Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദ്യം കോൺഗ്രസ്...

ആദ്യം കോൺഗ്രസ് തിരുത്തെട്ട

text_fields
bookmark_border
ആദ്യം കോൺഗ്രസ് തിരുത്തെട്ട
cancel

മൃദു ഹിന്ദുത്വനയവും നവ ഉദാരീകരണവും തിരുത്താൻ കോൺഗ്രസ് തയാറാവുന്നില്ല. അത് തിരുത്താത്തിടത്തോളം അവർക്കെതിരായ നിലപാട് തുടരാനാണ് സി.പി.എം തീരുമാനം. കോൺഗ്രസിനോടല്ല പാർട്ടിക്ക് വിരോധം, അവർ സ്വീകരിക്കുന്ന നയസമീപനങ്ങളോടാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ‘മാധ്യമ’ത്തോട് സംസാരിക്കുന്നു

  • ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമാണ് ബാക്കി. എന്താണ് സി.പി.എമ്മിെൻറ തയാറെടുപ്പ്?

കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാറിനെ അധികാരത്തിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഖിലേന്ത്യാടിസ്ഥാനത്തിൽ സഖ്യത്തിന് സാധ്യതയില്ല. പക്ഷേ, വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കക്ഷികൾ ബി.ജെ.പി വിരുദ്ധ വോട്ട് ഏകോപിപ്പിക്കുന്നതിന് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

  • സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയുടെ അളവുകോൽ എന്താണ്?

ഒന്ന്, പാർട്ടിയുടെ നയസമീപനങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കെൽപ്. രണ്ട്, ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സമരങ്ങൾ വളർത്തിക്കൊണ്ടുവരാനുമുള്ള സഖാവിെൻറ ത്രാണി, സന്നദ്ധത. പാർലമെൻററി പ്രവർത്തനങ്ങളെ കമ്യൂണിസ്റ്റ് പ്രവർത്തനമാക്കി മാറ്റിക്കൊണ്ടുവരാനുള്ള അവരുടെ കഴിവും.

  • സി.പി.എം അംഗമല്ലാത്ത സ്വതന്ത്ര സ്ഥാനാർഥികൾ ഉണ്ടാകുമോ?

പാർട്ടി നയസമീപനങ്ങളോടുള്ള അനുഭാവവും സഹകരണവുമാണ് അവരെ പരിഗണിക്കുന്നതിൽ പ്രധാന ഘടകം. രണ്ടാമത് ജനകീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സന്നദ്ധത. ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള പ്രതിബദ്ധത. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാവും തീരുമാനിക്കുക.

  • അടുത്തിടെ കോൺഗ്രസിന് മൂന്നു സംസ്ഥാനങ്ങളിൽ ഭരണം ലഭിച്ചതിനെ സി.പി.എം കേന്ദ്ര കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തുന്നത്?

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി.ജെ.പി ഭരണം മാറി കോൺഗ്രസ് വന്നു. ഛത്തിസ്ഗഢിൽ മാത്രമാണ് വലിയ തോൽവി ബി.ജെ.പിയുടെമേൽ അടിച്ചേൽപിക്കാൻ കഴിഞ്ഞത്. മധ്യപ്രദേശിൽ കോൺഗ്രസിനെക്കാൾ 0.2 ശതമാനം വോട്ട് ബി.ജെ.പിക്കാണ് കൂടുതൽ. രാജസ്ഥാനിലും ഇരുപാർട്ടികൾക്കും ലഭിച്ച വോട്ട് ശതമാനത്തിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. പൊതുവായി തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ കോൺഗ്രസിന് പ്രാദേശിക പാർട്ടികളുടെ കൂട്ടത്തിൽ പ്രധാന പ്രാദേശിക പാർട്ടിയെന്ന സ്ഥാനം ഉണ്ടാവും.

  • അത്രയേയുള്ളോ കോൺഗ്രസിെൻറ സ്ഥാനം?

അതിനപ്പുറത്തേക്ക് കോൺഗ്രസിന് പോകാനാവില്ല. എവിടെയാണ് അവർക്ക് പോകാൻ കഴിയുക? കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങൾ ഒഴികെ നോക്കിയാൽ എന്താണ് അവരുടെ സ്ഥാനം? ആന്ധ്രപ്രദേശിൽ, തെലങ്കാനയിൽ, ഒഡിഷയിൽ, പശ്ചിമബംഗാളിൽ, വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ, ബിഹാറിൽ, ഉത്തർപ്രദേശിൽ ഒക്കെ. പിന്നെ അവർക്ക് ആകെയുള്ളത് കർണാടകമാണ്. മഹാരാഷ്ട്രയിൽ എൻ.സി.പിക്കൊപ്പമാണ്. അപ്പോൾ എവിടെയാണ് കോൺഗ്രസ് കരുത്താർജിക്കുന്നത്?

  • ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ?

ഏറ്റവും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ലഭിക്കാൻ സാധ്യതയുള്ള കക്ഷിയുടെ നേതാവിന് രാജ്യത്തെ മാധ്യമങ്ങൾ പ്രധാനമന്ത്രി സാധ്യത നൽകിക്കാണുന്നുണ്ടാവും. പക്ഷേ, അതെല്ലാം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികളുടെ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ കക്ഷികളിൽ ഒരുപക്ഷേ കോൺഗ്രസിനാവും പാർലമെൻറിൽ സീറ്റ് കൂടുതൽ കിട്ടുക. അതിനപ്പുറത്തേക്ക് കഴിഞ്ഞ കാലത്തേതുപോലെ ഒരു മേധാവിത്വം പുലർത്താൻ കോൺഗ്രസിന് ആവില്ല.

  • കോൺഗ്രസ് വിരോധം മാറ്റിവെച്ച് സി.പി.എം മാറേണ്ട സമയമല്ലേ ഈ പൊതുതെരഞ്ഞെടുപ്പ്?

ആദ്യം കോൺഗ്രസ് നിലപാട് തിരുത്തെട്ട. ഉറച്ച മതനിരപേക്ഷ നിലപാട് കോൺഗ്രസിന് സ്വീകരിക്കാൻ ആവുമോ? രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് എന്ത് പ്രചാരവേലയാണ് അവർ നടത്തിയത്? ഞാൻ ശിവ ഭക്തനാണെന്ന് പറഞ്ഞായിരുന്നു രാഹുലിെൻറ പ്രചാരണം. ഇപ്പോൾ കോൺഗ്രസ് പറയുന്നത്, അയോധ്യയിൽ ഞങ്ങൾക്ക് മാത്രമേ രാമക്ഷേത്രം പണിയാൻ ആവൂവെന്നാണ്. ഗോവധ നിരോധനം സംബന്ധിച്ച ബി.ജെ.പിയുടെ കലാപശ്രമങ്ങളെ കോൺഗ്രസ് എതിർക്കാൻ ശ്രമിക്കാറുണ്ടോ? ലവ് ജിഹാദിനെതിരെ ഉറച്ച നിലപാടെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശബരിമല പ്രശ്നത്തിലെ സുപ്രീംകോടതി വിധിയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല. സി.പി.എമ്മിന് കോൺഗ്രസിനോടുള്ള വിരോധമല്ല, കോൺഗ്രസ് സ്വീകരിക്കുന്ന നയസമീപനങ്ങളോടുള്ള വിരോധം മാത്രമാണുള്ളത്. അവർ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.

  • കോൺഗ്രസുമായി ധാരണക്ക് സാധ്യതയുണ്ടോ?

ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഞങ്ങൾ തീരുമാനിച്ചത് കോൺഗ്രസുമായി അഖിലേന്ത്യാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധാരണയോ രാഷ്ട്രീയ ഐക്യമോ പാടില്ല എന്നാണ്. തെരഞ്ഞെടുപ്പു കാലത്ത് അപ്പോഴത്തെ സ്ഥിതിഗതികളുടെയും രാഷ്ട്രീയ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിൽ അടവുകൾ ആവിഷ്കരിക്കാം എന്നും തീരുമാനിച്ചിരുന്നു. അവിടെയാണ് സി.പി.എം ഇപ്പോഴും നിൽക്കുന്നത്.

  • പാർട്ടി കോൺഗ്രസിൽ മാറ്റങ്ങളുണ്ടായല്ലോ?

അതേ. തെരഞ്ഞെടുപ്പ് ധാരണപോലും പാടില്ല എന്നതരത്തിലുള്ള ഫോർമുലേഷൻ ആദ്യം ഉണ്ടായിരുന്നു. ഞങ്ങൾ ചർച്ച നടത്തി തീരുമാനിച്ചത് തെരഞ്ഞെടുപ്പ് ധാരണയെക്കുറിച്ച് തെരഞ്ഞെടുപ്പു കാലത്താണ് പറയേണ്ടത്, അതിനുമുമ്പ് പറയേണ്ടതില്ല എന്നാണ്.

  • കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ മഹാറാലിയിൽ സി.പി.എമ്മിെൻറ അസാന്നിധ്യം പ്രകടമായിരുന്നല്ലോ?

തൃണമൂൽ കോൺഗ്രസ് ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അഖിലേന്ത്യ രാഷ്ട്രീയത്തിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നുള്ളതുകൊണ്ട് ബാക്കിയുള്ള കക്ഷികളെല്ലാം ആ റാലിയിൽ പങ്കെടുത്തു. അത് അവരെ ബാധിക്കുന്ന പ്രശ്നമാണ്. ബംഗാളിൽ ടി.എം.സി ജനാധിപത്യവിരുദ്ധ നടപടികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ ആ റാലിയിൽ പങ്കെടുക്കാൻ സി.പി.എമ്മിന് കഴിയില്ല. പങ്കെടുക്കുന്നത് ശരിയുമല്ല.

  • ഹിന്ദി ബെൽറ്റിൽ സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് നിലപാടും തന്ത്രവും എങ്ങനെയായിരിക്കും?

ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുത്തുള്ള പ്രക്ഷോഭ സമരങ്ങളിലാണ് സി.പി.എം അവിടങ്ങളിൽ. എന്തെങ്കിലും മുന്നേറ്റം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാമെന്ന് ഇപ്പോൾ കണക്കാക്കുന്നില്ല. അതിന് വർഷങ്ങളെടുക്കും. ജനങ്ങൾക്ക് സി.പി.എം വിജയിക്കുന്നുവെന്ന അന്തരീക്ഷം ഉണ്ടാവണം. ആ നിലയിലുള്ള കരുത്ത് ആയിട്ടില്ല. പക്ഷേ, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഞങ്ങളുടെ കരുത്ത് ഈ പ്രദേശങ്ങളിൽ വളർന്നു.

  • കേരളം ഒഴികെ സി.പി.എമ്മിന് പ്രതീക്ഷയുള്ള മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളുണ്ടോ?

ചില സംസ്ഥാനങ്ങളിലെ ചില പോക്കറ്റുകളിൽ ഞങ്ങളുണ്ട്. അവിടെയാണ് ഞങ്ങൾ നിൽക്കുന്നത് ഇപ്പോഴും.

  • പ്രതിപക്ഷനിര പരിശോധിക്കുമ്പോൾ ഐക്യമല്ലല്ലോ ദൃശ്യമാവുന്നത്?

രണ്ടു മൂന്ന് കാരണങ്ങളാണ് അതിനുള്ളത്. ഒന്ന് 1980കളുടെ അവസാനവും 1990കളിലും ഈ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഇന്നത്തെ സ്വഭാവമുള്ള കക്ഷികളായിരുന്നില്ല. നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ ആരംഭിച്ചതിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും ഒരു പുതിയ ധനിക വിഭാഗം ഉയർന്നുവന്നു. മുമ്പ്, ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി തുടങ്ങിയ പാർട്ടികളും വളർന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിെൻറ താൽപര്യമാണ് ഉയർത്തിപ്പിടിച്ചത്. എന്നാൽ, നവ ഉദാരീകരണത്തിനുശേഷം ഈ പാർട്ടികൾ അതിസമ്പന്നന്മാരുടെ രാഷ്ട്രീയ താൽപര്യം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷികളായി മാറി.

  • മോദി കൊണ്ടുവന്ന മുന്നാക്ക സാമ്പത്തിക സംവരണത്തെ എന്തടിസ്ഥാനത്തിലാണ് സി.പി.എം പിന്തുണച്ചത്?

സൈദ്ധാന്തികമായി സി.പി.എം അതിന് പിന്തുണ കൊടുത്തു. ഞങ്ങൾ സ്ഥിരമായി പറയുന്നതാണ്, മുതലാളിത്ത വളർച്ചയുടെയും നവ ഉദാരീകരണത്തിെൻറയും ഭാഗമായി മുന്നാക്ക സമുദായത്തിലെ ഒരു വിഭാഗം സാമ്പത്തികമായി പിന്നാക്കം വന്നിട്ടുണ്ടെന്ന്. സാമൂഹിക പിന്നാക്കാവസ്ഥക്കുള്ള സംരക്ഷണംപോലെ തന്നെ സാമ്പത്തികമായി ഒരു ജനവിഭാഗം താഴോട്ട് പതിച്ചുകൊണ്ടിരിക്കുേമ്പാൾ അവർക്കും അത്യാവശ്യം പരിരക്ഷ ലഭിേക്കണ്ടതുണ്ട്. കേന്ദ്ര ഗവൺമെൻറ് വെക്കുന്ന നിർദേശങ്ങളോട് സി.പി.എം യോജിക്കുന്നില്ല. ഇത് സമ്പന്നന്മാരെ സംരക്ഷിക്കാൻ മാത്രമാണ്. ഇതിൽ അടിമുടി മാറ്റംവരുത്തേണ്ടതുണ്ട്.

  • എൽ.ഡി.എഫ് ഭരണത്തിലുള്ള കേരളത്തിലോ?

അതേക്കുറിച്ച് ആലോചന നടത്തി ആവശ്യമായ ഏർപ്പാടുകൾ ഉണ്ടാക്കും. ഇപ്പോൾ ഗവൺമെൻറും അത് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര മന്ത്രിസഭ കൂടി പറഞ്ഞതാണ് ഈ മാനദണ്ഡങ്ങൾ. സി.പി.എം അതുസംബന്ധിച്ച ആക്ഷേപം ഇപ്പോൾതന്നെ പറഞ്ഞുകഴിഞ്ഞു. ഭരണഘടന ഭേദഗതിതന്നെ അങ്ങേയറ്റം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ഈ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളത്.

  • സംവരണ വിഷയത്തിൽ സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള പിന്നാക്ക സമുദായ സംഘടനകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടല്ലോ?

ക്രീമിലെയറിെൻറ പ്രശ്നം വന്നപ്പോഴും ചില സാമുദായിക സംഘടന നേതാക്കന്മാർ ഇതേ അഭിപ്രായം പറഞ്ഞു. എസ്.സി, എസ്.ടി സമുദായങ്ങൾ ഒഴിച്ച് ബാക്കി സമുദായത്തിൽ മുതലാളിത്ത വികസനത്തിെൻറ ഫലമായി ഒരു സമ്പന്ന വിഭാഗം വളർന്നുവന്നിട്ടുണ്ട്. ഇത്തരം ആനുകൂല്യത്തിെൻറ എല്ലാ നേട്ടവും ആ സമ്പന്ന വിഭാഗമാണ് തട്ടിയെടുത്തുകൊണ്ടിരിക്കുന്നതെന്ന് അനുഭവങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടാണ് ആ സമുദായത്തിലെ തന്നെ യഥാർഥത്തിൽ പാവപ്പെട്ടവരായവർക്ക് ആനുകൂല്യം ലഭിക്കേണ്ടതാണെന്ന തരത്തിൽ ക്രീമിലെയർ കൊണ്ടുവന്നത്. അതേ ലോജിക് തന്നെയാണ് ഇക്കാര്യത്തിലും. മുന്നാക്ക സമുദായത്തിൽ ഇക്കഴിഞ്ഞ 70-75 കൊല്ലക്കാലത്തെ സ്വാതന്ത്ര്യാനന്തരഘട്ട ശേഷമുള്ള മുതലാളിത്ത വളർച്ചയുടെ ഫലമായി ഒരുവിഭാഗം അങ്ങേയറ്റം പ്രയാസത്തിലേക്ക് പോയിട്ടുണ്ട്. അവർക്കും സംരക്ഷണം ആവശ്യമാണ്.

  • പ്രിയങ്കയുടെ വരവിനെ എങ്ങനെ കാണുന്നു?

കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യമില്ല. കോൺഗ്രസ് മാത്രമല്ല, പല രാഷ്ട്രീയ പാർട്ടികളും കുടുംബ രാഷ്ട്രീയ കക്ഷികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsRamachandran Pillai
News Summary - S Ramachandran Pillai - Article
Next Story