ത്യാഗസമര്‍പ്പണങ്ങളുടെ ഓർമപ്പെരുന്നാള്‍
text_fieldsഇന്നും ഓർമയിലെ മായാത്ത അനുഭവമാണ് 1972ലെ ഹജ്ജ് യാത്രയും ഹറം ശരീഫിലെ ജീവിതവും. മുംൈബയില്‍നിന്ന് കടല്‍മാർഗം 10 ദിവസംകൊണ്ട് ജിദ്ദയിലെത്തുന്ന അന്നത്തെ യാത്രകളെ കൂടുതല്‍ ദുര്ഘടമാക്കിയിരുന്നത് കപ്പലിെൻറ കാലപ്പഴക്കമായിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ കമീഷന് ചെയ്യപ്പെട്ട എം.വി. അക്ബര്‍ എന്ന വിദേശനിർമിത കപ്പല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി അനുവദിച്ചിരുന്നത് വലിയ അനുഗ്രഹമായി. ഏറെ വെല്ലുവിളി നിറഞ്ഞ യാത്രയുടെ ദൈര്‍ഘ്യം ഏഴുദിവസമാക്കി ചുരുക്കുക മാത്രമല്ല, കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സജ്ജീകരിച്ചിരുന്നതിനാല്‍ കടല്‍ചൊരുക്കില്‍ ബുദ്ധിമുട്ടിയിരുന്ന ഹാജിമാര്‍ക്ക് ‘അക്ബര്‍’ വലിയൊരു ആശ്വാസംകൂടിയായിരുന്നു.
മക്കയിൽ കഅ്ബയുടെ നിർമാണം പൂര്‍ത്തിയായപ്പോള്‍ ഇബ്രാഹീം നബിയോട് അല്ലാഹു കൽപിച്ചത് ഹജ്ജ് തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതു വിളംബരം നടത്തുക. ദൂരദിക്കുകളില്‍നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിെൻറയടുക്കല് എത്തിച്ചേരും എന്നാണ് (അല്‍ ഹജ്ജ്: 27). അങ്ങനെ ഇബ്രാഹീം നബിയിലൂടെയുള്ള രക്ഷിതാവിെൻറ വിളിയാളത്തിന് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന ഉത്തരവുമായി വിശ്വാസികള്‍ ഒരേ ലക്ഷ്യത്തോടും മനസ്സോടും ദൈവഗേഹത്തിലേക്ക് പുറപ്പെടുന്നു. അവിടെ ഹജ്ജ് നിറവിലെത്തുേമ്പാൾ ലോകത്തിെൻറ എട്ടുദിക്കുകളും ബലിപെരുന്നാൾ ആഘോഷിച്ച് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മകനെ ബലികഴിക്കാൻ മാത്രം ദൈവത്തിനു മുന്നിലെ സമർപ്പണത്തിെൻറ പാരമ്യത കാണിച്ച പ്രവാചകൻ ഇബ്രാഹീമിെൻറ ത്യാഗോജ്ജ്വലതയുടെ അനുസ്മരണംതന്നെ അതും.
തീരുമാനമെടുത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ വഴിയിലെ തടസ്സങ്ങളോ പാഥേയങ്ങളുടെ പരിമിതിയോ ഒരു തീര്‍ഥാടകനെയും പിറകോട്ട് വലിക്കാറില്ല. 12ാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ ഉമര്‍ അന്നസഫിെൻറ വിവരണത്തില്‍ ആ കാലഘട്ടത്തിലെ ഒരു ഹജ്ജ് അനുഭവം പറയുന്നുണ്ട്. ഹറമില്‍ കണ്ടുമുട്ടിയ ഒരു വയോധികനോട് സഹതീര്ഥാടകെൻറ ‘നിങ്ങള്‍ ഈ പുണ്യനഗരിയിലെത്താന്‍ എത്ര നാളെടുത്തു’ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഏറെ കൗതുകകരമാണ്. ‘മകനേ, എെൻറ തലയില്‍ കറുത്ത മുടി വല്ലതും നീ കാണുന്നുണ്ടോ?’ ഇല്ല എന്ന മറുപടി കേട്ട വൃദ്ധന് പറഞ്ഞു, ‘ഞാന്‍ എെൻറ നാട്ടില്‍നിന്ന് ഹജ്ജിന് പുറപ്പെടുമ്പോള്‍ ഒരു മുടിനാരുപോലും നരച്ചിട്ടുണ്ടായിരുന്നില്ല, ഇപ്പോള്‍ നോക്കൂ, ഈ തലയില്‍ നര ബാധിക്കാത്ത ഒരു മുടിയെങ്കിലുമുണ്ടോ? ഹജ്ജ് ലക്ഷ്യംവെച്ച് കുടുംബവും നാടും വിട്ടിറങ്ങിയ ഞാന്‍ ഓരോ ദേശങ്ങള്‍ താണ്ടി അവിടങ്ങളില്‍ സാധ്യമായ ജോലികള്‍ ചെയ്ത് ചില്ലിക്കാശുകള്‍ മിച്ചംപിടിച്ച സമ്പാദ്യവുമായി അല്ലാഹുവിെൻറ അനുഗ്രഹത്താല്‍ ഹറമിലെത്തിയിരിക്കുകയാണ്.’ ഹജ്ജ് യാത്ര എത്ര ക്ലേശകരമായിരുന്നു എന്ന് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. എെൻറ നാട്ടുകാരനായ സി.പി. മുസ്ലിയാര് നാട് സ്വതന്ത്രമാകുന്നതിനുമുമ്പ് ഇന്നത്തെ പാക്-അഫ്ഗാന് അതിരുകള്‍ താണ്ടി വിസയും പാസ്പോര്‍ട്ടുമില്ലാതെ കാല്‍നടയായി ഹജ്ജിന് പോയ കഥ പറഞ്ഞുതന്നിട്ടുണ്ട്. 1940കളില്‍പോലും ഇന്ത്യയില്‍നിന്ന് വിശ്വാസികള്‍ കാല്‍നടയായി പുണ്യഗേഹത്തിലേക്ക് യാത്ര ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിെൻറ ഒാർമ.
ഇന്നത്തെ പോലെ കേവലം ഒരു മാസം മാത്രം നീണ്ടുനിൽക്കുന്ന തീർഥാടനമായിരുന്നില്ല മുന്‍കാലങ്ങളിലെ ഹജ്ജ്. റമദാെൻറ തലേന്ന് ഹറമിലെത്തിയ ഞങ്ങള്‍ക്ക് നാലുമാസത്തോളം അവിടെ ചെലവഴിക്കാനായി. മക്കയും മദീനയും മാത്രമല്ല, ഉഹ്ദും ബദ്റും ഹിറായും സൗറുമെല്ലാം നടന്നുകാണാനുള്ള സാവകാശം ലഭിച്ചിരുന്നു. ഹറം ശരീഫിലെ ഇമാമുകളുടെ നേതൃത്വത്തിലുള്ള തറാവീഹുകള്‍ രാവിനെ പകലാക്കുന്ന ആത്മീയ അനുഭൂതികളായിരുന്നു. പ്രവാചകനും അനുചരന്മാരും ജീവിച്ച ഭൂമിയില്‍ ഓരോ വിശ്വാസിയും ചരിത്രത്തെ മുഖാമുഖം കാണുകയല്ല, ഒപ്പം സഞ്ചരിക്കുകയായിരുന്നു. ആ സഞ്ചാരത്തില്‍ ഇബ്രാഹീം നബിയും പത്നി ബീവി ഹാജറയും ഇസ്മാഈലുമെല്ലാം നമുക്ക് അഭിമുഖമായി മിന്നിമറയുന്നുണ്ട്. കൊടിയ പീഡനങ്ങളുടെ, പലായനങ്ങളുടെ, വിജയങ്ങളുടെ കഥ പറയുന്ന ആ നാട്ടിലെ മണല്‍തരികള്‍പോലും വിശ്വാസികളോട് സംവദിക്കുന്നുണ്ട്.
ഹറമിനോട് ചേർന്ന മക്ക ഹോട്ടലിനടുത്തുതന്നെ ഞങ്ങള്‍ക്ക് താമസം തരപ്പെടുത്താനായത്, ഇന്നത്തേതില്‍നിന്നു ഭിന്നമായി ഹാജിമാര്‍ക്ക് ഇഷ്ടപ്പെട്ട വാസസ്ഥലം തിരഞ്ഞെടുക്കാനുള്ള സംവിധാനമുണ്ടായിരുന്നതു കൊണ്ടാണ്. ഹരിപ്പാട് ആനാരി ദേശക്കാരനായ പാണാവള്ളി മുഹമ്മദ് കുഞ്ഞ് മൗലവി ഹറമില്‍തന്നെ മദ്റസതുല്‍ മലബാരി എന്ന പേരില്‍ ദർസ് നടത്തിയിരുന്നു. ഒരു സൗദി പൗരെൻറ എല്ലാ അവകാശങ്ങളും അനുഭവിച്ചിരുന്ന അദ്ദേഹത്തിെൻറ സാന്നിധ്യം ഞങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. മലയാളി ഹാജി മാര്‍ക്കായി ഹറമിനുള്ളില്‍ സായാഹ്ന പ്രാര്‍ഥനക്കുശേഷം പാണാവള്ളി നടത്തിയിരുന്ന മതപഠന ക്ലാസുകള്‍ ഏറെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന് സുഖമില്ലാതായ ഒരാഴ്ചക്കാലം ആ ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള സൗഭാഗ്യം എനിക്കുണ്ടായി.
ദൂരദേശങ്ങളില്‍നിന്നു കാല്‍നടയായും ഒട്ടകപ്പുറത്തും സഞ്ചരിച്ചെത്തിയ തീർഥാടകര്‍ ആയിരങ്ങളില്‍നിന്നും ലക്ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ യാത്രാമാധ്യമങ്ങളും മാറിക്കൊണ്ടിരുന്നു. ഇന്ന് ചിലരുടെ യാത്രയും വാസവും ആഡംബരപൂർണമായപ്പോള് ഹജ്ജിെൻറ ആത്മാവുതന്നെ നഷ്ടപ്പെടുന്നു. വര്‍ഷാവര്‍ഷം 30 ലക്ഷത്തോളം ഹാജിമാര്‍ സമ്മേളിച്ചിരുന്ന മക്കയും മദീനയുമെല്ലാം ഇൗ വർഷം ആ നാട്ടില്‍ വസിക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തി. ആരാധനകളുടെ സ്വീകാര്യത നിശ്ചയിക്കുന്നത് അതിെൻറ നിഷ്കളങ്കവും സമര്‍പ്പിതവുമായ അര്പ്പണങ്ങളിലാണ്. പക്ഷേ, ആഡംബരപ്രിയനും പൊങ്ങച്ചക്കാരനുമായ അഭിനവ വിശ്വാസി ഇന്ന് ആരാധനകളുടെ പ്രകടനപരതയിലാണ് വിശ്വസിക്കുന്നത്. ഈ പ്രവണതകളോടുള്ള ദൈവത്തിെൻറ അനിഷ്ടവും ഇപ്പോൾ നേരിടുന്നതരം ദീനങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാകാം.
ഒരു വിശ്വാസിക്ക് ഒരേ മാളത്തില്‍നിന്ന് രണ്ടു തവണ ദംശനമേല്‍ക്കില്ല എന്ന തിരുവചനം പാഠമാകേണ്ടതാണ്. അത് അങ്ങനെ ആയിത്തീർന്നോ എന്ന പരിശോധനകൂടി ആവശ്യപ്പെടുന്നുണ്ട് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതുക്കുന്ന ഇൗ പെരുന്നാൾ ദിനം. മനുഷ്യസഹജമായ വൈകല്യങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരംകൂടിയാണ് ഇസ്ലാമിലെ ആഘോഷവേളകള്‍. അതുകൊണ്ട് പ്രതിസന്ധികളെ എങ്ങനെ സാധ്യതകളാക്കാം എന്ന ആലോചനയാണ് നമ്മെ നയിക്കേണ്ടത്. സ്വാര്‍ഥതയും ആര്‍ത്തിയും കൈവെടിഞ്ഞ് തെൻറ സുഖത്തോടൊപ്പം അപരെൻറ സുഖംകൂടി ലക്ഷ്യമാക്കി നമ്മുടെ ജീവിതയാത്രയെ സജ്ജീകരിക്കാം. കഅ്ബയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം മകൻ ഇസ്മാഇൗലിനെയും ചേർത്തുനിർത്തി ഇബ്രാഹീം നബി നടത്തിയ പ്രാർഥനയുടെ ഉള്ളടക്കം ഒാർത്തുനോക്കൂ. ഇൗ നാട് സമാധാനത്തിേൻറതാവണം. എല്ലാവർക്കും ഫലമൂലാദികളും സമൃദ്ധമായ ആഹാരവും ലഭ്യമാകണം. ഞങ്ങളെയെന്ന പോലെ ഞങ്ങളുടെ സന്താന പരമ്പരയെയും ദൈവസമർപ്പണത്തിൽ നിലനിർത്തണം. അവർക്ക് വഴിയിടറാതിരിക്കാൻ, ജീവിതവെളിച്ചം പകരുന്ന വഴികാട്ടിയായി പ്രവാചകരെ അയച്ചുകൊടുക്കണം... അങ്ങനെ ഇനിവരുന്ന തലമുറകളുടെ ക്ഷേമത്തിനുവേണ്ടി പടച്ച തമ്പുരാനോട് അർഥിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ്വേളയില്‍ ഒാരോ തീര്‍ഥാടകനും തന്നെ അനുയാത്ര ചെയ്യുന്നവരോട് കാട്ടുന്ന കരുതല്‍ അവിടെ മാത്രം പരിമിതപ്പെടുത്തേണ്ടതല്ല. താന്‍ ക്ലേശത്തിലും ഞെരുക്കത്തിലും ബുദ്ധിമുട്ടുമ്പോഴും തെൻറ കൂടെയുള്ളവര്‍ക്ക് അതുണ്ടാവരുത് എന്ന ആഗ്രഹചിന്ത സാര്‍വത്രികമായി ഓരോ ഹാജിയുടെ മനസ്സിലും ഉണ്ടാവാറുണ്ട്. ഈ പാഠമാണ് തെൻറ ഇഷ്ടപുത്രനെ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയിലൂടെ ഇബ്രാഹീമും നമ്മെ പഠിപ്പിച്ചത്. ശാരീരിക അകലത്തിലും സാമൂഹികമായ ഇഴയടുപ്പമെന്ന കോവിഡ്കാല പാഠം, നാം നമുക്കല്ല, മറ്റുള്ളവർക്കു വേണ്ടിയാണ് എന്ന് ഉദ്ബോധിപ്പിക്കപ്പെട്ട വിശ്വാസികളുടെ ധാർമികപാഠംകൂടിയാണ്.
(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.