യുദ്ധമേഘങ്ങൾ ഒഴിയാതെ ഒരു ജനത
text_fieldsസഹപ്രവർത്തകനും ഐ.ടി എൻജിനീയറുമായ ഉമർ ബുർഹാൻ 27 വർഷം ജീവിച്ച പട്ടണമാണ് തെക്കൻ സെലിലെ ഹതാറ. സിറിയയിലെ പൽമീറയോട് കിടപിടിക്കാവുന്ന പുരാതന ഇറാഖി നഗരമാണ് ഹതാറ. ഉമറിന് നാലുപേർ ജോലിക്കാരുള്ള പരസ്യനിർമാണ കമ്പനി സ്വന്തമായിട്ടുണ്ടായിരുന്നു. ഒട്ടേറെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ഉമർ രണ്ടു വർഷമായി കുർദിസ്താനിലെ എർബിലിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഓഫിസറായി ജൊലിചെയ്യുന്നു. പതിവില്ലാതെ മുഖംചുവന്നതായി കണ്ടപ്പോൾ കാര്യം തിരക്കി. ഇക്കഴിഞ്ഞ ദിവസം ഹതാറ പട്ടണം മോചിപ്പിച്ചെങ്കിലും ഉറ്റവരുടെ ശോച്യാവസ്ഥയറിഞ്ഞ് തേങ്ങിക്കരയുകയാണയാൾ. അത്യപൂർവമാേയ ടെലിഫോൺ വരാറുള്ളൂ. അതും ആരുടെയെങ്കിലും ഔദാര്യത്തിൽ അവർ വിളിച്ചാൽ മാത്രം. ഉപ്പയും ജ്യേഷ്ഠനും അഞ്ചംഗ കുടുംബവും ആ പട്ടണത്തിൽ ഇക്കഴിഞ്ഞ ഡിസംബർ വരെയും നരകിച്ച് ജീവിക്കുകയായിരുന്നു. പിതാവിനു എവിടേക്കും പോകാൻ താൽപര്യമില്ലാത്തതിനാൽ അവിടെത്തന്നെ കഴിയാനായിരുന്നു തീരുമാനം. അങ്ങനെ രാജ്യം വിട്ടുപോകാൻ കഴിയാത്ത ആയിരക്കണക്കിനു കുടുംബങ്ങൾ മൂസിലിലുണ്ട്. ഡിസംബറിനു ശേഷം മൂന്നുവട്ടം വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജ്യം നരകതുല്യമാക്കിയെങ്കിലും ഭീകരന്മാരുടെ ഒഴിച്ചുപോക്ക് കാത്തിരിക്കുന്ന കുറേ ജന്മങ്ങൾ ഇനിയും ബാക്കിയുണ്ട് ഈ തുണ്ട് ഭൂമികളിൽ.
പങ്കുവെക്കാൻ താൽപര്യമില്ലായിരുന്നിട്ടും ആശ്വാസമേകി കൂടെയിരുന്നപ്പോൾ മൂസിലിലെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാനായി. തെക്കു പടിഞ്ഞാറൻ മൂസിൽ നഗരങ്ങളിൽനിന്നുള്ള കാഴ്ചകളാണ് ഏറെ ശോചനീയം. നുറുങ്ങിയ തൂണുകളിൽ ജീർണിച്ച തുണികൊണ്ട് മറ കെട്ടിയാണു ആളുകൾ ക്യാമ്പുകളിൽ താമസിക്കുന്നത്, ക്ഷയിച്ച നിരത്തുകളിൽ പരുക്കൻ പായകൾ വിരിച്ചാണ് അന്തിയുറങ്ങുന്നത്. അവരുടെ കിടപ്പാടങ്ങളിലേക്ക് ചൂടു കുതിച്ചെത്തിയിരിക്കുന്നു. 35 ഡിഗ്രിയാണ് മൂസിലിൽ ഇപ്പോൾ രേഖപ്പെടുത്തുന്ന കൂടിയ താപനില. ഇതിനിയും ഉയർന്നുപോവുകയാണ്. വെളിച്ചം നിഷേധിക്കപ്പെട്ടവർ ശീതീകരണ യന്ത്രങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല, അകത്ത് പട്ടിണിയുടെ തീരായാതന, പുറത്ത് പ്രേതസമാനമായ അന്തരീക്ഷം. എങ്ങും ശ്മശാനമൂകത, കുടിക്കാൻ ഒന്നുകിൽ മലിന ജലം അതല്ലെങ്കിൽ ദുർഗന്ധം വമിക്കുന്ന വെള്ളം. അകത്തുനിന്ന് ചിലപ്പോൾ ആർത്തനാദങ്ങൾ കേൾക്കാം. യുദ്ധത്തിെൻറ വിഷപ്പുകയിൽ ശ്വാസമടക്കിപ്പിടിച്ച് പ്രതീക്ഷ മാത്രം കൈമുതലാക്കി ഒരു സമൂഹം മൂസിൽ നഗരത്തിൽ ഇന്നും ജീവിക്കുകയാണ്.
ഭാര്യയുടെ ശവശരീരം തലയിൽ ചുമന്ന ഒരാളുടെ കഥയേ നമുക്കറിയൂ. പ്രസവിക്കാൻ സ്ത്രീകളെ രണ്ടുപേർ താങ്ങിയെടുത്ത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള നഴ്സുമാരുടെ സേവനമുള്ള ക്യാമ്പിലേക്കോ എമർജൻസി ആശുപത്രികളിലേക്കോ കൊണ്ട് ഓടുന്ന കാഴ്ചകൾ, പ്രസവിച്ച സ്ത്രീകൾക്ക് അവശ്യ ചികിത്സ നൽകാൻ മരുന്നില്ലാതെ കൈമലർത്തേണ്ടിവരുന്ന സംഭവങ്ങൾ, കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന അമ്മമാരുടെ രോദനം..., യുദ്ധഭൂമിയിൽ നിന്നു മാത്രം കേൾക്കുന്ന, എന്നാൽ വിചിത്രമായ ഒട്ടേറേ സംഭവങ്ങൾ ഇനിയുമേറെയുണ്ട്. ഓരോന്നും നമ്മുടെ കണ്ണുകൾ ഇൗറനാക്കാൻ പോന്നവ. പത്തു പേരെങ്കിലും ഒരു ദിവസം മൂസിലിൽ നിലവിലുള്ള എമർജൻസി ആശുപത്രിയിൽ പ്രസവിക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വയോധികർക്കുമെല്ലാം നൽകേണ്ട മനുഷ്യാവകാശങ്ങൾ പോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യു.എൻ മനുഷ്യാവകാശ സംഘടന തന്നെ വ്യക്തമാക്കിയിരുന്നു. 2017 ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം 27 ലക്ഷം ആളുകൾ നിർബന്ധ വൈദ്യസേവനം ആവശ്യമുള്ളവരാണ്. ‘സേവ് ദി ചിൽഡ്രൻ‘ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം മൂസിലിൽ മാത്രം മൂന്നര ലക്ഷം കുട്ടികൾ വഴിയാധാരമായിട്ടുണ്ട്.
ഹോട്ടലുകൾ, ലഘുഭക്ഷണശാലകൾ, ഇൻറർനെറ്റ് കഫേകൾ, ഫോട്ടൊ സ്റ്റുഡിയോ, വസ്ത്രശാലകൾ, ഫാർമസികൾ തുടങ്ങി സ്ഥാപനങ്ങളെല്ലാം ഇട്ടെറിഞ്ഞ് പ്രാണനും കൊണ്ട് ഓടിയതാണ് വലിയ വിഭാഗം. അവരിൽ ഭൂരിഭാഗമാളുകളും ഇറാഖ് വിടുകയോ അല്ലെങ്കിൽ വിദൂരതയിലെ ഏതെങ്കിലും അഭയാർഥി ക്യാമ്പുകളിലോ ഉണ്ടാകും. അവരുടെ കുടുംബങ്ങൾ ചിതറിയുടഞ്ഞു. വീടുകൾ ചുട്ടെരിഞ്ഞിരിക്കുന്നു. ജോലിചെയ്ത സ്ഥാപനങ്ങൾ അധികവും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ബാക്കിയായവ പൂരപ്പറമ്പിനോട് സമാനമായി ചിതറിക്കിടക്കുന്നു. ഭീകരരെ തുരത്തിയ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഈ ജനങ്ങളെ കാത്തിരിക്കുന്നത് ഒന്നുകിൽ തകർന്നടിഞ്ഞ അല്ലെങ്കിൽ ഭാഗികമായി പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും അതിെൻറ അവശേഷിപ്പുകളാൽ കുത്തിമറിഞ്ഞ റോഡുകളും മാത്രമാണ്. ചിലയിടങ്ങളെല്ലാം ഇത് വെറും മണൽകൂനയിലെ കല്ലുകൂമ്പാരങ്ങളിൽ ഒതുങ്ങുന്നു. മനുഷ്യജീവൻ പിച്ചിച്ചീന്തുന്ന അവരെ ജീവനോടെ ചാമ്പലാക്കി അതിെൻറ വിഡിേയാ പ്രചരിപ്പിക്കുന്ന സ്പോൺസേർഡ് ഭീകരതക്ക് ഇതിലേറെ ഇനിയെന്താണ് ബാക്കിവെക്കാനാവുക. യുദ്ധത്തിെൻറ കാർമേഘങ്ങൾ അവസാനിക്കാതെ അനിശ്ചിതത്വത്തിെൻറ കരിമ്പുകയിൽ ഉഴലുകയാണ് ഇറാഖ്. ഒന്നുകിൽ രാജ്യത്തിനെതിരെ, അല്ലെങ്കിൽ തങ്ങൾക്കനുകൂലമായി ഐ.എസിനെതിരെ. അതുമല്ലെങ്കിൽ വിഭാഗങ്ങൾക്കിടയിൽ യുദ്ധങ്ങൾക്കുമേൽ യുദ്ധം നടക്കുന്ന മേഖലയായി മാറിയിരിക്കുന്നു ഈ പശ്ചിമേഷ്യൻ രാജ്യം.
2004ൽ അമേരിക്കൻ അധിനിവേശത്തിൽ തുടങ്ങിയ യുദ്ധപരമ്പര ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മൂസിലിൽ ഐ.എസിനെതിരെ പോരാട്ടത്തിൽ എത്തിനിൽക്കുകയാണ്. വൻകിട ശക്തികളുടെ സഹായമുള്ളതിനാൽ ഘോര യുദ്ധമാണ് ഐ.എസിനെതിരെ നടക്കുന്നത്. മൂസിലിലേത് ഏറ്റവും അവസാനത്തെ യുദ്ധമാകുമെന്നും ഈ സ്ഥലത്തുനിന്നും ഐ.എസ് നീങ്ങുന്നതോടെ ഇറാഖ് സ്വതന്ത്രമാകുമെന്നും വിലയിരുത്തുന്നുണ്ടെങ്കിലും ഈ യുദ്ധത്തിന് എന്ന് അറുതിയുണ്ടാകുമെന്നോ അതിനു ശേഷം എന്ത് എന്നുമുള്ള ചോദ്യങ്ങൾ തീർപ്പുകളില്ലാതെ തുടരുകയാണ്.
ഏഴ് മാസം പിന്നിടുമ്പോഴും മൂസിലിൽ പോരാട്ടം അവസാനിക്കുന്നില്ല. 70% പട്ടണവും ഐ.എസിൽനിന്ന് പിടിച്ചെടുത്തെങ്കിലും ബാക്കി സ്ഥലങ്ങൾക്ക് വേണ്ടി അമേരിക്കൻ പട്ടാളത്തിെൻറ നേതൃത്വത്തിൽ ഇറാഖി, കുർദിശ് സേനകൾ നിരന്തര യുദ്ധത്തിലാണ്. പടിഞ്ഞാറൻ മൂസിലിലെ ഹാവിജ, തെക്കുപടിഞ്ഞാറൻ നഗരമായ സിഞ്ചാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ശക്തമായ പോരാട്ടം നടക്കുന്നത്. പട്ടിണിയും ക്ഷാമവും കാരണം ദിനേനയെന്നോണം മരണം കൂടിവരുന്നു. മരുന്നുകൾ പലതും ലഭ്യമല്ല. മൂസിലിൽ തന്നെയുള്ള വിവിധ ക്യാമ്പുകളിൽ ഏതാണ്ട് നാലു ലക്ഷത്തിലധികം ആളുകൾ നരകിച്ചു കഴിയുന്നുണ്ട്. അവരുടെ സ്ഥിതിഗതികളും പരിതാപകരമാണ്. വരും മാസങ്ങളിൽ വരാനിരിക്കുന്നത് മഹാവിപത്താണെന്ന് യു.എൻ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണ ദൗർലഭ്യം പോലും യഥാവിധം നേരിടാൻ കഴിയാതെ അധികൃതരും കഷ്ടപ്പെടുകയാണ്.
യുദ്ധാനന്തര ഇറാഖിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. ശിയാപക്ഷത്തുനിന്നും രണ്ട് സജീവമായ പരിഹാര മാർഗങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. മതപണ്ഡിതനായ അമ്മാർ അൽ ഹാകിം മുന്നോട്ടുവെച്ച രാഷ്ട്രീയ പരിഹാരമാണു ആദ്യത്തേത്. ‘ചരിത്രപരമായ ഒത്തുതീർപ്പ്’ എന്നപേരിൽ ഈ പദ്ധതി അടയാളപ്പെടുത്തുന്നു. രണ്ടാമത്തേത് രാഷ്ട്രീയ നേതാവായ മുഖ്തദ സദർ മുന്നോട്ട് വെച്ച ‘ഭാവിപദ്ധതി’യാണ്. ഇരുവരുടെ പദ്ധതികളും ശിയാ വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നവയായിരുന്നു. ഇറാഖിെൻറ രാഷ്ട്രീയ പാരമ്പര്യത്തോട് യോജിക്കുന്നില്ലെന്നും രണ്ടു കൂട്ടരുടെ നിർേദശങ്ങൾക്കും പൂർണത അവകാശപ്പെടാനാവില്ലെന്നും ഈ നിർദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ രാജ്യം രണ്ടായി വിഭജിക്കപ്പെടേണ്ടി വരുമെന്ന വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. മൂന്നാമത്തേത് നൂർ അൽ മാലികി മുന്നോട്ടുവെച്ച പരിഹാര മാർഗമാണ്. സുന്നികളുടെ പക്ഷം നന്നേ ദുർബലമാണ് എന്നതിനാൽ താരതമ്യേന ഈ പദ്ധതി ചർച്ച ചെയ്യാൻ ശിയാ ഭൂരിപക്ഷ ഭരണകൂടം ഒരു താൽപര്യവുമെടുത്തില്ല. പ്രധാനമന്ത്രി ഹൈദർ അൽ അബാദി നേരത്തെ മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ പൊടിതട്ടിയെടുത്ത് അതിനെ നാനാവിധ മേഖലകളും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണമായ പദ്ധതിയാക്കി മാറ്റണമെന്ന നിർദേശവുമുണ്ട്. എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണന ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു പരിഹാരമാണ് അന്താരാഷ്ട്ര സമൂഹം ഇറാഖിൽനിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാറ്റിനുമുപരി അമേരിക്കയുടെ രക്ഷാകർതൃത്വത്തിൽ അറ്റ്ലാൻറിക് കൗൺസിൽ റഫീഖ് ഹരീരി സെൻറർ ഫോർ മിഡിൽ ഈസ്റ്റ് എന്ന സംഘടന ‘ഫ്യൂച്ചർ ഇറാഖ്’ എന്ന പേരിൽ 25 അംഗങ്ങളുള്ള ഒരു നിയുക്ത സംഘത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇറാഖിലെ മുൻ അമേരിക്കൻ അംബാസഡറും ജോർജ് ബുഷ് സർവകലാശാല പ്രഫസറുമായിരുന്ന റ്യാൻ ക്രോക്കർ ആണ് ദൗത്യസംഘത്തിെൻറ ചെയർമാൻ. സുസ്ഥിരമായ ഒരു രാജ്യം കെട്ടിപ്പടുക്കുകയും വിവിധ വിഭാഗങ്ങളെ തമ്മിൽ അനുരഞ്ജിപ്പിക്കുകയുമാണ് മുഖ്യ ലക്ഷ്യമായി സംഘം ഉയർത്തുന്നത്. ഇറാഖിെൻറ പുനർനിർമാണം, സ്വതന്ത്ര കുർദിഷ് ഭരണകൂടം, രാജ്യത്തിനകത്ത് മാറ്റിപ്പാർപ്പിച്ചിട്ടുള്ള ആളുകളുടെ പുനരധിവാസം, ദുർബലരായ സുന്നി വിഭാഗത്തെ അഭിവൃദ്ധിയിലെത്തിക്കുക, രാജ്യത്ത് സജീവമായ ഭരണ സംവിധാനമുണ്ടാക്കുക, പ്രാദേശിക ശക്തികളുടെ അതിർത്തികൾ പുനർനിർണയിക്കുക തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ സംഘത്തിെൻറ പ്രവർത്തന പദ്ധതികളാണ്. ഈ പദ്ധതികളുടെ നടത്തിപ്പിനു വേണ്ടി അമേരിക്കയും സൈന്യവും ഇറാഖിൽ തന്നെ നിലയുറപ്പിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.
കുർദുകളുടെ നേതൃത്വത്തിൽ സ്വതന്ത്രമായ അസ്തിത്വത്തിനു വേണ്ടിയുള്ള ശ്രമം മറ്റൊരു ഭാഗത്ത് (കുർദിസ്താനിൽ) സജീവമായി നടക്കുന്നുണ്ട്. ഇറാഖിലുടനീളം ത്വരിതഗതിയിലുള്ള പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര ശക്തികളോടൊപ്പം കുർദിഷ് ഭരണകൂടവുമുണ്ടാകുമെന്ന് ഇറാഖി കുർദിസ്താൻ ഭരണകൂടവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുള്ള വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമല്ലെന്നും അഴിമതി വ്യാപകമാണെന്നും ആരോപണങ്ങളും ശക്തമാണ്. ഇറാഖിലെ അഴിമതിയുടെ ആഴം രാജ്യത്ത് ജീവിക്കുന്ന ഭൂരിപക്ഷം ആളുകൾക്കുമറിയാം. എന്നാൽ എല്ലാ ആരോപണങ്ങളെയും അസ്ഥാനത്താക്കി ഇറാഖിെൻറ പുനർനിർമാണം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണു ഇറാഖി ജനത.
കുർദിസ്ഥാനിലെ ഇർബിലിൽ ജോലിചെയ്തുവരികയാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.