കേരളം പുതിയ ജില്ലകൾ ആവശ്യപ്പെടുന്നുണ്ട്
text_fieldsഐക്യകേരളം 1956ൽ യാഥാർഥ്യമാകുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്. ഭരണസൗകര്യാർഥം 1957ൽ മലബാർ ജില്ലയെ പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളാക്കി വിഭജിച്ചതാണ് കേരളത്തിലെ ആദ്യ ജില്ലാ വിഭജനം. പിന്നീട് പ്രാദേശിക വികസന ആവശ്യങ്ങൾ, ഭരണസൗകര്യം, ജനസംഖ്യാ വളർച്ച, രാഷ്ട്രീയസമ്മർദം എന്നിവയെല്ലാം മുൻനിർത്തി ആലപ്പുഴ (1957), എറണാകുളം (1958), മലപ്പുറം (1969), ഇടുക്കി (1972), വയനാട് (1980), പത്തനംതിട്ട (1982), കാസർകോട് (1984) ജില്ലകൾ രൂപവത്കരിച്ചു. 1970കളിലെ ഡീലിമിറ്റേഷനുശേഷം കേരളത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 20 ആയെങ്കിലും 1984ലെ കാസർകോട് ജില്ല രൂപവത്കരണത്തിനുശേഷം ഒരു പുതിയ ജില്ല ഇവിടെ ഉണ്ടായിട്ടില്ല. 39 ലോക്സഭാ മണ്ഡലങ്ങളുള്ള അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 38 ജില്ലകളുണ്ട്. ഏഴ് പുതിയ ജില്ലകൾ പരിഗണനയിലുമാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മാത്രം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം പുതിയ ജില്ലകൾ വന്നു. 2014ൽ തെലങ്കാന സംസ്ഥാനമായ ശേഷം ആന്ധ്രയിൽ 13 ജില്ലകളാണ് പുതുതായി പിറന്നത്. 10 ജില്ലകൾ മാത്രം ഉൾപ്പെട്ടിരുന്ന തെലങ്കാനയാവട്ടെ അത് 33 ജില്ലകളാക്കി പുനർനിർണയിച്ചു. ഭരണസൗകര്യം മെച്ചപ്പെടുത്താനും ജില്ല ആസ്ഥാനങ്ങളിലേക്കുള്ള ദൂരം കുറക്കാനും 2023ൽ രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ ഒരേ സമയമാണ് രൂപവത്കരിച്ചത്. 4.5 കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ ഇപ്പോൾ 50 ജില്ലകളാണുള്ളത്. കേരള ജനസംഖ്യയോട് തുല്യമായ ആന്ധ്രയിൽ നിലവിൽ 26 ജില്ലകളുണ്ട്.
ഭരണനിർവഹണ സൗകര്യം, വികസന വിഭവ വിതരണങ്ങളുടെ കാര്യക്ഷമത, ജനസംഖ്യാ വർധന, ഭൂവിസ്തൃതി, ഭൂഘടന, വികസന മുരടിപ്പിൽ നിന്നുള്ള മോചനം, ജില്ല ആസ്ഥാനത്തേക്കുള്ള ദൂരം കുറക്കുക എന്നിവ മുൻനിർത്തിയാണ് മിക്കയിടത്തും പുതിയ ജില്ലകൾ ഉണ്ടായതെന്ന് കാണാം. 2011ലെ സെൻസസിനെ ആസ്പദമാക്കി പരിശോധിച്ചാൽ ഇന്ത്യയിലെ ഒരു ജില്ലയിലെ ശരാശരി ജനസംഖ്യ പതിനഞ്ചര ലക്ഷമാണ്. എന്നാൽ, കേരളത്തിലിത് 24 ലക്ഷം വരെയാണ്. മലപ്പുറം പോലെയുള്ള ജില്ലയിൽ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം ജനസംഖ്യയും കാണാം. ദേശീയ ശരാശരി പരിഗണിച്ചാൽ 20 വരെ ജില്ലകൾ കേരളത്തിൽ ആകാവുന്നതാണ്. പല കേന്ദ്ര ഫണ്ടുകളും ജില്ല അടിസ്ഥാനത്തിലാണ് ലഭ്യമാവുക എന്നതുമോർക്കുക.
പുതിയ ജില്ല: ആവശ്യങ്ങൾ ഇങ്ങനെ
പുതിയ ജില്ല രൂപവത്കരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനാണ്. അതിനാവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതും സംവിധാനങ്ങൾ ഒരുക്കേണ്ടതും അവർ തന്നെയാണ്. പുതിയ ജില്ലകൾ എവിടെയെല്ലാം, ഏതെല്ലാം താലൂക്കുകൾ ഉൾപ്പെടുത്തി ഉണ്ടാക്കണമെന്നതിനെക്കുറിച്ചുള്ള കൃത്യത സർക്കാർ നിശ്ചയിക്കുന്ന ജില്ല പുനഃസംഘടന കമീഷനുകളുടെ ശാസ്ത്രീയ പഠനങ്ങൾ മുൻനിർത്തിയാണ് ഉണ്ടാവേണ്ടത്. എന്നാൽ, ഇത്തരമൊരു ചർച്ചയോ പഠനമോ സംസ്ഥാന ഭരണകൂടം കഴിഞ്ഞ നാലുപതിറ്റാണ്ടായി ഔദ്യോഗികമായി നടത്താത്തതിനാൽ പുതിയ ജില്ലക്ക് വേണ്ടിയുള്ള പ്രാദേശിക ജനവികാരങ്ങൾ ചിലയിടങ്ങളിൽ രൂപപ്പെട്ടു. അതിനുള്ള ജനകീയ ന്യായങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. പല സന്ദർഭങ്ങളിലായി കേരളത്തിൽ ഉയർന്നുവന്ന ജില്ല രൂപവത്കരണ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ്.
മൂവാറ്റുപുഴ
1982 പത്തനംതിട്ട ജില്ലാ രൂപവത്കരണ സന്ദർഭത്തിൽ തന്നെ മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം ഉയർന്നുവന്നതാണ്. കേരളത്തിലെ അടുത്ത ജില്ല മൂവാറ്റുപുഴ ആയിരിക്കുമെന്ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ 1982ൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇടുക്കിയിൽ ഉൾപ്പെട്ട ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും മൂവാറ്റുപുഴ, കോതമംഗലം, പിറവം നിയോജക മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ ജില്ല എന്ന കൺസപ്റ്റ്. മൂവാറ്റുപുഴ കേന്ദ്രമാക്കി ഒരു കാർഷിക ജില്ല രൂപപ്പെട്ടാൽ എറണാകുളത്തിന്റെ കിഴക്കൻ മേഖലയുടെ വികസന വളർച്ചക്ക് അത് ഉപകാരപ്പെടുമെന്ന് മൂവാറ്റുപുഴ ജില്ല രൂപവത്കരണത്തിനായി പഠനം നടത്തിയ ഡി. ബാബു പോൾ ഉൾപ്പെടെയുള്ളവർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. മൂവാറ്റുപുഴ എം.എൽ.എ ആയിരുന്ന ജോസഫ് വാഴയ്ക്കൻ നിയമസഭയിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ ഇതിനായി പഠനം നടത്താൻ പ്രത്യേക സമിതി രൂപവത്കരിച്ചു. മേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താൻ കിഴക്കൻ മലയോര മേഖലകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയുടെ ഭാഗമായിട്ടും വികസന കാര്യങ്ങളിൽ എന്നും അവഗണനയാണ് മൂവാറ്റുപുഴ ഉൾപ്പെടുന്ന കിഴക്കൻ മേഖല നേരിടുന്നതെന്ന് ഈ വിഷയത്തിൽ മൂവാറ്റുപുഴ കോൺഗ്രസ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലും കാണാം.
നെയ്യാറ്റിൻകര
തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ ചേർത്ത ജില്ല രൂപവത്കരിക്കണമെന്നതാണ് മറ്റൊരാവശ്യം. വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായതോടെ ഈ ആവശ്യത്തിന് ശക്തിയേറി. നെയ്യാറ്റിൻകര ജില്ലാ രൂപവത്കരണ സമിതി അരലക്ഷം ജനങ്ങളുടെ ഒപ്പുശേഖരിച്ച് 2024ൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ താമസിക്കുന്നത് ഈ താലൂക്കുകളിലാണ്. ഇതിന് മാറ്റം വരുത്താനും ഇവിടങ്ങളിലെ അവികസിത മേഖലകളുടെ വളർച്ചക്കും നെയ്യാറ്റിൻകര ജില്ല യാഥാർഥ്യമാവേണ്ടതുണ്ടെന്നാണ് ജില്ല രൂപവത്കരണ സമിതി ചൂണ്ടിക്കാട്ടുന്നത്. സി.പി.എം നേതാവായ മുൻ എം.എൽ.എ കെ. ആൻസലൻ ഉൾപ്പെടെയുള്ളവർ നെയ്യാറ്റിൻകര ജില്ലാ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.
വടകര
വടകര താലൂക്കിലെ വലിയ ജനസംഖ്യ മുൻനിർത്തിയും ഇവിടെനിന്ന് കോഴിക്കോട് ജില്ലാ ആസ്ഥാനത്തേക്കുള്ള ദൂരം പരിഗണിച്ചും വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ജില്ല വേണമെന്നൊരു ആവശ്യമുണ്ട്. ചരിത്രപരമായും സാംസ്കാരികമായും കോഴിക്കോട് ജില്ലയിലെ ഇതര പ്രദേശങ്ങളിൽനിന്ന് ഈ മേഖലക്കുള്ള സവിശേഷതയും പുതിയ ജില്ലാ പരിഗണനയിൽ ഉന്നയിക്കപ്പെട്ടിരുന്നു.
തിരൂർ
കേരളത്തിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമുള്ള ജില്ലയാണ് മലപ്പുറം. ജില്ല ഭരണകൂട സംവിധാനങ്ങളുടെ കാര്യക്ഷമതയും വികസന വിഭവങ്ങളുടെ വിതരണ സൗകര്യവും ജനസംഖ്യാനുസൃതമായ വികസന ലഭ്യതയുമെല്ലാം പരിഗണിച്ച് മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നാണ് തിരൂർ ജില്ല വിഭാവനം ചെയ്യുന്നത്. തീരദേശ മേഖല എന്ന സവിശേഷതയും ഈ താലൂക്കുകൾക്കുണ്ട്. മലപ്പുറം ജില്ലയിലെ മറ്റ് താലൂക്കുകളിലെ പ്രധാന പ്രദേശങ്ങളെല്ലാം മലയോര മേഖലയാണ്. അവ മഞ്ചേരി കേന്ദ്രീകരിച്ചൊരു ജില്ലയായി മാറുക എന്നതാണ് പുതിയ ജില്ലയെക്കുറിച്ചുള്ള പല നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. നിയമസഭയിൽ അഡ്വ. കെ.എൻ.എ. ഖാദർ മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. മലപ്പുറം ജില്ല പഞ്ചായത്ത് ഈ വിഷയത്തിൽ പ്രമേയം പാസാക്കിയിട്ടുമുണ്ട്. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളും മത സാമൂഹിക സംഘടനകളും പല സന്ദർഭങ്ങളിലായി പ്രക്ഷോഭ കാമ്പയിനുകളും നടത്തിയിരുന്നു. മലപ്പുറത്തെ മുൻ കലക്ടറും അസിസ്റ്റന്റ് കലക്ടറുമെല്ലാം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നു. പുതിയ സംസ്ഥാന ഭരണകൂടത്തിന് മുന്നിലിപ്പോൾ മലപ്പുറം ജില്ലാ യു.ഡി.എഫ് കമ്മിറ്റിയും ഇതുന്നയിച്ചിരിക്കുകയാണ്.
ഭൂവിസ്തൃതിക്കൊപ്പം ജനസംഖ്യയും മലപ്പുറത്ത് പലനിലക്ക് ഭരണനിർവഹണ സ്തംഭനം ഉണ്ടാക്കുന്നുണ്ട്. മലപ്പുറം ജില്ല രൂപവത്കരിക്കുമ്പോൾ ഔദ്യോഗിക കണക്കനുസരിച്ച് 13,94,000 ആയിരുന്നു ജനസംഖ്യ. 2011ലെ സെൻസസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 41,12,920 ആണ്. മലപ്പുറത്തെ ജനസംഖ്യാ വർധനവിന്റെ നിരക്ക് 13.45% ആണ്. ഇതനുസരിച്ച് 2025ൽ 45-50 ലക്ഷം വരെ ജില്ലയിലെ ജനസംഖ്യ എത്തിയിട്ടുണ്ടാകും. ഇത് ഇന്ത്യയിലെ ചില ചെറുകിട സംസ്ഥാനങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മൊത്തം ജനസംഖ്യ 42,80,937 ആണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഈ മൂന്ന് ജില്ലകളിലുമായി സംസ്ഥാന സർക്കാർ നൽകുന്ന പദ്ധതികളുടെ അത്രയും എണ്ണം മലപ്പുറം ജില്ലക്ക് മാത്രമായി അനുവദിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല എന്നതുതന്നെ അനീതിയുടെയും വിവേചനത്തിന്റെയും അടയാളമാണ്. ജില്ല ഭരണകൂടത്തിന്റെ തലവൻ കലക്ടറാണ്. ജില്ലയിലെ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയും ജില്ല മജിസ്ട്രേറ്റും കൂടിയാണ് കലക്ടർ. മലപ്പുറം ജില്ലയിലെ കലക്ടർ 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരുമ്പോൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 41 ലക്ഷം ജനങ്ങളുടെ സേവനത്തിനായി മൂന്ന് കലക്ടർമാരും അനുബന്ധ ഓഫിസുകളുമുണ്ട്.
ഭൂവിസ്തൃതി പരിഗണിച്ച് പാലക്കാട് ജില്ല വിഭജിച്ച് ഷൊർണൂർ ജില്ല രൂപവത്കരിക്കുകയോ, മലപ്പുറത്ത് പുതിയ ജില്ല വരുമ്പോൾ പാലക്കാടിന്റെ ചില ഭാഗങ്ങൾ അതിനോട് ചേർക്കുകയോ ചെയ്യണമെന്ന ആവശ്യവും ഇതിനോട് ചേർത്തു പറയേണ്ടതാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന പ്രാദേശിക ജനകീയ ആവശ്യങ്ങൾ പഠിക്കാൻ ജില്ല പുനഃസംഘടനാ കമീഷനെ നിയമിക്കാനും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനും പുതിയ സർക്കാർ കാലതാമസം വരുത്തിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

