വെല്ലുവിളികൾ മറികടന്ന് കേരളം മുന്നോട്ട്
text_fieldsഐക്യകേരളം നിലവിൽ വന്നിട്ട് 61 വർഷം പൂർത്തിയാവുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്നനിലയിൽ ഐക്യകേരള രൂപവത്കരണം നടക്കുന്നത് 1956-ൽ ആണ്. വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികൾ നിലനിന്നിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ച് ഒരേ ഭാഷ സംസാരിക്കുന്നവർക്ക് ഒരു സംസ്ഥാനം എന്ന നിലക്കാണ് കേരളം രൂപവത്കരിക്കപ്പെടുന്നത്. പൊതുവെ ദേശീയ പ്രസ്ഥാനത്തിെൻറ സ്വാധീനഫലമായും പുരോഗമന ശക്തികളുടെ ശ്രമഫലമായുമാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാൽ സ്വാഭാവികമായും നടന്ന ഒരു പ്രക്രിയയല്ല. ശ്രമകരമായതും വർഷങ്ങൾ നീണ്ടതുമായ ഒരു ദൗത്യത്തിലൂടെ നിരവധിയാളുകളുടെ പോരാട്ടഫലമായിട്ടുകൂടിയാണ് കേരളം ഇന്നത്തെ രൂപത്തിൽ നിലവിൽവന്നത്.
ഐക്യകേരള രൂപവത്കരണത്തോടൊപ്പം അവർ കേരളത്തെക്കുറിച്ച് കണ്ട ചില സ്വപ്നങ്ങളുണ്ട്. ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യർ ഒന്നായി ജീവിക്കുന്ന, വിദ്യകൊണ്ട് പ്രബുദ്ധവും ചിന്തകൊണ്ട് പ്രകാശപൂർണവും അധ്വാനംകൊണ്ട് ഐശ്വര്യപൂർണവുമായ ഒരു നാടായി കേരളം മാറണമെന്ന സ്വപ്നം. നവോത്ഥാന കാലഘട്ടം പാകിമുളപ്പിച്ച ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാം. പൂർവികർ കണ്ട ആ സ്വപ്നത്തിലെ കേരളത്തെ യാഥാർഥ്യമാക്കേണ്ട ചുമതല നിർവഹിക്കാൻ അർപ്പണബോധത്തോടെ ഏറെ ദൂരം ഇനിയും നാം സഞ്ചരിക്കണം. ആ ദൗത്യം ആർജവത്തോടെ ഏറ്റെടുക്കാൻ സമഭാവനയുടെ, സൗഹാർദത്തിെൻറ, സാഹോദര്യത്തിെൻറ അന്തരീക്ഷത്തിൽ സമഗ്രമായ കേരള വികസനം സാധ്യമാക്കാൻ, മറ്റെന്തിലുമുപരി മനുഷ്യത്വമുയർത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്താൻ നമുക്കാവണം.
ആധുനികകേരളം സൃഷ്ടിക്കപ്പെടുന്നതിനു പിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാടായി മാറ്റാനാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകർ ശ്രമിച്ചത്. സാമൂഹിക ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ച് നൂറ്റാണ്ടുകളായി നിലനിന്ന ചാതുർവർണ്യത്തിെൻറ വേരറുത്ത് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിച്ചവരാണ് നമ്മുടെ നവോത്ഥാന നായകർ. മനുഷ്യന് മനുഷ്യത്വം മാത്രമാണ് ജാതിയെന്നും സാമൂഹികരംഗത്ത് അനാചാരങ്ങളും ആർഭാടങ്ങളും ഒഴിവാക്കണമെന്നും നമ്മെ ഉപദേശിച്ച ഗുരു അപരവിദ്വേഷം ഒഴിവാക്കാനും സോദരത്വേന വാഴാനുമാണ് നമ്മെ ഉപദേശിച്ചത്.
വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും ഗുരു നിർദേശിച്ചപ്പോൾ, സ്വസമുദായത്തിന് വിദ്യ നിഷേധിച്ച വേരണ്യവർഗത്തിെൻറ പാടത്ത് പണിയാൻ ഞങ്ങളില്ല എന്നുപറഞ്ഞ് നവോത്ഥാനത്തിന് പോരാട്ടത്തിെൻറ വീര്യംപകർന്ന മഹാനാണ് അയ്യങ്കാളി. അങ്ങനെ ഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും സഹോദരനയ്യപ്പനും പണ്ഡിറ്റ് കറുപ്പനും മറ്റു നിരവധി മഹാരഥന്മാരും ഉഴുതുമറിച്ച് സാമൂഹിക നവോത്ഥാനത്തിെൻറ വിത്തുപാകിയ മണ്ണിൽ അലയടിച്ചുയർന്ന കാർഷിക സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടും ജന്മിത്വത്തിെൻറയും ചൂഷണത്തിെൻറയും അടിവേരറുത്തും സാമ്പത്തിക നവോത്ഥാനത്തിെൻറ തിരിതെളിച്ചത് ദേശീയ പ്രസ്ഥാനത്തിെൻറ തുടർച്ചയായി ഉയർന്നുവന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു.
സാമ്പത്തിക നവോത്ഥാനത്തിെൻറ തിരിതെളിച്ചതിനൊപ്പം സാമൂഹിക നവോത്ഥാനം തെളിച്ച പാത പിന്തുടരാനും കേരളത്തിലെ ഇടതുപക്ഷത്തിനായി എന്നത് ചെറിയകാര്യമല്ല. കേവലമായ നവോത്ഥാന മുന്നേറ്റങ്ങൾകൊണ്ട് മാത്രം ജാതിവ്യവസ്ഥ നശിക്കുകയില്ല. അതിന് നവോത്ഥാന മുന്നേറ്റത്തിന് തുടർച്ചയുണ്ടാവണം. അതിന് സാമ്പത്തിക മാനങ്ങൾ കൊടുക്കുന്ന പുതുപോരാട്ടങ്ങൾ ഉയർന്നുവരണം. കേരളത്തിൽ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ നടന്നു. വൈക്കം, ഗുരുവായൂർ, പാലിയം സത്യഗ്രഹങ്ങൾ അതാണ്. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തിയ പുന്നപ്ര വയലാറും കരിവെള്ളൂരും കാവുമ്പായിയും മുനയൻകുന്നും തില്ലങ്കേരിയും ഒഞ്ചിയവും കയ്യൂരുമൊക്കെ ആ നിരയിൽപെടുന്നവയാണ്.
1957-ൽ അധികാരത്തിൽവന്ന ആദ്യ കേരള മന്ത്രിസഭ ഏറ്റെടുത്തതും ഈ പോരാട്ടങ്ങളുടെ തുടർച്ച തന്നെയായിരുന്നു. ഭൂവുടമ സമ്പ്രദായം മാറ്റുക, വിദേശ മുതലാളികളിൽനിന്ന് ഭൗതികവിഭവങ്ങൾ മോചിപ്പിക്കുക, അടിസ്ഥാന വ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് നാടിെൻറ വികസനം ആസൂത്രണം ചെയ്യുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സർക്കാറിെൻറ അജണ്ടയിലുണ്ടായിരുന്നു. ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് തന്നെ ചൂണ്ടിക്കാട്ടിയതുപോലെ ഒരു പൗരന് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശംവെക്കാൻ ഭരണഘടനാപരമായും നിയമപരമായും തടസ്സമില്ലാത്ത ഇന്ത്യയിലെ ഈ ചെറിയ സംസ്ഥാനത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ പരിമിതിക്കുള്ളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഭൂപരിഷ്കരണ ബില്ലിലൂടെ ലക്ഷക്കണക്കിന് ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്തത്.
സാർവത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമം കൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികൾ, അവശവിഭാഗങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അതിനുശേഷം അധികാര വികേന്ദ്രീകരണം നടപ്പാക്കൽ, സമ്പൂർണ സാക്ഷരത, വിദ്യാഭ്യാസത്തിെൻറ ജനകീയവത്കരണം എന്നിവ ശക്തമാക്കുന്ന നടപടികളുമെടുത്തു. വിപ്ലവകരമായ പല നിയമനിർമാണങ്ങളും കാർഷിക പരിഷ്കരണ പരിപാടികളും മുന്നേറ്റമുണ്ടാക്കി. ഭക്ഷ്യമേഖലയിലെ പൊതുവിതരണം ശക്തമാക്കുന്നതടക്കമുള്ള നടപടികൾ, ഭൂരഹിതർക്ക് ഭൂമി നൽകൽ എന്നിവയിലും ശ്രദ്ധിക്കാൻ നമുക്കായി. തുടർന്നുവന്ന ഐ.ടി, ബയോടെക്നോളജി അടക്കമുള്ള നവ സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.
എന്നാൽ, ആഗോളീകരണ- നവഉദാരീകരണ നയങ്ങൾ രാജ്യത്തിനുമേൽ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്കു പോകാൻ തുടങ്ങി. ഈ സ്ഥിതിക്ക് ഒരു പരിഹാരം ഉണ്ടായേ മതിയാവൂ. നാം ആർജിച്ച നേട്ടങ്ങൾ ഒന്നുപോലും കൈയൊഴിയാതെ കൂടുതൽ മുന്നേറാനുള്ള ഒരു പ്രവർത്തന പരിപാടി ആവിഷ്കരിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. എന്നാൽ, അതിനായി നവ ഉദാരീകരണത്തിെൻറ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ച് കോർപറേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സാധ്യമല്ല. മറിച്ച് കേരളത്തിെൻറ ഭൗതിക-പശ്ചാത്തല സൗകര്യങ്ങളെ ആധുനികീകരിക്കണം. നമ്മുടെ ഉന്നത വിദ്യാഭ്യാസം വിപുലപ്പെടുത്തുകയും അതിെൻറ ഗുണനിലവാരം അന്തർദേശീയ തലത്തിലേക്ക് ഉയർത്തുകയും വേണം. ഇതിനായി കോർപറേറ്റ് ആശ്രിതത്വം ഒഴിവാക്കി പൊതുനിക്ഷേപവും സാമൂഹിക നിയന്ത്രണത്തിലുള്ള നിക്ഷേപവും വർധിപ്പിക്കുകയാണ് ബദൽ മാർഗം. അതാണ് ഈ സർക്കാർ ചെയ്യുന്നതും. എന്നാൽ, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദൽ വികസന തന്ത്രങ്ങൾക്ക് സാമ്രാജ്യത്വ ആഗോളീകരണം വലിയ ഭീഷണി ഉയർത്തുന്നത് കാണാതിരിക്കുന്നില്ല. ആഗോള മൂലധനത്തിന്മേലുള്ള ആശ്രിതത്വം വർധിക്കുന്നത് നമ്മെപ്പോലുള്ള വികസ്വരരാജ്യങ്ങൾക്ക് സ്വതന്ത്രപാത തിരഞ്ഞെടുത്ത് മുന്നേറുന്നതിനുള്ള സാധ്യതകൾ വെട്ടിച്ചുരുക്കുന്നു.
നമ്മുടെ രാജ്യത്താണെങ്കിൽ ജനങ്ങളെ വർഗീയമായി ചേരിതിരിച്ച് തമ്മിലടിപ്പിച്ച് ചൂഷണം ശക്തമാക്കാനും മനുഷ്യത്വവിരുദ്ധമായി നവ ലിബറൽ നയങ്ങൾ അടിച്ചേൽപിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ വെല്ലുവിളികളെല്ലാം നേരിട്ട് മുന്നോട്ടുപോകാനുള്ള ശക്തി, നാമുയർത്തുന്ന ബദൽ നയങ്ങൾക്കുണ്ട്. സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിച്ചും പുതിയകാലത്തിെൻറ വെല്ലുവിളികളെ ആർജവത്തോടെ ഏറ്റെടുത്തും ഐക്യകേരള സങ്കൽപത്തെ ശക്തമാക്കിയും മതേതര -ജനാധിപത്യ-അഴിമതിരഹിത -നവകേരളം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് മുന്നേറാം എന്ന് ഐക്യകേരളത്തിെൻറ 61-ാം വാർഷികത്തിൽ പ്രതിജ്ഞ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.