രാജസ്ഥാനിൽ പൗരാവകാശ പ്രചാരണവുമായി പീപ്ൾസ് വാച്ച്
text_fieldsഡിസംബർ ഏഴിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ നിർണായകമായ സാമൂഹികവിഷയങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പാകെ വെക്കാൻ പൗരാവകാശ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നു. പ്രമുഖ സാമൂഹികപ്രവർത്തകയും മഗ്സാസെ അവാർഡ് ജേതാവുമായ അരുണ റോയിയുടെ നേതൃത്വത്തിലാണ് ‘ജനനിഗ്രണി അഭിയാൻ’ (ജനജാഗ്രത പ്രചാരണം) എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. പാർട്ടികളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്നതാണ് പ്രധാന ആവശ്യം.
സംസ്ഥാനത്തെ നൂറുകണക്കിന് സംഘടനകളുടെ െഎക്യവേദിയായ ‘സൂചന ഇവം റോസ്ഗാർ അധികാർ അഭിയാൻ രാജസ്ഥാൻ’ എന്ന സംഘടനയുടെ ഭാഗമായാണ് ആക്ടിവിസ്റ്റുകൾ നൂതന കർമപരിപാടികളുമായി രംഗത്തുവന്നത്. പാർശ്വവത്കരിക്കപ്പെടുന്നവർക്കുവേണ്ടിയും സാമൂഹികഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സംഘടന പ്രവർത്തിച്ചുവരുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പുലർത്തുന്നുണ്ടോ എന്ന് ഇൗ ‘പീപ്ൾസ് വാച്ച്’ നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ജയ്പൂരിൽ ജനങ്ങളുടെ പരാതികൾ കേൾക്കൽ പരിപാടിയും 15 ദിവസം നീളുന്ന ധർണയും സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ ആശയാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രിക രാഷ്ട്രീയ പാർട്ടികൾ ഉൾക്കൊള്ളണമെന്നും ‘പീപ്ൾസ് വാച്ച്’ ആവശ്യപ്പെടുന്നു.
പ്രാദേശികമായ സാമൂഹിക വിഷയങ്ങൾ കണ്ടെത്തി ഒാരോ ദിവസങ്ങളിലായി അവയിൽ ജനങ്ങളുടെ പ്രതികരണങ്ങൾ ആരായും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെറിയ പദയാത്രകൾ ഇതിനകം നടത്തിവരുന്നുണ്ട്. ദലിത്, സ്ത്രീ വിഷയങ്ങൾക്ക് പ്രത്യേകം ശ്രദ്ധകൊടുത്തുകൊണ്ടാണ് പ്രചാരണപരിപാടികൾ മുന്നോട്ടുപോകുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം, ഭരണനിർവഹണത്തിലെ സുതാര്യത, അസംഘടിത തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലില്ലായ്മ, ഗിരിവർഗക്കാരുടെ ജീവിത സാഹചര്യം, കാർഷിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികൾ നടന്നുവരുകയാണ്.
രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ വിവേചനം വർധിച്ചുവരുന്നത് പൗരാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ചില നയങ്ങൾ പ്രഖ്യാപിച്ചുവെന്നല്ലാതെ സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും ദയനീയമാണെന്ന് പി.യു.സി.എൽ പ്രസിഡൻറ് കവിത ശ്രീവാസ്തവ വിശദീകരണങ്ങൾ നൽകിയാണ് ഇൗയിടെ വ്യക്തമാക്കിയത്. പീപ്ൾസ് വാച്ചിന് സാധാരണക്കാരിൽനിന്ന് നല്ല പിന്തുണയാണ് ലഭിച്ചുവരുന്നതെന്നത് ശുഭോദർക്കമാണ്. ജനസമ്പർക്ക പരിപാടികളിൽ ഭവനരഹിതരായ സ്ത്രീകൾ പെങ്കടുക്കുന്നു. സ്വന്തം കുടുംബത്തിൽനിന്നും ഭർത്താവിൽനിന്നും ന്യായമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് അവർ പരാതിപ്പെടുന്നു. ലോ േഫ്ലാർ ബസുകൾ ഒാടിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്നും അവർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും മറ്റും പരിപാടികളിൽ ആവശ്യമുയരുന്നുണ്ട്.
പ്രചാരണ പരിപാടികളിൽ മുസ്ലിം സ്ത്രീകൾ ധാരാളമായി പെങ്കടുക്കുന്നത് കാണാനായി. മുസ്ലിം ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ ദേശീയ മുസ്ലിം വനിത സൊസൈറ്റിയുടെ നിഷാത് ഹുസൈൻ പല പരിപാടികളിലും ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ സ്ത്രീ ജനസംഖ്യ 3.5 കോടിയാണെങ്കിൽ, നിയമസഭയിലെ 200 അംഗങ്ങളിൽ 27 പേർ മാത്രമാണ് വനിതകൾ. സംസ്ഥാനത്തുനിന്ന് ലോക്സഭയിലോ രാജ്യസഭയിലോ വനിതാ പ്രാതിനിധ്യമില്ല. സ്ഥാനാർഥികൾക്ക് എട്ടാംക്ലാസ് വിദ്യാഭ്യാസയോഗ്യത നിർബന്ധമാക്കിയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിർവഹണ രംഗത്തും സ്ത്രീകളുടെ എണ്ണം കുറവാണ്.
പീപ്ൾസ് വാച്ചിെൻറ പ്രചാരണ പരിപാടികളിൽ ആക്ടിവിസ്റ്റുകൾക്കും അക്കാദമീഷ്യർക്കും പുറമെ പൊതുജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായത് പൗരാവകാശ സംഘടനകൾക്ക് പ്രചോദനമായിട്ടുണ്ട്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.