പണഞെരുക്കം: ഗുജറാത്തും ഉലയുന്നു
text_fieldsകറന്‍സി മരവിപ്പിക്കല്‍ പരിഷ്കാരം നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും കടുത്ത പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. ‘ചായക്കടക്കാരന്‍’ മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ പണക്ഷാമത്തിന്‍െറ പ്രഹരമേറ്റ് നിസ്സഹായത പ്രകടിപ്പിക്കുകയാണ് ഗുജറാത്തില്‍. കറന്‍സി അസാധുവാക്കല്‍ പ്രഖ്യാപനം രണ്ടാഴ്ച പിന്നിടുമ്പോള്‍ കാര്‍ഷിക മേഖലയിലും മുരടിപ്പിന്‍െറ ലക്ഷണങ്ങള്‍ ദൃശ്യമാണ്. നിത്യേനയുള്ള അധ്വാനത്താല്‍ പുലര്‍ന്നിരുന്ന കൂലിപ്പണിക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും കുടുംബ ബജറ്റ് താളംതെറ്റിയതായി ആവലാതിപ്പെടുന്നു. മുപ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടിയിരുന്ന വാങ്കനര്‍, മോര്‍ബി എന്നീ പട്ടണങ്ങളിലെ സിറാമിക് വ്യവസായവും മാന്ദ്യത്തിന്‍െറ പിടിയിലമര്‍ന്നു.
സംസ്ഥാനത്ത് 600ഓളം സിറാമിക് വ്യവസായശാലകള്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയതായി സിറാമിക് വ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ് നീലേശ് ജത്വാരിയ കഴിഞ്ഞദിവസം വാര്‍ത്താലേഖകരെ അറിയിക്കുകയുണ്ടായി. ദിനേന വന്‍തോതില്‍ കറന്‍സികള്‍ വിനിമയം ചെയ്യേണ്ട മേഖലയാണ് സിറാമിക് വ്യവസായമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ടണ്‍ കണക്കിന് ടൈലുകള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ വന്‍തോതില്‍ പണമിറക്കേണ്ടത് അത്യാവശ്യമാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് ദിവസേന വേതനം നല്‍കാന്‍ സാധ്യമല്ലാതായതോടെ ഉല്‍പാദനവും വിതരണവും സ്തംഭിച്ചു.
അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് വെല്‍ജി പട്ടേലും ഇതേ കഥ ആവര്‍ത്തിക്കുന്നു. സ്വന്തം സ്ഥാപനമായ ബോസ് സിറാമിക്സ് അടച്ചിടാന്‍ അദ്ദേഹം തുടക്കത്തില്‍ തന്നെ നിര്‍ദേശം നല്‍കി. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കപ്പെട്ടതോടെ പണം തന്നെ ജനങ്ങളുടെ കൈകളില്‍നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം വ്യക്തമാക്കുന്നു. പകരം കറന്‍സികള്‍ എത്തിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുകയും ചെയ്തു.
മോര്‍ബി പട്ടണത്തില്‍ മാത്രം പ്രതിവര്‍ഷം 16000 ലക്ഷം ചതുരശ്ര മീറ്റര്‍ ടൈലുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്‍െറ 30 ശതമാനവും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. പണഞെരുക്കം വന്നതോടെ കയറ്റുമതി ഉള്‍പ്പെടെയുള്ള ബിസിനസുകളാണ് നിലച്ചത്. ഗുജറാത്തിനെ സവിശേഷമാക്കിയിരുന്ന ഡയമണ്ട് ബിസിനസ് മേഖലയിലെ ആഘാതവും കനത്തതാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സൂറത്ത് നഗരത്തില്‍ മാത്രം 2000 രത്നവ്യാപാരികളുണ്ട്. 4000 പോളിഷിങ് യൂനിറ്റുകളിലായി 45 ലക്ഷത്തോളം തൊഴിലാളികളും അഹോരാത്രം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 90,000 കോടി രൂപയുടെ വിറ്റുവരവുണ്ട് ഓരോ വര്‍ഷവും.
വന്‍തോതില്‍ കറന്‍സി വിനിമയം ആവശ്യമായ ഈ മേഖല ഓര്‍ക്കാപ്പുറത്ത് ലഭിച്ച പ്രഹരത്താല്‍ ഉലഞ്ഞുകൊണ്ടിരിക്കുന്നതായി രത്നവ്യാപാരിയായ രാംനിക് ഷാ വിശദീകരിച്ചു. ‘‘കയറ്റുമതി കേന്ദ്രങ്ങളില്‍ ഡോളറുകള്‍ ഉള്ളതിനാല്‍ രത്ന കയറ്റുമതിയെ പ്രശ്നം ബാധിച്ചില്ളെന്ന് പറയാം. എന്നാല്‍, സ്വദേശി വിപണികളില്‍ വ്യാപകമായ സ്തംഭനം ദൃശ്യമാണ്. അടുത്ത മൂന്ന് മാസത്തേക്ക് ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പോലുമില്ല’’ -രാംനായിക് വ്യാപാരികളുടെ നിസ്സഹായത ഈ വാക്കുകളിലാണ് പ്രകടിപ്പിച്ചത്. ഗുജറാത്തില്‍നിന്ന് മുംബൈയിലേക്കും ഇതര ഇന്ത്യന്‍ പട്ടണങ്ങളിലേക്കും രത്നങ്ങള്‍ എത്തിച്ചിരുന്ന ‘അങ്ങാടിയമാര്‍’ എന്ന ഏജന്‍റുമാര്‍ പണക്ഷാമത്താല്‍ പ്രവര്‍ത്തനം ഉപേക്ഷിച്ച മട്ടാണ്.
നാമമാത്രമായ ബിസിനസ് നടക്കുന്നുണ്ടെങ്കിലും മേഖലയിലെ നിശ്ചലാവസ്ഥയുടെ പരിഹാരം വൈകുമെന്ന ആശങ്കയാണ് സര്‍വത്ര. രത്നങ്ങള്‍ കിട്ടാതായതോടെ ആഭരണ നിര്‍മാണ വ്യാപാരമേഖലകളും അനിശ്ചിതാവസ്ഥയുടെ ബന്ധനത്തിലായി.പണവും ആഭരണങ്ങളും എത്തിക്കുന്ന അങ്ങാടിയമാരെ കൂടാതെ ഹവാലപ്പണത്തെയും ആഭരണ വ്യാപാരികള്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. നോട്ടുകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഹവാലപ്പണമൊഴുക്ക് നിലച്ചതോടെ ആഭരണമേഖലക്കേറ്റ പ്രഹരം ഊഹിക്കാവുന്നതേയുള്ളൂവെന്ന് മേഖലയിലെ പരിചയസമ്പന്നരായ വ്യാപാരികള്‍ വ്യക്തമാക്കുന്നു. 99 ശതമാനം വ്യാപാരികളും അന്താരാഷ്ട്ര ഇടപാടുകള്‍ക്കു മാത്രമാണ് വ്യവസ്ഥാപിത ബാങ്കുകളെ ആശ്രയിക്കാറുള്ളതെന്നും രാജ്യത്തെ ഇടപാടുകള്‍ക്കായി ഹവാലപ്പണമാണ് മുഖ്യാവലംബമെന്നും പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു വ്യാപാരിയുമായി നടത്തിയ ആശയവിനിമയത്തില്‍നിന്ന് ബോധ്യമായി. വിവേകശൂന്യമായ പരിഷ്കരണത്തിന്‍െറ അമിതഭാരത്താല്‍ നട്ടെല്ല് തകര്‍ന്ന മറ്റൊരു മേഖലയാണ് വസ്ത്രനിര്‍മാണരംഗം.
വസ്ത്രോല്‍പാദനത്തില്‍ 20 ശതമാനത്തിന്‍െറ ഇടിവുണ്ടായി. നോട്ട് അസാധുവാക്കല്‍ ഉളവാക്കിയ അസാധാരണ വറുതിയില്‍ നിരാശയുള്ള ക്ഷീരകര്‍ഷകര്‍ ആനന്ദിലും സൂറത്തിലും തെരുവുകളില്‍ പാല്‍ ഒഴുക്കിയാണ് പ്രതിഷേധവികാരം പ്രകടിപ്പിച്ചത്. പയര്‍വര്‍ഗങ്ങള്‍ തെരുവുകളിലേക്ക് വലിച്ചെറിഞ്ഞ കര്‍ഷകരുടെ രോഷവും അളവറ്റതായിരുന്നു. സഹകരണബാങ്കുകള്‍ക്ക് വിനിമയാധികാരം നിഷേധിച്ചതിനെതിരെ സാധാരണക്കാരായ നിക്ഷേപകരും റാലികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. കലക്ടറുടെ ഓഫിസിന് മുന്നില്‍ കരിമ്പും നെല്ലും വലിച്ചെറിയാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കര്‍ഷകര്‍ സൂറത്ത് നഗരത്തില്‍ എത്തിച്ചേര്‍ന്നത്.
ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയ കാര്‍ഷിക വിളകള്‍ വാങ്ങാന്‍ ആളില്ലാതാകുന്ന പണരാഹിത്യം കൃത്രിമമായി സൃഷ്ടിച്ച ഭരണകര്‍ത്താക്കള്‍ മാപ്പര്‍ഹിക്കുന്നില്ളെന്നാണ് ഗുജറാത്തിലെ കര്‍ഷകര്‍ പ്രഖ്യാപിക്കുന്നത്.പട്ടേലുകള്‍ക്ക് ഭൂരിപക്ഷമുള്ള അംലാലി പട്ടണത്തിലും ഗോത്രവര്‍ഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ഛോട്ടാദ്പൂരിലും കറന്‍സി പരിഷ്കാരത്തിനെതിരെ ബഹുജനറാലികള്‍ അരങ്ങേറി. നവംബര്‍ എട്ടിനുശേഷം സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥ അവതാളത്തിലായതിന്‍െറ ജാള്യം മറച്ചുപിടിക്കാന്‍ ഭരണകേന്ദ്രങ്ങള്‍ പാടുപെടുന്നുണ്ട്. അതേസമയം, ജനങ്ങളുടെ ഹൃദയത്തിലേക്ക് ആശങ്കയുടെ കനലുകള്‍ കോരിയിട്ട കറന്‍സി പരിഷ്കാരത്തിന്‍െറ മാരകപ്രഭാവത്തെ മറികടക്കാന്‍ ബദല്‍വഴികളില്ളെന്ന യാഥാര്‍ഥ്യമാണ് ഓരോ പൗരനെയും തുറിച്ചുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
