‘പോൾ ടു പെട്രോൾ’; എണ്ണക്കൊള്ളയുടെയും നികുതി ഭീകരതയുടെയും ഇന്ത്യൻ ഗാഥ
text_fieldsകേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ ഇന്ധന വില വർധിപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചപ്പോൾ, സി.എൻ.ജിക്ക് രണ്ട് രൂപ കൂട്ടി. കേരളത്തിൽ ഇനി മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 109 രൂപയും 97 രൂപയും നൽകണം. നാല് വർഷത്തിനുശേഷമുള്ള വലിയ വർധനവിന് അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കപ്പുറം രാഷ്ട്രീയമാനങ്ങളുമുണ്ട്. മുൻകാലങ്ങളിലും തെരഞ്ഞെടുപ്പാനന്തരം ഇത്തരത്തിൽ എണ്ണ വിലകൂട്ടിയ അനുഭവം രാജ്യത്തുണ്ട്. തികഞ്ഞ ജനവഞ്ചനയിലധിഷ്ഠിതമായ ഭരണകൂടത്തിന്റെ എണ്ണ നയത്തിന്റെ പൊള്ളത്തരങ്ങളിലൂടെ...
തെരഞ്ഞെടുപ്പുകാല കൺകെട്ടുവിദ്യ
2018 ഏപ്രിൽ ആറ്. ബി.ജെ.പിയുടെ 38ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മുംബൈയിൽ മഹാറാലിയെ അഭിസംബോധന ചെയ്യുകയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ. തൊട്ടടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങാൻ അണികളോട് ആഹ്വാനം ചെയ്തശേഷം അദ്ദേഹം വലിയൊരു പ്രഖ്യാപനം നടത്തി: ഇന്ധനവില സമീപ ഭാവിയിൽതന്നെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില ഗണ്യമായി കുറക്കാനാകുമെന്നുമായിരുന്നു ആ മഹാപ്രഖ്യാപനം! സ്വാഭാവികമായും അതൊരു വലിയ വാർത്തയായി ആഘോഷിക്കപ്പെട്ടു.
അമിത് ഷായുടെ പ്രഖ്യാപനത്തിനൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. കേരളത്തിൽ അന്ന് ഒരു ലിറ്റർ പെട്രോളിന് 79 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 69 ഡോളറും. അഞ്ച് വർഷം മുമ്പ്, ക്രൂഡ് ഓയിൽ വില 100 കടന്നപ്പോൾ പോലും കേരളത്തിൽ 62 രൂപ മതി ലിറ്റർ പെട്രോളിന്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയ്ക്കനുസൃതമായി എണ്ണ വില കൂടുകയും കുറയുകയും ചെയ്യുമെന്നാണല്ലോ നമ്മുടെ രാജ്യത്തിന്റെ എണ്ണ നയം. പക്ഷേ, അന്താരാഷ്ട്ര വിപണിയിൽ ഇത്രമേൽ കുറവുവന്നിട്ടും എന്തുകൊണ്ട് സാധാരണക്കാരന് അതിന്റെ ഗുണം ലഭിക്കുന്നില്ല എന്ന ചോദ്യം വ്യാപകമായി രാജ്യത്തെങ്ങും ഉയർന്നു; നവസമൂഹ മാധ്യമങ്ങളിൽ അതിന്റെ അനുരണനങ്ങളുണ്ടായി. സ്വാഭാവികമായും അതൊരു പ്രക്ഷോഭമായി രൂപപ്പെടുന്ന സാഹചര്യവുമുണ്ടായി. ആ സമയം, കേന്ദ്രസർക്കാറും ബി.ജെ.പിയും കണ്ടുപിടിച്ചൊരു ‘ക്യാപ്സൂൾ’ ആയിരുന്നു ജി.എസ്.ടി. രാജ്യത്ത് ഒറ്റ നികുതി നയം അഥവാ, ജി.എസ്.ടി നടപ്പാക്കിയത് ഇതേ ബി.ജെ.പിയാണ്. എന്നിട്ടും കോർപറേറ്റുകൾക്കുവേണ്ടി, പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കി അതിനെ സ്വതന്ത്രമാക്കി വിടുകയായിരുന്നല്ലോ. ആ ‘തെറ്റ്’ തിരുത്തുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്.
കർണാടകയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കാലം കൂടിയായിരുന്നു അത്. അതുവരെയും ദിനംപ്രതി ഇന്ധന വില കൂടിക്കൊണ്ടിരുന്ന പ്രവണത ആ ദിവസത്തോടെ അവസാനിച്ചു. ഒരുമാസത്തിനുശേഷം, വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഇന്ധനവിലയിൽ കുതിപ്പ് വീണ്ടും തുടങ്ങി. ഈ സമയമായപ്പോഴേക്കും എല്ലാവരും ജി.എസ്.ടി കഥയെല്ലാം മറന്നിരുന്നു. പക്ഷേ, ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ അതോർമിപ്പിച്ചപ്പോൾ അമിത് ഷാ വല്ലാതെ ക്ഷുഭിതനായി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇന്ധനവില മാറ്റമില്ലാതെ നിർത്തിയതിന്റെ രഹസ്യമാണ് ആ മാധ്യമപ്രവർത്തകൻ തമാശ രൂപേണ ചോദിച്ചത്. വിശ്വാസവോട്ടിന് നിമിഷങ്ങൾക്ക് മുമ്പ്, മറ്റു മാർഗമില്ലാതെ യെദിയൂരപ്പക്ക് രാജിവെക്കേണ്ട സാഹചര്യം വിശദീകരിച്ച ആ വാർത്തസമ്മേളനം നടക്കുേമ്പാൾ രാജ്യത്ത് എണ്ണവില സർവകാല റെക്കോഡിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത്, എണ്ണക്കമ്പനികളുടെ സഹായത്തോടെ മൂന്നാഴ്ചയോളം പിടിച്ചുനിർത്തിയ സർക്കാർ പിന്നീട് തുടർച്ചയായി പത്താം ദിവസവും വില വർധിപ്പിച്ചു. അപ്പോഴേക്കും കേരളത്തിൽ പെട്രോൾ വില 82 രൂപയായിരുന്നു.
ആഗോള വിപണിയിലെ എണ്ണ വിപണിയിലെ പ്രവണതകളാണ് എണ്ണ വില നിർണയത്തിന്റെ മാനദണ്ഡങ്ങളെന്നാണ് പറയാറുള്ളതെങ്കിലും, എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഇന്ത്യയിൽ എണ്ണ വിലയിൽ ഒരു മാറ്റവുമുണ്ടാകാറില്ല. ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുകയറിയാൽപോലും ഇവിടെ എണ്ണ വില കുറക്കില്ല. 2021 നവംബറിൽ ദീപാവലി സമ്മാനമെന്ന പേരിൽ പെട്രോളിനും ഡീസലിനും യഥാക്രമം 10 രൂപയും അഞ്ച് രൂപയും കുറച്ച സന്ദർഭം ഓർക്കുക. കോവിഡും ലോക്ഡൗണുമെല്ലാം ഏൽപിച്ച കനത്ത പ്രഹരത്തിനുപുറമെ, ഇന്ധനവിലയും കുതിച്ചുകയറിയതോടെ കടുത്ത ദുരിതത്തിലായ ജനങ്ങൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതും വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതുെമാക്കെയാണ് അടിയന്തരമായി എണ്ണവില കുറക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയായിരുന്നു. പൊള്ളുന്ന ഇന്ധനവിലയിൽ നട്ടംതിരിയുന്ന ജനങ്ങളെ വോട്ടിനു സമീപിക്കുക അത്ര എളുപ്പമാകില്ലെന്നു മനസ്സിലാക്കിയായിരുന്നു ഈ നികുതി ഇളവ്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, യുക്രെയിൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഒയിൽ വില 120 ഡോളറിലെത്തിയപ്പോഴും സർക്കാർ അനങ്ങിയില്ല. പ്രത്യക്ഷയുദ്ധം നടന്ന രണ്ട് വർഷങ്ങളിലും വിവിധ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നു.
ഇപ്പോഴത്തെ ഇന്ധന വിലവർധനക്ക് പിന്നിലും ഈ ‘ഇലക്ഷൻ ഫാക്ടർ’ കാണാം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിലെ എണ്ണ വില വർധനയാണ് ഇപ്പോൾ മൂന്ന് രൂപ വീതം ലിറ്ററിന് വർധിപ്പിക്കാൻ നിർബന്ധിതമായതെന്നാണ് സർക്കാർ വാദം. നോക്കൂ, ക്രൂഡ് ഓയിൽ വില ബാരലിന് 122 ഡോളറിലെത്തിയപ്പോൾ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പായിരുന്നു. ആ സമയം വില വർധിപ്പിച്ചതേയില്ല; പകരം, 10 രൂപ നികുതി കുറച്ച് വില വർധനമൂലം എണ്ണക്കമ്പനികൾക്ക് ലാഭത്തിലുണ്ടാകുന്ന ഇടിവ് നികത്താൻ ഒത്താശ ചെയ്തു. തെരഞ്ഞെടുപ്പുത്സവം കഴിഞ്ഞപ്പോഴേക്കും പശ്ചിമേഷ്യ സംഘർഷത്തിനും കുറവ് വന്നിരുന്നു. എണ്ണ വില 100 ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തതാണ്. എന്നിട്ടും വില വർധിച്ചു. ഇതാണ് എണ്ണക്കണക്കിലെ തെരഞ്ഞെടുപ്പുകാല കൺകെട്ടുവിദ്യ.
വ്യാജ വാദങ്ങൾ, വികല ന്യായങ്ങൾ
എണ്ണ വില വർധനവിനെ തുടർന്ന്, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ, പ്രതിരോധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് കേന്ദ്രമന്ത്രിമാർ തന്നെയാണ്. ഗത്യന്തരമില്ലാതെ വിലവർധിപ്പിക്കുന്നുവെന്നായിരുന്നല്ലോ കേന്ദ്ര സർക്കാറിന്റെ ആദ്യവാദം. ഇപ്പോൾ അത് ഒന്നുകൂടി പരിഷ്കരിച്ചിരിക്കുന്നു: അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികൾ എണ്ണ വില കുത്തനെ കൂട്ടിയപ്പോൾ ഇവിടെ നാമമാത്രമായി കേവലം മൂന്ന് ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഇക്കാര്യം സാധൂകരിക്കാൻ, വിവിധ രാജ്യങ്ങൾ എണ്ണ വിലയിൽ എത്ര ശതമാനമാണ് പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ വിലകൂട്ടിയതെന്ന് വിവരിക്കുന്ന ചാർട്ടുകളും നൽകിയിരിക്കുന്നു. ഡേറ്റ പരിശോധിക്കുമ്പോൾ സംഗതി ശരിയാണ്. എണ്ണ ഉൽപാദന രാജ്യമായ യു.എ.ഇയിൽ 52 ശതമാനമാണ് പെട്രോളിന് വില വർധിച്ചിരിക്കുന്നത്! യു.എസിലും (44 ശത.) ബ്രിട്ടനിലുമൊക്കെ (19 ശത.) വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയൽരാജ്യങ്ങളിലേക്കു നോക്കൂ: ബംഗ്ലാദേശിൽ 16, ശ്രീലങ്കയിലും നേപ്പാളിലും 38 ശതമാനം വീതമാണ് വർധന. ഇന്ത്യയിൽ കേവലം മൂന്ന് ശതമാനവും! അപ്പോൾ നമ്മുടെ സർക്കാറല്ലേ ഭേദം.
വാസ്തവത്തിൽ ഇതൊരു വ്യാജവാദവും വികല ന്യായവുമാണ്. ഒന്നാമതായി, ഒരൊറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാത്രമായി വിവിധ രാജ്യങ്ങൾ തമ്മിലുള്ള വിലകൾ താരതമ്യം ചെയ്യുന്നതിൽ അസാംഗത്യമുണ്ട്. അത് അശാസ്ത്രീയവുമാണ്. ഉദാഹരണത്തിന്, യു.എ.ഇയുടെ കാര്യം തന്നെയെടുക്കാം. അവിടെ പത്ത് വർഷം മുമ്പ് 2.1 ദിർഹം ആയിരുന്നു ലിറ്റർ പെട്രോൾ വില. യുദ്ധം തുടങ്ങുംവരെയും നേരിയ വ്യതിയാനമാണ് ഇതിലുണ്ടായത്. യുദ്ധം തുടങ്ങിയപ്പോൾ അവർ ഏതാണ്ട് മൂന്നര ദിർഹമിലേക്ക് ഉയർത്തി. അഥവാ, പത്ത് വർഷത്തിനിടെ പെട്രോൾ വില വർധിച്ചിരിക്കുന്നത് ഏകദേശം ഒന്നര ദിർഹം ആണ്. ബംഗ്ലാദേശിന്റെയും പാകിസ്താന്റെയും ശ്രീലങ്കയുടെയുമെല്ലാം കാര്യമെടുത്താൽ ഇതുതന്നെയാണ് സ്ഥിതി. ബംഗ്ലാദേശിൽ പത്ത് വർഷത്തിനിടെ പെട്രോൾ വിലയിലുണ്ടായിരിക്കുന്ന വർധന 25 രൂപയിൽ താഴെയാണ്. ഇന്ത്യയിലത് 58 രൂപ (ന്യൂഡൽഹിയിലെ കണക്ക്) വരും. അപ്പോൾ ചുരുങ്ങിയ ഇടവേള കണക്കാക്കി എണ്ണവില താരതമ്യം ചെയ്തുള്ള കേന്ദ്ര സർക്കാറിന്റെ ന്യായീകരണം തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് മുമ്പുതന്നെ ഇന്ത്യയിൽ എണ്ണക്കൊള്ള ആരംഭിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിയതോടെയാണ് കൊള്ളയുടെ തുടക്കം. ആഗോള വിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് സർക്കാറിന്റെ ന്യായം. ആഗോള വിപണിയിൽ വിലകൂടുമ്പോൾ വിലകൂടുന്നതല്ലാതെ കുറയുന്നത് ഒരിക്കൽപോലും കണ്ടില്ല. വിപണിയിൽ വിലകുറയുമ്പോൾ ഇവിടെ വില കൂടാതിരിക്കാൻ എക്സൈസ് നികുതിയും മറ്റും കൂട്ടുകയായിരുന്നു സർക്കാർ. മോദി സർക്കാറിന്റെ ആദ്യ ഏഴ് വർഷവും ആഗോള വിപണിയിൽ എണ്ണ വില കുറയുക തന്നെയായിരുന്നു; ഇക്കാലയളവിനിടയിൽ പത്ത് തവണയാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്. 2013ൽ, അസംസ്കൃത എണ്ണ ബാരലിന് വില 124 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 75 രൂപയിൽ (കേരളത്തിൽ) താഴെയായിരുന്നു. ഇപ്പോൾ 105 ഡോളറിലെത്തിയപ്പോൾ വില ചെന്നുനിൽക്കുന്നത് 109 രൂപയിലാണ്. നികുതിയിലുണ്ടാകുന്ന സ്വാഭാവിക വളർച്ചയും രൂപ-ഡോളർ വിനിമയ വ്യത്യാസവുമെല്ലാം കണക്കാക്കിയാൽപോലും നിലവിലെ സാഹചര്യത്തിൽ കൊള്ള ഒഴിവാക്കുകയാണെങ്കിൽ 80 രൂപയിൽ താഴെ മാത്രമായിരിക്കും എണ്ണ വില. അത് ആദ്യമേ 105 രൂപയിലെത്തി നിൽക്കുന്നുവെന്നറിയുമ്പോഴാണ്, ഈ ഇന്ധനക്കൊള്ളയുടെ ആഘാതം നമുക്ക് ബോധ്യമാവുക. എന്തുകൊണ്ട്, മറ്റു രാജ്യങ്ങൾ വിലകൂട്ടിയപ്പോൾ ഇന്ത്യയിൽ അത് സംഭവിച്ചില്ല എന്നതിന്റെകൂടി ഉത്തരം ഈ കണക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്.
ഇരട്ടഭാരം പേറുന്ന മലയാളി
2021 നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചപ്പോൾ കേരളത്തിൽ മറ്റൊരു വിവാദം അരങ്ങേറി. പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചു രൂപയുമായിരുന്നു കേന്ദ്രം കുറച്ചത്. തുടർന്ന്, സംസ്ഥാനങ്ങളോട് സംസ്ഥാന നികുതി കുറക്കാൻ കേന്ദ്രം നിർദേശിക്കുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളും തമിഴ്നാട് പോലുള്ള ചില പ്രതിപക്ഷ സംസ്ഥാനങ്ങളും അതംഗീകരിച്ചെങ്കിലും കേരളത്തിൽ ഇടതുസർക്കാർ നികുതി കുറക്കാൻ തയാറായില്ല. അതിന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ചില ന്യായങ്ങൾ നിരത്തുകയും ചെയ്തു. ആ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്, കേന്ദ്രം എക്സൈസ് തീരുവ കുറക്കുമ്പോൾ ആനുപാതികമായി സംസ്ഥാത്തും കുറവ് വരുന്നുണ്ട്. അതിന്റെ ഗുണഫലം സാധാരണക്കാർക്ക് ലഭിക്കും. രണ്ട്, നേരത്തേ കോവിഡിെൻറയും മറ്റും പശ്ചാത്തലത്തിൽ സംസ്ഥാന തീരുവ കൂട്ടിയ ഇടങ്ങളിലാണിപ്പോൾ കുറച്ചിരിക്കുന്നത്, കേരളത്തിൽ ഇടതു സർക്കാറിന്റെ കാലത്ത് ഒരിക്കൽപോലും കൂട്ടിയിട്ടില്ല, അതിനാൽ കുറക്കേണ്ടതുമില്ല.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലനിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുനൽകിയതു മുതൽ മുൻ യു.ഡി.എഫ് സർക്കാർ ഡസനിലധികം തവണ നികുതി വർധിപ്പിച്ചതടക്കം മന്ത്രി വേറെയും ന്യായങ്ങൾ നിരത്തി. അതെല്ലാം മുഖവിലക്കെടുത്താൽപോലും, വർഷങ്ങളായി കടുത്ത ‘നികുതി ഭീകരത’ക്കിടയിലാണ് ജനങ്ങൾ ജീവിക്കുന്നതെന്ന യാഥാർഥ്യം അവിടെത്തന്നെ നിൽക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ ഉമ്മൻ ചാണ്ടി സർക്കാർ അന്യായമായി നികുതി വർധിപ്പിച്ചുവെന്ന് പറഞ്ഞ മന്ത്രി, ആ ‘അന്യായം’ അങ്ങനെത്തന്നെ തുടരുന്നുവെന്ന വസ്തുത ബോധപൂർവം മറച്ചുവെക്കുകയും ചെയ്തു. ചുരുക്കത്തിൽ, അയൽ സംസ്ഥാനങ്ങളിലേതിനേക്കാൾ മലയാളിക്ക് അധികം പണം ഇന്ധനത്തിന് നൽകേണ്ടിവന്നു. 2023 ഏപ്രിൽ മുതൽ ഇന്ധനത്തിന് സാമൂഹിക സുരക്ഷാ സെസിന്റെ ഭാഗമായി രണ്ടുരൂപകൂടി വർധിപ്പിച്ചു.
രണ്ട് കാര്യങ്ങൾ നാം സമ്മതിച്ചേ തീരു: ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ധന വിലയുള്ള രാജ്യം ഇന്ത്യയാണ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധന നികുതി നൽകുന്ന സംസ്ഥാനങ്ങളിലൊന്ന് നമ്മുടെ കേരളവും. പെട്രോൾ ലിറ്ററിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാന വിൽപന നികുതി. ഇതിനുപുറമെ, ഒരു രൂപ അധിക നികുതിയും രണ്ടുരൂപ സാമൂഹിക സുരക്ഷക്കായുള്ള പെൻഷൻ വിഹിതവുമുണ്ട്. മറ്റൊരർഥത്തിൽ, ഇപ്പോഴത്തെ വിലവർധനയിൽ മാത്രം ഓരോ ലിറ്റർ പെട്രോളിനും മലയാളി അധികമായി 25 പൈസ നൽകണം. ഇങ്ങനെ വരുമ്പോൾ പ്രതിവർഷം നികുതിയിനത്തിൽ മാത്രം 450 കോടി രൂപ കേരളത്തിന് അധികമായി ലഭിക്കും. ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്താൻ പുതിയ സർക്കാറിന്റെ മുന്നിൽ രണ്ട് മാർഗങ്ങളുണ്ട്: ഒന്നുകിൽ, വർധനയിലൂടെ സർക്കാറിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കാം. അതല്ലെങ്കിൽ സെസ് ഒഴിവാക്കാം. ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുവെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം പറഞ്ഞത്. അക്കാര്യത്തിലുള്ള തീരുമാനമെന്തെന്ന് അടുത്ത ദിവസങ്ങളിലറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

