നവരാഷ്ട്രീയമാണ് പരിഹാരം
text_fieldsമഹാരാജാസ് കാമ്പസിലെ അക്രമരാഷ്ട്രീയത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ അമ്മയുടെ ഹൃദയം തകർന്ന വിലാപം ആരുടെയും ഇടനെഞ്ച് മുറിപ്പെടുത്തും. ‘നാൻ പെറ്റ മകനേ’ എന്ന ആർത്തനാദം വൈകാരികമായും വൈചാരികമായും രാഷ്ട്രീയമായും നമ്മോട് സംവദിക്കുന്ന മാതൃവിലാപമാണ്. കനിവും മാനവികതയുമുള്ള നേതാക്കളാണ് കാമ്പസുകളെ നയിക്കുന്നതെങ്കിൽ കേരളത്തിലെ കാമ്പസുകളെ വിശുദ്ധമാക്കാൻ മാത്രം പ്രാപ്തിയുണ്ട് ആ കണ്ണീരിന്.
കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ നീചവൃത്തി കാമ്പസുകളെ ഒട്ടും ജനാധിപത്യവത്കരിക്കാൻ ഉതകുന്നതല്ലെന്നു മാത്രമല്ല, എസ്.എഫ്.െഎയുടെ ഹിംസാത്മകതക്കും ഏകാധിപത്യത്തിനും ന്യായമാകുകയാണ് ചെയ്യുക. അതാണ് ചരിത്രം; അതുതന്നെയാണ് ആവർത്തിക്കുകയെന്ന് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നു. കൊലപാതക-അക്രമസംഭവങ്ങളിൽ പട്ടിക നിരത്തി ന്യായീകരിക്കുന്നതിനപ്പുറത്ത് കുറ്റം ഏറ്റുപറയലോ മാപ്പു ചോദിക്കലോ ആവർത്തിക്കില്ലെന്ന പ്രഖ്യാപനമോ എന്തുകൊണ്ടാണ് സംഭവിക്കാത്തത് ?
അഭിമന്യുവിെൻറ കൊലയെ തുടർന്ന് നമ്മുടെ പൊതുവ്യവഹാരങ്ങളിൽ വീണ്ടും സജീവമായി കടന്നുവരുന്ന സംജ്ഞകളും രാഷ്ട്രീയപ്രയോഗങ്ങളും ഉണ്ട്. കാമ്പസ് രാഷ്ട്രീയം, വർഗീയത, അക്രമരാഹിത്യം, മതതീവ്രവാദം, ജനാധിപത്യ കാമ്പസ്, ബഹുസ്വരത തുടങ്ങിയവ ചിലതുമാത്രം. പൊതുവിൽ അക്രമരാഷ്ട്രീയത്തെ അപലപിക്കുന്ന പൊതുസമൂഹമാണ് നമ്മുടേത്. കോളജ് കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യത്തിന് കോടതികളിൽനിന്നടക്കം കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന് വിദ്യാർഥി രാഷ്ട്രീയത്തിെൻറ ഹിംസാത്മകതയാണ്.
എന്തുകൊണ്ട് രാഷ്ട്രീയഹിംസകൾ?
ഹിംസയും ആക്രമണങ്ങളും എങ്ങനെയാണ് ഒരു പ്രവർത്തനരീതിയും സംസ്കാരവുമായി മാറുന്നത്? നമ്മുടെ സമൂഹവും സാമൂഹികസംവിധാനങ്ങളും രൂപപ്പെട്ടിട്ടുള്ളത് ആധുനികത(മോഡേണിറ്റി)യിലാണ്. ആധുനികതയെക്കുറിച്ച വിമർശനപഠനങ്ങളിൽ ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്. ആധുനികതയുടെ ചട്ടക്കൂടിന് പുറത്തുനിൽക്കുന്ന വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ആശയവും വ്യത്യസ്തതകളോടുള്ള ഭയവിദ്വേഷങ്ങളും അപരവത്കരണങ്ങളും അതിൽ പ്രധാനമാണ്. നൈതിക-ധാർമിക പരിഗണനകൾക്കപ്പുറം സ്വതാൽപര്യങ്ങൾക്ക് അനുഗുണമാകുന്നതുമാത്രം ശരിയാണെന്ന തീർപ്പുകളും തങ്ങളുടേതല്ലാത്തതെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണെന്ന വാദങ്ങളും ആധുനികതയുടെ ഉള്ളടക്കമാണ്.
മനുഷ്യചരിത്രത്തിൽ സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലിലൂടെ ഹിംസയെ സ്ഥാപനവത്കരിച്ചത് മോഡേണിറ്റിയാണ്. ആധുനികതയുടെ ഉൽപന്നങ്ങളായ കമ്യൂണിസവും ഫാഷിസവും ഹിംസയെ സംഘടനസംസ്കാരമായി ആന്തരികവത്കരിച്ച ആശയങ്ങളാണ്. കമ്യൂണിസവും ഫാഷിസവും ആശയത്തിലും മുദ്രാവാക്യങ്ങളിലും പ്രവർത്തനങ്ങളിലും വ്യത്യസ്തമാണെങ്കിലും സമീപനങ്ങളിൽ ഒരേ രീതിയാണ് സ്വീകരിക്കുന്നത്. ആധുനികത ലോകത്തിന് സമ്മാനിച്ച ഇത്തരം സംഘടനാ സ്വരൂപങ്ങളിലും ആധുനികതയുടെ അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ട ദേശരാഷ്ട്ര- ഭരണകൂട സംവിധാനങ്ങളിലും അതിെൻറ വിവിധ ഉപകരണങ്ങളിലുമെല്ലാം ഹിംസയുണ്ട്. അക്രമരഹിത രാഷ്ട്രീയ പ്രവർത്തനമെന്നോ കൊലപാതക രാഷ്ട്രീയത്തിനെതിരിൽ ജീവെൻറ രാഷ്ട്രീയമെന്നോ ഉള്ള മുദ്രാവാക്യങ്ങളോ ആശയങ്ങളോ ഇത്തരം സംഘടനരൂപങ്ങൾക്ക് ഉയർത്താൻ സാധിക്കാത്തതും അതുകൊണ്ടാണ്. കുടിപ്പകയും പ്രതികാരബുദ്ധിയും അപരവിദ്വേഷവും സ്വാഭാവികവത്കരിച്ച ജനാധിപത്യസങ്കൽപങ്ങളെ പൊളിച്ചെഴുതുക മാത്രമാണ് ഇതിനുള്ള പരിഹാരം.
ജനാധിപത്യ കാമ്പസ്
അഭിമന്യുവിെൻറ കൊലപാതകത്തെ തുടർന്ന് ഉയർന്നുവരുന്ന ചർച്ചയിൽ കേൾക്കാൻ കഴിയുന്നത് ജനാധിപത്യ കാമ്പസ്, അക്രമരഹിത കാമ്പസ്, ബഹുസ്വര കാമ്പസ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ്. ഇത്തരം മുദ്രാവാക്യങ്ങൾ കൊണ്ടുമാത്രം കാമ്പസുകളുടെ ജനാധിപത്യവത്കരണം സാധ്യമാകുകയില്ല. വിവിധ വിദ്യാർഥിസംഘടനകളുടെയും കൂട്ടായ്മയുടെയും വ്യത്യസ്ത രാഷ്ട്രീയ ആവിഷ്കാരങ്ങളുടെയും സാന്നിധ്യം എന്ന കേവലമായ അർഥത്തിൽ ജനാധിപത്യത്തെ വായിച്ചാൽപോലും കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളും സമഗ്രാധിപത്യ കാമ്പസുകളാണ്. എസ്.എഫ്.െഎ വളരെ ആസൂത്രിതമായി നടപ്പാക്കുന്ന സ്റ്റാലിനിസ്റ്റ് രാഷ്ട്രീയം കേരളം ധാരാളമായി ചർച്ചചെയ്തിട്ടുണ്ട്. ജനാധിപത്യവിരുദ്ധ സമീപനങ്ങളെ ബഹുസ്വരതയും വൈവിധ്യങ്ങളും സഹവർത്തിത്വവും ഉൾച്ചേർന്ന ജനാധിപത്യബോധങ്ങൾകൊണ്ട് പ്രതിരോധിക്കണമെന്ന വാദങ്ങളും ഇവിടെ ഉയർത്തപ്പെട്ടിട്ടുണ്ട്. വിവിധ സംഘടനകൾ നിലനിൽക്കുന്ന കേവലം സംഘടനാപരമായ ജനാധിപത്യം കൊണ്ടുമാത്രം കാമ്പസുകളിലെ അക്രമരാഷ്ട്രീയം ഉയർത്തുന്ന പ്രതിസന്ധികളെ മറികടക്കാനാകില്ല.
ബഹുസംഘടന സാന്നിധ്യം കൊണ്ടുള്ള ജനാധിപത്യഭാവനകളുടെ നിലനിൽപും മുന്നോട്ടുപോക്കും വിവിധ വിദ്യാർഥിസംഘടനകൾ ജനാധിപത്യത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കേരളത്തിൽ ഏറ്റവുമധികം കാമ്പസ് ഹിംസകൾ നടപ്പാക്കിയ എസ്.എഫ്.ഐയുടെ പതാകയിൽ ഉല്ലേഖനം ചെയ്ത മുദ്രാവാക്യങ്ങളിലും മഹാരാജാസ് കോളജ് കൊലപാതകത്തിൽ പ്രതിസ്ഥാനത്തുള്ള കാമ്പസ് ഫ്രണ്ടിെൻറ മുദ്രാവാക്യങ്ങളിലും ജനാധിപത്യമുണ്ട്. ജനാധിപത്യത്തെ കേവല പ്രക്രിയക്കപ്പുറത്തു ഒരു ജീവിതസംസ്കാരം എന്ന വിശാലതയിൽ കാണാനും ഉൾക്കൊള്ളാനുമാണ് വിദ്യാർഥിസംഘടനകൾക്ക് സാധിക്കേണ്ടത്. ജനാധിപത്യത്തെ ഒരു പ്രക്രിയക്കും സംവിധാനത്തിനുമപ്പുറം ഒരു സംസ്കാരമാക്കി വളർത്തിയെടുക്കണമെങ്കിൽ ജീവൻ, സ്വാതന്ത്ര്യം, അന്തസ്സ്, ആത്മാഭിമാനം, സ്വയംനിർണയാവകാശം, ജീവിക്കാനുള്ള അവകാശം, ഉൾക്കൊള്ളൽ, വ്യത്യസ്തതകളോടുള്ള സാഹോദര്യഭാവം, ധാർമികത തുടങ്ങിയ മൂല്യങ്ങൾ ജനാധിപത്യത്തിലേക്ക് ഉൾച്ചേർക്കാൻ കഴിയണം.
എന്തുകൊണ്ട് നവജനാധിപത്യം ?
പരമ്പരാഗത രാഷ്ട്രീയവും ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും തമ്മിലുള്ള അകലം ദിനംപ്രതി കൂടിവരുകയാണ്. മുഖ്യധാര രാഷ്ട്രീയം അധികാരവുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും ജനങ്ങളിൽനിന്ന് കൂടുതൽ അകലുകയുമാണ്. ജനങ്ങളുടെ രാഷ്ട്രീയം അവരുടെതന്നെ നേതൃത്വത്തിലും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലും ഊന്നി ഉയർന്നുവരുകയും ചെയ്യുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെയും പുറന്തള്ളപ്പെട്ടവരുടെയും നീതിനിഷേധിക്കപ്പെട്ടവരുടെയും രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തെയും രാഷ്ട്രീയസംസ്കാരത്തെയും സാമൂഹിക നിർമിതിയെയും നിരന്തരം നവീകരിക്കുന്നുണ്ട്.
ഹിംസക്കു പകരം ആർജവവും സഹനവും സംവാദവും, വൈവിധ്യങ്ങളോട് സംഘർഷത്തിനപ്പുറം സാഹോദര്യബോധവും താത്പര്യങ്ങൾക്കുപരിയായി ധാർമികതയുമാണ് നവജനാധിപത്യ രാഷ്ട്രീയത്തിെൻറ മുഖമുദ്ര. പുറന്തള്ളലിന് പകരം ഉൾക്കൊള്ളലിനെ സ്വീകരിച്ചും സംഘടന കേഡറിസത്തിനപ്പുറം സമൂഹത്തോടും മൂല്യങ്ങളോടുമുള്ള ബാധ്യതകൾ പുലർത്തിയും നിഗൂഢതകൾക്കു പകരം സുതാര്യതയെ സ്വീകരിച്ചു കൊണ്ടുമാണ് അത് വികസിതമായത്. തെറ്റുകളെയും അബദ്ധങ്ങളെയും ന്യായീകരിക്കുകയല്ല, തുറന്ന സമീപനം സ്വീകരിക്കുക എന്നതും അതിെൻറ സുപ്രധാന സവിശേഷതയാണ്.
കാമ്പസ് ഫ്രണ്ടും പോപുലർ ഫ്രണ്ടും തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്നത് നവസാമൂഹികതയുടെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും രാഷ്ട്രീയഭൂമികയിലാണ്. നവജനാധിപത്യത്തിെൻറ ആശയങ്ങളോ മൂല്യങ്ങളോ പ്രവർത്തനരീതികളോ ഇല്ലാതെ കേവല മുദ്രാവാക്യങ്ങൾ മാത്രമാണ് അവർ ഏറ്റെടുക്കുന്നത്. നവജനാധിപത്യ മുദ്രാവാക്യങ്ങൾമാത്രം ഉന്നയിക്കുകയും എന്നാൽ, ആധുനികതയുടെ സ്റ്റാലിനിസ്റ്റ് സംഘടന രീതികളും ശൈലികളും സ്വീകരിക്കുകയും ചെയ്യുന്ന വൈരുധ്യം പരിഹാസ്യമാണ്. യഥാർഥത്തിൽ അവർ നവജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
എസ്.എഫ്. െഎയുടെ അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കാനാണ് തങ്ങളുടെ പ്രത്യാക്രമണം എന്നാണ് കാമ്പസ് ഫ്രണ്ടിെൻറ പ്രതിരോധ ന്യായവാദമെങ്കിൽ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് മറ്റൊരു എസ്.എഫ്.െഎ ആയിക്കൊണ്ടല്ല എന്ന ലളിതപാഠം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. അടിച്ചമർത്തപ്പെട്ടവെൻറ രാഷ്ട്രീയം, അരികുവത്കരിക്കപ്പെട്ടവരുടെ വിമോചനശ്രമങ്ങൾ, മുഖ്യധാരയിൽ അദൃശ്യവത്കരിക്കപ്പെട്ടവരുടെയും അകറ്റിനിർത്തപ്പെട്ടവരുടെയും രാഷ്ട്രീയപ്രവേശം എന്നിവയൊന്നും രക്തക്കറയേന്തിയ കഠാരകൾകൊണ്ടല്ല, സ്ഥൈര്യതയോടുള്ള എഴുന്നേറ്റു നിൽപുകൊണ്ടും ഉശിരുള്ള ചോദ്യങ്ങൾ കൊണ്ടുമാണ് പ്രാവർത്തികമാക്കാനാവുക എന്ന ബാലപാഠം മറന്നാണ് അവർ വിമോചന പ്രഘോഷണങ്ങൾ നടത്തുന്നത്. ഹിംസയും അക്രമവും ആന്തരികവത്കരിച്ച പഴയ രാഷ്ട്രീയത്തെത്തന്നെയാണ് കാമ്പസ് ഫ്രണ്ടും പിന്തുടരുന്നത്. ഫ്രറ്റേണിറ്റി മൂവ്മെൻറിനെപ്പോലെ സമീപകാലത്തു രൂപംകൊണ്ട നവ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന ആശയ പരിസരങ്ങളിൽനിന്നും കാമ്പസ് കൂട്ടായ്മകളിൽനിന്നും കാമ്പസ് ഫ്രണ്ട് വേറിട്ടു നിൽക്കുന്നതും ഇവിടെയാണ്.
വിദ്യാർഥിരാഷ്ട്രീയ ഭൂമികയിൽ പ്രത്യേകിച്ചു കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ഗതിമാറ്റങ്ങൾ വളരെ ആശാവഹമാണ്. പരമ്പരാഗതവും ഹിംസാത്മകവും ഉപരിപ്ലവവുമായ കാമ്പസ് രാഷ്ട്രീയത്തെ വ്യത്യസ്തങ്ങളായ ഇടപെടലുകളും മുദ്രാവാക്യങ്ങളും ചോദ്യങ്ങളും കൂടിച്ചേർന്ന് കൂടുതൽ ജനാധിപത്യവത്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു പുതിയ ജനാധിപത്യ ഭാവനയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പുതിയ രാഷ്ട്രീയ വ്യവഹാരങ്ങളുടെയും പ്രതിചോദ്യങ്ങളുടെയും ദൃശ്യതയും സ്വീകാര്യതയും സ്ത്രീജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ, സാമൂഹിക മാധ്യമങ്ങൾവഴി തുറന്നുകിട്ടിയ തുറസ്സും സംവാദസാധ്യതകളും പരമ്പരാഗത രാഷ്ട്രീയത്തിെൻറ ഹിംസാത്മകതകളോടുള്ള മടുപ്പുകൾ, ജാതി, മതം, ലിംഗം, വർഗം തുടങ്ങിയ രാഷ്ട്രീയ ഘടകങ്ങളെ സവിശേഷമായി അഭിമുഖീകരിക്കുന്ന കൂട്ടായ്മകളുടെ വമ്പിച്ച സാന്നിധ്യങ്ങൾ തുടങ്ങി പല ഘടകങ്ങളും കാരണങ്ങളും ഇതിനു പിറകിലുണ്ട്. തങ്ങളുടെ രാഷ്ട്രീയവും ആശയപ്രചാരണവും ഉണ്ടാകുന്നതോടൊപ്പം അപരനെക്കുറിച്ചുള്ള കരുതലുകളും തദടിസ്ഥാനത്തിലുള്ള സാഹോദര്യഭാവങ്ങളും കാമ്പസ് രാഷ്ട്രീയത്തിെൻറ ഉള്ളടക്കമാകേണ്ടതുണ്ട്. ഹിംസയും കൊലപാതകവും സ്വാഭാവികവത്കരിച്ച പഴയ രാഷ്ട്രീയത്തെ നവ ജനാധിപത്യ ആശയങ്ങളും മൂല്യങ്ങളും കൊണ്ട് പ്രതിരോധിക്കലാണ് കാമ്പസ് രാഷ്ട്രീയത്തിെൻറ കാലികമായ അനിവാര്യത.
•(ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.