ബിംബവത്കരണത്തിൽ നിന്ന് രാഷ്ട്രീയ ഗാന്ധിയെ വീണ്ടെടുക്കുക
text_fieldsമഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികം ലോകമെമ്പാടും സമുചിതമായി ആഘോഷിക്കുമ്പോഴും ഗാന്ധിപാഠങ്ങളിലൂടെ പ്രതീക്ഷാഭരിതമായ മനസ്സുമായി ലോകജനത കടന്നുപോകുമ്പോഴും സ്വതന്ത്രാനന്തരഭാരതം ഔദ്യോഗികമായി ഗാന്ധിയൻചിന്തകൾക്കും കർമങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. ഇൗ യാഥാർഥ്യം ഇന്നും ഇന്ത്യക്കാരിൽ ഭൂരിപക്ഷത്തിനും മനസ്സിലായിട്ടില്ല എന്നതാണ് ദുഃഖകരം. ഇക്കാര്യം തുറന്നുപറയാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണകർത്താക്കളെകൊണ്ട് അംഗീകരിപ്പിക്കാനും ഗാന്ധിയന്മാർക്കും കഴിഞ്ഞില്ല. ഗാന്ധിജിയുടെ ആദ്യകാല അനുയായികളിൽ പ്രമുഖരായിരുന്ന ജെ.സി. കുമരപ്പ, വിനോബ ഭാവൈ, ജയപ്രകാശ് നാരായണൻ തുടങ്ങിയ പ്രമുഖരായ അനുയായികളിൽ ചിലർ നടത്തിയ പരിശ്രമങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ഇവരുടെ പിന്മുറക്കാരായി വന്ന ഗാന്ധിയൻ നേതൃത്വങ്ങൾക്കു കഴിഞ്ഞതുമില്ല.
ഇന്ത്യയുടെ ഭരണകർത്താക്കൾ ഗാന്ധിജിയുടെ പൈതൃകം കൈയൊഴിഞ്ഞിട്ടിെല്ലന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഗാന്ധിജിയെ ചിത്രങ്ങളിലേക്കും പദ്ധതിയുടെ നാമങ്ങളിലേക്കും ന്യൂനീകരിച്ചപ്പോൾ ഗാന്ധിയന്മാർ ഗാന്ധിജിയെ നാമരൂപങ്ങളാക്കി ആരാധിച്ചു ഗാന്ധിസ്മരണകളിലും വ്യവഹാരങ്ങളിലും മാറ്റംവരുത്തി ഈ നടപടികൾക്ക് ആക്കം കൂട്ടി. അങ്ങനെ ഗാന്ധിജി നമ്മുടെ രാജ്യത്ത് കറൻസിയിലെയും സർക്കാർ മന്ദിരങ്ങളിലേയും ചിത്രങ്ങളായും വഴിയരികിലും വായനശാലകളിലും പാഠശാലകളിലും സർക്കാർ വളപ്പിലുമൊക്കെ സ്ഥാപിക്കാനുള്ള പ്രതിമയായും മാറി.
മഹാത്്മജി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തനനിരതമായിരുന്നപ്പോഴും ഭാരതത്തിൽ നടന്നുവന്നിരുന്ന സ്വാതന്ത്ര്യസമരത്തിെൻറ ഗതിവിഗതികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ശ്രമിച്ചിരുന്നു. അപകടകരമായി ഇന്ത്യയിൽ വളർന്നുവരുന്ന വെറുപ്പിെൻറയും ഹിംസയുടെയും ചൂഷണത്തിെൻറയും സൂക്ഷ്മഭാവങ്ങൾ മനസ്സിലാക്കുകയും അതിനുള്ള മറുപടി എന്ന നിലയിൽ 1908 ൽ ഇംഗ്ലണ്ടിൽനിന്നു ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രാവേളയിൽ തെൻറ ഇടൈങ്കയും വലൈങ്കയും കൊണ്ട് എഴുതിത്തീർത്ത പുസ്തമാണ് ‘ഹിന്ദ് സ്വരാജ്’ അഥവാ ഇന്ത്യൻ സ്വയംഭരണ പദ്ധതി. ഗാന്ധിയന്മാരുടെ ബൈബിൾ ആകേണ്ടിയിരുന്ന പുസ്തകം.
വെറുപ്പിെൻറ സ്ഥാനത്ത് സ്നേഹത്തെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ‘ഹിന്ദ് സ്വരാജ്’ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തെ എവിടെയെങ്കിലും ഒന്ന് പ്രയോഗിക്കാൻ പരിശ്രമിക്കാതെ എന്തിന്, വേണ്ടത്ര ഗൗരവത്തോടെ ആ പുസ്തകം വായിക്കാനോ ചർച്ചചെയ്യാനോപോലും തയാറാവാതെ ഗാന്ധിയന്മാരും ഗാന്ധിമാർഗികളും ഗാന്ധിയൻ അനുയായികളും കൂടിച്ചേർന്ന് കഴിഞ്ഞ ഒരൂ നൂറ്റാണ്ടുകൊണ്ട് ‘ഹിന്ദ് സ്വരാജി’നെയും അതിെൻറ ദർശനങ്ങളെയും അപ്രസക്തമാക്കിയപ്പോൾ മറുവശത്ത് 1923ൽ ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജി’നുള്ള മറുപടി എന്ന നിലയിൽ വി.ഡി. സവർക്കർ ‘ദ ഹിന്ദുത്വ’ എന്ന ഗ്രന്ഥം രചിച്ചു.
ഗാന്ധിജിയുടെ കടന്നുവരവിനു മുമ്പ് ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം നാട്ടുരാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭൂപ്രഭുക്കന്മാരുടേയും നേതൃത്വത്തിലായിരുന്നു. വെറുപ്പും ഹിംസയും വളർത്തിയെടുത്ത് ബ്രിട്ടീഷുകാർ ഭരണം വിട്ടൊഴിഞ്ഞു പോകുമ്പോൾ ഇന്ത്യയിൽ ഹിന്ദുരാജ്യം സ്ഥാപിക്കാനുള്ള പരിശ്രമങ്ങളുമായി ഹിന്ദുമഹാസഭയും ഇന്ത്യയിലെ സവർണനേതൃത്വവും പ്രതീക്ഷ പുലർത്തി. എന്നാൽ, ഇന്ത്യൻ യാഥാർഥ്യങ്ങളെ തൊട്ടറിഞ്ഞു ഗാന്ധിജി നടത്തിയ രാഷ്ടീയ, സാംസ്കാരിക, സാമൂഹിക ഇടപെടലിെൻറ സമഗ്രഭാവത്താൽ ദേശീയധാരക്ക് നേതൃത്വം നൽകിക്കൊണ്ടിരുന്ന ഹിന്ദുമഹാസഭക്കും ഹിന്ദുത്വവാദികൾക്കും അതിനു കഴിയാതെ അവരുടെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ട് മാറിനിൽക്കേണ്ടിവന്നത് ചരിത്രം അടയാളപ്പെടുത്തിയ വസ്തുതകളാണ്.
ഗാന്ധിജി ഹിന്ദുവായിട്ടല്ല, സനാതന ഹിന്ദുവായിട്ട് ഭാരതമെമ്പാടും സഞ്ചരിച്ച് റാം റഹീം ധാതുക്കളെ ഉപയോഗിച്ച് മുഴുവൻ ഇന്ത്യൻ മനസ്സുകളെയും ഉണർത്തി ഐക്യപ്പെടുത്തി സത്യവും അഹിംസയും മുറുകെപ്പിടിച്ചു സമ്പൂർണസുതാര്യനായി ജീവിച്ചിരുന്ന ആ കൃശഗാത്രനെ വധിച്ചുകൊണ്ടല്ലാതെ ഹിന്ദുത്വവാദികൾക്ക് തിരിച്ചുവരുവാൻ കഴിയില്ല എന്ന ബോധ്യം ഹിന്ദുമഹാസഭക്കും അതിെൻറ പിന്തുടർച്ചക്കാർക്കും ഉണ്ടായപ്പോൾ കാരണങ്ങളുടെ പെരുംനുണകൾ നിരത്തിെവച്ചു നാഥൂറാം വിനായക് ഗോദ്സെ ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുണ്ടകൾ നിറച്ച് യാത്രയാക്കി.
എന്നാൽ, ഗാന്ധിജിയുടെ ഉന്മൂലനം കൊണ്ട് ഇക്കൂട്ടർ ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും നേടാനായില്ല എന്നു മാത്രമല്ല, രാഷ്്ട്രീയമായി ഒറ്റപ്പെടുത്തി ഇവരെ പൂർണമായും ഇന്ത്യൻസമൂഹം മുഖ്യധാരയിൽ നിന്നു മാറ്റിനിർത്തുന്ന സ്ഥിതിയാണുണ്ടായത്. അപ്പോഴും ഗോദ്സെയുടെ ചിതാഭസ്മവുമായി ഇവരുടെ അനുയായികൾ ഒരു തിരിച്ചുവരവിനായി കാത്തിരുന്നു. സ്വതന്ത്രഭാരതത്തിൽ അധികാരം കൈയാളിയിരുന്ന കോൺഗ്രസിെൻറ വീഴ്ചകളിൽനിന്നും ഇന്ത്യയിൽ ഉയർന്നുവന്ന സാമൂഹികസാഹചര്യങ്ങളിൽനിന്നും ഉൗർജം വലിച്ചെടുത്തും പരകായപ്രവേശനം നടത്തിയും പിന്നീട് അടർന്നുമാറിയും പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ ഹിന്ദുത്വവാദികൾക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്ക് ശക്തിസംഭരിക്കുവാൻ ഇക്കൂട്ടർക്കായി.
ഇതിനായി അവർ തെരഞ്ഞെടുത്തത് വഞ്ചനയുടെയും കബളിപ്പിക്കലിെൻറയും അസത്യത്തിെൻറയും ഹിംസയുടേയും മാർഗമായിരുന്നു. അവർ വധിച്ച മനുഷ്യെൻറ ചിന്തകളെയും അദ്ദേഹം ഉപയോഗിച്ച ബിംബങ്ങളേയും വക്രീകരിച്ചും ദുർവ്യാഖ്യാനം ചെയ്തും അധികാരം വെട്ടിപ്പിടിച്ചുകൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളിൽ വിജയിക്കാനാവുമെന്ന പ്രതീതി വളർത്തിയെടുത്തു 2023 ൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചു ‘ദി ഹിന്ദുത്വ’ യുടെ 100 ാം വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഇക്കൂട്ടർ.
ലോകത്തെമ്പാടും വ്യവസായനാഗരികത മുന്നോട്ടുെവച്ച വികസന സങ്കൽപങ്ങൾ രൂപപ്പെടുത്തിയ അപകടകരമായ കെണിയിൽ വീണ് ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അപ്രാപ്യമായിക്കഴിഞ്ഞിരിക്കുന്നു. ഭൂമിയിലെ സമാധാനവും സ്വാസ്ഥ്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ താളംതന്നെ തെറ്റിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിെൻറ തീവ്രത ഏറിവരുമ്പോൾ അതിനെ അതിജീവിക്കാൻ മാനവരാശിക്ക് കഴിയുമോ എന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള സാധാരണക്കാർ.
മുതലാളിത്തവും അതിനു ബദലായി വന്ന കമ്യൂണിസവും മുന്നോട്ടുെവച്ച കേന്ദ്രീകൃത അതിജീവനവ്യവസ്ഥകളെയും സാമൂഹികക്രമങ്ങളെയും മൂല്യങ്ങളെയും മറികടന്ന് മനുഷ്യസ്വത്വത്തിൽ ഉൗന്നി നിൽക്കുന്നതും വികേന്ദ്രീകൃതവും സുതാര്യവും ജനാധിപത്യപരവുമായ ഒരു ജീവിതം മുന്നോട്ടുവെക്കുന്ന ‘ഗ്രാമസ്വരാജ്’ എന്ന ഗാന്ധിജിയുടെ ബദൽ ജീവിതവ്യവസ്ഥ സ്വായത്തമാക്കിക്കൊണ്ടേ മനുഷ്യന് സ്വതന്ത്രനായി സുസ്ഥിരവും സ്വാശ്രയവുമായ വളർച്ചയും വികസനവും നേടിയെടുക്കാൻ കഴിയൂ. നുണയും ഹിംസയും ആയുധമാക്കി ഇന്ത്യൻജനാധിപത്യത്തെ ഇല്ലായ്മ ചെയ്തും സമ്പത്തും അധികാരവും കേന്ദ്രീകരിച്ചും മാനവമൂല്യങ്ങളെ കൈയൊഴിഞ്ഞും നവ ഹിന്ദുത്വം ഇന്ത്യൻ സമൂഹത്തിെൻറ സമസ്ത മേഖലകളിലും കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഇടവേളയിലാണ് ഗാന്ധിജിയുടെ 150 ാം പിറന്നാൾ കടന്നുപോകുന്നത്.
ബിംബവത്കരിക്കപ്പെട്ട ഗാന്ധിയിൽനിന്നു പുരോഗാമിയായിരുന്ന രാഷ്ട്രീയ ഗാന്ധിയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഒളിക്കുവാൻ ഒന്നും അവശേഷിപ്പിക്കാതെ നമ്മളിൽനിന്നു മടങ്ങിയ ഗാന്ധിജി നമ്മുടെ മുന്നിൽ തുറന്നുവെച്ച അദ്ദേഹത്തിെൻറ ജീവിത പരീക്ഷണാനുഭവങ്ങളെയും തെളിവാർന്ന ചിന്തകളെയും വീണ്ടും വീണ്ടും വായിച്ചും യാഥാർഥ്യബോധത്തോടെയും വസ്തുതാപരമായും വിലയിരുത്തിയും വിശകലനം ചെയ്തും അവയെ വർത്തമാനകാലത്തിലേക്ക് വ്യാഖ്യാനിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തം ബാപ്പുവിെൻറ 150 ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ഏറ്റെടുക്കാൻ നമുക്കാകുമോ?
(ഗാന്ധിസ്മാരകനിധി ദേശീയസമിതി അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.