Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരകയറാതെ സ്വകാര്യ...

കരകയറാതെ സ്വകാര്യ വിമാനക്കമ്പനികൾ

text_fields
bookmark_border
കരകയറാതെ സ്വകാര്യ വിമാനക്കമ്പനികൾ
cancel

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനി, 25 വർഷത്തെ പ്രവർത്തനപരിചയം, ഇത്രയും ദീർഘകാലം നിലനിന്ന സ്വകാര്യ വിമാനക്കമ്പനി, വിമാനയാത്രക്കാരിൽ വലിയ വളർച്ചയുള്ള ഇന്ത്യയിൽ പ്രവർത്തന മേഖല, ഇത്തിഹാദ് എയർവേസിെൻറ 24 ശതമാനം ഓഹരിനിക്ഷേപം. ഒരു വിമാനക്കമ്പനിക്കു സാമ്പത്തികമുന്നേറ്റം പ്രതീക്ഷിക്കാവുന്ന ഘടകങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ജെറ്റ് എയർവേസ് ഇന്നിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. 19,000 കോടി രൂപ ബാധ്യതയുള്ള കമ്പനിയുടെ ആസ്തി ഇന്നത്തെ വിലയിൽ 12,000 കോടി രൂപ മാത്രമാണ്. എന്നുപറഞ്ഞാൽ മുഴുവൻ ആസ്തിയും വിറ്റഴിച്ചാലും 7000 കോടി രൂപയുടെ കടബാധ്യത ബാക്കിനിൽക്കുന്നു. കഴിഞ്ഞ 11 വർഷത്തിൽ രണ്ടു വർഷം മാത്രമാണ് ജെറ്റ് ലാഭത്തിലായത്. ബാക്കി ഒമ്പതു വർഷവും നഷ്ടത്തിലാണ്.

വ്യോമഗതാഗത അസോസിയേഷെൻറ (IATA) റിപ്പോർട്ടുപ്രകാരം ഇതേ കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു എന്നാണ് പറയുന്നത്. എന്നിട്ടും ജെറ്റ് എയർവേസിന് പിടിച്ചുനിൽക്കാനായില്ല. ബജറ്റ് വിമാനക്കമ്പനികളുടെ രംഗപ്രവേശനം വിമാനയാത്ര ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയാൻ കാരണമായി. ഇതാകട്ടെ, ജെറ്റിെൻറ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കി.

ജെറ്റ് എയർവേസിനു പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി ഉയർന്ന ഇൻഡിഗോ എയർ ഇക്കഴിഞ്ഞ ക്വാർട്ടറിൽ നഷ്ടം രേഖപ്പെടുത്തിയതും മറ്റൊരു സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും തങ്ങളുടെ വിമാനവാടക അടക്കുന്നതിൽ താമസംവരുത്തിയതും രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിെൻറ ആഴം കാണിക്കുന്നതാണ്. പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയാകട്ടെ, സ്ഥിരം നഷ്ടത്തിലും. 40,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാധ്യത. സർക്കാറിെൻറ സാമ്പത്തികസഹായത്താൽ മാത്രം നിലനിൽക്കുന്ന എയർ ഇന്ത്യ സ്വകാര്യനിക്ഷേപരെ ഏൽപിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെങ്കിലും ഒരാളും നിക്ഷേപിക്കാൻ മുന്നോട്ടുവന്നില്ല. ഇതൊക്കെക്കൊണ്ടുതന്നെ എയർ ഇന്ത്യ ഈ അടുത്തൊന്നും കരകയറുന്ന ലക്ഷണം കാണുന്നില്ല.
1990കളുടെ തുടക്കത്തിലാണ് സാമ്പത്തിക ഉദാരീകരണ നയത്തിെൻറ ഭാഗമായി ഇന്ത്യൻ വ്യോമയാന മേഖലയും സ്വകാര്യ സംരംഭകർക്കു തുറന്നുകൊടുത്തത്. തുടക്കത്തിൽ ആഭ്യന്തര സർവിസുകൾക്കും പിന്നീട് അന്താരാഷ്ട്ര സർവിസുകൾക്കും അനുമതി നൽകി. മാത്രമല്ല, സ്വകാര്യ വിമാനക്കമ്പനികളെക്കൂടി മുഖ്യധാരാ ഷെഡ്യൂൾഡ് എയർലൈൻസ് വിഭാഗത്തിൽപെടുത്തി ഇന്ത്യൻ വ്യോമയാനരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി.

1992ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് തുടങ്ങി. വലിയ പ്രതീക്ഷയോടെ മലയാളികളുടെ ഉടമസ്ഥതയിൽ തുടങ്ങിയ ഈസ്റ്റ് വെസ്റ്റ് പൊടുന്നനെതന്നെ യാത്രക്കാർക്ക് പ്രിയങ്കരമായി. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിെൻറയും കെടുകാര്യസ്ഥയും മുഷ്കും കണ്ടും അനുഭവിച്ചും പോന്ന ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഈസ്റ്റ് വെസ്റ്റിെൻറ പ്രവേശനം ആശ്വാസവും പുതിയ അനുഭവവും നൽകി. 1990കളുടെ തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്. അങ്ങനെ രാജ്യത്തെ ഏവിയേഷൻ മേഖലയിൽ സ്വകാര്യകമ്പനികളുടെ സാന്നിധ്യം യാഥാർഥ്യമായി. ഈസ്റ്റ് വെസ്റ്റിെൻറ വിജയം ധാരാളം കമ്പനികൾക്ക് ഈ മേഖലയിൽ കൈവെക്കാൻ ഉത്തേജകം നൽകി. അങ്ങനെയാണ് ജെറ്റ് എയർവേസ്, ഡമാനിയ എയർ, മോഡിലുഫ്റ്റ്, എൻ.ഇ.പി.സി, ഡെക്കാൻ എയർ തുടങ്ങിയ വിമാനക്കമ്പനികൾ വന്നുതുടങ്ങിയത്.

ഈ വിമാനക്കമ്പനികളുടെ വരവ് ഇന്ത്യൻ വ്യോമയാന മേഖല നല്ല നിലവാരമുള്ളതാക്കാനും അന്താരാഷ്ട്ര നിലവാരമുള്ള കാബിൻ സേവനങ്ങൾ ഇന്ത്യൻ വിമാനയാത്രികന് ലഭ്യമാകാനും കാരണമായി. പക്ഷേ, കേവലം അഞ്ചു വർഷംകൊണ്ടുതന്നെ, വലിയ പ്രതീക്ഷകൾ നൽകിയ ഈസ്റ്റ് വെസ്റ്റിന് സാമ്പത്തിക പ്രതിസന്ധിയിലും മറ്റു വിവാദങ്ങളിലുംപെട്ട് രംഗം വിടേണ്ടിവന്നു. അധികം താമസിയാതെ ജെറ്റ് എയർവേസ് ഒഴികെ ബാക്കി എല്ലാ സ്വകാര്യ വിമാനക്കമ്പനികളും രംഗം വിട്ടൊഴിഞ്ഞു.

എന്നാൽ, രാജ്യത്തെ സാമ്പത്തിക വളർച്ചക്കനുസരിച്ച് വിമാനയാത്രക്കാരിലുണ്ടായ വലിയ വളർച്ച വീണ്ടും പുതിയ വിമാനക്കമ്പനികളുടെയും ചെലവുകുറഞ്ഞ ബജറ്റ് വിമാനക്കമ്പനികളുടെയും രംഗപ്രവേശനത്തിനു കാരണമായി. ആഭ്യന്തര വിമാനയാത്രക്കാർക്ക് പലതരത്തിലുള്ള സേവനങ്ങൾ നൽകി ഇൗ വിമാനക്കമ്പനികൾ മുന്നോട്ടുകുതിച്ചു. രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളുടെ കുതിപ്പിെൻറ ഈ രണ്ടാം ഘട്ടത്തിലാണ് വിമാനയാത്രക്കാർക്ക് പഞ്ചനക്ഷത്രസേവനം വാഗ്ദാനം ചെയ്ത് വിജയ് മല്യ കിങ്ഫിഷർ എയർ തുടങ്ങിയത്. ഏഴു വർഷം രംഗത്തുണ്ടായിട്ടും തുടർച്ചയായി നഷ്ടത്തിൽ മാത്രം പ്രവർത്തിച്ച ‘കിങ്ഫിഷർ’ രംഗംവിടുമ്പോൾ ബാക്കിയാക്കിയത് 9000 കോടി രൂപയുടെ കടവും മല്യയുടെതന്നെ തിരോധാനവുമായിരുന്നു.

പ്രതിസന്ധിയിൽപെട്ട ജെറ്റ് എയർവേസിനെ കരകയറ്റാൻ പല വാതിലുകളും മുട്ടുകയാണിപ്പോൾ ആ കമ്പനി. ജെറ്റ് എയർവേസ് വിലയ്ക്കുവാങ്ങുന്നതിനെക്കുറിച്ച് ടാറ്റ ഗ്രൂപ് താൽപര്യം കാണിക്കുകയും ചർച്ച നടക്കുകയും ചെയ്തുവെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. മാത്രമല്ല, തീരുമാനം ദ്രുതഗതിയിൽ എടുക്കേണ്ടെന്നും ശരിയായി പഠിച്ചതിനുശേഷം മാത്രമേ ഇതുസംബന്ധമായി തീരുമാനം എടുേക്കണ്ടൂ എന്നുമുള്ള നിർദേശമാണ് ടാറ്റ ഗ്രൂപ് നൽകിയത്. ജെറ്റ് എയർവേസിനെ ഏറ്റെടുത്താൽ ഉടെനയൊന്നും കരകയറ്റാൻ സാധ്യമാകുകയില്ല എന്ന വിശ്വാസംതന്നെയാണ് ഇങ്ങനെ പിറകോട്ടടിക്കാൻ കാരണം എന്നുതന്നെ ഉൗഹിക്കാം. ഒടുവിൽ ജെറ്റിൽ നിക്ഷേപമുള്ള അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ.

ഇതിനിടയിലാണ് സ്വകാര്യ വിമാനക്കമ്പനികൾ തങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്തുന്നതിനുവേണ്ടി എയർപോർട്ട് അതോറിറ്റി, ഓയിൽ കമ്പനികൾ എന്നിവയിൽനിന്ന് സെക്യൂരിറ്റി ഇല്ലാതെ കടം ലഭ്യമാക്കാൻ സർക്കാറിനെ സമീപിച്ച വാർത്തകളും പുറത്തുവരുന്നത്.ഏവിയേഷൻ എണ്ണയുടെ വിലക്കയറ്റം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച, ആഭ്യന്തര വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം കാരണം വിമാനടിക്കറ്റ് നിരക്കുകളിൽ ആനുപാതിക വർധന ഇല്ലാത്തത് തുടങ്ങിയവയാണ് താരതമ്യേന നല്ല രീതിയിൽ മാനേജ് ചെയ്തുപോകുന്ന സ്വകാര്യ വിമാനക്കമ്പനികളെ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര വിമാനയാത്ര മാർക്കറ്റുകളിൽ ഒന്നായിട്ടുകൂടി ഇന്ത്യൻ ഏവിയേഷൻ മേഖല പ്രതിസന്ധിയിൽ അകപ്പെട്ടത് കേന്ദ്ര സർക്കാറിനും വലിയ ക്ഷീണംതന്നെയാണ്.

2010ലുണ്ടായിരുന്ന ഇന്ത്യൻ വിമാനയാത്രക്കാരുടെ എണ്ണം 2017 ആകുമ്പോഴേക്കും ഇരട്ടിയായി വർധിച്ചുവെങ്കിലും ടിക്കറ്റ് നിരക്കുകളിൽ 70 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. ആരോഗ്യകരമായ മത്സരം, ടിക്കറ്റ് നിരക്കുകളിൽ വളർച്ച, അതോടൊപ്പം സർക്കാറിൽനിന്നുള്ള ക്രിയാത്മകമായ ഇടപെടലുകളും വഴിയേ ഇന്ത്യൻ വ്യോമയാനരംഗത്തെ നിലവിലെ പ്രതിസന്ധികളിൽനിന്ന് കരകയറ്റി പുതിയ വളർച്ചയിലേക്ക് നയിക്കാൻ കഴിയുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsPrivate Airlines
News Summary - Private Airline Companies - Article
Next Story