മുസ്ലിം സമരങ്ങളോടുള്ള വംശീയ മനോഭാവങ്ങൾ
text_fieldsകേരളത്തിൽ മുസ്ലിം ഇടപെടലുള്ള സമരങ്ങൾക്കു നേരെ ഏറ്റവും കൂടുതൽ വംശീയമായ പ്രയോഗങ്ങൾ ഉണ്ടായിട്ടുള്ളത് ഇടതുപക്ഷത്തിെൻറ ഭാഗത്തുനിന്നാണ്. ഗെയിൽ സമരത്തിനു നേരെ ഉണ്ടായ പ്രയോഗങ്ങൾ മാത്രമല്ല, പലപ്പോഴും തങ്ങൾ അനുഭവിക്കുന്ന വിഷയങ്ങളെച്ചൊല്ലി മുസ്ലിംകൾ രംഗത്തു വരുമ്പോഴെല്ലാം ഇടതുപക്ഷം ഒരർഥത്തിൽ അതിനെ അരികുവത്കരിക്കാൻശ്രമിക്കുന്നുണ്ട്.
സമരങ്ങളും രാഷ്ട്രീയവും മതനിരപേക്ഷമാകണം എന്നാണ് ഇടതുപക്ഷത്തിെൻറ നിലപാട്. അതിനു തങ്ങളോടൊപ്പം ചേർന്ന് സമരം നടത്തുകയേ വഴിയുള്ളൂ എന്നാണ് അവരുടെ ഭാഷ്യം. അതിനു നിൽക്കാതെ മുസ്ലിംകൾ നേരിട്ടു നടത്തുന്ന സമരങ്ങളെ ബ്രാൻഡ് ചെയ്യാനും സാമുദായികത, സ്വത്വവാദം, ന്യൂനപക്ഷഭീകരത, വർഗീയത, തീവ്രവാദം തുടങ്ങി പല പദങ്ങളും ഉപയോഗിച്ച് എല്ലാ സമരങ്ങളെയും വംശീയമായി ഒതുക്കാനുമാണ് ഇടതുപക്ഷം പലപ്പോഴായി ശ്രമിച്ചിട്ടുള്ളത്.
ചില സംഘടനകളും സാംസ്കാരികനായകരും ഒരുമിച്ചുനിന്ന് ഒരു മാസം മുമ്പ് സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരായ ഹർത്താലിനെതിരെ ഇൗയർഥത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായത്. മുസ്ലിംസമരങ്ങളെയും ഇടപെടലുകളെയും രാഷ്ട്രീയത്തെയും ഇങ്ങനെ ഭീകരവത്കരിച്ചുകൊണ്ടിരിക്കുക സംഘ്പരിവാറിനെ സഹായിക്കുന്ന ഏർപ്പാടാണ്.
പൗരത്വ നിയമത്തിനെതിരായി കേരളത്തിൽ എല്ലാവരും മുന്നോട്ടുവന്ന സ്ഥിതിക്ക് ഒൗദ്യോഗികമായി ഇടതുപക്ഷത്തിെൻറ കീഴിൽ അണിനിരന്ന് ഒരു പൊതുസമരം നടത്തുകയാണ് നല്ലത്, മുസ്ലിംകൾ മാത്രമായുള്ള സമരങ്ങൾ വലിയ പ്രശ്നമാണ് എന്ന പ്രചാരണം അവർ നടത്തുന്നു. നിലനിൽപിെൻറയും സ്വാതന്ത്ര്യത്തിെൻറയും അനീതിയുടെയും വിഷയങ്ങൾക്ക് എതിരായി ഒന്ന് ശക്തമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യംപോലും മുസ്ലിംകൾക്ക് നിഷേധിക്കുന്ന അവസ്ഥയാണ് ഇതിലൂടെ സംഭവിക്കുന്നത്.
സാമുദായികത, തീവ്രവാദം എന്നിവ 99 ശതമാനവും ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവുക മുസ്ലിം ഇടപെടലുകൾക്കു നേരെയായിരിക്കും. കേരളത്തിലെ ഹിന്ദു, ക്രൈസ്തവ സമൂഹത്തിനു നേരെ എപ്പോഴെങ്കിലും ഈ പദപ്രയോഗം സി.പി.എം നടത്തിയതായി കാണാൻ കഴിയില്ല. എന്നാൽ, സമുദായത്തിനുവേണ്ടി മുസ്ലിം സമൂഹം നിലകൊള്ളുമ്പോൾ ഉടനെ സാമുദായികത ഉയരും. സാമുദായിക സന്തുലനവും സാമുദായിക വികാരങ്ങളും പ്രത്യക്ഷപ്പെടും. ഉടനെ വർഗീയതയിലേക്ക് ചേർത്തുവെക്കും
പൗരത്വവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ സംവാദരീതി പരിശോധിച്ചാൽ എത്ര ദുർബലമാണ് വിഷയത്തിൽ അവർ ഇടപെടുന്നതെന്നു മനസ്സിലാകും. ഒരുകൂട്ടം മനുഷ്യർ ദുരിതത്തിലാകുന്ന അവസ്ഥയല്ല അവരെ അലട്ടുന്നത്. മറിച്ച്, രാജ്യം ലോകത്തിനു മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്ന വിഷമമാണ്. അതോടൊപ്പം, രാജ്യത്തിെൻറ മതേതര സ്വഭാവം നഷ്ടപ്പെടുന്നതും. രണ്ടും വേണ്ടതുതന്നെ. എന്നാൽ , അതിനെക്കാളെല്ലാം പ്രാധാന്യത്തോടെ വിഷയമാകേണ്ട തങ്ങളുടെ അയൽവാസികൾ, കൂടപ്പിറപ്പുകൾ, ഒരുകൂട്ടം മനുഷ്യർ അന്യാധീനപ്പെടാൻ പോകുന്നു എന്നതായിരുന്നില്ലേ? അങ്ങനെ ചിന്തിക്കാതിരിക്കാൻ മാത്രം അറിയാതെ ഒരുതരം വംശീയത അവരിൽ കുടിയേറിയിരിക്കുന്നു എന്നതല്ലേ നേര്?
ഇങ്ങനെ ദുർബലമായി ഉന്നയിക്കപ്പെടുന്ന വ്യവഹാരത്തിൽ എങ്ങനെ താൻ സുരക്ഷിതനാകും എന്ന് സ്വാഭാവികമായും ഒരു മുസ്ലിം സ്വയം ചോദിക്കും. ആ ചോദ്യത്തിനുള്ള ഉത്തരമാണ് അവരുടെ സ്വന്തം പ്രതികരണങ്ങൾ. അത്തരം പ്രതികരണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാകട്ടെ, വ്യക്തമായ ഗുണഫലങ്ങൾ അവർ അനുഭവിച്ചിട്ടുമുണ്ട്. ഒരുകണക്കിന് മുഖ്യമന്ത്രിക്കു പോലും പൗരത്വ നിയമത്തിനെതിരായ പരാമർശം അവസാനം നടത്തേണ്ടിവന്നത് ഇൗ പ്രക്ഷോഭത്തിെൻറ വിജയംതന്നെ. ഇനിയും, മുസ്ലിം ഇടപെടലുകളെയും രാഷ്ട്രീയത്തെയും ബ്രാൻഡ്ചെയ്ത് തടഞ്ഞുനിർത്താമെന്ന് ആരും വിചാരിക്കേണ്ടതില്ല.
ലോകത്തുതന്നെ തുല്യതയില്ലാത്ത ക്രൂരതയാണ് രാജ്യത്ത് നിലനിൽക്കുന്ന ജാതീയത. ജാതീയതയോടൊപ്പം വെക്കാവുന്ന ക്രൂരതയാണ് ഇപ്പോൾ പൗരത്വവിഷയവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത്. രണ്ടിനെയും ശക്തമായി, ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു സാധ്യതയായിക്കൂടി ഇപ്പോഴുള്ള പ്രക്ഷോഭത്തെ വിജയിപ്പിക്കാൻ സാധിച്ചാൽ പുതിയ ഒരു ഇന്ത്യയായിരിക്കും വിടരുക. ഇതിനു പിന്നിലുള്ള കൃത്യമായ അജണ്ട തിരിച്ചറിഞ്ഞ് എല്ലാവരും ഒന്നിച്ചുനിന്നു മുന്നോട്ടു പോകാനുള്ള സമയമാണിത്. എല്ലാവരും എല്ലാവരുടെ കൂടെയും ചേരുക. സ്വാർഥ താൽപര്യമുള്ള രാഷ്ട്രീയക്കാരുടെ ഭീഷണികൾ കണ്ടു വിഭജിച്ചു നിൽക്കേണ്ട ഒരു സന്ദർഭമേയല്ല ഇത്.
‘അല്ലാഹു അക്ബർ’ ‘ലാ ഇലാഹ ഇല്ലല്ലാ’ ഒക്കെ ഉപയോഗിക്കുന്നതെന്തിനാണെന്ന ചോദ്യം മുസ്ലിംസമരങ്ങൾക്കു നേരെ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു. മറ്റുള്ള മതങ്ങളും അവരുടെ ചിഹ്നങ്ങൾ ഉപയോഗിക്കുകയില്ലേ എന്ന ആശങ്കയാണ് അവർ ഉയർത്തുന്നത്. യഥാർഥത്തിൽ, നീതിക്കുവേണ്ടി, മറ്റുള്ള മതങ്ങളും അവരുടെ ചിഹ്നങ്ങൾ ഉയർത്തുന്നുവെങ്കിൽ അത് പ്രോത്സാഹിപ്പിക്കുകയാണല്ലോ വേണ്ടത്. നീതിക്കുവേണ്ടി മതങ്ങൾ ശബ്ദിക്കാതിരിക്കുന്നതാണല്ലോ യഥാർഥത്തിൽ പ്രശ്നവത്കരിക്കേണ്ടത്. എല്ലാവരുടെയും ഐഡൻറിറ്റി അംഗീകരിക്കപ്പെടുകയും അതിന് ‘പൊതു’ മണ്ഡലത്തിൽ ഇടം നൽകുകയും ചെയ്യുമ്പോഴാണല്ലോ ഇൻക്ലൂസിവ് ഇന്ത്യയും മതസൗഹാർദ ഇന്ത്യയും ഉണ്ടാകുന്നത്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.