സംവരണവും ശബരിമലയും
text_fieldsപിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ജീവന്മരണപ്രശ്നമായ സംവരണത്തെ നഖശിഖാന്തം എതിർക് കുന്ന ആർ.എസ്.എസും എൻ.എസ്.എസുമാണ് ഇപ്പോൾ കേരളത്തിൽ ‘ഹിന്ദുവിശ്വാസി’കളുടെ തെരുവുയുദ്ധത്തിന് നേതൃത്വം നൽകുന്നത്. ഈഴവരെയും പിന്നാക്കവിഭാഗങ്ങളെയും ദലിതരെയും ശാക്തീകരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച സംവരണനയത്തിനെതിരെ എൻ.എസ്.എസ് നൽകിയ ഹരജി സുപ്രീംകോടതി തള്ളിയത് സെപ്റ്റംബർ 24നായിരുന്നു. ‘ജീർണമായ സംവരണ’ത്തിനെതിരെ എൻ.എസ്.എസ് പുതിയ നിയമയുദ്ധങ്ങൾക്കു തയാറെടുക്കുമ്പോഴാണ് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുണ്ടായത്. സംവരണപ്രശ്നത്തിൽ ഇക്കാലമത്രയും ശത്രുപക്ഷത്തായിരുന്ന ഈഴവരെയും വിശ്വകർമജരെയും ഇതര പിന്നാക്കസമുദായങ്ങളെയും ദലിതരെയും വിശ്വാസസ്നാനം ചെയ്ത് എൻ.എസ്.എസ് മിത്രപക്ഷത്താക്കുന്ന വിചിത്ര കാഴ്ചയാണ് ഈയടുത്ത ദിവസങ്ങളിൽ കണ്ടത്. ഒരുവശത്ത് സംവരണത്തിനെതിരെ ഏതറ്റംവരെയും പൊരുതുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന എൻ.എസ്.എസ്, ശബരിമല വിഷയത്തിൽ ‘വിശ്വാസിക്കൂട്ടായ്മകൾ’ക്കു നേതൃത്വം നൽകുന്നതെന്തുകൊണ്ടാണ്?
സംവരണ വിഷയത്തിൽ എൻ.എസ്.എസ് തുടർന്നുവരുന്ന സമീപനം കേരളത്തിലെ അവർണ-ദലിത് സമുദായങ്ങൾക്കെതിരാണെന്ന വസ്തുത എല്ലാവർക്കുമറിയാം. ‘ഹിന്ദു ഐക്യ’ ശ്രമങ്ങളൊക്കെ തകർന്നത് അതുകൊണ്ടാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ്, ‘നമ്പൂതിരി മുതൽ നായാടി വരെ’യുള്ളവരെ സംഘടിപ്പിച്ച് ഒരു ‘ഏക-അഖണ്ഡ ഹിന്ദു’വിനെ നിർമിച്ചെടുക്കാൻ ആർ.എസ്.എസിെൻറ പിന്തുണയോടെ എൻ.എസ്.എസ് ശ്രമിച്ചതാണ്. ഈ ഹിന്ദു ഏകീകരണ ശ്രമങ്ങൾക്കിടയിൽതന്നെയാണ് എൻ.എസ്.എസ് സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. നമ്പൂതിരി മുതൽ നായാടി വരെയുള്ള ‘ഹിന്ദു’േശ്രണിയിൽ നമ്പൂതിരിയും നായരുമൊഴികെയുള്ള എല്ലാ ‘ഹിന്ദു’ക്കളുടെയും ജീവന്മരണപ്രശ്നമാണ് സംവരണം. സംവരണത്തിനെതിരായ ഏതു നീക്കവും തങ്ങൾക്കെതിരായ പരോക്ഷ യുദ്ധമാണെന്ന് ഈ ജനവിഭാഗങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് വ്യാജമായ ഹിന്ദു ഐക്യം തകർന്നത്.
കേരളത്തിൽ ആർ.എസ്.എസ് നേരിടുന്ന അഗാധ പ്രതിസന്ധിയും ഇതുതന്നെയാണ്. ബ്രാഹ്മണത്വത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും, തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗത്ത് വിജയിക്കണമെങ്കിൽ അബ്രാഹ്മണ ഭൂരിപക്ഷത്തിെൻറ വോട്ട് ലഭിച്ചേ മതിയാകൂ. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയിലെ 80 ശതമാനവും പിന്നാക്ക-ദലിത് ഗോത്രവിഭാഗങ്ങളാണ്. സൈദ്ധാന്തികമായി ഈ അവർണ ഭൂരിപക്ഷത്തെ ‘അശുദ്ധ’മനുഷ്യരായി ചിത്രീകരിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി സഖ്യത്തിന് അവരുടെ വോട്ടില്ലാതെ നിലനിൽക്കാനാവില്ല. 1925ൽ മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഏതാനും ജീർണ ബ്രാഹ്മണർ ചേർന്ന് ആർ.എസ്.എസിനു ജന്മം നൽകിയതുതന്നെ അംബേദ്കറിെൻറ നേതൃത്വത്തിൽ ആരംഭിച്ച അധഃസ്ഥിതമുന്നേറ്റത്തെ തകർക്കുന്നതിനുവേണ്ടിയായിരുന്നു. ആർ.എസ്.എസിെൻറ ഓഫിസേഴ്സ് െട്രയിനിങ് ക്യാമ്പിൽ വിതരണം ചെയ്ത ഒരു ലഘുലേഖയിൽ പറയുന്നത് നോക്കുക: ‘‘കഴിഞ്ഞ ആയിരം കൊല്ലങ്ങളായി സമൂഹത്തെ കൂട്ടിയിണക്കിയിരുന്ന കെട്ടുപാടുകൾ തകർന്നിരിക്കുന്നു. സമൂഹത്തിൽ അനൈക്യമുണ്ടാക്കുന്ന സ്വാർഥപരമായ ജാതിമനോഭാവത്തെയാണ് ഇത് വളർത്തുന്നത്. കൂടുതൽ ശൈഥില്യത്തിൽനിന്ന് ഹിന്ദുസമൂഹത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ആർ.എസ്.എസിനു രൂപം നൽകിയിട്ടുള്ളത്.’’
കേരളമുൾപ്പെടെ ഇന്ത്യയിൽ എവിടെയൊക്കെ അവർണ-ദലിത് ജനവിഭാഗങ്ങൾ സംഘടിക്കുകയും മനുഷ്യാവകാശങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തപ്പോഴൊക്കെ അവയെ ബ്രാഹ്മണാധിപത്യത്തിനെതിരായ യുദ്ധപ്രഖ്യാപനങ്ങളായിട്ടാണ് ആർ.എസ്.എസ് വിലയിരുത്തിയിട്ടുള്ളത്. ജാതിയടിച്ചമർത്തലിനും അയിത്തത്തിനുമെതിരെ അതിെൻറ ഇരകൾ പ്രതിഷേധമുയർത്തുമ്പോൾ അതിനെ ‘ജാതിമനോഭാവ’മെന്നാണ് ആർ.എസ്.എസ് അധിക്ഷേപിച്ചിട്ടുള്ളത്.
അവർണ-ദലിത് ജനതയുടെ സാമൂഹികോന്നമനശ്രമങ്ങളെ ആർ.എസ്.എസ് ചോരയിൽ മുക്കിക്കൊല്ലുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർക്ക് സാമൂഹിക-സാമ്പത്തികനീതി ഉറപ്പാക്കാനുള്ള നയങ്ങൾക്ക് അംബേദ്കർ ഭരണഘടനാപരമായ പരിരക്ഷ നൽകിയത്. മൗലികാവകാശങ്ങൾ, നിർദേശകതത്ത്വങ്ങൾ, പ്രത്യേക സംവിധാനങ്ങൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ഭരണഘടന സംവരണനയം വിഭാവന ചെയ്തിട്ടുള്ളത്. ‘ഹിന്ദുരാഷ്ട്ര’ നിർമിതിക്ക് മുഖ്യതടസ്സമായി ഇന്ത്യൻ ഭരണഘടനയെ കാണുന്ന ആർ.എസ്.എസ് തുടക്കം മുതൽതന്നെ സംവരണത്തെ എതിർത്തിരുന്നു. പട്ടികജാതി-പട്ടികവർഗങ്ങൾക്കുള്ള സംവരണം പൂർണമായി എടുത്തുകളയണമെന്ന് ‘വിചാരധാര’ എന്ന കൃതിയിൽ ആർ.എസ്.എസിെൻറ രണ്ടാം സർസംഘ്ചാലക് ആയിരുന്ന ഗോൾവാൾക്കർ പരസ്യമായിത്തന്നെ പ്രസ്താവിച്ചിട്ടുണ്ട്. സംവരണത്തെ ആർ.എസ്.എസ് ഇത്രമാത്രം ഭയക്കുന്നതിനു കാരണം അത് ‘ഹിന്ദുഐക്യ’ത്തെ അസാധ്യമാക്കുന്നു എന്നതാണ്. അതിനാൽ പിന്നാക്ക-ദലിത് ജനവിഭാഗങ്ങളിലേക്ക് ‘അഖണ്ഡ ഹിന്ദുബോധം’ സന്നിവേശിപ്പിക്കുന്നതിന് അവരെക്കൂടി പങ്കെടുപ്പിക്കുന്ന ഭജനകൾ, ഉത്സവങ്ങൾ, നാമജപയജ്ഞങ്ങൾ, പുരാണപാരായണങ്ങൾ എന്നിവ സംഘടിപ്പിക്കണമെന്ന് ഗോൾവാൾക്കർ ആഹ്വാനം ചെയ്തിട്ടുണ്ട്. സാമൂഹികജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യമായ ജാതിയെക്കുറിച്ചും സവർണാധിപത്യത്തെക്കുറിച്ചും അതിനിരയായ അവർണ മനുഷ്യർ ചിന്തിക്കാതിരിക്കണമെങ്കിൽ, അവരുടെ ജീവിതത്തെ അയഥാർഥവും അമൂർത്തവുമായ വിശ്വാസാചാരങ്ങളുടെ ഉന്മാദലഹരിയിൽ മുക്കുകയെന്നതാണ് ആർ.എസ്.എസ് നടപ്പാക്കുന്ന പദ്ധതി. ഉച്ചത്തിലുള്ള നാമജപങ്ങളും ശരണംവിളികളും സൃഷ്ടിക്കുന്ന ഭ്രമാന്തകലോകത്തിലേക്ക് വഴുതിവീഴുന്ന അവർണ ജനവിഭാഗങ്ങൾ സംവരണംപോലെയുള്ള മൂർത്തജീവിതപ്രശ്നങ്ങൾ വിസ്മരിക്കുകയാണ് ചെയ്യുന്നത്. സംവരണത്തിെൻറ പിൻബലംകൊണ്ട് ഇന്നത്തെ നിലയിലെത്തിയവർക്കും സംവരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കുമിടയിൽ ‘വിശ്വാസി’യെന്ന പുതിയൊരു സ്വത്വമുദ്ര രൂപപ്പെടുന്നു. ശബരിമലയുടെ പേരിൽ ആർ.എസ്.എസും എൻ.എസ്.എസും നടത്തുന്ന വിശ്വാസസമരങ്ങളുടെ ആത്യന്തികലക്ഷ്യം ഇതാണ്. സംവരണവിരുദ്ധ നീക്കങ്ങൾക്കെതിരെ സ്വാഭാവികമായും ഉയർന്നുവരാവുന്ന പിന്നാക്ക-ദലിത് ഐക്യത്തെയും പ്രതിരോധത്തെയും മുൻകൂട്ടി നിർവീര്യമാക്കുകയെന്നതാണ് വിശ്വാസസമരത്തിനു പിന്നിലെ താൽപര്യം.
ആർ.എസ്.എസ്-ബി.ജെ.പിയുടെ ബ്രാഹ്മണത്വ പ്രത്യയശാസ്ത്രവും തിരഞ്ഞെടുപ്പ് താൽപര്യവും തമ്മിലുള്ള അപരിഹാര്യവൈരുധ്യം മറനീക്കി പുറത്തുവന്ന ചരിത്രസന്ദർഭമായിരുന്നു 1990കളിലെ മണ്ഡൽ കമീഷനാനന്തര നാളുകൾ. ആർ.എസ്.എസിെൻറ ഔദ്യോഗിക ഇംഗ്ലീഷ് മുഖപത്രമായ ‘ഓർഗനൈസർ’ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘സംവരണത്തിെൻറ രാഷ്ട്രീയം സാമൂഹികഘടനയിൽ വിതക്കുന്ന നാശം ഭാവനാതീതമാണ്. അൽപബുദ്ധികളെയും മസ്തിഷ്കചോർച്ചയെയും േപ്രാത്സാഹിപ്പിക്കുന്ന സംവരണം ജാതിസംഘർഷം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.’’ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ ഉണ്ടാകാവുന്ന ‘അധഃസ്ഥിത വിപ്ലവ’ത്തിെൻറ വിപത്തുകളെക്കുറിച്ചാണ് ആർ.എസ്.എസ് സൈദ്ധാന്തികനായ എം.വി. കമ്മത്ത് മുന്നറിയിപ്പു നൽകിയത്. ‘‘സമീപഭാവിയിൽ ഉണ്ടാകാനിടയുള്ള ഒരു അധഃസ്ഥിത വിപ്ലവത്തെ പ്രതിരോധിക്കാൻ, ധാർമികവും ആത്മീയവുമായ ശക്തികളെ വളർത്തേണ്ടത് കാലഘട്ടത്തിെൻറ അടിയന്തരാവശ്യമാണ്...’’
ഉത്തരേന്ത്യയിൽ ഒരു പിന്നാക്ക-ദലിത് വോട്ട്ബാങ്ക് സൃഷ്ടിക്കുന്നതിനുവേണ്ടി ആർ.എസ്.എസ് ആരംഭിച്ച ‘രാമജന്മഭൂമി’ പ്രക്ഷോഭത്തിെൻറ അടിത്തറയിളക്കുന്നതായിരുന്നു മണ്ഡൽ കമീഷൻ. വി.പി. സിങ് ഗവൺമെൻറിനുള്ള പിന്തുണ പിൻവലിച്ച ബി.ജെ.പി, തുടർന്ന് ആവിഷ്കരിച്ചത് അക്രമാസക്തമായ മണ്ഡൽവിരുദ്ധ സമരമാണ്. മണ്ഡൽവിരുദ്ധ സമരം മറുവശത്ത്, പുതിയൊരു പിന്നാക്ക-ദലിത് രാഷ്ട്രീയാവബോധത്തിെൻറയും ഐക്യത്തിെൻറയും തിരികൊളുത്തുകയും ചെയ്തു. ഹിന്ദുത്വത്തിെൻറ മർമപ്രത്യയശാസ്ത്രമായ ബ്രാഹ്മണത്വവും പിന്നാക്ക-ദലിത് ഭൂരിപക്ഷത്തിെൻറ പിന്തുണയില്ലാതെ ഭരണം പിടിക്കുക സാധ്യമല്ലെന്നുള്ള രാഷ്ട്രീയയാഥാർഥ്യവും തമ്മിലുള്ള അഗാധവൈരുധ്യത്തെ മറികടക്കാനാണ് എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ രക്തപങ്കിലമായ ‘രഥയാത്ര’ നടത്തിയതും അവസാനം കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിെൻറ പരോക്ഷപിന്തുണയോടെ ബാബരി മസ്ജിദ് തകർത്തതും. എന്നാൽ, ബ്രാഹ്മണത്വത്തെ പൊതുമണ്ഡലത്തിൽ അദൃശ്യവും പ്രച്ഛന്നവുമായി നിലനിർത്തി, പിന്നാക്ക-ദലിത് വോട്ട്ബാങ്ക് സൃഷ്ടിക്കുകയെന്ന തന്ത്രത്തെയാണ് മണ്ഡൽ കമീഷൻ തുറന്നുകാട്ടിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സംഘ്പരിവാർ നേരിടുന്ന പ്രധാന വെല്ലുവിളി പിന്നാക്ക-ദലിത് ഐക്യവും ശാക്തീകരണവുമാണ്. പിന്നാക്ക-ദലിത് ശാക്തീകരണം സ്വാഭാവികമായും സവർണാതിക്രമങ്ങൾക്കും ജന്മം നൽകുന്നുണ്ട്. സവർണ-അവർണ ധ്രുവീകരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ബി.ജെ.പിയെയാണ്.
നാൾക്കുനാൾ വർധിക്കുന്ന സവർണ-അവർണ വൈരുധ്യത്തിെൻറയും സംഘർഷത്തിെൻറയും പശ്ചാത്തലത്തിലാണ് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുണ്ടായത്. സംവരണാനുകൂല-സംവരണവിരുദ്ധ ജാതികളെ ‘വിശ്വാസ’ത്തിെൻറ വൈകാരികമണ്ഡലത്തിൽ എങ്ങനെ ഒന്നിപ്പിക്കാമെന്ന പരീക്ഷണമാണ് ശബരിമല സമരം. ശരണംവിളികൾകൊണ്ട് വിശ്വാസികളുടെ കാതുകൾ മുഖരിതമാവുകയും നാമജപഘോഷയാത്രകൾകൊണ്ട് കണ്ണുകൾ ശബളിതമാവുകയും ചെയ്യുമ്പോൾ, അവർണവിശ്വാസികളിൽനിന്ന് അവരുടെ ജീവന്മരണപ്രശ്നമായ സംവരണമെന്ന വിഷയം അദൃശ്യവത്കരിക്കപ്പെടുന്നു. അവർണവിശ്വാസികളെ അവരുടെ യഥാർഥമായ സ്ഥലകാല ജീവിതബോധത്തിൽനിന്ന് അന്യവത്കരിക്കുന്നു. തങ്ങൾ ജീവിക്കുന്നത് ശബരിമല അയ്യപ്പനോടൊപ്പമാണെന്നും അയ്യപ്പെൻറ യുദ്ധമുന്നണിയിലെ വിശുദ്ധപോരാളികളാണ് തങ്ങളെന്നുമൊക്കെയുള്ള മിഥ്യാബോധത്തിലേക്കാണ് ഇത് അവരെ നയിക്കുന്നത്. സംവരണംകൊണ്ട് ശാക്തീകരിക്കപ്പെട്ടവരാണ് തങ്ങളെന്നും, സംവരണവിരുദ്ധർ തങ്ങളെ വീണ്ടും പഴയ സവർണാടിമത്തത്തിന് വിധേയമാക്കാൻ ശ്രമിക്കുന്നവരാണെന്നുമുള്ള യാഥാർഥ്യബോധമാണ് അവരിൽനിന്ന് അപഹരിക്കപ്പെടുന്നത്.
ശരണംവിളികളുടെ ഉന്മാദലഹരിയിൽ സ്വന്തം ഭൂത-വർത്തമാനങ്ങൾ വിസ്മരിക്കുന്ന ഈ ജനത ഒന്നറിയേണ്ടതുണ്ട്. കേരളത്തിലെ പിന്നാക്ക-ദലിത് ജനതകളുടെ ഇന്നത്തെ സാമൂഹിക േശ്രയസ്സിനും ശാക്തീകരണത്തിനും കാരണമായ സംവരണത്തിനെതിരെ കോടതി കയറുന്നവരും ആത്മാഹുതിസമരങ്ങൾ നടത്തുന്നവരും നിങ്ങളെ ‘വിശ്വാസികൾ’ എന്ന് അഭിസംബോധന ചെയ്യുന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ നിത്യജീവിതത്തിെൻറ സുപ്രധാന ഘടകങ്ങളായ വിദ്യാഭ്യാസം, ഉദ്യോഗം, സഞ്ചാരസ്വാതന്ത്ര്യം, തുല്യത, അയിത്തത്തിൽനിന്നുള്ള മോചനം, സവർണസേനകളുടെ അക്രമം അവസാനിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം സവർണരും അവർണരും രണ്ടുതട്ടിലാണ്. അനുരഞ്ജനത്തിെൻറയോ സമവായത്തിെൻറയോ വിദൂരസാധ്യതപോലുമില്ലാത്ത വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന ഈ ജനവിഭാഗങ്ങളിൽ ‘ഏകഹിന്ദു’ എന്ന മിഥ്യാബോധം സൃഷ്ടിക്കാനുള്ള വഴിയാണ് ‘വിശ്വാസി’യെന്ന അഭിസംബോധന. ഈ അഭിസംബോധനക്കു പിന്നിൽ പ്രവർത്തിക്കുന്ന സംവരണവിരുദ്ധ-സവർണ ഗൂഢാലോചനയുടെ കെണിയിൽ വീഴാതിരിക്കാനുള്ള വിവേകമാണ് പിന്നാക്ക-ദലിത് വിഭാഗങ്ങളോട് വർത്തമാന കേരളം ആവശ്യപ്പെടുന്നത്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.