മഴക്കെടുതികളും ഗാഡ്ഗിൽ റിപ്പോർട്ടും
text_fieldsകോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ മഴ വർധിച്ചതോടെ ഉരുൾപൊട്ടലും മലയിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 25 അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടിരിക്കുന്നു.
വൈദ്യുതിക്കായും കൃഷിക്കായും ഉപയോഗിക്കേണ്ട വെള്ളമാണ് കോടികൾ മുടക്കിയും വനം നശിപ്പിച്ചും ഉണ്ടാക്കിയ ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. വികസനത്തിെൻറ അടയാളമായ വിമാനത്താവളം അടക്കേണ്ടിവന്നു. റോഡുകൾ ഒലിച്ചുപോയി. കുടിവെള്ള സ്റ്റേഷനുകളിൽ ജലവിതരണം നിർത്തി. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.
കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന കേരളത്തിൽ ഇതിനുമുമ്പും മഴപെയ്തിട്ടുണ്ടെങ്കിലും ഇത്രയേറെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ജനങ്ങൾ ആശങ്കയിലാണ്. പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന എല്ലാ പുഴകളും കരകവിഞ്ഞൊഴുകുന്നു. വനനാശത്താൽ മഴവെള്ളം കടലിലെത്തുന്നതിെൻറ വേഗത ക്രമാതീതമായി വർധിച്ചിരിക്കുന്നു എന്നു സാരം.
സംസ്ഥാനത്തിെൻറ നിലനിൽപും പശ്ചിമഘട്ട നിലനിൽപും അനിവാര്യമാണെന്നതാണ് വസ്തുത. കേരളത്തെ സംരക്ഷിക്കാനും പശ്ചിമഘട്ടം നിലനിർത്താനും വേണ്ടിയാണ് 2010ൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് രൂപംനൽകിയത്.
പശ്ചിമഘട്ട ആവാസമേഖലയുടെ നിലനിൽപ് ഉന്നംവെച്ച് ചരിത്രം, സാംസ്കാരികം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രകൃതിദുരന്ത സാധ്യത എന്നിവ വിലയിരുത്തിയാണ് റിപ്പോർട്ട് ഉണ്ടാക്കിയത്. നദികളുടെ ഉത്ഭവസ്ഥലങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, കാടുകൾ എന്നിവ നിലനിർത്താതെ പശ്ചിമഘട്ട സംരക്ഷണം സാധ്യമാകില്ലെന്ന് കമ്മിറ്റി വിലയിരുത്തി.
വീണ്ടുവിചാരമില്ലാത്ത വികസനം തടയുവാനും പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംരക്ഷിക്കാനും പഠനം നിർദേശം നൽകി. ആരെയും കുടിയൊഴിപ്പിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശിപാർശ ചെയ്തിട്ടില്ല. പ്രാദേശിക വികസനം ഗ്രാമസഭയിൽ ചർച്ചചെയ്ത് തീരുമാനിക്കണമെന്ന് നിർദേശിച്ചു. മതമേലധ്യക്ഷന്മാരും കൈയേറ്റ മാഫിയയും പാറമടക്കാരും റിപ്പോർട്ടിനെ എതിർത്തുതോൽപിച്ചു. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ പാറഖനന മാഫിയയും വനം കൈയേറ്റ മാഫിയയും കൂട്ടത്തോടെ പിടിമുറുക്കി. സർക്കാർ ഭൂമി അന്യാധീനപ്പെട്ടു.
വികസനം എന്നത് കൈയേറി കെട്ടിടം നിർമിക്കുക എന്ന പരിപ്രേക്ഷ്യത്തിൽ ഒതുങ്ങി. ഇന്നിതാ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ച സ്ഥലങ്ങളിൽ പ്രകൃതി ദുരിതംവിതച്ച് മുന്നേറുകയാണ്. മഴ സംഹാരതാണ്ഡവമാടുേമ്പാൾ പരിഹാരം കാണാനാകാതെ ഭരണകൂടം കൈമലർത്തുന്ന കാഴ്ചയാണ് കേരളത്തിൽ.
(പരിസ്ഥിതി പ്രവർത്തകനും കേരള നേച്ചർ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.