നിയമവും ധാർമികതയും ഒത്തുപോകണം
text_fieldsസ്വവർഗ ലൈംഗികതയെ കുറ്റകരമായി പ്രഖ്യാപിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 377െൻറ ഭരണഘടന സാധുതയെ സംബന്ധിച്ച പതിറ്റാണ്ടുകൾ നീണ്ട വിവാദം അതിെൻറ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. 2014ൽ സുരേഷ്കുമാർ കൗശൽ x നാസ് ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി, വകുപ്പ് 377െൻറ ഭരണഘടന സാധുത സ്ഥിരീകരിച്ചിരുന്നു. ഈ വിധിക്കെതിരെ ഫയൽചെയ്ത ക്യൂറേറ്റിവ് പെറ്റിഷനുകൾ ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലുമാണ്. എന്നാൽ, കഴിഞ്ഞ ആഗസ്റ്റിൽ സ്വകാര്യത മൗലികാവകാശമാക്കുന്ന സുപ്രീംകോടതി വിധി വന്നതോടെ, സ്വവർഗരതി കുറ്റകരമാക്കുന്ന വകുപ്പിെൻറ സാധുത നഷ്ടപ്പെട്ടതായി നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി കേസിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിന്യായത്തിൽ, സുരേഷ്കുമാർ കൗശൽ കേസിലെ വിധി പിഴവുള്ളതായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയുടെ ലൈംഗിക അഭിവിന്യാസം (സെക്ഷ്വൽ ഓറിയേൻറഷൻ) അയാളുടെ സ്വകാര്യതയുടെ അവിഭാജ്യ ഭാഗമാണ്. ലൈംഗിക അഭിവിന്യാസത്തിെൻറ അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തിയുടെ അന്തസ്സിനെ മുറിവേൽപിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ അവകാശം ആവശ്യപ്പെടുന്നത് ഒാരോ വ്യക്തിയുടെയും ലൈംഗിക അഭിവിന്യാസം സമൂഹത്തിൽ മാനിക്കപ്പെടണം എന്നാണ് -കോടതി നിരീക്ഷിച്ചത്. സ്വകാര്യതക്കുള്ള അവകാശവും ലൈംഗിക അഭിവിന്യാസം സംരക്ഷിക്കപ്പെടാനുള്ള അവകാശവും ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങൾ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ കാതലാണ് എന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിച്ചു. ഒരാളുടെ ലൈംഗിക അഭിവിന്യാസം അയാളുടെ സ്വത്വത്തിെൻറ ഭാഗമാണ്. ഭരണഘടന വിഭാവനംചെയ്യുന്ന തുല്യനിയമ സംരക്ഷണം എന്ന തത്ത്വപ്രകാരം ഓരോ വ്യക്തിയുടെയും സ്വത്വം വിവേചനംകൂടാതെ സംരക്ഷിക്കപ്പെടണം. സ്വവർഗ ലൈംഗികത നിയമപരമായ കുറ്റമായി നിലനിൽക്കുമ്പോൾ അത് ആ ലൈംഗിക അഭിവിന്യാസമുള്ള വ്യക്തികളുടെ മേൽ സമൂഹത്തിെൻറ നിന്ദയും വിസമ്മതവും നിപതിക്കുന്നതിന് കാരണമാകും --ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. അതിനാൽ വളരെ കുറച്ചു പേരേ ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും അതിനാൽ ഭരണഘടന സാധുത ഉണ്ടെന്നുമുള്ള കൗശൽ കേസിലെ യുക്തി പിഴവുള്ളതാണെന്നും അസ്വീകാര്യമാണെന്നും ചന്ദ്രചൂഡ് വിധിച്ചു.
വ്യക്തിപരമായ സ്വയംനിർണയാവകാശം, ഒരു വ്യക്തിയുടെ സ്വാഭിമാനം നിലനിർത്താനും തെൻറ താൽപര്യത്തിന് അനുസൃതമായി ബന്ധങ്ങൾ നിർമിക്കാനും അയാളെ അധികാരപ്പെടുത്തുന്നതാണ്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21-ൽ അന്തർലീനമാണ്. ഐ.പി.സി 377 വകുപ്പ് വ്യക്തിയുടെ അന്തസ്സിനെ ഹനിക്കുന്നതും അവെൻറ ലൈംഗിക അഭിവിന്യാസത്തിെൻറ അടിസ്ഥാനത്തിൽ സ്വത്വത്തെ ക്രിമിനൽവത്കരിക്കുന്നതുമാണ്. ആകയാൽ 377 വകുപ്പ് ഭരണഘടനയുടെ അനുച്ഛേദം 21ന് വിരുദ്ധമാണെന്ന് -ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്വവർഗാനുരാഗികളെ ഒരു ക്ലാസ് എന്നനിലയിൽ നിന്ദാപാത്രമാക്കുന്നതിനാൽ 377 വകുപ്പ്, അനുച്ഛേദം 14നും വിരുദ്ധമാണ്.
2009-ലെ നാസ് ഫൗണ്ടേഷൻ കേസിൽ, ഭരണഘടനാവകാശങ്ങൾ ലൈംഗിക ന്യൂനപക്ഷത്തിന് ലഭ്യമാക്കുന്നതിന് ഭൂരിപക്ഷത്തിെൻറ അനുമതി വേണം എന്ന വാദം ഒരു െമജോറിേറ്ററിയൻ വാദമാണെന്ന് ഡൽഹി ഹൈകോടതി നിരീക്ഷിച്ചിരുന്നു. അദൃശ്യമായ ഒരു ന്യൂനപക്ഷം, അവരുടെ ജീവിതരീതിയും വിശ്വാസങ്ങളും മുഖ്യധാരയുടെ ജീവിതരീതിയിൽനിന്ന് വ്യത്യാസമാണ് എന്ന ഒറ്റക്കാരണത്താൽ, ഗുരുതരമായ അപകടവും വിവേചനവും നേരിടുകയാണെന്ന് കോടതി വിലയിരുത്തി. എന്നാൽ, സുരേഷ്കുമാർ കൗശൽ കേസിൽ സുപ്രീംകോടതി ഈ വാദങ്ങൾ തള്ളുകയുണ്ടായി. വിദേശ കോടതികളുടെ വിധികളെ അനാവശ്യമായി ആശ്രയിച്ചാണ് ഹൈകോടതി വിധിയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നിയമനിർമാണ സഭ പാസാക്കിയ നിയമത്തിെൻറ ഭരണഘടന സാധുത പരിശോധിക്കാൻ അവ പര്യാപ്തമല്ലെന്ന് സുപ്രീംകോടതി അന്ന് നിരീക്ഷിച്ചു. എന്നാൽ, ഇപ്പോൾ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി കേസിലെ ചന്ദ്രചൂഡിെൻറ വിധിയോടെ സുരേഷ്കുമാർ കൗശൽ കേസിലെ വിധി ഏറെ ദുർബലമായിരിക്കുന്നു. സീനിയർ അഭിഭാഷകൻ ആനന്ദ് ഗ്രോവർ അഭിപ്രായപ്പെട്ടതുപോലെ, പുട്ടസ്വാമി കേസിലെ വിധിയോടെ 377 വകുപ്പ് മരിച്ചുകഴിഞ്ഞു; ഇനി ബാക്കിയുള്ളത് സംസ്കാരം മാത്രമാണ്. 377 വകുപ്പിെൻറ ഭരണഘടന സാധുത അന്തിമമായി മറ്റൊരു െബഞ്ച് പരിഗണിക്കുന്നതിനാൽ, ഇക്കാര്യത്തിൽ ഖണ്ഡിതമായ വിധി പുട്ടസ്വാമി കേസിൽ സുപ്രീംകോടതി പറഞ്ഞില്ല.
നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി x യൂനിയൻ ഓഫ് ഇന്ത്യ (2014) കേസിൽ ഒരു വ്യക്തിയുടെ ലൈംഗിക ആവിഷ്കാരവും പ്രകടനവും ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) വിഭാവനം ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അമേരിക്കൻ സുപ്രീംകോടതി, ഒബെർജെഫെൽ x ഹോഡ്ജ്സ് (2015) കേസിലും സൗത്ത് ആഫ്രിക്കൻ ഭരണഘടന കോടതി, മിനിസ്റ്റർ ഓഫ് ഹോം അഫയേഴ്സ് x ഫോറിൻ ആൻഡ് അനദർ (2006) കേസിലും സ്വവർഗാനുരാഗികൾക്ക് വിവാഹം ചെയ്യാൻ അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് സമത്വാവകാശത്തിെൻറ ലംഘനമാണെന്ന് വിധിച്ചിരുന്നു. സൗത്ത് ആഫ്രിക്കയുടെ ഭരണഘടന, ലൈംഗിക അഭിവിന്യാസത്തിെൻറ അടിസ്ഥാനത്തിൽ ഒരുതരത്തിലുമുള്ള വിവേചനവും പാടില്ലെന്ന് വിഭാവനം ചെയ്തിരുന്നു. ഈ പ്രവണതകളെല്ലാം സുപ്രീംകോടതിയുടെ പുതിയ വിധിന്യായത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഈ കേസുകളിലെല്ലാം സമത്വ അവകാശം, ആവിഷ്കാരസ്വാതന്ത്ര്യം, സ്വകാര്യത അടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം എന്നീ ഭരണഘടന തത്ത്വങ്ങളിൽ ഊന്നിയാണ് വിധികൾ. എന്നാൽ, അതിനുപരിയായി നിയമശാസ്ത്രപരമായ ഗവേഷണം ഒന്നുംതന്നെ നടത്തുകയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 1960-ൽ നിയമലോകത്ത് നടന്ന ഹാർട്ട് --ഡെവ്ലിൻ സംവാദം പ്രസക്തമാകുന്നത്. നിയമനിർമാണത്തിലും നിയമ വ്യാഖ്യാനത്തിലും ധാർമികതയുടെ (മൊറാലിറ്റി) ധർമമെന്ത് എന്നതായിരുന്നു ഈ സംവാദത്തിെൻറ ഇതിവൃത്തം. 1957-ൽ സ്വവർഗ ലൈംഗികതയുടെ നിയമവശത്തെക്കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയോഗിച്ച വോൾഫെൻഡൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇൗ സംവാദം മുളപൊട്ടിയത്.
ഈ കമ്മിറ്റി പ്രായപൂർത്തിയെത്തിയ വ്യക്തികൾ പരസ്പരസമ്മതത്തോടെ സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നത് നിയമവിധേയമാക്കണമെന്ന് ശിപാർശ ചെയ്തു. ഇതിനെ അനുകൂലിച്ച് പ്രഫ. എച്ച്.എൽ.എ ഹാർട്ടും എതിർത്ത് സർ പാട്രിക് ഡെവ്ലിനും രംഗത്തെത്തി. ക്ലാസിക്കൽ ലിബറൽ ചിന്തകനായ ജോൺ സ്റ്റുവേർട്ട് മിൽ, വ്യക്തിയുടെ എല്ലാ പ്രവൃത്തികളെയും സ്വയം-സംബന്ധിയായവയെന്നും അപരസംബന്ധിയായവയെന്നും രണ്ടായി തിരിക്കുകയുണ്ടായി. ഇവയിൽ സ്വയം -സംബന്ധിയായവയെ നിയന്ത്രിക്കുന്നത് ധാർമികതയും അപരസംബന്ധിയായവയെ നിയന്ത്രിക്കുന്നത് നിയമവുമാണെന്ന് വാദിച്ചു. ഒരു വ്യക്തിയുടെ ലൈംഗിക ജീവിതം അയാളുടെ സ്വയംസംബന്ധിയായ മേഖലയായതിനാൽ അതിൽ നിയമം ഇടപെടരുതെന്നാണ് മില്ലിനെ പിൻപറ്റി ഹാർട്ട് വാദിച്ചത്. നിയമത്തിനെതിരായി ചെയ്യുന്നത് മാത്രമാണ് കുറ്റം. ധാർമികതക്കെതിരെയുള്ള പ്രവൃത്തി പാപം മാത്രമാണ്. പാപത്തെ എതിർക്കേണ്ടത് സമൂഹമാണ്, സ്റ്റേറ്റ് അല്ല. -ഇതായിരുന്നു ഹാർട്ടിെൻറ വാദം.
എന്നാൽ, സമൂഹത്തിെൻറ നിലനിൽപിനും പ്രവർത്തനത്തിനും ധാർമികതത്ത്വങ്ങൾ നിയമത്തിെൻറ പിന്തുണയോടെതന്നെ നടപ്പാക്കണം എന്നാണ് െഡവ്ലിൻ അഭിപ്രായപ്പെട്ടത്. ഹാർട്ട്, വ്യക്തിയിൽ ഫോക്കസ് ചെയ്തപ്പോൾ, ഡെവ്ലിൻ നിയമത്തിെൻറ സാമൂഹിക പരിപ്രേക്ഷ്യത്തിലാണ് ഉൗന്നിയത്. ധാർമികത രൂപംകൊള്ളുന്നത് സമൂഹത്തിെൻറ ചരിത്ര പരിണാമത്തിലൂടെയാണ്. ആകയാൽ അതിന് സഞ്ചിതജ്ഞാനത്തിെൻറ പിന്തുണയുണ്ട്. ആ സഞ്ചിതജ്ഞാനത്തിൽനിന്നാണ് നിയമവും ഉരുവംകൊള്ളുന്നത്. അതിനാൽ നിയമത്തെ ധാർമികതയിൽനിന്ന് വേർപെടുത്താനാവില്ല. ധാർമികത തകരുന്നതോടെ സമൂഹം ഛിന്നഭിന്നമാകും. സമൂഹത്തിെൻറ നിലനിൽപിന് ധാർമികതയും നിയമവും പരസ്പരബന്ധിതമായിരിക്കണം. ഇതായിരുന്നു ഡെവ്ലിെൻറ വാദങ്ങൾ.
ഇന്ത്യയിൽ കുടുംബം, മതം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങൾക്ക് വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രസക്തിയുണ്ട്. സ്വവർഗ ലൈംഗികത ഈ സാമൂഹിക സ്ഥാപനങ്ങളെയും സാമൂഹിക കെട്ടുറപ്പിനെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അമേരിക്കൻ നിയമ തത്ത്വചിന്തകനായ റോസ്കോപൗണ്ട് അഭിപ്രായപ്പെട്ടത് നിയമം, വ്യക്തിതാൽപര്യങ്ങളെയും സാമൂഹിക താൽപര്യങ്ങളെയും സമഞ്ജസമായി ബാലൻസ് ചെയ്ത് നിർത്തുന്ന സോഷ്യൽ എൻജിനീയറിങ് ആണ് എന്നാണ്. വ്യക്തിതാൽപര്യങ്ങളെ സാമൂഹിക താൽപര്യങ്ങൾക്കുമേൽ പ്രതിഷ്ഠിക്കേണ്ടതുണ്ടോ എന്ന് ഇൗ സാഹചര്യത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഹാർട്ട് --ഡെവ്ലിൻ സംവാദം അത്തരത്തിലുള്ള ക്രിയാത്മകമായ സംവാദങ്ങൾക്ക് മാതൃകയാണ്. അതുകൊണ്ട് ഇൗ സന്ദർഭത്തിൽ ഏറെ പ്രസക്തവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.