സംഘ്പരിവാറിന് മനുസ്മൃതിയുണ്ട്; കോൺഗ്രസിനോ?
text_fieldsവിമോചനസമരത്തിെൻറ ആരംഭം 1959 ജൂൺ 12നായിരുന്നു. ഏതെങ്കിലും സംഭവത് തെ മുൻനിർത്തിയുള്ള ആൾക്കൂട്ടത്തിെൻറ വൈകാരികപ്രകടനങ്ങളായിരുന്നില്ല അത്. വിവിധ കാര്യങ്ങളാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. അതിൽ മുഖ്യം ഭൂനയ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു. വാസ്തവത്തിൽ ഭൂനയ ബിൽ കാർഷികമേഖലയിലെ ദലിതർ ഉൾപ്പെടുന്ന കൂടിവേലക്കാരേക്കാൾ തുണച്ചത്, സവർണരായ കുടിയാന്മാരെയായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് സർക്കാർ നേരിട്ട് ശമ്പളം നൽകണമെന്ന് നിർദേശിച്ച വിദ്യാഭ്യാസ ബില്ലിലൂടെ നേട്ടമുണ്ടാക്കിയത് മാനേജ്മെൻറും അധ്യാപകരുമാണ്. ഇൗ ആനുകൂല്യങ്ങൾ നായർ-ക്രിസ്ത്യൻ സമുദായങ്ങൾക്ക് ലഭിച്ചെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ക്രമസമാധാന തകർച്ചയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ‘സെൽ’ ഭരണവും, ഒരണ സമരം പോലുള്ള അവകാശസമരങ്ങളും തുടക്കത്തിൽ സമാന്തര രേഖകളിലൂടെ സഞ്ചരിച്ചെങ്കിലും പിന്നീട് ഏകോപിക്കപ്പെട്ടതോടെയാണ് അവിശ്വസനീയമായ പൊട്ടിത്തെറിയായി മാറിയത്. ഇതോടെ പ്രക്ഷോഭത്തിൽ അന്തർഹിതമായിരുന്ന വൈകാരികതയെ ഉൗതിപ്പെരുപ്പിച്ച പ്രത്യയശാസ്ത്ര വീക്ഷണം, നിരീശ്വരവാദത്തിനെതിരായ വിശ്വാസ സംരക്ഷണമായിരുന്നു. കേത്താലിക്ക സഭയുടെ അൾത്താരകളിൽനിന്നു ഇടയലേഖനങ്ങളിലൂടെ രൂപം കൊണ്ട പരികൽപനകളെ വ്യത്യസ്തമായൊരു സാമ്പത്തിക-സാമൂഹിക നിലപാടായി മാറ്റാനല്ല പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവർ ശ്രമിച്ചത്. തന്മൂലം സമരത്തിെൻറ ആത്യന്തികലക്ഷ്യം കമ്യൂണിസത്തിനെതിരായ കുരിശുയുദ്ധമായി പരിവർത്തനപ്പെട്ടു.
മാർക്സിസം ഉൾക്കൊണ്ട വിശാലമായ പ്രത്യയശാസ്ത്ര വ്യവഹാരമണ്ഡലത്തെ നിരീശ്വരവാദം എന്ന ഏകകമായി ചുരുക്കിയെഴുതാൻ കഴിഞ്ഞു. തുടർന്ന് കന്യാസ്ത്രീകളും സാധാരണ സ്ത്രീകളുമടങ്ങിയ വൻ ജനാവലി തെരുവിലിറങ്ങിയതോടെയാണ് സമൂഹം വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കപ്പെട്ടത്. ഇപ്രകാരമൊരു തുറന്ന വേദി രൂപം കൊള്ളുേമ്പാൾ ക്രൈസ്തവരിലെ സുറിയാനി ക്രിസ്ത്യാനികളോടൊപ്പം ലാറ്റിൻ, യാക്കോബൈറ്റ്, മാർത്തോമ സഭക്കാരടക്കം ക്രൈസ്തവരൊന്നടങ്കം വിശ്വാസ സംരക്ഷകരായി മാറി. കൂടാതെ എൻ.എസ്.എസിലൂടെ നായർ സമുദായവും എസ്.എൻ.ഡി.പിയിലൂടെ ഇൗഴവരിലൊരു വിഭാഗവും മുസ്ലിംലീഗിലൂടെ മുസ്ലിംകളും മത-സമുദായങ്ങളാൽ അരികുവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളും പ്രബല സമുദായങ്ങളോടൊപ്പം അണിനിരന്നു. ഇൗ കൂട്ടായ്മയുടെ അനിഷേധ്യഭാഗമായ കത്തോലിക്കർ, 1959 മേയ് മൂന്നിന് കോട്ടയത്തു നടത്തിയ പ്രാർഥനാദിനത്തിൽ സംഘടിപ്പിച്ച ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം െഎക്യസമ്മേളനം മന്നത്തുപത്മനാഭെൻറ സ്വീകരണവും സമരപ്രഖ്യാപനവുമായി മാറി. തുടർദിവസങ്ങളിൽ വിശ്വാസസംരക്ഷണം രാഷ്ട്രീയവത്കരിക്കപ്പെട്ട് കമ്യൂണിസ്റ്റ് ഗവൺമെൻറിനെ പിരിച്ചുവിടുകയെന്ന ആവശ്യമായി മാറിയതോടെയാണ് പ്രാർഥന ഘോഷയാത്രകൾ പ്രകോപനപരമായ ഗവൺമെൻറ് വിരുദ്ധ മുദ്രാവാക്യങ്ങളും അക്രമപ്രവർത്തനങ്ങളും എതിരാളികളുടെ വ്യക്തിഹത്യകളുമായി നിറംമാറിയത്. ഇപ്രകാരം തെരുവുകൾ നിറഞ്ഞുകവിഞ്ഞ ആൾക്കൂട്ടത്തിെൻറ പിന്നിലേക്കാണ് കോൺഗ്രസ് കടന്നുവരുന്നത്.
സർക്കാറിനെ പിരിച്ചുവിടുകയെന്ന പ്രക്ഷോഭത്തിെൻറ മുന്നണിയിൽ നിലനിന്ന മത-സമുദായ സംഘടനകളുടെ ആവശ്യം ഏറ്റെടുക്കുേമ്പാൾ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ കടപ്പെട്ട കോൺഗ്രസിന് തിരിച്ചറിയാൻ കഴിയാതെേപായ കാര്യങ്ങൾ ഇവയാണ്.
1. ജനാധിപത്യക്രമത്തിലെ ജനവിധിയെ നിഷേധിക്കുക
2. ഭരണഘടനയുടെ 356ാം വകുപ്പിെൻറ ദുരുപയോഗം
3. കേന്ദ്രസർക്കാറിനെ നയിച്ചിരുന്ന, ജനാധിപത്യ ലോകം ഒന്നാകെ ആദരിച്ചിരുന്ന ജവഹർലാൽ നെഹ്റുവിന് തീരാകളങ്കമുണ്ടാക്കുക.
ഇത്തരം പ്രശ്നവത്കരണങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിച്ച കോൺഗ്രസിന് മുന്നിൽ സർക്കാറിെൻറ ജനപിന്തുണയുടെ അടിത്തറയായി നിലനിന്നത് ദേവികുളം ഉപതെരഞ്ഞെടുപ്പാണ്. മന്ത്രിമാരെ മാറ്റിനിർത്തി, കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുത്ത 1959 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളും ‘ദീപിക’യും ‘ദിനമണി’യും അടക്കമുള്ള പത്രങ്ങളും ഗവൺമെൻറിനും പാർട്ടിക്കുമെതിരെ വിപുലമായ പ്രചാരണങ്ങൾ നടത്തിയിട്ടും റോസമ്മ പുന്നൂസിന് 7089 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനപിന്തുണയുടെ ആഴം വ്യക്തമാക്കി.
കോൺഗ്രസിെൻറ നേതൃത്വത്തിലുണ്ടായിരുന്ന കെ. കേളപ്പൻ, കെ.പി. കേശവമേനോൻ, സി.കെ. ഗോവിന്ദൻ നായർ, എ.വി. കുട്ടിമാളുഅമ്മ എന്നിവരുടെ അഭിപ്രായങ്ങളെ കണക്കിലെടുക്കാതെ വിമോചനസമരത്തിെൻറ ഭാഗമായ കോൺഗ്രസ് നേതൃത്വം മത-സമുദായ ശക്തികളിലും മന്നത്തു പത്മനാഭനിലും എത്തിേച്ചരുകയായിരുന്നു. തന്മൂലം കോൺഗ്രസിന് നേതൃപരമായ മുൻകൈ നഷ്ടപ്പെടുകയും ജനാധിപത്യമൂല്യങ്ങളിൽനിന്ന് മാത്രമല്ല, ഭരണഘടന സംരക്ഷണത്തിൽനിന്നും പിന്മാറേണ്ടിവന്നു. ഇതോടെ ആൾക്കൂട്ടത്തിലലിഞ്ഞുചേർന്ന കോൺഗ്രസിലൂടെ തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടാണ് ആർ.എസ്.പി, പി.എസ്.പി, കെ.എസ്.പി, മുസ്ലിംലീഗ്, ജനസംഘം എന്നിങ്ങനെയുള്ള ചെറുകക്ഷികൾ വിമോചനസമരത്തിെൻറ ഭാഗമാകുന്നത്. അതേസമയം, സമരത്തിലെ മുഖ്യപങ്കാളിത്തം നായർ സമുദായത്തിനായിരുന്നിട്ടും ക്രിസ്ത്യൻ-മുസ്ലിം വിരോധത്തിെൻറ അടിസ്ഥാനത്തിൽ സമരത്തെ എതിർക്കാൻ 1959 മേയ് ഏഴിന് വി.ഡി സവർക്കർ ഹിന്ദു സംഘടനകളോട് ആവശ്യപ്പെട്ടു. എങ്കിലും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻസമുദായങ്ങളുടെ കമ്യൂണിസ്റ്റിതര രാഷ്ട്രീയപാർട്ടികളുടെയും സമരത്തിലെ അടിത്തറ ശക്തമായിരുന്നതിനാൽ, 1959 ജൂലൈ 31ന് ഭരണഘടനയുടെ 356ാം വകുപ്പനുസരിച്ചും ക്രമസമാധാനത്തകർച്ചയെ മുൻനിർത്തി കമ്യൂണിസ്റ്റ് ഗവൺമെൻറിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
വിമോചനസമരവും കമ്യൂണിസ്റ്റ് പാർട്ടിയും
വിമോചനസമരത്തോടുള്ള കമ്യൂണിസ്റ്റുപാർട്ടിയുടെ നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്. ഗവൺമെൻറിലല്ല, കമ്യൂണിസ്റ്റ് പാർട്ടിയിലാണ് ജനങ്ങൾ വിശ്വാസമർപ്പിച്ചിരുന്നതെന്ന് ദേവികുളം ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. അതിനാധാരമായത്, സർക്കാറിെൻറ സാമ്പത്തിക പരിഷ്കരണ വാഗ്ദാനങ്ങളോടൊപ്പം നിലനിന്ന സാമൂഹിക നവോത്ഥാനവുമായിരുന്നു. എങ്കിലും ഗവൺമെൻറ് പ്രാധാന്യം നൽകിയത്, ‘വർഗം’ എന്ന പരികൽപനക്ക് മാത്രമായിരുന്നു. ഫലമോ, ശ്രീനാരായണഗുരു, അയ്യങ്കാളി, വൈകുണ്ഠ സ്വാമികൾ, പാമ്പാടി ജോൺ ജോസഫ്, കണ്ഠൻ കുമാരൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരുടെ പ്രതിനിധാനങ്ങൾ അവഗണിക്കപ്പെട്ടു. ഇൗ കീഴാളധാരകളെ വിമോചനസമരത്തിൽ ഉറഞ്ഞുതുള്ളിയ സവർണധാരകൾക്കെതിരെ മുന്നോട്ടുവെക്കാൻ കഴിയാതിരുന്നതിനാൽ, പ്രതിേരാധം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെൻറിൽ നിക്ഷിപ്തമാക്കപ്പെട്ടു. ഇതോടെ സമരത്തിനെതിരായൊരു പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കാൻ കഴിയാതെ വന്നു. അതിനാലാണ് അങ്കമാലിയിലും പൂന്തുറയിലും സാമുദായികവിഭാഗങ്ങൾക്കും ചന്ദനത്തോപ്പിലും ദേവികുളത്തും തൊഴിലാളികൾക്കും എതിരായി നടത്തിയ വെടിവെപ്പിലൂടെ നിരവധിപേരെ കൊല്ലേണ്ടിവന്നതും ലാത്തിച്ചാർജുകൾ നിത്യസംഭവമായി മാറിയതും. ഇത്തരം പൊലീസ് അതിക്രമങ്ങൾക്ക് സോവിയറ്റ് റഷ്യയിൽ സ്റ്റാലിൻ നടത്തിയ ഉന്മൂലനങ്ങളുടെ കാർബൺ പതിപ്പാകാൻ കഴിഞ്ഞതോടെ കോൺഗ്രസിന് മത-ജാതി മൂല്യങ്ങളുടെ സ്ഥാപനവത്കരണത്തിനും ഗാന്ധിയൻ സമരങ്ങളുടെ നിഷേധത്തിനും കൈയൊപ്പുചാർത്തേണ്ടിവന്നു.
വിമോചനസമരം കോൺഗ്രസിന് നേട്ടമായിരുന്നോ? 1960 ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 63 സീറ്റും 35.5 ശതമാനം വോട്ടും പി.എസ്.പിക്ക് 20 സീറ്റും 14.3 ശതമാനം വോട്ടും, മുസ്ലിംലീഗിന് 11സീറ്റും 4.9 ശതമാനം വോട്ടും ആർ.എസ്.പിക്ക് 1.3 ശതമാനം വോട്ടും ജനസംഘത്തിന് 0.07 ശതമാനം വോട്ടും ലഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്കാകെട്ട 29 സീറ്റും 36.8 വോട്ടും പാർട്ടി പിന്തുണച്ച സ്വതന്ത്രമാർക്ക് 6.2 ശതമാനം വോട്ടും ലഭിച്ചു. ഇത് സൂചിപ്പിക്കുന്നത് വിമോചന സമരത്തിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയിളക്കാൻ കഴിഞ്ഞില്ലെന്നതാണ്. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോൺഗ്രസിന് വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭെൻറ സമ്മർദഫലമായി പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ 1960 ഫെബ്രുവരി 20ന് മുഖ്യമന്ത്രിയായി വാഴിേക്കണ്ടിവന്നു.
രണ്ടുവർഷത്തിനുശേഷം പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതോടെ കോൺഗ്രസിനുള്ളിൽ എരിഞ്ഞടങ്ങാതെ കിടന്ന ക്രിസ്ത്യൻ-ഇൗഴവ മത്സരത്തെ തുടർന്ന് ആർ. ശങ്കർ മുഖ്യമന്ത്രിയായെങ്കിലും ഗവൺമെൻറ് കാലാവധി പൂർത്തിയാക്കാതെ നിലംപതിച്ചു. ഇതോടൊപ്പം ജവഹർലാൽ നെഹ്റു, ഭരണ-രാഷ്ട്രീയ നേതൃത്വം വഹിച്ച ഏക ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളേറ്റുവാങ്ങേണ്ടിവന്നു.
കേരളത്തിലാകെട്ട ശങ്കർ മന്ത്രിസഭയുടെ പതനത്തെ തുടർന്ന് അഞ്ചു പ്രാവശ്യമാണ് പ്രസിഡൻറ് ഭരണം വന്നത്. ഇൗ രാഷ്ട്രീയാസ്ഥിരത സംസ്ഥാനം മറികടക്കുന്നത് വിമോചനസമരത്തിൽ പെങ്കടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂട്ടിക്കെട്ടിയും അധീശത്വമത-സമുദായ താൽപര്യങ്ങളെ സംരക്ഷിച്ചുമുള്ള മുന്നണികളുടെ രൂപവത്കരണത്തിലൂടെയാണ്. ഇതിനർഥം കീഴാളപ്രതിനിധാനങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും ഉൾക്കൊള്ളാനുള്ള മുന്നണികൾ ഒരേ നാണയത്തിെൻറ ഇരുവശങ്ങളായി മാറിയെന്നാണ്.
(നാളെ: വിമോചനസമരത്തിൽനിന്നു ശബരിമലയിലെത്തുേമ്പാൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.