Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു തന്ത്രത്തിനും...

ഒരു തന്ത്രത്തിനും ഇന്ത്യയെ തകർക്കാനാവില്ല

text_fields
bookmark_border
ഒരു തന്ത്രത്തിനും ഇന്ത്യയെ തകർക്കാനാവില്ല
cancel
മൗലാന അബുൽകലാം ആസാദ് 1940ൽ രാംഗഢിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗം

ഞാൻ 1912ലാണ് 'അൽ ഹിലാൽ' ആരംഭിക്കുന്നതും എന്റെ നിഗമനങ്ങൾ ഇന്ത്യൻ മുസ്‍ലിംകൾക്കു മുന്നിൽ വെക്കുന്നതും. എന്റെ മുറവിളികൾക്ക് ഫലമുണ്ടായില്ലെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കേണ്ടതില്ല. 1912 മുതൽ 1918 വരെയുള്ള കാലഘട്ടം മുസ്‍ലിംകളുടെ രാഷ്ട്രീയ ഉണർവിന്റെ പുതിയ ഘട്ടമായാണ് അടയാളപ്പെടുത്തപ്പെട്ടത്. 1920ന്റെ അവസാനം, നാലുവർഷത്തെ തടവിനുശേഷം മോചിതനായപ്പോൾ, മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അതിന്റെ പഴയ പൂപ്പൽ തകർത്ത് മറ്റൊരു രൂപം കൈക്കൊള്ളുന്നതായി ഞാൻ കണ്ടെത്തി.

20 വർഷങ്ങൾ കടന്നുപോയി, അതിനുശേഷം പലതും സംഭവിച്ചു. ചിന്തകളുടെ പുതിയ തിരമാലകൾ നമ്മെ പൊതിഞ്ഞു. എന്നാൽ, മുസ്‌ലിംകൾക്കിടയിലെ പൊതു അഭിപ്രായം തിരിച്ചുപോക്കിന് എതിരാണെന്ന വസ്തുത മാറ്റമില്ലാതെ തുടർന്നു. പിന്നോട്ട് ചുവടുവെക്കാൻ അവർ തയാറല്ലെന്നുറപ്പാണ്. എന്നാൽ, അവരുടെ ഭാവിവഴികളെ കുറിച്ചുള്ള സംശയങ്ങൾ വീണ്ടും നിറഞ്ഞിരിക്കുകയാണ്. അതിന്റെ കാരണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പ്രതിഫലനങ്ങൾ മനസ്സിലാക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്.

ഈ വിഷയത്തിൽ 1912ൽ അവരെ അഭിസംബോധന ചെയ്തപ്പോൾ നിൽക്കുന്നിടത്തുതന്നെയാണ് ഇപ്പോഴും ഞാനുള്ളത്. അതിനുശേഷമുണ്ടായ സംഭവങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചു. എനിക്ക് സ്വന്തം ബോധ്യങ്ങളോട് കലഹിക്കാൻ കഴിയില്ല; എന്റെ മനസ്സാക്ഷിയുടെ ശബ്ദം അടക്കിനിർത്താനും പറ്റില്ല. ഇക്കാലമത്രയും പറഞ്ഞതുതന്നെ ഞാൻ ആവർത്തിക്കുന്നു. 1912ൽ ഞാൻ ക്ഷണിച്ച വഴിയല്ലാതെ ഇന്ത്യയിലെ 90 ദശലക്ഷം മുസ്‌ലിംകൾക്കു മുന്നിൽ ശരിയായ മറ്റൊരു നടപടിയുമില്ല. ഞാനൊരു മുസൽമാനാണെന്നതിൽ അഭിമാനിക്കുന്നു.

1000 വർഷത്തെ ഇസ്‌ലാമിന്റെ മഹത്തായ പാരമ്പര്യം എന്റെ പൈതൃകമാണ്. ഇസ്‍ലാമിന്റെ അധ്യാപനവും ചരിത്രവും അതിന്റെ കലകളും അക്ഷരങ്ങളും നാഗരികതയും എന്റെ സമ്പത്തും ഭാഗ്യവുമാണ്. അവ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഈ അനന്തരാവകാശത്തിന്റെ ചെറിയൊരു ഭാഗം പോലും നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല. എന്നാൽ, ഈ വികാരങ്ങൾക്കു പുറമേ, എന്റെ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും സാഹചര്യങ്ങളും എന്നെ നിർബന്ധിച്ച വേറെയും കാര്യങ്ങളുണ്ട്.

ഇസ്‍ലാമിക വികാരം ഇതിന്റെ വഴി തടയുന്നില്ല. അത് എന്നെ മുന്നോട്ടു നയിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ ദേശീയത എന്ന അവിഭാജ്യ ഐക്യത്തിന്റെ ഭാഗമാണ് ഞാൻ. ഇന്ത്യയെ കെട്ടിപ്പടുക്കാൻ ശ്രമിച്ച ഒരു പ്രധാന ഘടകമാണ് ഞാൻ. ഞാനില്ലാതെ ഇന്ത്യയുടെ ഈ മഹത്തായ ഘടന അപൂർണമാണ്. ഈ അവകാശവാദം ഞാനൊരിക്കലും കൈയൊഴിയില്ല.

ഒരു ഹിന്ദുവിന് താൻ ഇന്ത്യക്കാരനാണെന്നും ഹിന്ദുമതം പിന്തുടരുന്നുവെന്നും അഭിമാനത്തോടെ പറയാൻ കഴിയുന്നതുപോലെ, നമ്മൾ ഇന്ത്യക്കാരാണെന്നും ഇസ്‌ലാം പിന്തുടരുന്നുവെന്നും തുല്യ അഭിമാനത്തോടെ പറയാൻ കഴിയും. താൻ ഒരു ഇന്ത്യക്കാരനാണെന്നും ഇന്ത്യയിലെ ഒരു മതമായ ക്രിസ്തുമതം പിന്തുടരുകയാണെന്നും അഭിമാനത്തോടെ പറയാൻ ഇന്ത്യൻ ക്രിസ്ത്യാനിക്ക് തുല്യ അർഹതയുണ്ട്.

ഇന്ത്യയുടെ ആതിഥ്യമരുളുന്ന മണ്ണിൽ ഒരു വീട് കണ്ടെത്തി നിരവധി മനുഷ്യവംശങ്ങളും സംസ്കാരങ്ങളും മതങ്ങളും അതിലേക്ക് ഒഴുകിയത് ഇന്ത്യയുടെ ചരിത്രപരമായ വിധിയായിരുന്നു. വിശാലവും ഫലഭൂയിഷ്ഠവുമായ ഈ ഭൂമി എല്ലാവരെയും സ്വാഗതം ചെയ്തു. ഈ യാത്രാസംഘങ്ങളിൽ ഒന്ന് ഇസ്‍ലാമിന്റെ അനുയായികളുടെതായിരുന്നു. ഇത് രണ്ട് വ്യത്യസ്ത വംശങ്ങളുടെ സംസ്കാര-ധാരകളുടെ സംഗമത്തിലേക്ക് നയിച്ചു. ഈ സംയോജനം ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. അന്നുമുതൽ, വിധി ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താൻ തുടങ്ങി.

നമ്മുടെ ഭാഷകൾ, കവിതകൾ, സാഹിത്യം, സംസ്കാരം, കല, വസ്ത്രധാരണം, പെരുമാറ്റം, ആചാരങ്ങൾ, ദൈനംദിന ജീവിതത്തിലെ എണ്ണമറ്റ സംഭവങ്ങൾ, എല്ലാം നമ്മുടെ സംയുക്ത പരിശ്രമത്തിന്റെ മുദ്ര പതിപ്പിക്കുന്നു. ഈ മുദ്രയിൽനിന്ന് രക്ഷപ്പെടാത്ത ഒരു വശവും നമ്മുടെ ജീവിതത്തിലില്ല. ആയിരം വർഷത്തെ സംയുക്ത ജീവിതമാണ് നമ്മളെ ഒരു പൊതു ദേശീയതയിലേക്ക് വാർത്തെടുത്തത്. ഇത് കൃത്രിമമായി ചെയ്യാൻ കഴിയില്ല. നൂറ്റാണ്ടുകളുടെ പ്രക്രിയകളിലൂടെ പ്രകൃതി രൂപപ്പെടുത്തിയതാണത്. വേർതിരിക്കാനും വിഭജിക്കാനുമുള്ള ഒരു കൃത്രിമ തന്ത്രത്തിനും ഈ ഐക്യത്തെ തകർക്കാൻ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence Daymaulana abul kalam azadBest of Bharat
News Summary - No strategy can break India
Next Story