ശാസ്ത്രിയെ വിട്ട് ഗീബൽസിനെ പിടിച്ചപ്പോൾ
text_fieldsഭുജിനെ ഭൂകമ്പം പിടിച്ചുകുലുക്കിയ നാളുകളിൽ ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡിെൻറ ഓഫിസിനു മുന്നിലൊരുക്കിയ മീഡിയ സെൻററിലൂടെയാണ് യു.പിയിലെ ഇന്നത്തെ ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഗുജറാത്ത് സർക്കാറിെൻറ ദുരിതാശ്വാസ നീക്കങ്ങളെക്കുറിച്ച വാർത്തകളെ വാജ്പേയി സർക്കാറിനുവേണ്ടി ഏകോപിപ്പിച്ചത് ഡൽഹിയിൽനിന്നെത്തിയ സിങ്ങായിരുന്നു. കേശുഭായി സർക്കാറിൽ കാബിനറ്റ് അംഗമായിരുന്ന നളിൻ ഭട്ട് ആയിരുന്നു അന്ന് സിങ്ങിനെ സഹായിച്ചത്. ഭൂകമ്പത്തിെൻറ തൊട്ടു പിറ്റേവർഷം, കലാപാനന്തരം നരേന്ദ്ര മോദി തയാറാക്കിയ വെട്ടിനിരത്തേണ്ട സ്വന്തം പാർട്ടി നേതാക്കളുടെ പട്ടികയിൽ ഹരിൺ പാണ്ഡ്യയോടൊപ്പം ഇടംപിടിച്ച് നളിൻ ഭട്ട് ബി.ജെ.പിയിൽനിന്നു പുറത്തുപോയെങ്കിലും കലാപകാലത്തും പിന്നീടും ‘വാർത്ത’കളോടു വിശ്വസ്തത പുലർത്തിയ സിദ്ധാർഥ് കൂടുതൽ ഉയരങ്ങളിലേക്കു വളർന്നു. ബി.ജെ.പിയുടെ കേന്ദ്ര മീഡിയ സെല്ലിെൻറ ചുമതലക്കാരനും കേന്ദ്ര വക്താവുമൊക്കെയായി ഡൽഹിയിലെ മാധ്യമപ്രവർത്തകരുടെ ഉറ്റ തോഴനായിമാറിയ ഈ അലഹബാദുകാരനെ യു.പിയുടെ മുഖ്യമന്ത്രി പദവിയിലേക്കുപോലും ബി.ജെ.പി ഒരുഘട്ടത്തിൽ ചർച്ച ചെയ്തിരുന്നു. കൊല്ലുന്ന രാജാവിെൻറ തിന്നുന്ന മന്ത്രിയാവാനാണ് എന്നത്തെയുമെന്നപോലെ ഇപ്പോഴും അദ്ദേഹത്തിെൻറ യോഗം.
നുണകൾ മാത്രമാണ് ഗോരഖ്പുർ സംഭവത്തെക്കുറിച്ച് യു.പി സർക്കാർ ജനങ്ങളോടു പറയുന്നതത്രയും. സംഭീത് പത്രയെയും സഞ്ജു വർമയെയും പോലുള്ള ബി.ജെ.പി വക്താക്കൾ ഒച്ചയിട്ട് മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെയാണ് ചർച്ചകളിൽ പിടിച്ചുനിൽക്കുന്നത്. സ്വനപേടകത്തിെൻറ ആവൃത്തി കൂടുതലുള്ള സഞ്ജുവിെൻറ മൈക്ക്, ന്യൂസ് എക്സ് ചാനൽ ആറുതവണ ഓഫാക്കിയിട്ടും ശ്രീമതിക്ക് കുലുക്കമുണ്ടായിരുന്നില്ല. എങ്ങനെയാണ് ടി.വി ചർച്ചകളിൽ പങ്കെടുക്കേണ്ടതെന്നു പോലുമറിയാത്ത ഈ വക്താവ് മരണത്തിെൻറ ബി.ജെ.പി കാലഘട്ടവും സമാജ്വാദി കാലഘട്ടവും തമ്മിലുള്ള താരതമ്യംപോലും ചർച്ചചെയ്തു. 1970 മുതൽ ഇതുവരെയായി ജപ്പാൻ ജ്വരം ഗോരഖ്പുരിൽ 25,000ത്തിൽപരം കുഞ്ഞുങ്ങളുടെ ജീവനെടുത്തിട്ടുണ്ടായിരിക്കാം. പക്ഷേ, നാലുദിവസത്തിനിടെ 80ൽപരം കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരിച്ച സംഭവം ഇതിനു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. അതിൽ തന്നെയും 24 മണിക്കൂറിനകം മരിച്ചത് 30 കുഞ്ഞുങ്ങളാണ്. ഓക്സിജൻ സിലിണ്ടറിെൻറ അപായ ബീപ് ശബ്ദത്തിനൊപ്പം മരണത്തിെൻറ മാലാഖ പീഡിയാട്രിക് വാർഡിലൂടെ ഓടിനടക്കുന്ന ആ കാഴ്ച കുടുംബങ്ങളും ഡോക്ടർമാരും കണ്ടുനിൽക്കുന്നുണ്ടായിരുന്നു. ഓക്സിജൻ കമ്പനിക്ക് പണം കൊടുക്കേണ്ടിയിരുന്നത് ഈ ഡോക്ടർമാരായിരുന്നില്ല. സാധാരണ മരണം ആയിരുന്നുവെങ്കിൽ എന്തുകൊണ്ട് മൃതദേഹങ്ങൾ പിൻവാതിലിലൂടെ കൊണ്ടുപോകണമെന്ന് ഒടുവിൽ ജില്ല ഭരണകൂടം നിർബന്ധം പിടിച്ചു? എന്തേ മരണസർട്ടിഫിക്കറ്റ് നൽകുന്നില്ല? ഇന്ത്യ ടുഡേ ടി.വി, ന്യൂസ് എക്സ്, സി.എൻ.എൻ 18 തുടങ്ങിയ പ്രധാനപ്പെട്ട ചാനലുകളിലെല്ലാം ഇടതടവില്ലാതെ കാണിച്ചുകൊണ്ടിരുന്ന ഇരകളുടെ മൊഴികൾ അവഗണിച്ചും ദുരന്തത്തിെൻറ കാരണം പ്രാണവായു ലഭിക്കാതിരുന്നപ്പോഴാണെന്ന ഡോക്ടർമാരുടെ നേർസാക്ഷ്യം അവഗണിച്ചുമായിരുന്നു ബി.ജെ.പി പ്രചാരണയന്ത്രങ്ങളുടെ ഈ ഒച്ചയിട്ടിരുത്തൽ.
ഉറക്കത്തിൽനിന്ന് ഉണർത്താതിരിക്കാനെന്നവണ്ണം ആ കുട്ടികളെ പുതപ്പിച്ച് ഇറുകെപ്പിടിച്ചും മൂർധാവിൽ ഉമ്മവെച്ചും ബസിലും ബൈക്കിലും കയറി വിതുമ്പിക്കരഞ്ഞ് ഗോണ്ടയിലേക്കോ കുശിനഗറിലേക്കോ പേഡ്രാണയിലേക്കോ നിഷ്ക്രമിച്ച കുറെ പാവംപിടിച്ച അമ്മമാർക്കും അച്ഛന്മാർക്കും ഗോരഖ്പുരിനെ പതിറ്റാണ്ടുകളായി വിറപ്പിച്ചുനിർത്തുന്ന ഒരു ഗുണ്ടാസംഘത്തിെൻറ അധിപനുനേരെ വിരലുയർത്താൻ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജില്ല ഭരണകൂടം പോലും മുഖ്യമന്ത്രി എന്ന മഠാധിപതിയുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. ധാർമികബോധം തൊട്ടു തലോടിയിരുന്നെങ്കിൽ ഈ വിവരം പുറത്തുവന്ന ആ നിമിഷം ആദിത്യനാഥ് രാജിവെച്ചേനെ. ബസിലേക്കു ശവം കയറ്റുമ്പോൾ ചവിട്ടുപടിയിൽ ഉറ്റിവീണ കണ്ണുനീരിലൊരു തുള്ളിയുടെ കരുണരസംപോലുമുണ്ടായിരുന്നില്ല വാർത്തസമ്മേളനത്തിലിരുന്ന് മോങ്ങിയ സന്യാസി മുഖ്യേൻറതിന്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പാർട്ടിയുടെ മുഖ്യമന്ത്രിയായ സ്ഥിതിക്ക് ആ കരച്ചിൽ കസേരക്ക് അനിവാര്യമായിരുന്നു. വർഗീയകലാപം നടത്തിയ കുറ്റത്തിന് മായാവതി കേസെടുത്തപ്പോൾ മുമ്പൊരിക്കൽ പാർലമെൻറിൽ ഇതേ ആദിത്യനാഥ് അപശബ്ദത്തിൽ കരഞ്ഞുവിളിച്ചിരുന്നല്ലോ. യു.പിയിലെ ആരോഗ്യമേഖലയിൽ കൊടികുത്തി വാഴുന്ന അഴിമതി പുതിയകാലത്ത് കൂടുതൽ മേഖലകളിലേക്കു പടരുക മാത്രമാണ്. കുഞ്ഞുങ്ങളുടെ പ്രാണവായുവിന് കമീഷൻ കൈപ്പറ്റാനായി ആശുപത്രിയിലെ മരണവാർഡിനുപുറത്ത് കാതോർത്തുനിന്ന ഏജൻറുമാർക്കും അവരുടെ ഫോണിെൻറ അങ്ങേത്തലക്കലുണ്ടായിരുന്ന ലഖ്നോ മുതൽ ഗോരഖ്പുർ വരെയുള്ള നേതാക്കൾക്കും വിവരം പുറത്തറിഞ്ഞതിെൻറ നാണക്കേട് മാത്രമാണ് ഇപ്പോഴുള്ളത്. കുടിശ്ശിക ബിൽ പാസാക്കിക്കൊടുക്കുന്നതിന് കമീഷൻ തരാത്ത ഇപ്പോഴത്തെ ഓക്സിജൻ വിതരണകമ്പനിയെ ഒന്നു കുടിയൊഴിപ്പിക്കുകയേ അവർക്ക് വേണ്ടിയിരുന്നുള്ളൂ. മനസ്സാക്ഷിയെ കോർപറേറ്റ് ആർത്തിപ്പണ്ടാരങ്ങൾക്ക് പണയംവെച്ച മാധ്യമങ്ങൾ ഈ മരണ വാർഡിലേക്ക് തലയിട്ടുനോക്കില്ലെന്നും നേതാക്കൾ കരുതിയിട്ടുണ്ടാകും.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ രണ്ടാമത്തെ മകൾ സുമെൻറ മകൻ എന്നനിലയിൽ സിദ്ധാർഥ് നാഥ് സിങ്ങിന് മറച്ചുവെക്കാനാവാത്തൊരു പാരമ്പര്യമുണ്ട്. പൊതുജീവിതത്തിൽ ഇന്ത്യ കണ്ട ഏറ്റവുംമികച്ച മൂല്യവത്തായ മാതൃകയുടെ അനന്തരാവകാശിയെന്ന മട്ടിലാണ് ബി.ജെ.പി സിങ്ങിനെ ഒരുകാലത്ത് ആഘോഷപൂർവം അവതരിപ്പിച്ചതും. തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെ തുടർന്ന് നെഹ്റുവിെൻറ മന്ത്രിസഭയിൽനിന്നു രാജിവെച്ച മുത്തച്ഛെൻറ ഓർമക്കു മുന്നിൽ പക്ഷേ, യു.പിയുടെ ആരോഗ്യമന്ത്രി കരിന്തിരി കൊളുത്തുന്ന തിരക്കിലാണ്. മാധ്യമങ്ങളെ അധിക്ഷേപിച്ചും നുണയന്മാരായി ചിത്രീകരിച്ചും അസുഖകരമായ ചോദ്യങ്ങളുയരുമ്പോൾ ചർച്ചകളിൽനിന്നും മൈക്ക് വലിച്ചൂരിയെറിഞ്ഞ് ഓടിയൊളിച്ചും ഗോരഖ്പുരിൽ നടന്ന ദുരന്തത്തെ വെളുപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സിദ്ധാർഥ് ഇപ്പോഴുള്ളത്. സർക്കാർ അനുവദിച്ച പണം വിതരണം ചെയ്യാതിരുന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പലിേൻറതാണ് കുറ്റമെന്ന തരംതാഴ്ന്ന ആരോപണം സിങ് പലവുരു ആവർത്തിച്ചു. സപ്ലയറും ഡീലറും തമ്മിലുള്ള വ്യത്യാസംപോലും മാധ്യമങ്ങളെ പഠിപ്പിക്കാൻ ഒരുമ്പെട്ടു. രണ്ടുദിവസം മുമ്പുമാത്രം മുഖ്യമന്ത്രി സന്ദർശിച്ച ആശുപത്രിയിലല്ലേ ഈ ദുരന്തം നടന്നതെന്ന ചോദ്യത്തിന് സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കിയതും നടപ്പാക്കാൻ പോകുന്നതുമായ പദ്ധതികളെ കുറിച്ച കടലാസുകൾ വീശിക്കാട്ടി ന്യൂസ് ആങ്കർമാരുടെ വായടപ്പിക്കാൻ നോക്കി. ഓക്സിജൻ കമ്മി മൂലമാണ് കുട്ടികൾ മരിച്ചതെങ്കിൽ ബി.ആർ.ഡി ആശുപത്രിയിൽ ഇപ്പോഴും 100ലധികം കുട്ടികൾ മരിക്കാതെ ബാക്കിയുണ്ടല്ലോ എന്നായിരുന്നു സി.എൻ.എൻ 18 ചാനലിൽ യു.പിയുടെ ഇമ്മിണി ‘ബല്യ ശോദ്യം’. തീർന്നില്ല, പരിഹാസത്തിൽ പൊതിഞ്ഞ ഒരു കൊലച്ചിരികൂടിയുണ്ടായിരുന്നു ആ മുഖത്ത്. പൊതുജനം അലഹബാദിലെ വീടിനുനേർക്ക് ചീമുട്ടയും കെട്ട തക്കാളിയും വലിച്ചെറിയുവോളം ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ പൊതുജീവിതത്തിൽ അപഹാസ്യനായി. കോർപറേറ്റ് ജനാധിപത്യത്തിെൻറ കിരാതവാഴ്ചക്കാലത്തും മീഡിയ പുതിയ ആൻറിബോഡികൾ ആർജിക്കുന്നുണ്ടെന്ന് അർണബിെൻറ റിപ്പബ്ലിക് ചാനലിൽനിന്നുപോലും സിദ്ധാർഥിന് തിരിച്ചറിയേണ്ടിവന്നു. നിങ്ങൾ കാലത്തു കഴിച്ച േബ്രക്ക് ഫാസ്റ്റ് എന്തായിരുന്നുവെന്നുപോലും റിപ്പോർട്ടർമാരെ വിട്ട് അന്വേഷിക്കുന്ന കാലത്താണ് വേറൊരു ചാനലിൽ ചർച്ചയുണ്ടെന്ന് നുണപറഞ്ഞ് സിദ്ധാർഥ് നാഥ് സിങ് രക്ഷപ്പെടാൻ നോക്കിയതെന്നാണ് അർണബ് പരിഹസിച്ചത്.
ഭുജിലെ ഭൂകമ്പകാലത്ത് ദുരിതാശ്വാസത്തിൽ സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആക്ഷേപമുന്നയിച്ച് അൻജാറിൽനിന്നെത്തിയ 1000ത്തോളം ദലിതർ കലക്ടറേറ്റ് മാർച്ച് നടത്തി. ഗുജറാത്ത് സർക്കാറിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും അന്യരാജ്യങ്ങളിൽനിന്നുമൊക്കെ സഹായം ഒഴുകുന്നതിനിടെയാണ് ഹിന്ദുത്വത്തിെൻറ ‘അടിസ്ഥാന രോഗം’ പ്രത്യക്ഷപ്പെട്ടത്. ആ വാർത്ത നൽകരുതെന്ന് സിദ്ധാർഥ് അന്ന് വൈകീട്ട് പലരോടുമെന്നപോലെ ഈ ലേഖകനോടും അഭ്യർഥിച്ചു. എന്തുകൊണ്ടാണ് ബി.ജെ.പി കാലത്ത് അഴിമതി നടക്കാത്തതെന്ന ശുദ്ധഗതിക്കാരുടെ ചോദ്യത്തിന് 15 വർഷം മുേമ്പ സിദ്ധാർഥ് നൽകിയ ഉത്തരമാണത്. വല്ലപ്പോഴുമൊരു ഗോരഖ്പുർ, അതു തന്നെയും റിപ്പബ്ലിക് പോലെയുള്ള കൂലിത്തല്ലുകാർക്കുപോലും മൂടിവെക്കാതിരിക്കാനാകുമ്പോൾ അകത്ത് എന്തു നടക്കുന്നുണ്ടാവുമെന്ന് പറക്കണക്ക് കൂട്ടിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.