ആശങ്കയും അനിശ്ചിതത്വവും പേറി 2020ലേക്ക്
text_fieldsഭരണഘടന സ്ഥാപനങ്ങളുടെ സംവിധാനങ്ങളുടെ വിശ്വാസ്യത, സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പ് എന്നിവയുടെ കാര്യത്തിൽ നാം കെട്ടിപ്പൊക്കിയ സങ്കൽപങ്ങളുടെ അടിക്കല്ലുകൾക്കു പോലും ഇളക്കം തട്ടിയ പതിറ്റാണ്ടാണ് കടന്നുപോകുന്നത്. ജനാധിപത്യ ഇന്ത്യയെ ഇപ്പോൾ ഭരിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും അവിശ്വാസവും സാമ്പത്തിക മാന്ദ്യവുമാണ്. പുതിയ പതിറ്റാണ്ടിൽ അതിനൊക്കെ എന്തു മാറ്റമുണ്ടാകുമെന്ന നിരാശ കലർന്ന ചോദ്യത്തിനു മുന്നിലാണ് ഇന്ത്യക്കാരൻ.
ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടുമൊരിക്കൽക്കൂടി വിധിയെഴുത്തു നടത്തിയ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരത്തിൽ വന്നു. അതോടെ കടന്നുപോകുന്ന പതിറ്റാണ്ടിെൻറ മാത്രമല്ല, അടുത്ത പതിറ്റാണ്ടിെൻറയും മുഖം നിർണയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നയിക്കുന്ന ഭരണമാണ്. ശരിക്കുമൊരു വഴിത്തിരിവ്.
മതനിരപേക്ഷതയും ജനാധിപത്യവും വഴിമാറുേമ്പാൾ
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിെൻറയും പരമ്പരാഗത രീതികളിൽ നിന്ന് വഴിമാറി നടക്കുകയാണ് ഇന്ത്യ. ഹിന്ദുത്വത്തിെൻറ രാഷ്ട്രീയ ശൈലി, ജനതയുടെ മനസ്സിൽ വലിയ വിഭജനങ്ങൾ സൃഷ്ടിച്ചു ‘മുന്നേറു’കയാണ്. മോദി-അമിത് ഷാമാരുടെ കൈപ്പിടിയിൽ അമർന്നുപോയ രാജ്യത്ത് വിഭജനം പലവിധത്തിലാണ്. രണ്ടാമൂഴമായതോടെ വിഭജന തന്ത്രങ്ങൾക്ക് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു.
ഇല്ലാതായ ജമ്മു കശ്മീർ സംസ്ഥാനം; 370ാം വകുപ്പ്
അയൽപക്ക സംഘർഷത്തിെൻറയും മിന്നലാക്രമണങ്ങളുടെയും അകമ്പടിയോടെയാണ് ലോക്സഭ തെരെഞ്ഞടുപ്പ് നടത്തിയതെങ്കിൽ, തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ പാർലമെൻറ് സമ്മേളനം പിരിഞ്ഞത് ജമ്മു-കശ്മീർ എന്ന സംസ്ഥാനം ഇല്ലാതാക്കിയാണ്. പകരം ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാണ് ഭൂപടത്തിൽ. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ 370ാം ഭരണഘടനാ അനുഛേദം എടുത്തുകളഞ്ഞു. അയോധ്യ കേസിൽ കോടതി വിധി കൂടി കഴിഞ്ഞതോടെ, ബി.ജെ.പിയുടെ മൂന്നു പ്രഖ്യാപിത അജണ്ടകളിൽ അവശേഷിക്കുന്നത് ഏക സിവിൽ കോഡാണ്. പാർലമെൻറും രാഷ്ട്രീയ, നീതിന്യായ സംവിധാനങ്ങളുമൊക്കെ നോക്കുകുത്തിയാക്കിയാണ് നമ്മുടെ സംവിധാനം മുന്നോട്ടു പോവുന്നത്.
ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമമായ വർഷമാണ് കടന്നുപോകുന്നതെന്ന് പാർലമെൻറ് സമ്മേളിച്ച സമയക്കണക്കുകൾ വെച്ച് സർക്കാറിന് അവകാശപ്പെടാനാകും. എന്നാൽ, അത്രയും സമയം ജനാധിപത്യ മര്യാദകളും ഭരണഘടനാ സങ്കൽപങ്ങളും കാറ്റിൽ പറത്തിയ നടത്തിപ്പു രീതിയാണ് പാർലമെൻറ് ജനത്തിന് സംഭാവന ചെയ്തത്. ലോക്സഭയിലെ ഭൂരിപക്ഷവും പ്രാദേശിക കക്ഷിനേതാക്കളെ വിരട്ടിയും കൈയിലെടുത്തും രാജ്യസഭയിൽ സമ്പാദിക്കുന്ന അനുകൂലാവസ്ഥയുമാണ് പിൻബലം.
സംശയ നിഴലിലായ പൗരത്വം
ആൾക്കൂട്ട അതിക്രമങ്ങളിലൂടെയും മറ്റുമായി വാഴ്ച സ്ഥാപിച്ചെടുക്കുന്നതായിരുന്നു ഒന്നാമൂഴത്തിലെ കാഴ്ച. കാലിക്കടത്തിെൻറ പേരിൽ, മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്, കാവിക്കൂട്ടം അടിച്ചുകൊല്ലൽ അവകാശമാക്കി; ന്യൂനപക്ഷത്തെ ഭയപ്പാടിലാക്കി. രണ്ടാമൂഴത്തിൽ അവരുടെ പൗരത്വം തന്നെ സംശയത്തിലാക്കി; ഭരിക്കുന്നവരുടെ ഔദാര്യമാക്കി. പൗരത്വ നിയമഭേദഗതിക്കു മുന്നിൽ പാർലമെൻറും പൊതുസമൂഹവും മിഴിച്ചു നിന്നു. ഇത്തരത്തിലുള്ള ഓരോ നീക്കങ്ങളിലും മുസ്ലിംവിരുദ്ധവികാരം ഊതിക്കത്തിച്ച് ഭൂരിപക്ഷവോട്ടുകൾ കൈയടക്കുന്ന അധമ രാഷ്ട്രീയമാണ് തെളിഞ്ഞു നിൽക്കുന്നത്.
എണ്ണത്തിൽ കുറവായതിെൻറ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾക്കപ്പുറം, സാമാന്യ നീതി നിഷേധിച്ച്, ചേരിതിരിച്ച്, ഭൂരിപക്ഷത്തോട് അർമാദിക്കാൻ ഭരണകൂടം തന്നെ പറയുന്ന വിചിത്ര അവസ്ഥ.
ബാബരി ഭൂമിയിൽ രാമക്ഷേത്രം; പള്ളിക്ക് അേഞ്ചക്കർ
ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ട നീതിപീഠവും പ്രഥമ പൗരനുമൊക്കെ ഭരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് വർത്തമാനകാലം സാക്ഷിയാണെങ്കിലും, ഐതിഹ്യം പിൻപറ്റി സർക്കാറിെൻറ ഇടപെടലിലൂടെ തന്നെ അവിടെ രാമക്ഷേത്രം ഉയരണമെന്നാണ്, പള്ളിക്ക് മറ്റെവിടെയെങ്കിലുമൊരു അഞ്ചേക്കർ കണ്ടെത്തി കൊടുക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്.
രാജ്ഭവനുകൾ വാഴും കാലം
മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യമാണെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വീണ്ടും അധികാരത്തിലേറ്റാൻ നട്ടപ്പാതിരയാണോ കോഴി കൂവിയോ എന്നു പോലും രാഷ്ട്രപതി ഭവൻ നോക്കിയില്ല. തെരഞ്ഞെടുപ്പു കമീഷൻ അടക്കം മറ്റു ഭരണഘടനാ സ്ഥാപനങ്ങളുടെ ചിത്രവും വ്യത്യസ്തമല്ല. രാജ്ഭവനുകളെ ഭരിക്കുന്നവരുടെ കൈയിൽ ഭരണഘടന പുസ്തകമല്ല; ആർ.എസ്.എസ് കുറുവടിയാണ്. പല സംസ്ഥാനങ്ങളിലും ഗവർണർമാർ സർക്കാറുകളുമായി ഏറ്റുമുട്ടി കൂറും വിധേയത്വവും ബോധ്യപ്പെടുത്തുന്നു.
അന്വേഷണ ഏജൻസികളും ആയുധം
‘സ്വതന്ത്ര’രെന്ന് പറയുന്ന അന്വേഷണ ഏജൻസികൾ സർക്കാറിെൻറ ചട്ടുകമായി മാറുന്നതിൽ അമ്പരക്കേണ്ടതില്ല. സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയെ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പകപോക്കലിനുമുള്ള ഉപകരണങ്ങളായാണ് കാണാൻ കഴിയുന്നത്. മുൻധനമന്ത്രി പി. ചിദംബരം തെറ്റുകാരനാണോ നിരപരാധിയാണോ എന്ന് ഇനിയും വ്യക്തമല്ലെങ്കിലും, കുറ്റപത്രം പോലുമില്ലാതെ 105 ദിവസമാണ് തിഹാർ ജയിലിലും അന്വേഷണ ഏജൻസി കസ്റ്റഡിയിലുമായി കഴിഞ്ഞത്. മറുവശത്ത്, ഗുജറാത്തിലെ ദൂരൂഹവും വിവാദവുമായ കേസുകളിൽ ഉൾപ്പെട്ട പൊലീസ്, രാഷ്ട്രീയ നേതാക്കൾ മിക്കവാറും രക്ഷപ്പെട്ടു കഴിഞ്ഞു. ഹിന്ദുത്വ ഭീകരതയുടെ മുഖമായ സ്വാമി അസീമാനന്ദ കുറ്റവിമുക്തി നേടുകയും പ്രജ്ഞസിങ് ഠാകുർ മൂന്നര ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിൽ മുൻമുഖ്യമന്ത്രിയെ തോൽപിച്ച് ലോക്സഭയിൽ എത്തുകയും ചെയ്തു. പാർലമെൻറിനുള്ളിൽ പോലും ഗാന്ധിഘാതകൻ ഗോദ്സെയാണ് വാഴ്ത്തപ്പെടുന്ന താരം.
ആഗോളതലത്തിൽ ഒറ്റപ്പെട്ട് രാജ്യം
പൗരത്വ നിയമഭേദഗതി (സി.എ.എ), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കൽ, അതിനു പിന്നാലെ ലക്ഷ്യമിടുന്ന ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) എന്നിവ സൃഷ്ടിച്ച അന്യതാബോധത്തിെൻറയും കടുത്ത ഉത്കണ്ഠയുടെയും നടുവിലൂടെയാണ് 2020ലേക്ക് ഇന്ത്യ നടക്കുന്നത്. ജീവിക്കുന്ന മണ്ണിൽ പിടിച്ചുനിൽക്കാൻ മേൽവിലാസം തെളിയിക്കേണ്ട സ്ഥിതി മാത്രമല്ല അതിലൂടെ ഉണ്ടായിത്തീരുന്നത്. ഈ മണ്ണിൽ രണ്ടാംതരക്കാരനായി എടുത്തെറിയപ്പെടുന്നതിെൻറ നീറ്റൽ കൂടിയാണ്. പൗരത്വത്തിന് മതപരമായ വിവേചനം കാട്ടുന്നത് ആഗോള തലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തിക്കളഞ്ഞു. ഐക്യരാഷ്ട്ര സഭയും യു.എസും മറ്റു പല രാജ്യങ്ങളും രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു ദുരവസ്ഥ ഇന്ത്യ മുെമ്പാരിക്കലും നേരിട്ടിട്ടില്ല.
മാന്ദ്യം സാക്ഷി, വളർച്ച കീഴോട്ട്
ഇതിനെല്ലാമൊപ്പമാണ് സാമ്പത്തിക മാന്ദ്യത്തിെൻറ കെടുതികൾ. ഒമ്പതു ശതമാനത്തിൽനിന്ന് വളർച്ച നിരക്ക് നാലര ശതമാനത്തിലേക്ക് കൂപ്പു കുത്തിയത് നോട്ടു നിരോധനത്തിെൻറയും ജി.എസ്.ടി പൊല്ലാപ്പുകളുടെയും സാമൂഹിക അസമാധാനത്തിെൻറയും ദുരന്തം കൂടിയാണ്. നോട്ടു നിരോധനക്കാലത്തെ അവകാശവാദങ്ങൾപോലെ തന്നെ, വളർച്ചയിൽ ചൈനയോടാണ് മത്സരമെന്നും അഞ്ചു ട്രില്യൺ ഡോളറിെൻറ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പാണ് നടത്തുന്നതെന്നുമുള്ള അവകാശവാദങ്ങളും ഇപ്പോഴില്ല. ഉപഭോഗം, നിക്ഷേപം എന്നിവയെല്ലാം ഇടിഞ്ഞ് പ്രവർത്തന ചെലവിന് റിസർവ് ബാങ്കിെൻറ കരുതൽ നിക്ഷേപത്തിലും പൊതുമേഖലാ ആസ്തികളിലും സർക്കാർ കൈയിടുന്ന അവസ്ഥ. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ ഉണ്ടാക്കിയെടുത്ത ഈ മാന്ദ്യത്തിൽനിന്ന് കരകയറാൻ എത്ര വർഷം വേണ്ടിവരുമെന്ന ചോദ്യം ബാക്കി.
തെരുവിൽ തിളക്കുന്നത് കാമ്പസ് രോഷം
പ്രതിപക്ഷം അങ്ങേയറ്റം ദുർബലപ്പെട്ട് സ്വേച്ഛാധിപത്യം വളരുന്ന ഇന്ത്യ, ജനാധിപത്യത്തോട് കൂറും വിശ്വാസവും തെളിയിക്കുന്ന ചില വീണ്ടെടുപ്പുകൾ നടത്താതിരിക്കുന്നില്ല. പൗരത്വ വിവേചനത്തിനെതിരായ കാമ്പസ് രോഷം തെരുവിൽ തിളക്കുന്നത് അതിലൊന്നാണ്. ഹിന്ദുത്വ രാഷ്ട്രമല്ല, പുരോഗതിയിലേക്ക് നടക്കേണ്ട ജനാധിപത്യ ഇന്ത്യയാണിതെന്ന യുവശബ്ദമാണ് മുഴങ്ങുന്നത്. അടിച്ചമർത്തലുകൾ വകവെക്കാതെ വിവേചനത്തിനെതിരായ സമരം വർഷാന്തത്തിൽ ആളിക്കത്തുന്നു. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഭിന്നമായി ആറു മാസം കൊണ്ട് മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കൈവിട്ടത് പ്രതിപക്ഷ നിരക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ അവസരം നൽകുന്നു. എന്നാൽ, അതിനുമപ്പുറം, നിരാശ പൊതുസമൂഹത്തിൽ നിഴൽപരത്തി നിൽക്കുന്നുവെന്നത് യാഥാർഥ്യം മാത്രം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.