േപാരാളികൾ ഒരുങ്ങി; ഇനി രാജസ്ഥാൻ
text_fieldsമധ്യപ്രദേശിൽ അങ്കം കഴിഞ്ഞതോടെ ഇനി എല്ലാവരുടെയും നോട്ടം രാജസ്ഥാനിലേക്കാണ്. ഡിസംബർ ഏഴിന് നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന് അണിനിരക്കുന്നത് പ്രമുഖരുടെ പടയാണ്. അതുകൊണ്ടുതന്നെ മത്സരത്തിന് വീറും വാശിയുമേറും. മുഖ്യമന്ത്രി വസുന്ധര രാജെയെ തന്നെയാണ് പടനയിക്കാൻ ബി.ജെ.പി മുന്നിൽ നിർത്തുന്നത്. കോൺഗ്രസാകെട്ട, ഗ്രൂപ്പുപോര് മൂർച്ഛിക്കാതിരിക്കാൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം എം.എൽ.എമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് നേതാക്കൾ ആവർത്തിക്കുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ 200 അംഗ നിയമസഭയിലേക്ക് 2294 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും വിമതർ ഉൾപ്പെടെ 579 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് വിമതരെ അനുനയിപ്പിച്ചത്. ഇനിയും നിരവധി വിമതർ മത്സരരംഗത്തുള്ളത് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും നെഞ്ചിടിപ്പേറ്റുന്നു.
മുഖ്യപോരാളികളും ജാതിരാഷ്ട്രീയവും
സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് സചിൻ പൈലറ്റ് മത്സരിക്കുന്നത് മുസ്ലിം ഭൂരിപക്ഷപ്രദേശമായ ടോങ്കിലാണ്. തങ്ങളുടെ സ്ഥാനാർഥിപ്പട്ടികയിലുള്ള ഏക മുസ്ലിം സ്ഥാനാർഥിയായ ഗതാഗതമന്ത്രി യൂനുസ് ഖാനെയാണ് പൈലറ്റിനെതിരെ ബി.ജെ.പി രംഗത്തിറക്കിയത്. ജോധ്പുർ ജില്ലയിെല സർദാർപുരയിൽ മത്സരിക്കുന്ന കോൺഗ്രസിെൻറ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ മുഖ്യ എതിരാളി ബി.ജെ.പി നേതാവായ രജപുത്ര വിഭാഗത്തിലെ ശാബു സിങ് കേതാസറാണ്.
രാജസ്ഥാൻ ജനസംഖ്യയിൽ 10 ശതമാനം വരുന്ന രജപുത്രർ കുറെ വിഷയങ്ങളിൽ ബി.ജെ.പിയുമായി അകൽച്ചയിലാണ്. 2014ൽ മുൻ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിച്ചത്, പൊലീസ് ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ അനന്ദ്പാൽ സിങ്ങിെൻറ വധം, പത്മാവത് സിനിമ വിവാദം, ജോലിസംവരണം എന്നിവയാണ് ഇൗ വിഭാഗം ബി.ജെ.പിയുമായി ഇടയാനുണ്ടായ കാരണങ്ങൾ. ഭൈറോൺ സിങ് ശെഖാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ രജപുത്രർ, ബി.ജെ.പിയെ ശക്തമായി പിന്തുണച്ചിരുന്നു. എന്നാൽ, 2003ൽ വസുന്ധര രാജെ അധികാരത്തിലെത്തിയതോടെ ഇൗ സമവാക്യം തെറ്റി.
മാനവേന്ദ്ര സിങ് കോൺഗ്രസിെൻറ തുറുപ്പുശീട്ട്
ജസ്വന്ത് സിങ്ങിെൻറ മകൻ മാനവേന്ദ്ര സിങ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത് അവർക്ക് ക്ഷീണമാണ്. കോൺഗ്രസാകെട്ട, മർവാറിലെ രജപുത്ര നേതാവായ മാനവേന്ദ്ര സിങ്ങിനെ തന്നെയാണ് വസുന്ധര രാജെയെ നേരിടാൻ ഝാൽറാപട്ടനിൽ കളത്തിലിറക്കിയത്. രജപുത്രരുടെ ബി.ജെ.പി വിരുദ്ധ വികാരം മുതലാക്കാനാണ് കോൺഗ്രസിെൻറ തന്ത്രപരമായ നീക്കം.
ടിക്കറ്റ് നിഷേധിക്കപ്പെട്ട നാലു മന്ത്രിമാർ ഉൾപ്പെടെ 11 വിമതരെയാണ് ബി.ജെ.പി പുറത്താക്കിയത്. സുരേന്ദ്ര ഗോയൽ, ഹേംസിങ് ബദാന, രാജ്കുമാർ റിൻവ, ധൻസിങ് റാവത്ത് എന്നീ മന്ത്രിമാർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. വിവാദ നായകനായ ആൽവാറിലെ ബി.ജെ.പി എം.എൽ.എ ഗ്യാൻദേവ് അഹൂജ സ്വതന്ത്രനായി പത്രിക നൽകുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും അവസാന നിമിഷം പിന്മാറി. ബി.െജ.പി സംസ്ഥാന വൈസ് പ്രസിഡൻറാക്കിയതോടെയാണ് ഇദ്ദേഹം പാർട്ടിയിൽ തുടരാൻ തീരുമാനിച്ചത്. ബി.ജെ.പി തഴഞ്ഞ ഹബീബുറഹ്മാൻ കോൺഗ്രസിൽ ചേക്കേറി. ഇദ്ദേഹത്തെ നഗൗർ മണ്ഡലത്തിലാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കോൺഗ്രസിനും വിമതരുടെ തലവേദനയുണ്ട്. പാർട്ടി സ്ഥാനാർഥികൾക്കെതിരെ 10 പേരാണ് മത്സരരംഗത്തുള്ളത്. മുൻ കേന്ദ്രമന്ത്രി മഹാദിയോ സിങ് ഖണ്ഡേല സിക്കാറിലും മുൻ സംസ്ഥാന മന്ത്രി ബാബുലാൽ നഗർ ദുദുവിലും വിമതരായി മത്സരിക്കുന്നത് കോൺഗ്രസിന് ഭീഷണിയാണ്. വിമതർ എത്തിയതോടെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. വിമതർ ജയിക്കുകയാണെങ്കിൽ പുതിയ സർക്കാർ രൂപവത്കരിക്കുന്നതിൽ ഇവർക്ക് നിർണായക പങ്കുണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇൗ വർഷം നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയം കോൺഗ്രസിന് നൽകിയ ഉൗർജം ചെറുതല്ല. ഒരു നിയമസഭ മണ്ഡലത്തിലും രണ്ടു ലോക്സഭ സീറ്റിലുമാണ് കോൺഗ്രസ് ജയിച്ചത്. തൊഴിലാളികൾക്കിടയിലെ അസംതൃപ്തിയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും കർഷകരുടെ ദുരിതവും തുണക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മൂന്നാം മുന്നണി ചലനമുണ്ടാക്കുമോ?
വിമത ബി.ജെ.പി നേതാവ് ഗൻശ്യാം തിവാരി ഭാരത്വാഹിനി പാർട്ടിയുണ്ടാക്കിയത് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ഉറക്കംകെടുത്തുന്നു. ഇദ്ദേഹം, ബ്രാഹ്മണ വോട്ടുകൾ കൊണ്ടുപോകുമോ എന്നാണ് രണ്ടു പാർട്ടികളും ഭയക്കുന്നത്. ഭാരത്വാഹിനി പാർട്ടി ജാട്ടുകൾക്കിടയിൽ സ്വാധീനമുള്ള സ്വതന്ത്ര എം.എൽ.എ ഹനുമാൻ ബേനിവാളുമായി കൈകോർക്കുന്നതും ഇവർക്ക് ഭീഷണിയാണ്. കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ഇരുവരും മൂന്നാംമുന്നണി പ്രഖ്യാപിച്ചിരുന്നു. ആദിവാസികളിലെ മീണ വിഭാഗത്തിെൻറ വോട്ടുകൾ ഇത്തവണ ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയേറെയാണ്. വർഷങ്ങൾക്കുശേഷം നാഷനൽ പീപ്ൾസ് പാർട്ടിയിൽനിന്ന് പ്രമുഖ നേതാവ് കിരോരി ലാൽ മീണ ബി.ജെ.പിയിലേക്ക് മടങ്ങിയതാണ് ഇത്തരമൊരു പ്രതീക്ഷ നൽകുന്നത്. മീണക്ക് ബി.ജെ.പി രാജ്യസഭാംഗത്വം നൽകിയിട്ടുണ്ട്.
കോൺഗ്രസിനെ എന്നും തുണക്കാറുള്ള മുസ്ലിംകൾ ഇത്തവണ പാർട്ടിക്ക് പൂർണ പിന്തുണ നൽകുമോ എന്ന് കണ്ടറിയണം. ന്യൂനപക്ഷ വിഭാഗത്തിലെ 14 പേരെ സ്ഥാനാർഥികളാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി മുസ്ലിംകളെ പിന്തുണക്കാൻ കോൺഗ്രസ് തയാറാവാത്തതാണ് ഇവരെ ആശങ്കയിലാക്കുന്നത്. 2013ൽ കോൺഗ്രസ് 16 മുസ്ലിം സ്ഥാനാർഥികളെ നിർത്തിയെങ്കിലും എല്ലാവരും പരാജയപ്പെട്ടു. അതേസമയം, ബി.ജെ.പി രംഗത്തിറക്കിയ നാലു മുസ്ലിംകളിൽ രണ്ടുപേർ ജയിച്ചു.
കോൺഗ്രസുമായി സഖ്യംവേണ്ട എന്നു തീരുമാനിച്ച മായാവതിയുടെ ബി.എസ്.പി 200 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ദലിതുകൾക്ക് ഭൂരിപക്ഷമുള്ള കിഴക്കൻ രാജസ്ഥാനിൽ കോൺഗ്രസിെൻറ ജയസാധ്യതക്ക് ബി.എസ്.പി ഭീഷണിയാണ്. 2013ൽ ബി.എസ്.പി മൂന്നു സീറ്റുകളിൽ ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.