മാപ്പിളസ്ഥാൻ മുതൽ ആനക്കളളം വരെ; മലപ്പുറം പേടിയുടെ 51 വർഷങ്ങൾ
text_fieldsഇന്ന്, 2020 ജൂൺ 16ന് മലപ്പുറം ജില്ല രൂപവത്കരണത്തിന് 51 വർഷം പൂർത്തിയാവുന്നു. മലപ്പുറം ജില്ല യാഥാർഥ്യമാകാതിരിക്കാൻ ഭാരതീയ ജനസംഘത്തിെൻറ നേതൃത്വത്തിൽ ദേശീയതലത്തിൽ തന്നെ വിപുലമായ കാമ്പയിനുകൾ നടന്നു. സംഘ്പരിവാറിെൻറ അന്നത്തെ നേതാവ് അടൽ ബിഹാരി വാജ്പേയിയും എം.എസ്. ഗോൾവാൾക്കറുമടക്കം കേരളത്തിൽ വന്ന് മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ പ്രസംഗിച്ചിരുന്നു. ജില്ല യാഥാർഥ്യമാകും മുമ്പേ മലപ്പുറമെന്ന പേര് ഇന്ത്യയിലുടനീളം പരിചിതമാവാൻ ഈ പ്രചാരണങ്ങൾ കാരണമായി. പിറവിക്കു മുമ്പേ ജില്ലയെക്കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിച്ച മുസ്ലിം വിദ്വേഷം നിറഞ്ഞ വ്യാജപ്രചാരണങ്ങൾ തന്നെയാണ് ഇന്നും ഏറക്കുറെ മലപ്പുറത്തെക്കുറിച്ചുള്ളത്. ഏറ്റവുമൊടുവിൽ പാലക്കാട്ട് ചെരിഞ്ഞ ആനയുടെ മറവിൽ മേനക ഗാന്ധി ട്വീറ്റ് ചെയ്ത മലപ്പുറം പേടിയിലും അത് കൃത്യമായി വെളിപ്പെടുന്നു.
കേരളത്തിലെ പത്താമത്തെ ജില്ലയായാണ് മലപ്പുറം പിറക്കുന്നത്. അതിനുമുമ്പും ശേഷവും പുതിയ ജില്ലകൾ കേരളത്തിൽ ഉണ്ടായി. സംസ്ഥാന പുനഃസംഘടന കമീഷെൻറ നിർദേശപ്രകാരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ തീരുമാനിച്ചപ്പോഴാണല്ലോ ഐക്യകേരളം യാഥാർഥ്യമായത്. 1956 നവംബർ ഒന്നിന് കേരളം പിറക്കുമ്പോൾ അഞ്ചു ജില്ലകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്- തിരു-കൊച്ചി മേഖലയിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ എന്നിവയും മദിരാശി സംസ്ഥാന ഭാഗമായിരുന്ന മലബാറും. 1957ൽ മലബാർ വിഭജിച്ച് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളുണ്ടായി. 1957 ൽ തന്നെ ആലപ്പുഴയും 1958 ൽ എറണാകുളവും പിറന്നു. ശേഷം പത്താമത്തെ ജില്ലയായാണ് മലപ്പുറം രൂപവത്കരിക്കുന്നത്. അവികസിതമായി കിടക്കുന്ന പാലക്കാട് ജില്ലയുടെ വടക്കൻ താലൂക്കുകളും കോഴിക്കോട് ജില്ലയുടെ തെക്കൻ താലൂക്കുകളും ചേർത്ത് വികസന സൗകര്യാർഥം പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതോടെ മറ്റു ജില്ലകൾ വന്നപ്പോൾ ഉണ്ടാവാത്ത കോലാഹലങ്ങൾ കേരളത്തിലുണ്ടായത്. ഇന്ത്യയിലുടനീളം അത് പ്രതിധ്വനിച്ചു. ഒരൊറ്റ കാരണമേ അതിനു കാണുന്നുള്ളൂ. രൂപംകൊള്ളുന്ന ജില്ലയിൽ നേരിയ ഭൂരിപക്ഷം മുസ്ലിംകൾക്കാണ് എന്നതുതന്നെ (2011ലെ സെൻസസിൽ 69 ശതമാനമാണ് മലപ്പുറം ജില്ലയിലെ മുസ്ലിം ജനസംഖ്യ). മലപ്പുറത്തിനുമുമ്പ് വന്ന ജില്ലകളെല്ലാം ഏതെങ്കിലുമൊരു മതസമൂഹത്തിനു ഭൂരിപക്ഷമുള്ളതു തന്നെയായിരുന്നു. പക്ഷേ, ആ ജില്ലകളിലെ ഭൂരിപക്ഷ മതം പ്രശ്നമല്ലാതാവുകയും മലപ്പുറത്തെ നേരിയ മുസ്ലിം ഭൂരിപക്ഷം ചിലർ ബോധപൂർവം പ്രശ്നമാക്കുകയുമായിരുന്നു. ഇന്ത്യ-പാക് വിഭജനശേഷം രാജ്യത്ത് നിലനിന്ന മുസ്ലിംവിരുദ്ധ സാമൂഹികാന്തരീക്ഷം ദുരുപയോഗം ചെയ്താണവർ മലപ്പുറത്തിനെതിരെ പട നയിച്ചത്. കുട്ടിപ്പാകിസ്താൻ കേരളത്തിൽ പിറക്കാൻ പോകുന്നുവെന്നായിരുന്നു മുറവിളി.
ഒട്ടേറെ വ്യാജകഥകൾ ഇന്ത്യയിലുടനീളം സംഘ്പരിവാർ പ്രചരിപ്പിച്ചു. മലപ്പുറം ജില്ല യാഥാർഥ്യമായാൽ അവിടത്തെ ഹിന്ദു വിശ്വാസികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കുമെന്നായിരുന്നു ഒരു പ്രചാരണം. ചില ദേശീയ മാധ്യമങ്ങളടക്കം ഈ ആശങ്ക ആവർത്തിച്ചു. ഇൗ മലപ്പുറം വിരുദ്ധകാമ്പയിനിെൻറ നേതൃത്വത്തിൽ കേരള ഗാന്ധി കെ. കേളപ്പനും അവരുടെ നാവായി ‘മാതൃഭൂമി’ പത്രവും ചേർന്നതോടെ ജില്ലാ രൂപവത്കരണം യാഥാർഥ്യമാകാതിരിക്കാൻ ജനസംഘം ആവനാഴിയിലെ വിഷം പുരട്ടിയ അവസാന അമ്പും എയ്യാൻ തുടങ്ങി. താനൂർ കടപ്പുറത്ത് പാകിസ്താെൻറ കപ്പൽ കണ്ടെന്ന കഥ മുതൽ ഓരോ ദിവസവും മലപ്പുറത്തെ കുറിച്ച ഭീതിജനകമായ വ്യാജ പ്രചാരണങ്ങളുണ്ടായി.
ജില്ലയിലെ മുസ്ലിം ഇതരരെ ഒന്നടങ്കം മതംമാറ്റുമെന്നും തീരപ്രദേശങ്ങൾ വഴി പാകിസ്താനുമായി ബന്ധം സ്ഥാപിച്ചു ക്രമേണ മാപ്പിളസ്ഥാനെന്ന പേരിൽ സ്വതന്ത്രരാജ്യമായി മലപ്പുറം മാറുമെന്നുമൊക്കെയുള്ള സംഘ്പരിവാർ പ്രചാരണം അപ്പടി ‘മാതൃഭൂമി’യും ഏറ്റെടുത്തു.
‘‘നിർദിഷ്ടമായ മലപ്പുറംജില്ല രൂപവത്കരിക്കപ്പെട്ടാൽ അത് ഒരു കൊച്ചുപാകിസ്താനായിരിക്കും. മലപ്പുറത്തെ അമുസ്ലിംകളെ മുസ്ലിംകൾ ശല്യപ്പെടുത്തി വരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്ലിംകളെ മതപരിവർത്തനം ചെയ്ത് മുസ്ലിംകളാക്കുന്ന ഒരു ഇസ്ലാമിക സംഘടന പൊന്നാനിയിൽ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ല രൂപവത്കരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ’’ (മാതൃഭൂമി. 1969 ജൂൺ 6).
മലപ്പുറംജില്ലയിലെ പ്രബല രാഷ്ട്രീയ കക്ഷിയായ മുസ്ലിംലീഗും സംസ്ഥാനത്തെ മുഖ്യകക്ഷിയായ സി.പി.എമ്മും ഒരു മുന്നണിയിൽ സംസ്ഥാനഭരണം നടത്തുന്ന കാലമായിരുന്നു അത്. ആ സപ്തകക്ഷി മുന്നണിയുടെ രാഷ്ട്രീയക്കരുത്തിൽ ഈ സംഘ്പ്രചാരണങ്ങളെയെല്ലാം മറികടന്ന് മലപ്പുറം ജില്ല യാഥാർഥ്യമായി. ജില്ലയിലെ കോൺഗ്രസിെൻറ അന്നത്തെ യുവ നേതാവ് ആര്യാടൻ മുഹമ്മദ് ജില്ല രൂപവത്കരണത്തിനെതിരെ വഴിക്കടവ് നിന്ന് കോഴിക്കോട് കലക്ടറേറ്റു വരെ പ്രതിഷേധ റാലി നയിച്ചതും അതിനെ കോൺഗ്രസിലെ ചില സംസ്ഥാന നേതാക്കൾ പിന്തുണച്ചതും മലപ്പുറത്തിെൻറ ചരിത്രത്തിൽ മറക്കാനാവാത്ത മറ്റൊരു അധ്യായമാണ്. 1969 ൽ മലപ്പുറം ജില്ല യാഥാർഥ്യമായ ശേഷവും കേരളസമൂഹത്തിൽ മലപ്പുറം പേടി നിലനിർത്താൻ ജില്ല വിരുദ്ധ ശക്തികൾ അവരുടെ ശ്രമം തുടർന്നുപോന്നു. ജില്ല പിറവിക്കു മുമ്പേ പ്രചരിക്കപ്പെട്ട പ്രചണ്ഡമായ പ്രചാരണങ്ങളുടെ ആവർത്തനം തന്നെയായിരുന്നു പിന്നീടുമുണ്ടായത്.
ഇതിനിടയിൽ സപ്തകക്ഷി മുന്നണി തകരുകയും മുസ്ലിംലീഗ് ഇടതുപക്ഷ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് മുസ്ലിംലീഗ് നിർണായകഘടകമായി യു.ഡി.എഫ് മുന്നണി നിലവിൽ വന്നതോടെ ഇടതുപക്ഷത്തിന് മലപ്പുറം ജില്ലയോട് ഉണ്ടായിരുന്ന മുഹബ്ബത്ത് ഏറക്കുറെ നഷ്ടമായി. ഇടതുമുന്നണിക്ക് പുറത്തുള്ള മുസ്ലിംലീഗ് മലപ്പുറത്ത് നിർണായകശക്തിയാവുകയും അതിെൻറ ഗുണം യു.ഡി.എഫിനാവുകയും ചെയ്തതോടെ മലപ്പുറത്തെ കുറിച്ച് സംഘ്പരിവാർ ഉൽപാദിപ്പിച്ച മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ ഏറ്റക്കുറച്ചിലോടെ ഇടതുപക്ഷ രാഷ്ട്രീയക്കാരും ഏറ്റുപിടിച്ചു തുടങ്ങി. മലപ്പുറം മതേതര ദുർബലപ്രദേശമാണെന്ന് എം.എം. നാരായണെൻറ സൈദ്ധാന്തികവാദങ്ങളും മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ കണ്ടെത്തലുമൊക്കെ ഈ രാഷ്ട്രീയ ഇഛാംഭംഗത്തിൽനിന്ന് കൂടി ഉണ്ടായതാണ്.
രാജ്യത്ത് നിലനിൽക്കുന്ന മുസ്ലിം വിരുദ്ധതക്കൊപ്പം ആഗോളാടിസ്ഥാനത്തിൽ ശക്തിയാർജിച്ച ഇസ്ലാമോഫോബിയയും ചേർന്നതോടെ ‘മലപ്പുറം പേടി’ക്കും വ്യാജ പ്രചാരണങ്ങൾക്കും ഇടക്കാലത്ത് ശക്തിവർധിച്ചു. ഹിംസ, തീവ്രവാദം, മതഭ്രാന്ത്, ലൈംഗികാസക്തി ഇവയുടെയെല്ലാം പര്യായമായി ജനപ്രിയ സിനിമകളിലടക്കം മലപ്പുറം ഉപയോഗിക്കപ്പെട്ടത് ഈ സാമൂഹികാന്തരീക്ഷം ദുരുപയോഗപ്പെടുത്തിയാണ്. ഗൾഫ് പണംകൊണ്ട് ധൂർത്തടിക്കുന്നവർ, നാലു കെട്ടുന്നവർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കെട്ടിച്ചയക്കുന്നവർ, ജനസംഖ്യാവർധനവ് പരിഗണിക്കാതെ പെറ്റുകൂട്ടുന്നവർ, നോമ്പിന് ഇതര സമുദായക്കാർക്ക് അന്നം മുട്ടിക്കുന്നവർ തുടങ്ങി ഒട്ടനവധി കഥകൾ മലപ്പുറത്തിെൻറ പേരിൽ സീസണനുസരിച്ച് പ്രചരിക്കപ്പെട്ടു. കേരളത്തിെൻറ സാമൂഹിക-രാഷ്ട്രീയമേഖലയിലും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുതൽപേർ അത് കോപ്പിയടിച്ചു.
സംസ്ഥാനത്തുടനീളം ശക്തിപ്പെട്ട ഗെയിൽ വാതക പൈപ്പ് ലൈനിനും ദേശീയപാത വികസനത്തിനെതിരെയുമുള്ള വ്യത്യസ്തകൂട്ടായ്മകളുടെ സമരം മലപ്പുറത്തെത്തിയാൽ തീവ്രവാദികളുടെ സമരമായി മാറുന്നത് അങ്ങനെയാണ്. മലപ്പുറത്ത് മുസ്ലിംകളല്ലാത്തവരെ ഭൂമി വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് സുബ്രമണ്യം സ്വാമിയും മലപ്പുറം ജില്ലയിൽ മുസ്ലിംകൾ പന്നികളെപോലെ പെറ്റുകൂട്ടുകയാണ് എന്ന സംഘ്പരിവാർ താത്ത്വികാചാര്യൻ ഗോപാലകൃഷ്ണനും ആരോപിച്ചതും ഇക്കാലത്തുതന്നെയാണ്.
ഇതിെൻറയൊക്കെ തുടർച്ച തന്നെയാണ് മേനക ഗാന്ധിയുടെ മലപ്പുറത്തിനെതിരെയുള്ള ആനക്കള്ളത്തെയും കാണേണ്ടത്. ഇനിയുമവസാനിക്കാത്ത ഈ മലപ്പുറം പേടിക്കു പിന്നിൽ പിന്നെയും കാരണങ്ങളുണ്ട്. ഗൾഫിലെ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ച് മലപ്പുറത്തുകാർ നാട്ടിലേക്കയക്കുന്ന ഗൾഫ് പണവും അതിെൻറ പിൻബലത്തിൽ ഇന്നാട്ടിനുണ്ടായ വളർച്ചയുമാണത്. ഒരുകാലത്ത് വരേണ്യ ഹിന്ദുക്കൾ മാത്രം അനുഭവിച്ചിരുന്ന സാമൂഹിക മൂലധനങ്ങളിൽ പ്രധാനമായ ഭൂമി, സൗകര്യമുള്ള വീടുകൾ, വിദ്യാഭ്യാസ മുന്നേറ്റം, വ്യവസായ രംഗത്തെ ഇടപെടൽ എന്നിവ മുസ്ലിംകൾ ഗൾഫ്പണത്തിെൻറ പിൻബലത്തോടെ ആർജിക്കാൻ തുടങ്ങി. ജനാധിപത്യ പിൻബലത്തിൽ മലപ്പുറത്തെ രാഷ്ട്രീയാധികാരവും കേരളരാഷ്ട്രീയത്തിൽ ചെറുതല്ലാത്ത സ്വാധീനവും മുസ്ലിംകൾ നിലനിർത്തുന്നതും ഇൗ വിദ്വേഷവർധനക്ക് കാരണമാണ്. ഇതാണ് 51 വർഷമായിട്ടും തുടരുന്ന മലപ്പുറം പേടിയുടെയും വിദ്വേഷത്തിെൻറയും മുഖ്യമായ മറ്റൊരു കാരണം. മുസ്ലിം വിദ്വേഷം, ഇസ്ലാമോഫോബിയ, മലപ്പുറത്തെ മുസ്ലിം വളർച്ചയോടുള്ള അസൂയ കലർന്ന പക-ഇവ മൂന്നും നിലനിൽക്കുവോളം മലപ്പുറത്തെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ ആവർത്തിക്കെപ്പടും; ഒപ്പം മുസ്ലിം മുന്നേറ്റത്തെ തകർക്കാനുള്ള ഗൂഢാലോചനകളും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.