ലോകത്തിൽനിന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ടതെന്ത്?
text_fields26 വിനോദസഞ്ചാരികളുടെ ഹത്യയിൽ കലാശിച്ച പഹൽഗാമിലെ ഹീനമായ ഭീകരവാദ ആക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ കഴിഞ്ഞ രാത്രി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ എന്ന് വൈകാരികമായി നാമകരണം ചെയ്യപ്പെട്ട സൈനിക നടപടി സംബന്ധിച്ച വാർത്ത ലോകം ഏറ്റെടുക്കവെ ഒരു ചോദ്യം ഉയരുന്നു: ലോകത്തിൽനിന്ന് നമുക്കെന്താണ് പ്രതീക്ഷിക്കാനാവുക?
ആദ്യ അന്താരാഷ്ട്ര പ്രതികരണങ്ങൾ ഏറക്കുറെ പ്രവചനാത്മകമായിരുന്നു. സ്ഥിതിഗതികളെ ‘ലജ്ജാകരം’ എന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇത് ‘അതിവേഗം‘ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സമാധാനപൂർണമായ പരിഹാരത്തിനായി ഇന്ത്യ- പാക് നേതൃത്വങ്ങളുമായി ഇടപഴകുന്നത് തുടരുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളുമായും കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടിരുന്നെന്നും ഈ ഉദ്യമം തുടരുമെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സൈനിക നടപടിയിൽ ഖേദവും നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കയും പ്രകടിപ്പിച്ച ചൈന ഇന്ത്യയും പാകിസ്താനും സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകി ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രായോഗികമായി ചൈനയുടെ സാമന്ത രാഷ്ട്രമായ പാകിസ്താനുമായി ഏതു കാലത്തും തുടരുന്ന സൗഹൃദം വെച്ചുനോക്കുമ്പോൾ, പലരും പ്രതീക്ഷിച്ചതിലേറെ സന്തുലിതമായ പ്രസ്താവനയായിരുന്നു ഇത്. ഇന്ത്യയും പാകിസ്താനും തമ്മിലെ സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ കടുത്ത ആശങ്കയാണ് റഷ്യ പ്രകടിപ്പിച്ചത്.
സമാനമായ രീതിയിൽ, സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണ ജനങ്ങളുടെ സുരക്ഷക്കുമായി ഇന്ത്യയും പാകിസ്താനും സംയമനം പുലർത്തണമെന്ന് ആവശ്യപ്പെട്ട ഫ്രാൻസ്, ‘‘ഭീകരതയിൽനിന്ന് സ്വയം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം മനസ്സിലാക്കുന്നു’’ എന്നും കൂട്ടിച്ചേർത്തു. അത്തരമൊരു പരിണതിയിൽ ആർക്കും താൽപര്യമില്ലെന്ന് പ്രസ്താവിച്ചുകൊണ്ട്, നീണ്ടുനിൽക്കുന്ന ഒരു ഏറ്റുമുട്ടൽ തടയേണ്ടതിന്റെ ആവശ്യകത പാരിസ് ഊന്നിപ്പറഞ്ഞു.
മന്ദഗതിയിലായിരുന്നു യു.കെയുടെ പ്രതികരണമെങ്കിലും വിദേശകാര്യ മന്ത്രി നേരത്തേ നടത്തിയ പരാമർശങ്ങൾ സൂചിപ്പിക്കുന്നത് മറ്റു വൻശക്തികളുടെ നിലപാടുകളുമായി യോജിച്ച് സംഘർഷം ലഘൂകരിക്കാനും സംഭാഷണം നടത്താനും ലണ്ടൻ ആവശ്യപ്പെടുമെന്നാണ്. ജനസംഖ്യയിൽ ഉപഭൂഖണ്ഡത്തിൽനിന്നുള്ളവരുടെ ഗണ്യമായ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ, സംയമനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്കായി യു.കെയും പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
അറബ് ലോകത്തുനിന്ന്, പ്രതിസന്ധി കൂടുതൽ വഷളാകുന്നത് ഒഴിവാക്കുന്നതിന് നയതന്ത്ര മാർഗങ്ങളിലൂടെ സംഭാഷണം തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഇരു കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാനും പിരിമുറുക്കങ്ങൾ കുറക്കാനും ആഹ്വാനം ചെയ്ത യു.എ.ഇ ദക്ഷിണേഷ്യയിലെ സ്ഥിരത ശക്തിപ്പെടുത്തുന്നതിൽ നയതന്ത്ര സംഭാഷണത്തിനും പരസ്പര ധാരണക്കുമുള്ള പ്രാധാന്യവും ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ശക്തമായി പിന്തുണച്ച രാജ്യം 2023 ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തോട് സൈനികമായി പ്രതികരിച്ച ഇസ്രായേലാണെന്നതിൽ അതിശയിക്കാനില്ല. ഇന്ത്യയുടെ നടപടികളെ ഭീകരതക്കെതിരായ നിയമാനുസൃതമായ പ്രതികരണമായും സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ വിനിയോഗമായും കാണുന്നെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.
യു.എന്നിൽ രൂപപ്പെടുന്നത്?
ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയും സംയമനത്തിനും ചർച്ചകൾക്കും ആഹ്വാനം ചെയ്തിരുന്നു. 15 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയിൽ പാകിസ്താൻ സ്ഥിരാംഗമല്ല. കൂടിയാലോചനകളിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ലെങ്കിലും, ആ ചർച്ചകൾ നമ്മുടെ അയൽക്കാർക്ക് അത്ര ഗുണകരമായിരുന്നില്ല എന്നാണ് അനൗപചാരിക റിപ്പോർട്ടുകൾ .
അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണങ്ങളുടെ പൊതുവികാരം സംയമനത്തിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള ആഹ്വാനമാണ്. ഇത് ഇന്ത്യക്ക് ചേരുന്നതുമാണ്, എന്തെന്നാൽ, നീണ്ടുനിൽക്കുന്ന യുദ്ധത്തിലെ ആദ്യ ആക്രമണമായല്ല, ഒറ്റത്തവണത്തെ പ്രതികാരമായാണ് ഓപറേഷൻ സിന്ദൂർ വിഭാവനം ചെയ്തത്.
ആക്രമണം തുടർന്നു കൊണ്ടുപോകാൻ ന്യൂഡൽഹിക്ക് ആഗ്രഹമില്ലെന്ന് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയും പാകിസ്താനും തമ്മിലെ സൈനിക ഏറ്റുമുട്ടൽ താങ്ങാൻ ലോകത്തിനാവില്ലെന്ന് ഊന്നിപ്പറഞ്ഞ് ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന ആഗോളതല ആവശ്യം പ്രധാനമായും ഇസ്ലാമാബാദിനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് കാണാം. ഭീകരതയുടെ ഇരയായ ഇന്ത്യയോടുള്ള സഹതാപവും പ്രകടമാണ്.
സംയമനം മുഖ്യം
സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിൽ വ്യക്തമായ ആശങ്കയുണ്ട്, ഇരുരാജ്യങ്ങളും ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ആകയാൽ വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സംഭാഷണങ്ങളുടെയും സമാധാനപരമായ പരിഹാരത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ആഗോളതലത്തിൽ ഉയർന്നുകേൾക്കുന്ന പ്രധാന സന്ദേശം.
ഏതെങ്കിലും വിധത്തിലെ സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, സുരക്ഷാ കൗൺസിൽ സാഹചര്യം വിലയിരുത്തി തുടർനടപടികൾക്കായി കൂടിയാലോചനകൾ നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.