‘ആചാരകേരള’ത്തിൽ നിന്ന് നവകേരളത്തിലേക്ക്
text_fieldsആചാര്യന്മാരുടെ വിമർശനവിചാരങ്ങളെയും ചിന്തകളെയുമെല്ലാം തമസ് കരിച്ചാണ് ചിലരിപ്പോൾ ദൈവഭാവനെയ തന്ത്രത്തിലും ക്ഷേത്രത്തിലും ക ുരുക്കിയിടാൻ ശ്രമിക്കുന്നത്. നാരായണഗുരു കൈയൊഴിഞ്ഞ തന്ത്രവും ക്ഷേ ത്രസങ്കൽപങ്ങളും ഗുരുവിെൻറ പേരിൽതന്നെ പൊതുസമൂഹത്തിൽ പ്രചര ിപ്പിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണ്. അരുവിപ്പുറത്തെയും മറ്റും പ്രതിഷ്ഠ ഏതെങ്കിലും തന്ത്രവിധി പ്രകാരമല്ല ഗുരു നിർവഹിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു താന്ത്രിക സങ്കൽപത്തിൽനിന്ന് ദൈവഭാവനയെ മോചിപ്പിക്കുകയാണ് ചെയ്തത്. ഗുരു മോചിപ്പിച്ച ദൈവത്തെ തന്ത്രത്തിലും ക്ഷേത്രത്തിലുമായി ബന്ധിപ്പിക്കാനാണ് സ്ഥാപിതതാൽപര്യക്കാർ ശ്രമിച്ചുപോരുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കുടുങ്ങിക്കിടന്ന സമൂഹത്തെ അതിൽനിന്ന് വിടുവിച്ച് സ്വതന്ത്രമാക്കുന്നതിൽ നാരായണഗുരുവും അയ്യൻകാളിയും വഹിച്ച പങ്ക് നിസ്തുലമാണ്. ആചാരങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ മടങ്ങിപ്പോകാൻ താൽപര്യപ്പെടുന്നത് പ്രാചീന-മധ്യകാല ലോകത്തേക്കാണ്. പൊതുവഴിയിൽ കീഴാളരെ പ്രവേശിപ്പിക്കാതിരിക്കുക, സ്ത്രീകളെ മാറുമറയ്ക്കാൻ അനുവദിക്കാതിരിക്കുക, ദലിത ജനവിഭാഗങ്ങൾക്ക് അക്ഷരവിദ്യ നിഷേധിക്കുക, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവ പാലിക്കുക, വിവിധ ജാതികൾ ഇടലകർന്ന് ഭക്ഷിക്കുന്നതും ജാതി മാറി വിവാഹം കഴിക്കുന്നതും തടയുക എന്നിവയെല്ലാം ആചാരപരമായി നിലനിന്ന നാടാണ് കേരളം. വെളുത്ത വസ്ത്രം ധരിക്കുന്നതിനോ, എന്തിനേറെ പറയുന്നു പപ്പടം വറുത്ത് കഴിക്കാനോ പോലും കീഴാളജനങ്ങളെ ആചാരങ്ങൾ വിലക്കിയിരുന്നു. ‘‘ഹിന്ദുക്കളുടെ വേദാന്തങ്ങളും പുരാണാദി ചവറുകളുമെല്ലാം അവർണരെ വെറും പട്ടികളെക്കാൾ നികൃഷ്ടരാക്കുവാനല്ലാതെ മറ്റെന്തിനാണുപകരിച്ചിട്ടുള്ളത്?’’ എന്ന് സ്വതന്ത്ര സമുദായമെന്ന ഗ്രന്ഥത്തിൽ ഇ. മാധവൻ ചോദിക്കുന്നത് കേരളത്തിലെ ക്രൂരമായ ജാത്യാചാരങ്ങൾ കണ്ടിട്ട് കൂടിയാണ്. ‘‘ജാതിയെയും വർണത്തെയും സ്ഥാപിക്കാത്ത ഒരു പ്രമാണ ഗ്രന്ഥവും ഹിന്ദുമതത്തിലില്ല’’ എന്നും ഇ. മാധവൻ ‘സ്വതന്ത്രസമുദായ’ത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
മാഞ്ഞുപോകുന്ന ദൈവികത; പിടിമുറുക്കുന്ന ആചാരങ്ങൾ
ദൈവസങ്കൽപത്തെ തന്നെ ആചാരാനുഷ്ഠാനങ്ങളാൽ പൗരോഹിത്യം നിയന്ത്രിച്ച് വരുതിയിലാക്കിയിരിക്കുന്നു. ‘ഇനി ക്ഷേത്രങ്ങൾ പാടില്ല’ എന്ന് പ്രസ്താവിച്ച ഗുരുവിന് തന്നെ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഗുരുവിന് തിരുവാഭരണം ചാർത്തലും, ചില ‘ഗുരുക്ഷേത്രങ്ങളിൽ’ ആറാട്ട് പോലും ഇന്ന് നടത്തിവരുന്നു. ഗുരു നിലകൊണ്ട ആശയത്തിന് കടകവിരുദ്ധമായി ഗുരു മാറുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. ഭാഗവത സപ്താഹ യജ്ഞം, ഗീതാജ്ഞാന യജ്ഞം തുടങ്ങിയവയുടെ വമ്പിച്ച പ്രചാരത്തിലൂടെ ആചാര വ്യവഹാരങ്ങൾ ഉറപ്പിക്കുന്നതിനും ബ്രാഹ്മണ്യലോക ബോധത്തിലേക്ക് സമൂഹത്തെ ആകർഷിച്ച് വരുതിയിലാക്കുന്നതിനും മതശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ആചാരങ്ങളിലൂടെയാണ് ആത്മീയതയും ദൈവവിശ്വാസവും പുലരേണ്ടത് എന്ന ധാരണയും പരിശോധിക്കപ്പെടേണ്ടതാണ്. സത്യത്തിൽ ആചാരങ്ങൾ നിലനിൽക്കേണ്ടത് ആരുടെ ആവശ്യമാണ്? അത് നിലനിർത്തേണ്ടത് പൗരോഹിത്യത്തിെൻറയും മതശക്തികളുടെയും മാത്രം ആവശ്യമാണ്. ദൈവബോധം കുടികൊള്ളേണ്ടത് ഉന്നതമായ നീതിബോധത്തിലും അപരസ്നേഹത്തിലും ധാർമികനിഷ്ഠയിലുമായിരിക്കണം. ദൈവബോധം അപരനോടുള്ള സ്നേഹമായി, കരുതലായി, കാരുണ്യമായി,സാഹോദര്യമായി നിറയാത്തിടത്തോളം ദൈവഭക്തികൊണ്ട് ഒരു കാര്യവുമില്ല. ‘അപരനുവേണ്ടി അഹർന്നിശം പ്രയത്നം കൃപണത വിട്ട് കൃപാലു ചെയ്തിടുന്നു’ എന്ന് ഗുരു ഉരുവിടുേമ്പാൾ ദൈവബോധം അപരത്വത്തിലേക്ക് തുറക്കുകയാണ്. അപരനെ പരിഗണിക്കുന്നിടത്ത് മാത്രമേ ദൈവഭാവന സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. അന്യനെ ദ്രോഹിക്കുന്ന, അപരഹിംസയിലധിഷ്ഠിതമായ ജാത്യാചാരങ്ങൾ തുടരുന്നതുതന്നെ ദൈവത്തെ അവഹേളിക്കലാണ്. ദൈവബോധം ഉള്ളവർ, നീതിയിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവർ, വിശ്വാസികൾ, ദൈവത്തെ കാണേണ്ടതും അനുഭവിക്കേണ്ടതും ആചാരബദ്ധമായാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്. ദൈവം സ്നേഹവും കാരുണ്യവും ആണെങ്കിൽ അവിടെ ആചാരങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. ‘‘മനമലർ കൊയ്ത് മഹേശപൂജ ചെയ്യും/ മനുജന് മറ്റൊരു വേല ചെയ്തിടേണ്ട’’ എന്ന ‘ആത്മോപദേശ ശതക’ത്തിലെ വരികൾ ആചാരങ്ങളുടെ നിരർഥകതയാണ് വെളിപ്പെടുത്തുന്നത്. മനസ്സാകുന്ന പുഷ്പം മഹേശ്വരന് അർപ്പിക്കുന്നവർക്ക് മറ്റൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്ന ഗുരുവിെൻറ വാക്കുകൾ ദൈവഭാവനെയ പുതിയ തലത്തിലേക്കാണ് നയിക്കുന്നത്.
കേരളം മാതൃകാസ്ഥാനമായിത്തീരാൻ
ഈ നിലക്ക് നോക്കിയാൽ ആചാരങ്ങളിലല്ല ദൈവമോ ദൈവബോധമോ കുടിയിരിക്കുന്നത്; ഉന്നതമായ നീതിബോധത്തിലും ധർമനിഷ്ഠയിലുമാണ്. ജാതിഭേദവും മതേദ്വഷവുമില്ലാത്ത സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി അരുവിപ്പുറത്തെ ഭാവന ചെയ്ത ഗുരുകാരുണ്യത്തിലും പരസ്പര സ്നേഹത്തിലും അധിഷ്ഠിതമായ വിശാല ലോകത്തെയാണ് കാണാനിച്ഛിച്ചത്. ഗുരുവിെൻറയും അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചെൻറയും മഹിതമായ നവോത്ഥാന പാരമ്പര്യം മുന്നോട്ടെടുക്കേണ്ട ബാധ്യത കേരള സമൂഹത്തിനുണ്ട്. ആചാരങ്ങളനുസരിച്ചായിരുന്നുവെങ്കിൽ മലയാളി, ഇന്ന് കാണുന്ന മലയാളിയായി മാറുമായിരുന്നില്ല. പുരാതന ലോകബോധം പേറുന്ന ‘ആചാര കേരള’ത്തിൽനിന്ന് നവോത്ഥാന ചിന്തകളെ മുന്നോട്ടെടുക്കുന്ന ‘നവകേരള’ത്തിെൻറ സൃഷ്ടിക്കായാണ് ജനാധിപത്യ വിശ്വാസികൾ പരിശ്രമിക്കേണ്ടത്. എന്നാൽ മാത്രമേ ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി’ കേരളം മാറിത്തീരുകയുള്ളൂ.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.