മൂലമ്പിള്ളിയിൽനിന്ന് മരടിലേക്ക് നോക്കുേമ്പാൾ
text_fields
എറണാകുളത്ത് വികസനപ്രവർത്തനങ്ങൾക്കായി ത്യാഗപൂർവം കുടിയൊഴിപ്പിക്കപ്പെട്ടവർ നിരവധിയാണ്. കൊച്ചിൻ ഷിപ്യാർഡ്, എച്ച്.എം.ടി, സ്മാർട്ട് സിറ്റി, ബ്രഹ്മപുരം മാലിന്യ പ്ലാൻറ്, വല്ലാർപാടം ട്രാൻഷിപ്മെൻറ് ടെർമിനൽ റോഡ്-റെയിൽ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. നാടിെൻറ വികസനത്തിെൻറ ഭാഗമായി സ്വന്തം കിടപ്പാടം വിട്ടിറങ്ങിയവർ നിരവധി. വികസനത്തിെൻറ അഭയാർഥികളാണിവർ. എന്നാൽ, പലപ്പോഴും സ്വന്തം ജീവിതസമ്പാദ്യം മുഴുവൻ വിട്ടിറങ്ങിയവർക്ക് മതിയായ നഷ്ടപരിഹാരമോ, പുനരധിവാസമോ, മനുഷ്യാവകാശ പരിഗണനയോ ലഭിക്കുന്നില്ലെന്നതാണ് സത്യം. സ്വന്തമായി വീടുണ്ടായിരുന്നവർ മറ്റുള്ളവരുടെ വികസനത്തിനായി തെരുവിൽ അലയേണ്ടിവരുന്ന അവസ്ഥ ഈ നാടിെൻറ ശാപമാണ്. 2008 െഫബ്രുവരി ആറിന് മൂലമ്പിള്ളിയിൽ കുടിയിറക്ക് നടത്തുന്നത് കാണേണ്ടിവന്ന മനുഷ്യർക്കൊന്നും മറക്കാനാകില്ല. അന്ന് ടി.വി ചാനലുകളിൽ വീട് നഷ്ടമാകുന്നവരുടെ നിലവിളികളും പരിദേവനങ്ങളും മണ്ണുമാന്തിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ കേരളം കണ്ടു. കുട്ടികളുടെ പാഠപുസ്തകങ്ങളടക്കം വീടുകൾ പൊളിച്ചുമാറ്റുന്നു. വീടിനകത്ത് വീടൊഴിയാൻ തയാറല്ലാത്തവരുടെ അലമുറയിട്ട കരച്ചിൽ! സ്ത്രീകളും കുട്ടികളും ഉച്ചത്തിൽ നിലവിളിക്കുന്ന കാഴ്ച ഒരാൾക്കും മറക്കാനാകില്ല. ലോണെടുത്ത് പണിത കെട്ടിടങ്ങൾ, പാരമ്പര്യമായി ലഭിച്ച കൊച്ചുകൊച്ചു വീടുകൾ എന്നിവ വല്ലാർപാടം ട്രാൻഷിപ്മെൻറ് ടെർമിനലിന് റോഡ്-റെയിൽ പണിയാൻ തകർക്കപ്പെടുകയായിരുന്നു. അടുത്തദിവസം കല്യാണപ്പന്തൽ ഉയരേണ്ടിയിരുന്ന കല്യാണവീടുപോലും കണ്ണിൽ ചോരയില്ലാത്തവിധം പൊളിച്ചുമാറ്റി. എവിടെ പോകുമെന്നോ, എങ്ങനെ ജീവിക്കുമെന്നോ ഒരു വ്യക്തതയുമില്ലാത്ത അവസ്ഥയിലായിരുന്നു സമാധാനമായി കഴിഞ്ഞിരുന്ന മൂലമ്പിള്ളിയിലെ ആളുകൾ തെരുവിലിറക്കപ്പെട്ടത്. വീടുകളും കിടപ്പാടങ്ങളും തകർക്കുന്നതിനുമുമ്പ് പുനരധിവാസം എന്ന മനുഷ്യാവകാശമെങ്കിലും പാലിക്കാതെ, കുടിയിറക്കപ്പെട്ട ആളുകളുടെ പുനരധിവാസ പാക്കേജ് ദിവസങ്ങളോളം ഇരകൾ കുടിൽകെട്ടി സമരം ചെയ്ത ശേഷമാണ് അന്നത്തെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. വല്ലാർപാടം പദ്ധതിക്കായി മൂലമ്പിള്ളി, മുളവുകാട്, ചേരാനല്ലൂർ, കോതാട്, ഇടപ്പള്ളി നോർത്ത്, വടുതല, കടുങ്ങല്ലൂർ സൗത്ത്, മഞ്ഞുമ്മൽ, ഏലൂർ എന്നിവിടങ്ങളിൽനിന്നായി 316 വീട്ടുകാരെ കുടിയൊഴിപ്പിച്ചു. 100 കച്ചവട സ്ഥാപനങ്ങളും പൊളിച്ചു. അന്നൊന്നും വീടു പൊളിച്ചാലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ചൊന്നും ആരും ചർച്ചചെയ്തില്ല. ഇരകളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ മൂലമ്പിള്ളി പാക്കേജ് അംഗീകരിക്കപ്പെട്ടു.
വീട്ടിൽ ഒരാൾക്ക് ജോലി, എല്ലാവർക്കും സ്ഥലം, 5000 രൂപ വെച്ച് പത്തുമാസം നൽകും, വീടൊഴിയാൻ 10,000 രൂപ. എന്നിട്ടോ ഇന്ന് 11 വർഷം പിന്നിട്ടു. 316 വീടുകളിൽ 46 പേർക്കൊഴികെ മറ്റാർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല. വീടുവെക്കാൻ നൽകിയ ഏഴു ഭൂമികളിൽ ആറും തീരദേശനിയമം ബാധകമായ നികത്തുഭൂമികളായിരുന്നു. പൊളിച്ച വീടുകൾക്കു നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. കൊടുത്ത സ്ഥലത്തിെൻറ ആധാരം 25 വർഷം കഴിയാതെ കൈമാറ്റം ചെയ്യാനാകില്ല. പണിതീർത്ത വീടുകളിൽ വിള്ളൽമൂലം ഭയത്തോടെ കഴിയേണ്ട അവസ്ഥയിലുമാണ്. കുടിയിറക്കിയ കുടുംബങ്ങളിൽനിന്ന് ആർക്കും തൊഴിൽ കിട്ടിയില്ല. 2009ലെ ഹൈകോടതി വിധിപ്രകാരം രണ്ടുനില കെട്ടിടം പണിയത്തക്ക ‘എ’ ക്ലാസ് സ്ഥലമാണ് പുനരധിവാസത്തിന് നൽകേണ്ടതെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ രോദനം ബധിരകർണങ്ങളിലാണ് പതിക്കുന്നത്. ഇത്രയും പറഞ്ഞത് നിയമപ്രകാരം കരമടച്ച് സ്വന്തം വീടുകളിൽ സമാധാനപരമായി കഴിഞ്ഞവരെ നാടിെൻറ വികസനത്തിനായി സർക്കാർ കുടിയൊഴിപ്പിച്ച ചരിത്രം ഓർക്കുവാനാണ്. അവകാശ-ആനുകൂല്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന കുടിയിറക്കപ്പെട്ടവരെയും സ്മരിക്കുന്നു.
ഇനി മരടിൽ സംഭവിച്ചത് എന്തെന്നു നോക്കാം. അനധികൃതമായി, നിയമം ലംഘിച്ച്, കായൽ കൈയേറി കണ്ടലും ചതുപ്പും നശിപ്പിച്ച് കെട്ടിപ്പൊക്കിയ അഞ്ചു ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംേകാടതി ഉത്തരവിട്ടതിനുപിന്നാലെ ഫ്ലാറ്റ് പൊളിക്കുന്നതും താമസക്കാരെ ഒഴിപ്പിക്കുന്നതും സുഗമമാക്കാൻ സർക്കാർ ഐ.എ.എസ്കാരനെ നിയമിക്കുന്നു. താമസക്കാർക്ക് നഗരത്തിലെ മറ്റു ഫ്ലാറ്റുകളിൽ താമസിക്കാൻ ഇടം കണ്ടെത്തുന്നു. ഒഴിയേണ്ട ഒാരോരുത്തർക്കും 25 ലക്ഷം രൂപ നൽകാൻ ഉത്തരവാകുന്നു. വീടൊഴിയുന്നവരുടെ സാധനങ്ങൾ മാറ്റാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഇനിയും തീരുന്നില്ല ആനുകൂല്യങ്ങൾ. ഫ്ലാറ്റുകളിൽ വാടകക്ക് താമസിക്കുന്നവർക്കുപോലും സർക്കാർ വാടകവീട് കണ്ടെത്തുന്നു. നികുതി വെട്ടിക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചെഴുതിയിരിക്കുന്ന ഫ്ലാറ്റ് ഉടമകൾക്കുപോലും 25 ലക്ഷം കിട്ടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഫ്ലാറ്റുകൾ പൊളിച്ചുനീക്കുേമ്പാൾ സുരക്ഷ ഉറപ്പാക്കാനായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. മറ്റു താമസസൗകര്യമുള്ള ഫ്ലാറ്റ് ഉടമകൾക്കുപോലും പുനരധിവാസത്തിെൻറ സൗകര്യം ഒരുക്കാൻ സർക്കാർ തയാറായി നിൽക്കുന്നു. മരട് ഫ്ലാറ്റുകളിലെ താമസക്കാരും മറ്റു വികസന ആവശ്യങ്ങൾക്കായി സ്വന്തം കിടപ്പാടം ഉപേക്ഷിക്കേണ്ടിവന്നവരും തമ്മിൽ അജഗജാന്തരമാണുള്ളത്.
ഫ്ലാറ്റുകളിൽ പലതും വേമ്പനാടു കായൽ കൈയേറിയിട്ടുണ്ട്. സി.ആർ.ഇസെഡ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങളിൽ ലംഘനമുണ്ടായിട്ടുണ്ട്. മരട് പഞ്ചായത്തിന് നിർമാണാനുമതി നൽകാനുള്ള അധികാരമില്ലാതിരുന്നിട്ടുകൂടി അനുമതി നൽകി. തീരദേശത്ത് പണിത ഫ്ലാറ്റുകൾക്ക് കേരള കോസ്റ്റൽ സോൺ അതോറിറ്റിയിൽനിന്നു എൻ.ഒ.സി ലഭിച്ചിട്ടില്ല. വേലിയേറ്റ പ്രഭവകേന്ദ്രങ്ങളിൽനിന്നു പാലിക്കേണ്ട നിശ്ചിതദൂരം പാലിച്ചിട്ടില്ല തുടങ്ങി ഒട്ടനവധി നിയമലംഘനങ്ങൾക്ക് വിധേയമായി പണിതീർത്തിട്ടുള്ള ഫ്ലാറ്റുകളാണ് രാജ്യത്തെ നിയമങ്ങൾ പാലിക്കപ്പെടാനായി പൊളിച്ചുനീക്കുന്നത്. ഫ്ലാറ്റ് ഉടമകളോ താമസക്കാരോ രാജ്യവികസനത്തിനായി ഒരു ത്യാഗവും ചെയ്തിട്ടല്ല കിടപ്പാടം ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നത്. ഫ്ലാറ്റ് നിർമാതാക്കൾ തികച്ചും കച്ചവടതാൽപര്യം മുൻനിർത്തി കെട്ടിപ്പൊക്കിയ അംബരചുംബികളായ ഫ്ലാറ്റുകളാണ് നിയമം പാലിക്കാൻ പൊളിച്ചുമാറ്റപ്പെടുന്നത്. കോടതിവിധി മറികടക്കാനാണോ സർവകക്ഷി യോഗം വിളിച്ച് ആളെ കൂട്ടിയതെന്ന് സുപ്രീംകോടതിപോലും സംശയം പ്രകടിപ്പിച്ചു. പണമുള്ളവർക്കായി സർക്കാർ യന്ത്രം അനാവശ്യമായി കൂടുതൽ ചലിക്കുന്നതായും, മുഖ്യമന്ത്രിയുടെ ഒരു ഉപദേഷ്ടാവിന് പൊളിക്കുന്ന ഫ്ലാറ്റിൽ അപ്പാർട്ട്മെൻറ് ഉള്ളതുകൊണ്ടാണോ വികസനാവശ്യങ്ങൾക്കായി കുടിയിറങ്ങേണ്ടിവന്നവരേക്കാൾ മുൻഗണനയും ആനുകൂല്യങ്ങളും പരിഗണനയും ഫ്ലാറ്റ് ഉടമകൾക്ക് നൽകുന്നതെന്നും ആരെങ്കിലും ശങ്കിച്ചാൽ അവരെ തെറ്റുപറയാനാകുമോ? സ്റ്റോപ് മെമോ, മറികടക്കാനുള്ള കോടതിവിധി സമ്പാദിച്ചായിരുന്നു ഫ്ലാറ്റുകളുടെ പണിതീർത്തത്. അതുകൊണ്ട് പിന്നീട് നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ തെറ്റൊന്നുമില്ല. ഫ്ലാറ്റുകാർക്ക് ആനുകൂല്യങ്ങളും മനുഷ്യാവകാശ പരിഗണനയും നൽകുന്നതിലല്ല തെറ്റ്. മറിച്ച്, വികസന ആവശ്യത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ക്രൂരമായ സമീപനം സ്വീകരിക്കുന്നതിലാണ് അപാകത.
നാഷനൽ ഹൈവേ, വ്യവസായം, റെയിൽവേ, റോഡുകൾ, മറ്റു വികസന പദ്ധതികൾ എന്നിവക്കായി വീടും സ്ഥലവും കച്ചവടസ്ഥാപനങ്ങളും കൃഷിഭൂമിയും നഷ്ടപ്പെടുത്തി തെരുവിലിറക്കപ്പെടുന്നവരുടെ കാര്യത്തിലും മരട് ഫ്ലാറ്റ് ഉടമകൾക്ക് നൽകുന്ന പരിഗണന തന്നെ സർക്കാർ നൽകണം. സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുന്ന ഇവർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും തൊഴിലും നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ ലഭ്യമാക്കാൻ സർക്കാർ ശുഷ്കാന്തി കാണിക്കണം. പണക്കാരനോടൊപ്പമാണ് സർക്കാർ എന്ന സന്ദേശം സമൂഹത്തിൽ ഉണ്ടാകുന്നത് കൂടുതൽ അതൃപ്തരെ സൃഷ്ടിക്കും. നീതി എല്ലാവർക്കും ഒരുപോലെ എന്ന സന്ദേശമാണ് ഭരണകൂടം നൽകേണ്ടത്. നിയമലംഘനം നടത്തി പണിതിട്ടുള്ള കെട്ടിടങ്ങളെല്ലാം പൊളിക്കുവാനും സർക്കാർ നടപടി സ്വീകരിക്കണം. നിർമാണ ആവശ്യങ്ങൾക്കായി കൂടുതൽ കുന്നിടിക്കലും പാറപൊട്ടിക്കലും തുടർന്നാൽ പ്രകൃതിക്ഷോഭങ്ങൾ കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.