കോൺഗ്രസ് മുക്ത ഭാരതവും മോദിയുടെ ചരിത്രനിർമിതിയും
text_fieldsകോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം ആരുടേതാണ്? ഗാന്ധിജിയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിൽ പറയുമ്പോൾ അത് ചരിത്രമായി രാജ്യം സ്വീകരിക്കണം. അല്ലെന്നുവന്നാൽ വിശ്വാസ്യത തകർന്നുവീഴുക പ്രധാനമന്ത്രിയുടേതു മാത്രമല്ല, പാർലമെൻറിേൻറതുകൂടിയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കവെ ലോക്സഭയിൽ ഞെട്ടിക്കുന്ന നിരവധി ചരിത്ര പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തി. ‘കോൺഗ്രസ് മുക്ത ഭാരതം എന്ന് ആദ്യമുന്നയിച്ചത് ബി.ജെ.പിയല്ല, ഗാന്ധിജിയാണ്. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് ഗാന്ധിജി ആവശ്യപ്പെട്ടത്’ ^മോദി പറഞ്ഞു. രാഷ്ട്രപിതാവിെൻറ അന്തിമ ഒസ്യത്തെന്നും കൽപനയെന്നും ചരിത്രം വിശേഷിപ്പിക്കുന്ന ഒരു കുറിപ്പ് 1948 ജനുവരി 30ന് നാഥുറാം ഗോദ്സെയുടെ വെടിയേറ്റ് മരിക്കുന്നതിെൻറ മൂന്നുദിവസം മുമ്പ് ഗാന്ധിജി തയാറാക്കിയിരുന്നു. അതിെൻറ ആദ്യ ഖണ്ഡിക ഇങ്ങനെ:‘രണ്ടായി പിളർന്നെങ്കിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആവിഷ്കരിച്ച മാർഗങ്ങളിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. കോൺഗ്രസ് ഇന്നത്തെ ഘടനയിലും ആകൃതിയിലും അതിെൻറ ഉപയോഗം അതിജീവിച്ചുകഴിഞ്ഞു. ഇപ്പോഴത് ഒരു പാർലമെൻററി യന്ത്രവും പ്രചാരണ വാഹനവുമാണ്. ‘ഇന്ത്യൻ നഗരങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്ന ഏഴുലക്ഷം ഗ്രാമങ്ങൾക്ക് സാമൂഹികവും ധാർമികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതുണ്ട്. സൈനികശക്തിക്കുമേൽ സിവിൽ സമൂഹത്തിെൻറ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കാൻ പോകുന്നു. രാജ്യത്തിെൻറ ജനാധിപത്യ ലക്ഷ്യങ്ങൾക്കും പുരോഗതിക്കും രാഷ്ട്രീയപാർട്ടികളും വർഗീയ സംഘടനകളുമായുള്ള അനാരോഗ്യകരമായ മത്സരത്തിൽനിന്ന് കോൺഗ്രസിനെ പുറത്തുനിർത്തേണ്ടതുണ്ട്.
‘ഇതടക്കം സമാനമായ മറ്റ് കാരണങ്ങൾകൊണ്ട് നിലവിലുള്ള കോൺഗ്രസ് സംഘടനയെ പിരിച്ചുവിടാൻ എ.ഐ.സി.സി തീരുമാനിക്കുന്നു. താഴെപ്പറയുന്ന വകുപ്പുകളനുസരിച്ച് ഒരു ലോകസേവാസംഘമായി വികസിപ്പിക്കാൻ തീരുമാനിക്കുന്നു. സന്ദർഭം ആവശ്യപ്പെടുന്ന പക്ഷം അതിൽ മാറ്റംവരുത്താനുള്ള അധികാരത്തോടെ. രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയതോടെ കോൺഗ്രസ് സംഘടനയുടെ ആവശ്യമില്ലാതായെന്നും അതിനെ ചവറ്റുകുട്ടയിലെറിയണമെന്നുമല്ല ഗാന്ധിജി പറഞ്ഞത്. സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി, വിശേഷിച്ചും ഗ്രാമീണ ഭാരതത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് തുല്യനീതി ലഭ്യമാക്കുന്ന സേവനത്തിന് വിപുലമായ ജനസേവന സംഘമായി കോൺഗ്രസിനെ രൂപാന്തരപ്പെടുത്തണമെന്നാണ്. അത് എ.ഐ.സി.സി ചർച്ചചെയ്ത് അംഗീകരിക്കാനുള്ള കരട് ഭരണഘടനാരൂപവും വ്യവസ്ഥകളും ആ സംഘടനയോട് ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കേണ്ട അഞ്ച് സ്വയംഭരണ സംഘടനകളുടെ വിശദാംശങ്ങളുമാണ് കരട് രൂപമായി ഗാന്ധിജി തയാറാക്കിയിരുന്നത്. അതിനുള്ള സാമ്പത്തിക േസ്രാതസ്സ് പാവപ്പെട്ടവരിൽനിന്നു മാത്രം സ്വരൂപിക്കണമെന്ന നിർദേശത്തോടെ. ഗാന്ധിജിയുടെ മരണാനന്തരം 1948ൽ പുറത്തുവന്ന ‘ഹരിജനി’ലാണ് ‘അവസാന ഒസ്യത്തും കൽപനയു’മെന്ന തലക്കെട്ടിൽ ഇത് പരസ്യപ്പെടുത്തിയത്. ആർ.എസ്.എസ് നിർദേശിച്ച, ബി.ജെ.പി അവരുടെ രാഷ്ട്രീയ മുദ്രാവാക്യമായി മുന്നോട്ടുകൊണ്ടുപോകുന്ന ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യം ഗാന്ധിജി നേരത്തേ മുന്നോട്ടുവെച്ചതാണെന്ന് ഇപ്പോൾ പ്രധാനമന്ത്രിയെപ്പോലൊരാൾ പ്രഖ്യാപിക്കുന്നത് ലജ്ജാകരമെന്നല്ലാതെ മറ്റെന്തു പറയാനാകും.
സ്വാതന്ത്ര്യസമരത്തിന് നിർണായകനേതൃത്വം നൽകിയ കോൺഗ്രസിനെയും ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതിങ്ങനെ: ‘‘1947 ആഗസ്റ്റ് 15നാണ് ഇന്ത്യ ഉണ്ടായതെന്നും പണ്ഡിറ്റ് നെഹ്റു വഴിയാണ് ഇന്ത്യയിൽ ജനാധിപത്യം വന്നതെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നു.’’ പ്രധാനമന്ത്രി നെഹ്റു ഇരുന്ന അതേ സീറ്റിൽനിന്ന് എഴുന്നേറ്റു നിന്ന് മോദി ചെയ്ത പ്രസംഗം കോൺഗ്രസിനെ വലിച്ചുകീറി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. യഥാർഥത്തിൽ ചരിത്രമാണ് പ്രധാനമന്ത്രി വലിച്ചുകീറിയത്. രാജ്യത്തെ വിഭജിച്ചതിെൻറ ഉത്തരവാദിത്തം കോൺഗ്രസിൽ മാത്രം കെട്ടിവെച്ചു. ആദ്യ പ്രധാനമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലായിരുന്നെങ്കിൽ കശ്മീരിെൻറ ഒരു ഭാഗം പാകിസ്താന് അടിയറവെക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു കുടുംബത്തിനുവേണ്ടിയാണ് കോൺഗ്രസ് രാജ്യതാൽപര്യം ബലികഴിച്ചതെന്നും മറ്റും മോദി വിമർശിക്കുകയുണ്ടായി. വ്യക്തിഗത രാഷ്ട്രീയ ആരോപണങ്ങൾ പാർലമെൻറിെൻറ വേദിയിൽ അവതരിപ്പിച്ചതിെൻറ ന്യായാന്യായങ്ങളെക്കാൾ പ്രധാനം മുകളിൽ പറഞ്ഞ ചരിത്ര വിഷയങ്ങളാണ്. 1947 ആഗസ്റ്റ് 15ന് ഒരു പുതിയ ഇന്ത്യയുണ്ടായി എന്നത് ചരിത്ര യാഥാർഥ്യമാണ്. അതിെൻറ തുടർച്ചയിൽനിന്നാണ് പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി ലോക്സഭയിൽ സംസാരിച്ചതുപോലും.
1947 ആഗസ്റ്റ് 14ന് പാതിരാത്രി മുഴങ്ങുമ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ നെഹ്റുതന്നെയാണ് ഇന്ത്യയുടെ പുതിയ ജന്മത്തെക്കുറിച്ച് പറഞ്ഞത്. ലോകം ഉറങ്ങിക്കിടക്കവെ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണർന്നെണീക്കുകയാണെന്ന്. ഒരു യുഗം അവസാനിക്കുകയും ദീർഘകാലം അടിച്ചമർത്തപ്പെട്ട ഇന്ത്യയുടെ ആത്മാവ് സംസാരിച്ചു തുടങ്ങുകയുമാണെന്ന്. ഇന്ത്യ ആ ദിവസമാണ് പിറന്നുവീണതെന്നല്ല നെഹ്റു പറഞ്ഞത്. ‘നീണ്ട വർഷങ്ങൾക്കുമുമ്പ് നമ്മൾ (ഇന്ത്യക്കാർ) വിധിയുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു എന്നും ഇപ്പോൾ അതിെൻറ സമയം സമാഗതമായി’ എന്നുമാണ്. പ്രധാനമന്ത്രി പേരിനു പ്രസംഗത്തിൽ പരാമർശിച്ച ബി.സി കാലഘട്ടത്തിലെ ലിച്ചാവി ഗോത്രങ്ങളുടെ ജനാധിപത്യ ഭരണരീതികളോ മഹാവീര–ബുദ്ധകാലങ്ങളിലെ ചരിത്ര–സാംസ്കാരിക വസ്തുതകളോ നെഹ്റു തള്ളിപ്പറഞ്ഞിട്ടില്ല. ചരിത്രത്തിെൻറ പുലർവേളയിൽതന്നെ ഇന്ത്യ അതിെൻറ അവസാനിക്കാത്ത അന്വേഷണം ആരംഭിച്ചതാണെന്നും നൂറ്റാണ്ടുകളിലൂടെ അതിെൻറ മുന്നേറ്റവും പരാജയവും ഒരുപോലെ രേഖപ്പെടുത്തിപ്പോന്നതാണെന്നുമാണ് പറഞ്ഞത്. അതുകൊണ്ടൊന്നും കാഴ്ചയോ അന്വേഷണമോ നഷ്ടമായില്ലെന്നും കരുത്തുപകർന്ന ആശയങ്ങൾ വിസമരിക്കപ്പെട്ടില്ലെന്നുമാണ്. കോളനി വാഴ്ചയുടെ നീണ്ട അടിമത്തം അവസാനിപ്പിച്ച് ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുകയാണെന്നുമാണ്. ജനപ്രതിനിധികളെന്ന നിലയിൽ എല്ലാവർക്കും വേണ്ടി രാജ്യത്തെ ജനങ്ങളോട് നെഹ്റു അഭ്യർഥിച്ചത് ഏറ്റെടുക്കാൻപോകുന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികളാവാനാണ്. നിസ്സാരവും നാശകരവുമായ വിമർശനങ്ങൾക്കുള്ള സമയമല്ലെന്നും പരസ്പരം കുറ്റപ്പെടുത്തുന്നതിനും വെറുപ്പുസൃഷ്ടിക്കുന്നതിനുമുള്ള സമയമല്ലെന്നുമാണ്. സ്വതന്ത്ര ഇന്ത്യയുടെ എല്ലാ മക്കൾക്കും കഴിയാനുള്ള മഹത്തായ സൗധം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ കർത്തവ്യമെന്നും. ലോകത്തിനുകൂടിയുള്ള ഇന്ത്യയുടെ ആ സ്വപ്നം ഒരിക്കലും ഒറ്റപ്പെട്ട, ചിതറിയ കഷണങ്ങളാക്കി പിളർക്കാതെ നോക്കണമെന്നുമാണ്. പക്ഷേ, നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി അതിെൻറ പൊരുൾ മനസ്സിലാക്കാതെ പോയി.
‘വിധിയോടുള്ള സമാഗമം’ എന്ന നെഹ്റുവിെൻറ ചരിത്രവിഖ്യാത പ്രസംഗം ഒരിക്കൽക്കൂടി പാർലമെൻറിൽ മുഴങ്ങി. 1987 ആഗസ്റ്റ് 30ന് അതേ സെൻട്രൽഹാളിൽ നെഹ്റുവിെൻറ പ്രസംഗം കേൾപ്പിച്ചായിരുന്നു സ്വാതന്ത്ര്യത്തിെൻറ 40ാം വാർഷികാഘോഷങ്ങളുടെ തുടക്കംകുറിച്ചത്. പാവനമായ ആ ചടങ്ങിൽ രാഷ്ട്രപതി വെങ്കട്ടരാമനും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഉപരാഷ്ട്രപതിയും ഇരുസഭകളുടെ അധ്യക്ഷരും മന്ത്രിമാരും നയതന്ത്രപ്രമുഖരും മാത്രമല്ല സാദരം എഴുന്നേറ്റുനിന്നത്. ഇന്നത്തെ പ്രധാനമന്ത്രി മോദിയുടെ പാർട്ടിയായ ബി.ജെ.പിയുടെ സ്ഥാപകനേതാക്കൾ എ.ബി വാജ്പേയിയും എൽ.കെ. അദ്വാനിയും ആ ചരിത്ര സദസ്സിെൻറ മുൻനിരയിൽ വിനയാദരവോടെ നിൽപുണ്ടായിരുന്നു. നെഹ്റുവിെൻറ കാലത്തും തുടർന്ന്, കോൺഗ്രസിെൻറ മറ്റു പ്രധാനമന്ത്രിമാർ ഭരണം തുടർന്നപ്പോഴും പലപ്പോഴും ലക്ഷ്യത്തിൽനിന്ന് പിഴക്കുകയും തെറ്റുകൾ ചെയ്തുകൂട്ടുകയും ഉണ്ടായിട്ടുണ്ട്. ആ വിമർശനം വസ്തുതാപരവും സത്യസന്ധവുമായി ഉയർത്തുകയും അത് തിരുത്തുകയും പൂർത്തിയാകാത്ത ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നയങ്ങളും പരിപാടികളും മുന്നോട്ടുകൊണ്ടുപോകുകയും ആയിരുന്നു ബി.ജെ.പിയുടെ നേതാവാണെങ്കിൽപോലും നെഹ്റുവിെൻറ പിൻഗാമിയായ നരേന്ദ്രമോദി ചെയ്യേണ്ടിയിരുന്നത്. പകരം ‘കോൺഗ്രസ് മുക്തഭാരതം’ തെൻറ മുൻഗണനയും ലക്ഷ്യവുമായി പാർലമെൻറിലും ജനങ്ങൾക്കുമുന്നിലും അവതരിപ്പിച്ചാൽ ചരിത്രം എങ്ങനെ പ്രതികരിക്കുമെന്നത് കാണാനിരിക്കുന്നതേയുള്ളൂ.
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയും മന്ത്രിസഭയിൽ അംഗങ്ങളായ സഹപ്രവർത്തരും ഇരുസഭയുടെയും അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ബി.ജെ.പി നേതാക്കളും രാഷ്ട്രപതിയായി അധികാരമേറ്റ ബി.ജെ.പിയുടെ പ്രതിനിധിയുമെല്ലാം ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്തവരാണ്. ആ ഭരണഘടനയുടെ ആധാരമായ നയപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചതും അംഗീകരിപ്പിച്ചതും ജവഹർലാൽ നെഹ്റുവാണ്. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപികൾ ലോകോത്തരമായ ഒരു ഭരണഘടന യാഥാർഥ്യമാക്കിയതിൽ നെഹ്റുവിനുള്ള പങ്ക് മാറ്റിനിർത്താനാവില്ല. തെൻറ മന്ത്രിസഭയിലേക്ക് പട്ടേലിനെ ക്ഷണിച്ച് നെഹ്റു എഴുതിയ കത്തിന് പട്ടേൽ അയച്ച മറുപടി പ്രധാനമന്ത്രി മോദി ഇനിയെങ്കിലും വായിച്ചറിയണം. ക്ഷണം സ്വീകരിച്ച് പട്ടേൽ എഴുതി: ‘എെൻറ സേവനം താങ്കളെ ഞാൻ ഭരമേൽപിക്കുന്നു. എെൻറ ജീവിതാന്ത്യംവരെ ചോദ്യം ചെയ്യാനാവാത്ത കൂറും എന്നിൽനിന്നു പ്രതീക്ഷിക്കാം. താങ്കളെപ്പോലെ ഇന്ത്യക്കുവേണ്ടി ത്യാഗംചെയ്ത മറ്റൊരാളില്ല. തകർക്കാൻ കഴിയാത്തതാണ് നമ്മുടെ ചേർച്ച. അവിടെയാണ് നമ്മുടെ ശക്തി നിലകൊള്ളുന്നത്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.