ഷുഹൈബ് വധവും തൃശൂർ സമ്മേളനവും
text_fieldsപാർട്ടി കൂട്ടായും നേതാക്കൾ വ്യക്തിപരമായും സ്വീകരിക്കുന്ന തെറ്റായ സംഘടന രീതികളും രാഷ്ട്രീയ നയങ്ങളും തിരുത്തുന്നതിനാണ് മാർക്സിസത്തിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾ കോൺഗ്രസും അതിെൻറ മുന്നോടിയായി സമ്മേളനങ്ങളും നടത്തിവന്നിരുന്നത്. മുകളിൽനിന്ന് കെട്ടിപ്പടുക്കുന്ന പാർട്ടി എന്ന നിലക്ക് വിമർശനവും സ്വയം വിമർശനവും പാർട്ടി പ്രവർത്തനത്തി െൻറ അവിഭാജ്യഘടകമാകുന്നില്ലെങ്കിൽ ഒരു മാർക്സിസ്റ്റുപാർട്ടി സ്വയം ശവക്കുഴി തോണ്ടും. അത് തടയാനാണ് മൂന്നുവർഷം കൂടുമ്പോൾ നയപരമായും സംഘടനപരമായുമുള്ള തെറ്റുകൾ തിരുത്തി സംഘടനയെ ശുദ്ധീകരിച്ചും നവീകരിച്ചും മുന്നോട്ടു കൊണ്ടുപോകണമെന്ന് മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടികളുടെ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇത്തവണത്തെ സി.പി.എം സംസ്ഥാന സമ്മേളനം സാധാരണയിൽ കവിഞ്ഞ താൽപര്യത്തോടെ ജനങ്ങൾ വീക്ഷിക്കും^ സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ നേതാവായ പാർട്ടിയും ആഭ്യന്തര വകുപ്പ് ൈകയാളുന്ന മുഖ്യമന്ത്രിയും കൂടി നയിക്കുന്ന പാർട്ടി സമ്മേളനമെന്ന നിലക്ക്, സമ്മേളനഗതി വ്യക്തികളെന്ന നിലയിൽ ജനങ്ങളെയും സമൂഹത്തെയും നിർണായകമായി ബാധിക്കുന്നതായതുകൊണ്ട്, ഈ ഗവൺമെൻറുമായും പാർട്ടിയുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ നയപരവും സംഘടനാപരവുമായ അതിഗൗരവ പ്രശ്നങ്ങൾ സമൂഹവുമായി ബന്ധപ്പെട്ട് ഉൾക്കൊള്ളുന്നതുകൊണ്ട്.
ദേശീയതലത്തിൽതന്നെ വിഭവശേഷിയിലും അംഗത്വത്തിലും സി.പി.എമ്മിെൻറ ഏറ്റവും വലിയ ഘടകമാണ് കേരളത്തിലേത്. മോദി ഗവൺമെൻറിനെ താഴെയിറക്കി അതിെൻറ ഫാഷിസ്റ്റ് ഭീഷണിയിൽ നിന്നും ആപത്കരമായ സാമ്പത്തികനയങ്ങളിൽനിന്നും രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ അടവുനയത്തിെൻറ കാര്യത്തിൽ നിർണായകമായ കേരളഘടകത്തി െൻറ നീക്കം ഏതു ദിശയിലേക്കായിരിക്കും എന്നത് പ്രധാനമാണ്. എന്നാൽ സി.പി.എമ്മിെൻറ 54 വർഷത്തെ സംഘടന ചരിത്രത്തിൽ ഒരു സംസ്ഥാന ഘടകവും നേരിട്ടിട്ടില്ലാത്ത നയപരവും സംഘടനപരവുമായ തെറ്റുകളുടെ ഭൂതഗണങ്ങൾ തുറിച്ചുനോക്കി നിൽക്കുമ്പോഴാണ് ഇത്തവണ ഇവിടെ സമ്മേളനത്തിനു കൊടിയുയരുന്നത്. അവസാനത്തെ ജില്ല സമ്മേളനം തിരുവനന്തപുരത്തു നടക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനുമായി ബന്ധപ്പെട്ട തട്ടിപ്പുവിവാദം ഉയർന്നത്. ഡൽഹിയിലെ സി.പി.എം ജനറൽ സെക്രട്ടറിക്കു ലഭിച്ച പരാതി കേരളത്തിലും ഗൾഫിലും അപവാദ വിവാദമായി കത്തിയാളുകയായിരുന്നു.
അതിെൻറ പുകമറക്കുള്ളിൽ സി.പി.എം ശ്വാസംമുട്ടുമ്പോഴാണ് കണ്ണൂരിൽ യുവ കോൺഗ്രസ്പ്രവർത്തകൻ ഷുഹൈബിനെ ടി.പി വധമാതൃകയിൽ അതിക്രൂരമായി കൊലചെയ്തത്. സംഘർഷരഹിത കണ്ണൂർ എന്ന് ഒരു വർഷംമുമ്പ് സമാധാന സമ്മേളനത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പുലർത്തിയ നീണ്ട മൗനം വാചാലമായി. സംസ്ഥാന സെക്രട്ടറിയും കണ്ണൂർ ജില്ല സെക്രട്ടറിയും സി.പി.എമ്മിന് കൊലയിൽ പങ്കില്ലെന്ന് ആവർത്തിച്ച് ആണയിട്ടു. അതു നിരാകരിക്കുന്ന, പാർട്ടിയുടെയും ഗവൺമെൻറിെൻറയും വിശ്വാസ്യത തകർക്കുന്ന വിവരങ്ങൾ തുടർന്ന് പുറത്തുവന്നു.
ഷുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എമ്മിലെ കൊടുംക്രിമിനലുകളാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാനും അറസ്റ്റുചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടും വെളിപ്പെടുത്തി. ‘പ്രതികൾ നിരപരാധികളാണെ’ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം ആർക്കും പറയാം. അല്ലെന്ന് കോടതിയിൽ തെളിയിക്കേണ്ട ബാധ്യത പൊലീസ് നിറവേറ്റുമെന്ന് ഡി.ജി.പി പ്രസ്താവിച്ചതോടെ ഷുഹൈബ് കൊലക്കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് സി.പി.എം ആണ്.
2012ലെ ടി.പി ചന്ദ്രശേഖരൻ വധം, ജില്ല സെക്രട്ടറി പി ജയരാജനടക്കം പ്രതികളായ അരിയിൽ ഷുക്കൂർവധം, ഫൈസൽവധം, ആർ.എസ്.എസ് നേതാവ് മനോജിെൻറ കൊലപാതകം–ഇതെല്ലാം വാടകക്കൊലയാളികളെയും ക്രിമിനലുകളെയും വിട്ട് സി.പി.എം നടത്തിപ്പോന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയാണെന്ന് ഒരിക്കൽക്കൂടി സാക്ഷ്യപ്പെടുത്തുന്നതായി ഷുഹൈബ് വധം. രാഷ്ട്രീയ കൊലപാതകം പാർട്ടിയുടെ നയമല്ലെന്നും പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും സി.പി.എം കേന്ദ്രനേതൃത്വം ആവർത്തിച്ചു നൽകിയ ഉറപ്പുകൾ ജലരേഖകളാണെന്ന് കേരളത്തിലെ ജനങ്ങൾ നേരിട്ടറിഞ്ഞുകഴിഞ്ഞു; പ്രതികളായവർക്കും ശിക്ഷിക്കപ്പെട്ടവർക്കും പാർട്ടി നൽകുന്ന സംരക്ഷണവും ഗവൺമെൻറ് നൽകുന്ന പരിധിവിട്ട സഹായങ്ങളും ദിവസേന പുറത്തുവരുമ്പോൾ.
ഇതിെൻറ പ്രത്യാഘാതം സി.പി.എമ്മിെൻറയും ഇടതുപക്ഷത്തിെൻറയും ദേശീയ രാഷ്ട്രീയത്തിലെ അടിയന്തരദൗത്യത്തെയും അതിെൻറ പ്രസക്തിയെയും നിലനിൽപ്പിനെത്തന്നെയും ചോദ്യംചെയ്യുന്നതാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മോദി ഗവൺമെൻറിനെ താഴെയിറക്കാനുള്ള മതനിരപേക്ഷ കൂട്ടായ്മ മുഖ്യകടമയായി ഏറ്റെടുത്ത സി.പി.എം അതിനുള്ള ധാർമികയോഗ്യതയും വിശ്വാസ്യതയും ഈ രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ നഷ്ടപ്പെടുത്തുന്നു.
കണ്ണൂരിൽ ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ വെട്ടിക്കൊല്ലുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കു പിന്നിൽനിന്ന് ന്യൂനപക്ഷങ്ങൾ അകന്നു പോകുകയാണ്; പാർട്ടിക്കകത്തും ജനപിന്തുണക്കു പിന്നിലുമുള്ള ജനാധിപത്യ–മതനിരപേക്ഷ വിശ്വാസികളും. ദേശീയതലത്തിലും ബുദ്ധിജീവികളും ന്യൂനപക്ഷ– മതനിരപേക്ഷ ജനവിഭാഗങ്ങളും സി.പി.എമ്മിനെ സംശയത്തോടെ വീക്ഷിച്ചുതുടങ്ങി. എന്നിട്ടും, കേരളത്തിൽ രക്തസാക്ഷികളുടെ എണ്ണത്തിൽ സി.പി.എം ആണ് ഇപ്പോഴും മുമ്പിലെന്ന കണക്ക് ഉദ്ധരിച്ച് തെറ്റിനെ ന്യായീകരിക്കുകയാണ് സി.പി.എമ്മിലെ പുത്തൻ ബുദ്ധിരാക്ഷസന്മാർ.
പച്ചമനുഷ്യനെ ഏതു പാർട്ടിക്കാർ കൊന്നാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐക്ക് പറയേണ്ടിവരുന്നു. ആർ.എസ്.എസും ബി.ജെ.പിയുമാകട്ടെ, ഈ അവസരം ഉപയോഗിച്ച് സി.പി.എം പ്രവർത്തകരെ ആക്രമിച്ച് തങ്ങളുടെ ദേശീയ അജണ്ടയെ ന്യായീകരിക്കുന്നു. സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം അപ്രസക്തമാണെന്ന് വരുത്താൻ ശ്രമിക്കുന്നു.
പാർട്ടിയും അടിസ്ഥാനവർഗവുമായുള്ള ഐക്യവും ഇടതുമുന്നണി ഐക്യവും ശക്തിപ്പെടുത്തുന്ന നയപരിപാടികളാണ് ഇ.എം.എസ് ഗവൺമെൻറുതൊട്ട് കേരളത്തിലെ ഇടത് ഗവൺമെൻറുകൾ സ്വീകരിച്ചുപോന്നത്. സി.പി.ഐ മന്ത്രിമാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക, സി.പി.ഐയെ മുന്നണിയിൽനിന്ന് ഒഴിവാക്കാനും അഴിമതിക്കാരെന്നു പാർട്ടി മുദ്രകുത്തിയ കെ.എം മാണിയെയും പാർട്ടിയെയും മുന്നണിയിൽ കൊണ്ടുവരാനുമുള്ള നീക്കങ്ങളാണ് സി.പി.എമ്മിനകത്ത് തകൃതിയായി നടക്കുന്നത്.
സി.പി.എമ്മിെൻറ ചരിത്രത്തിൽ മൂന്നു സംസ്ഥാനങ്ങൾ തുടർച്ചയായോ മാറിമാറിയോ ഭരിച്ചിട്ടും മുഖ്യമന്ത്രിയുെടയോ സംസ്ഥാന സെക്രട്ടറിയുെടയോ മക്കളോ കുടുംബവുമായോ ബന്ധപ്പെട്ട് ഒരിക്കലും ഉയർന്നിട്ടില്ലാത്ത അഴിമതിയാരോപണമാണ് കോടിയേരി ബാലകൃഷ്ണെൻറ കുടുംബവുമായി ബന്ധപ്പെട്ടുയർന്നത്. ഇത് മറച്ചുപിടിക്കുന്നതിന് സംസ്ഥാനം ഭരിക്കുന്ന ഗവൺമെൻറിെൻറ സ്വാധീനത്തിൽ തൽക്കാലം തെളിവുകളും കേസുകളും ഇല്ലാതാക്കുന്നതിൽ വിജയിച്ചിട്ടുണ്ടാകാമെങ്കിലും.
ചൈനീസ് പാർട്ടിയുടെ മാതൃകക്കു പകരം ഉന്നത ഭരണാധികാരികളുമായുള്ള പാർട്ടി നേതാക്കളുടെ സ്വാധീന ജാമ്യത്തിൽ മക്കൾക്ക് വിദേശരാജ്യങ്ങളിൽ അഴിമതിയും തട്ടിപ്പും നടത്താൻ വഴിതുറന്നുകൊടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് കേരളത്തിലെ പാർട്ടിഘടകം സ്വീകരിച്ചിട്ടുള്ളത്. ഇതിെൻറ ശരിയും തെറ്റും സി.പി.എം സംസ്ഥാന കമ്മിറ്റി പോലും ചർച്ചചെയ്തില്ലെന്നാണ് കഴിഞ്ഞദിവസം വാർത്ത വന്നത്. സംസ്ഥാന സമ്മേളനത്തിനു മുമ്പ് എ.കെ.ജി സെൻററിൽ ചേർന്ന അവസാന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചെക്കുവിവാദവും തട്ടിപ്പും ചർച്ചയായില്ല എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തൽ. രണ്ടു ദിവസം നടക്കേണ്ടിയിരുന്ന സംസ്ഥാനകമ്മിറ്റി യോഗം ആദ്യദിവസംതന്നെ ചർച്ച പൂർത്തിയാക്കി കൈകൊടുത്തു പിരിഞ്ഞെന്നും.
അഴിമതിക്കാരനായ മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞ് നിയമസഭയെ അമ്മാനമാടിയ ഇ.പി. ജയരാജനെപ്പോലുള്ളവർ മാണിക്ക് സ്വാഗതഗീതം പാടുമ്പോൾ സി.പി.എമ്മിനും ഇടതുമുന്നണി ഗവൺമെൻറിനും അഴിമതിവിരുദ്ധമുഖം നഷ്ടമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തോടെ അംബാനി, അദാനി, നീരവ് മോദി തുടങ്ങിയവരുമായി രൂപപ്പെട്ട ആഗോള ചങ്ങാത്ത മുതലാളിത്തവും അതിനെ തുടർന്ന് ഇപ്പോൾ അനാവരണം ചെയ്യപ്പെടുന്ന ശതകോടികളുടെ ബാങ്ക് തട്ടിപ്പുകളും തുറന്നുകാട്ടേണ്ട രാഷ്ട്രീയബാധ്യത നിർവഹിച്ചിരുന്നത് ഇടതുപക്ഷമാണ്. കേരളത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയെന്ന നിലയിൽ ചങ്ങാത്തമുതലാളിത്തത്തിെൻറ പാർട്ടിയായി സി.പി.എമ്മും ഇടതുമുന്നണിയും അതിവേഗം മാറുന്നു എന്നതാണ് ഇതിനകം വ്യക്തമായത്.
അഴിമതിക്കാരെ പാർട്ടിയിൽനിന്ന് പുറന്തള്ളി സംഘടനയെ ശുദ്ധീകരിക്കുന്നതിനുള്ള ചർച്ചയോ നീക്കങ്ങളോ സംസ്ഥാന സമ്മേളനത്തിൽ നടക്കില്ലെന്നതിെൻറ പ്രഖ്യാപനമാണ് അഴിമതിക്കാരെ ഇടതുമുന്നണിയിലേക്ക് ആനയിക്കുമെന്നതിെൻറ നിർലജ്ജവും അവസരവാദപരവുമായ പ്രസ്താവനകൾക്കു പിന്നിലുള്ളത്. ആഗോളീകരണത്തോടെ നവഉദാരീകരണത്തിലൂന്നിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ വികസനവുമായി ബന്ധപ്പെട്ട് നടപ്പിൽവരുത്തുമ്പോൾ കേന്ദ്ര–സംസ്ഥാന ഭരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള അഴിമതികളുടെയും വെട്ടിപ്പുകളുടെയും ആഗോളതല സമാന്തര മുന്നേറ്റംതന്നെ നടക്കുകയാണ്. നേരേത്ത യു.പി.എ ഗവൺമെൻറിനുകീഴിലും ഇേപ്പാൾ നരേന്ദ്ര മോദി ഗവൺമെൻറിനു കീഴിലും നടക്കുന്ന ഈ അഴിമതികളെ തുറന്നുകാട്ടുകയും തിരുത്തി ഭരണവും പൊതുജീവിതവും സംശുദ്ധമാക്കുകയും വികസന പദ്ധതികളും പൊതുഖജനാവിലെ പണവും നൂറുശതമാനവും ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം വേറിട്ട പ്രവർത്തനത്തിലൂടെ പൈതൃകമായി ഇടതുപാർട്ടികൾക്കും അവരുടെ ഗവൺമെൻറിനും ഉള്ളതാണ്.
അനുഷ്ഠാനങ്ങളുടെ വൈകാരിക–മായിക അന്തരീക്ഷത്തിൽ മനംമയക്കുന്നവയായിരുന്നില്ല കമ്യൂണിസ്റ്റു പാർട്ടിയുടെ പാർട്ടി കോൺഗ്രസുകൾ. പീഡിപ്പിക്കപ്പെടുന്നവരും കഷ്ടപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ജനസമൂഹത്തെ മാറോടടുപ്പിച്ച് നിലവിലുള്ള വ്യവസ്ഥയെ എതിർത്ത് മാറ്റിയെടുക്കുന്നതിനുള്ള ജനശക്തിയും വിശ്വാസവും ആർജിക്കുന്നതിനുള്ള നയങ്ങളുടെയും ആശയങ്ങളുടെയും മാറ്റുരക്കുന്ന വേദികളായിരുന്നു അത്.
മാർക്സ്തന്നെ പറഞ്ഞിട്ടുണ്ട് ചിലപ്പോൾ ചരിത്രം പ്രഹസനമായി അവതരിക്കുമെന്ന്. ദേശീയതലത്തിലും സംസ്ഥാനത്തിലുമുള്ള സി.പി.എമ്മിെൻറ ആന്തരികവും ബാഹ്യവുമായ ഗതിവിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ 22ാം പാർട്ടി കോൺഗ്രസും അതിെൻറ ഭാഗമായ തൃശൂർ സമ്മേളനവും ഒരു പ്രഹസനമായി ചരിത്രത്തിൽ അവശേഷിക്കുമെന്ന് പറയേണ്ടിവരുന്നു. ആ പാർട്ടിയുടെ നേതാക്കൾ അതിെൻറ ചരിത്രത്തോടും വന്നവഴിയോടും ഈ സമ്മേളന നഗരിക്കകത്തിരിക്കുമ്പോൾ പോലും അതിെൻറ പ്രതിബദ്ധത ബോധ്യപ്പെടുത്താൻ തയാറാകാതിരിക്കുമ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.