മമതയുടെ ഏറ്റുമുട്ടലും രാഷ്ട്രീയ സൂചനയും
text_fieldsഞായറാഴ്ച വൈകീട്ട് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടന്ന നാടകീയ സംഭവവികാസങ്ങൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിെൻറ ഭാഗമായി തങ്ങളുടെ 40 അംഗ സംഘത്തെ കൊൽക്കത്ത പൊലീസ് കമീഷണറെ ചോദ്യംചെയ്യാനായി സി.ബി.െഎ അയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുൻകൂട്ടി അനുമതി വാങ്ങാതെയും ആവശ്യമായ രേഖകൾ ഹാജരാക്കാതെയുമാണ് സി.ബി.െഎ ഇൗ തീരുമാനമെടുത്തതെന്ന് ആരോപണമുണ്ട്. ഏതായാലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും കേന്ദ്രസർക്കാറും തമ്മിൽ തുറന്ന ഏറ്റുമുട്ടലുണ്ടാവാൻ ഇത് വഴിയൊരുക്കി.
ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസുകളുടെ പ്രത്യേക അന്വേഷണ ചുമതല കൊൽക്കത്ത പൊലീസ് കമീഷണർ സി.പി. രാജീവ്കുമാറിനാണ്. അദ്ദേഹത്തെ കാണാനില്ലെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ ആരോപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കൊൽക്കത്ത പൊലീസ് ഇത് ശക്തിയുക്തം നിഷേധിക്കുന്നു. രാജീവ്കുമാർ കൊൽക്കത്തയിൽ ഉണ്ടെന്നു മാത്രമല്ല, അവധിയായിരുന്ന ജനുവരി 31നൊഴികെ എല്ലാ ദിവസവും അദ്ദേഹം ഒാഫിസിൽ ഹാജരായിരുന്നുവെന്നും കൊൽക്കത്ത പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മതിയായ പരിശോധന നടത്താതെ കമീഷണർ സ്ഥലത്തില്ലെന്ന് വ്യാജ വാർത്ത പറഞ്ഞു പരത്തിയവർക്കെതിരെ മാനഹാനിക്ക് കേസെടുക്കുമെന്നും കൊൽക്കത്ത പൊലീസ് വ്യക്തമാക്കി.
സി.ബി.െഎ സംഘത്തെ കൊൽക്കത്ത പൊലീസ് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നു. സംഘത്തെ പൊലീസ് കുറച്ചു മണിക്കൂറുകൾ തടഞ്ഞുവെച്ചത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. രാജീവ്കുമാറിെൻറ വസതിയിലെത്തിയ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ജനുവരിയിൽ കൊൽക്കത്തയിൽ പ്രതിപക്ഷ െഎക്യ റാലി നടത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി പ്രസിഡൻറ് അമിത് ഷായും തങ്ങളെ വേട്ടയാടുകയാണെന്നാണ് മമതയുടെ ആരോപണം. പൊലീസിനെയും ഗവർണറുടെ ഒാഫിസിനെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി രാജ്യത്തിെൻറ ഫെഡറൽ സ്വഭാവം അട്ടിമറിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. മെട്രോ ചാനൽ സ്റ്റേഷന് സമീപം മമത ധർണയിരിക്കുകയും ചെയ്തതോടെ സംഭവം കൂടുതൽ ദേശീയശ്രദ്ധ ആകർഷിച്ചു.
ഞായറാഴ്ച രാത്രിതന്നെ ബംഗാൾ ഗവർണറെ കാണാൻ സി.ബി.െഎ ശ്രമം നടന്നിരുന്നു. തിങ്കളാഴ്ച രാവിലെ വിഷയം സി.ബി.െഎ സുപ്രീംകോടതിയിൽ എത്തിച്ചു. എന്നാൽ, കേസ് തിങ്കളാഴ്ച ഉച്ചക്കു ശേഷം പരിഗണിക്കണമെന്ന സി.ബി.െഎയുടെ അഭ്യർഥന സുപ്രീംകോടതി സ്വീകരിച്ചില്ല. ചൊവ്വാഴ്ച പരിഗണിക്കാനാണ് തീരുമാനം. പൊലീസ് മേധാവിയെ ഹാജരാക്കാൻ സി.ബി.െഎക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ കൊൽക്കത്ത ഹൈകോടതിയിലെ നിയമവിദഗ്ധർ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ, സി.ബി.െഎയുമായി സഹകരിക്കാത്ത സംസ്ഥാന സർക്കാർ നടപടി സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിമിനൽ നടപടിക്രമം 60 പ്രകാരം സി.ബി.െഎ ചിട്ടി തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ സമൻസ് അയച്ചതു മുതൽ കേന്ദ്ര അന്വേഷണ ഏജൻസിയുമായി സഹകരിക്കാമെന്ന് സംസ്ഥാന പൊലീസ് രേഖാമൂലം അറിയിച്ചതുമാണ്. തെരഞ്ഞെടുപ്പ് കമീഷൻ ജനുവരി 30ന് വിളിച്ചുചേർത്ത യോഗത്തിന് രാജീവ്കുമാർ എത്തിയിരുന്നില്ല. ചിട്ടി തട്ടിപ്പ് കേസുമായി ബന്ധമുള്ളതിനാൽ സി.ബി.െഎ അന്വേഷണം ഭയന്ന് അദ്ദേഹം ഒളിവിൽപോയെന്നാണ് അഭ്യൂഹം. കുമാർ ഡ്യൂട്ടിയിലുണ്ടെന്ന് കൊൽക്കത്ത പൊലീസ് വാർത്താക്കുറിപ്പ് ഇറക്കിയത് മറ്റൊരു കാര്യം.
സി.ബി.െഎ സംഘം പൊലീസ് മേധാവിയുടെ വസതിയിലെത്തിയതോടെ സംഭവം രാഷ്ട്രീയ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെന്നത് തീർച്ച. ബംഗാളിൽ അങ്ങോളമിങ്ങോളം റാലികൾ നടത്തുന്നതിന് മമത സർക്കാർ അനുമതി നിഷേധിക്കുന്നത് ഇതോടൊപ്പം ചേർത്തുവായിക്കണം. മാൾഡയിൽ അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങാൻ അനുമതി നിഷേധിച്ചത് ഇൗയിടെയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതേ അനുഭവമുണ്ടായി.
മെട്രോ ചാനലിലെ മമതയുടെ സത്യഗ്രഹം അധികാരകേന്ദ്രങ്ങളിൽ ചർച്ചാവിഷയമായിട്ടുണ്ട്. സിംഗൂരിലെ കർഷകർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് മമത നിരാഹാരമിരുന്നതും ഇതേ വേദിയിലായിരുന്നു. ബംഗാളിൽ സി.പി.എമ്മിെൻറ അപ്രമാദിത്വം തകർത്ത് അധികാരത്തിലെത്താൻ അവർക്ക് വഴിയൊരുക്കിയത് ഇൗ സത്യഗ്രഹമായിരുന്നു. സത്യഗ്രഹ സ്ഥലത്തിരുന്നാണ് മുഖ്യമന്ത്രി ഭരണ ചുമതലകൾ നിർവഹിക്കുന്നത്. കർഷകരുമായി ഒരു വിഡിയോ കോൺഫറൻസ് നടത്താൻ അവർ തയാറായി. മാത്രവുമല്ല, ഒരു മന്ത്രിസഭ യോഗംതന്നെ അവർ അവിടെ വിളിച്ചുചേർത്തു. മമതയില്ലെങ്കിലും സംസ്ഥാന ബജറ്റ് തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതും ഇൗ യോഗത്തിൽതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.