സാമ്രാജ്യത്വ ധാര്‍ഷ്ട്യം ചെറുക്കണം
text_fieldsജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ പ്രഖ്യാപനം ഫലസ്തീന് -ഇസ്രായേല്‍ പ്രശ്നവും സംഘര്‍ഷങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. തനിക്ക് തോന്നുംപടി മാത്രമേ ലോകം നിലനില്ക്കാവൂ എന്ന സാമ്രാജ്യത്വ ധാർഷ്ട്യമാണ് പ്രസിഡൻറ് ട്രംപിെൻറ ഈ പ്രഖ്യാപനത്തിന് പിന്നിൽ. ഐക്യരാഷ്ട്ര സഭയെയും നാറ്റോ രാഷ്ട്രങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് നടത്തിയ ഈ പ്രഖ്യാപനം ഫലസ്തീന് ജനതയുടെ ദശാബ്ദങ്ങള്‍ നീണ്ട അവകാശപ്പോരാട്ടങ്ങളുടെ കടക്കല്‍ കത്തിവെക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്. ഫലസ്തീൻ -ഇസ്രായേല്‍ തര്‍ക്കത്തിെൻറ കേന്ദ്ര ബിന്ദുവാണ് ജറൂസലം. അവിടെ ഇസ്രായേലിെൻറ അധീശത്വം അംഗീകരിക്കുക വഴി ഫലസ്തീന് പ്രശ്നം പരിഹരിക്കാനുള്ള എല്ലാ വാതിലുകളും ട്രംപ് ഭരണകൂടം കൊട്ടിയടക്കുകയായിരുന്നു. ട്രംപിെൻറ വിവേകശൂന്യമായ പ്രഖ്യാപനം മേഖലയാകെ യുദ്ധ സമാനമായ സ്ഥിതിവിശേഷം സംജാതമാക്കുകയും ചെയ്തു. ഹമാസ് അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിനെതിരെ പുതിയ ഇന്‍തിഫാദ പ്രഖ്യാപിച്ചുകഴിഞ്ഞു. റാമല്ലയിലും ഗസ്സയിലും രോഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങി ഇസ്രായേല്‍ സൈനികരുമായി ഏറ്റുമുട്ടുകയാണ്.
1980 മുതല്‍ തലസ്ഥാനം തെൽ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള ശ്രമം ഇസ്രായേല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ജറൂസലമിനെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമംതന്നെ ഇസ്രായേല്‍ പാര്‍ലമെൻറ് പാസാക്കി. എന്നാൽ, യു.എൻ രക്ഷാസമിതി ഈ നിയമം അസാധുവാക്കി പ്രഖ്യാപിക്കുകയും, അംഗരാജ്യങ്ങളോട് ജറൂസലമില്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്രായേലിെൻറ പാര്‍ലമെൻറ് മന്ദിരമടക്കമുള്ളവ ജറൂസലമില്‍ നിലനില്ക്കുമ്പോള്തന്നെ അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ എംബസികളെല്ലാം നിലനിര്‍ത്തിയിരുന്നത് തെല്‍ അവീവിലാണ്. ജറൂസലമിനെ ഒരിക്കല്‍പോലും ഇസ്രായേലിെൻറ തലസ്ഥാനമായി ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടിെല്ലന്നതാണ് സത്യം. ഈ വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് തനിക്കു മുമ്പുള്ള അമേരിക്കന്‍ പ്രസിഡൻറുമാരാരും കാണിക്കാത്ത ധാർഷ്ട്യത്തോടെ ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഫ്രാന്‍സും ജര്‍മനിയും മുതല്‍ സൗദി അറേബ്യവരെയുള്ള തങ്ങളുടെ സഖ്യരാഷ്ട്രങ്ങളുടെ അസംതൃപ്തി ഏറ്റുവാങ്ങിക്കൊണ്ടാണ് ട്രംപ് ഈ തിരുമാനം എടുത്തത്. എന്തിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയടക്കമുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍പോലും ഈ തീരുമാനത്തിനെതിരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ് ഭരണകൂടത്തിെൻറ വിവാദമായ തീരുമാനം ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്നതാണ്. ഇത്രയും നാള് രഹസ്യമായി ഇസ്രായേലിനെ പിന്തുണക്കുകയും പരസ്യമായി ഫലസ്തീൻ വിഷയത്തില്‍ ഒരു മധ്യസ്ഥെൻറ വേഷം അണിയുകയും ചെയ്തിരുന്ന അമേരിക്ക ഇപ്പോള്‍ ആ വേഷം അഴിച്ചുെവച്ച് ഇസ്രായേലിനുവേണ്ടി തുറന്ന നിലപാട് എടുക്കാന്‍ തീരുമാനിച്ചുവെന്നുതന്നെയാണ് വ്യക്തമാകുന്നത്. ഫലസ്തീന് എന്ന സ്വതന്ത്ര രാഷ്ട്രത്തെ, അതിെൻറ സ്വത്വത്തെ അമേരിക്ക അംഗീകരിക്കുന്നില്ല; മറിച്ച്, ഇസ്രായേലിെൻറ ആട്ടും തുപ്പുമേറ്റ് ലോകാവസാനത്തോളം അഭയാർഥികളായി കഴിയാനാണ് ഫലസ്തീന്‍കാരുടെ വിധി എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിക്കുകയായിരുന്നു അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡൻറായ ഡോണള്‍ഡ് ജോണ്‍ ട്രംപ്. കഴിഞ്ഞ ആറു ദശാബ്ദത്തിലധികം കാലമായി ഫലസ്തീന് ജനത നടത്തുന്ന പോരാട്ടങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള സയണിസ്റ്റ് തന്ത്രം അതിെൻറ പരമകാഷ്ഠയിൽ എത്തിനില്ക്കുന്നുവെന്നതിെൻറ ശക്തമായ സൂചനയാണിത്.
അമേരിക്കയുടെ നിലപാടിനൊപ്പമിെല്ലങ്കിലും അതിനെ അപലപിക്കാന്‍ മടിക്കുന്ന മോദി സര്‍ക്കാറിെൻറ വിദേശ നയത്തെയും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. ഫലസ്തീന് എന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു. യാസിര്‍ അറഫാത്തിെൻറ ഫലസ്തീൻ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ. 1975ല്‍ പി.എൽ.ഒക്ക് ന്യൂഡല്‍ഹിയില്‍ ഓഫിസ് തുടങ്ങാന്‍ അനുമതി നല്‍കുകയും, 1980 മുതല്‍ ഫലസ്തീനുമായി പൂര്‍ണ നയതന്ത്ര ബന്ധം നമ്മള് പുലര്‍ത്തിപ്പോരുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ സര്‍ക്കാറുകളും ഫലസ്തീന് ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഒപ്പം നിലകൊണ്ടിരുന്നു. മോദി സര്‍ക്കാറിെൻറ വരവോടുകൂടിയാണ് അതിന് മാറ്റം വരാന്‍ തുടങ്ങിയത്.
2007 നവംബര്‍ മാസത്തില്‍ ഒാള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ ഫലസ്തീന് ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അചഞ്ചലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനും ഫലസ്തീന് ജനതയുടെ ആഗ്രഹാഭിലാഷങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സമാധാന പൂർണമായ പരിഹാരം ഉണ്ടാക്കാന്‍ പരിശ്രമിക്കാനും അന്നത്തെ യു.പി.എ സര്‍ക്കാറിനോട് പ്രമേയം ആവശ്യപ്പെടുകയും ചെയ്തു. 1938ല്‍ ഹരിജന്‍ മാസികയില്‍ മഹാത്മ ഗാന്ധി എഴുതി: ‘‘ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലീഷ് എങ്ങനെയാണോ, ഫ്രഞ്ചുകാർക്ക് ഫ്രാന്‍സ് എങ്ങനെയാണോ അതുപോലെയാണ് ഫലസ്തീനികള്‍ക്ക് ഫലസ്തീന്. അവിടെ ജൂതവത്കരണം നടത്താനുള്ള ശ്രമങ്ങളെ ഒരിക്കലും നീതീകരിക്കാനാകില്ല’’ ( harijan 26.-11.-38). ഇതായിരുന്നു പിന്നീട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടും.
ചേരിചേരാ രാഷ്ട്രങ്ങളിലെ യുവജനസംഘടനകളുടെ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കാന്‍ ഇടവന്ന നാളുകളില്‍ പി.എല്‍.ഒ നേതാവ് യാസിര്‍ അറഫാത്തുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഡല്‍ഹിയില്‍ നടന്ന പ്രസ്തുത സംഘടനയുടെ സമ്മേളനത്തിന് അദ്ദേഹത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് കൊണ്ടുവരാൻ സാധിച്ചതും ഞാനോര്‍ക്കുന്നു. സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിെൻറ നിലനിൽപിനെ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ സയണിസ്റ്റ് തന്ത്രങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട സമയമാണിത്. ലോകസമാധാനത്തിന് ഭീഷണിയാകുന്ന ട്രംപ് ഭരണകൂടത്തിെൻറ ഈ നടപടിയെ ലോക മനഃസാക്ഷി ഒരുമിച്ചുണര്‍ന്ന് ചെറുത്തുതോല്പിക്കണം.
--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.