്ങി. അതേസമയം, ദേശീയരാഷ്ട്രീയവും രാജ്യവും ഭരണഘടനസ്ഥാപനങ്ങളും ഫാഷിസത്തിെൻറ പ്രവണതകള്‍ കാട്ടുന്ന ആര്.എസ്.എസ്-ബി.ജെ.പിയില്‍ നിന്ന് വെല്ലുവിളി നേരിടുകയും ചെയ്തു. സംഘടനപരവും രാഷ്ട്രീയവുമായ, ഈ പുതിയ കാലത്തിെൻറ വെല്ലുവിളിയെ നേരിടുന്നതില്‍ യെച്ചൂരി മുന്നോട്ടുവെച്ച വിശാലമായ രാഷ്ട്രീയചിന്തയാണ് പ്രായോഗികമെന്ന് ദേശീയരാഷ്ട്രീയം മനസ്സിലാക്കിയപ്പോഴും സ്വന്തം നേതാക്കള്‍ വിശ്വസിക്കാത്തതായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവും വലിയ തടസ്സം. ഓരോ രാഷ്ട്രീയനീക്കവും േപാളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും തട്ടിവീണു. ഒടുവില്‍ പുതിയ രാഷ്ട്രീയലൈന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്ച്ചയാരംഭിച്ചപ്പോഴും ചിത്രം വ്യത്യസ്തമായിരുന്നില്ല. സി.പി.എമ്മിലെ ക്ലാസിക്കല്‍ മാര്ക്സിസത്തിെൻറ വക്താക്കളായ വലിയ വിഭാഗം നേതാക്കള്‍ സംഘടനയിലെ കരുത്തിെൻറ ബലത്തിൽ ഉയര്‍ത്തിയ പ്രതിരോധത്തിന് മുന്നില്‍ തട്ടിയതോടെ േപാളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഇത്തവണയും യെച്ചൂരിക്ക് ഒന്ന് കാലിടറി.
പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാന്‍ വാതില്‍ തുറന്നിടണമെന്നായിരുന്നു യെച്ചൂരിയുടെ ആവശ്യം. പക്ഷേ, ദേശീയരാഷ്ട്രീയത്തിെൻറ മുന്നോട്ടുള്ള പോക്കിന് തടസ്സങ്ങള്‍ സൃഷ്ടിക്കലായിരുന്നു യഥാർഥത്തില്‍ കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയപ്രമേയം വഴി കാരാട്ട്പക്ഷം ചെയ്തത്. ഫലത്തില്‍ യെച്ചൂരിയുടെ മൂക്ക് മുറിക്കല്‍ എന്ന സംഘടനാകർമം മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ, പാര്‍ട്ടിയിലെ അണികള്‍ ഭൂരിപക്ഷവും ഒപ്പമാണെന്ന് തിരിച്ചറിഞ്ഞ യെച്ചൂരി പാര്ട്ടികോണ്ഗ്രസിലേക്ക് കരുതിവെച്ചത് എന്തായിരുന്നുവെന്ന് തിരിച്ചറിയാന്‍ മറുപക്ഷത്തിന് കഴിഞ്ഞില്ല. രഹസ്യബാലറ്റ് എന്ന തന്ത്രം പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രയോഗിച്ചതോടെ കാലത്തിെൻറ ചുവരെഴുത്ത് വായിക്കാന്‍ നേതൃത്വത്തിലെ മറുവിഭാഗവും നിര്‍ബന്ധിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.