കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഹിന്ദുത്വ കാഴ്ചകൾ
text_fieldsകാസർകോട് സ്ഥിതിചെയ്യുന്ന കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നടന്ന ഏറ്റവും പുതി യ വിവാദം മലയാളികളുടെ ശ്രദ്ധ സവിശേഷമായി നേടേണ്ട ഒരു കാര്യമാണ്. സർവകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന യുവ ചിന്തകനുമായ ഡോ. പ്രസാദ് പന്ന്യനെ ഇംഗ്ലീഷ് ആൻഡ് കംപാരിറ്റിവ് ലിറ്ററേചർ വിഭാഗത്തിെൻറ ചുമതലയിൽനിന്ന് ഒരു തത്ത്വദീക്ഷയുമില്ലാതെ നീക്കംചെയ്തുകൊണ്ടുള്ള സർവകലാശാലയുടെ പുതിയ നീക്കമാണ് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുള്ളത്. സർവകലാശാല ഭരണം പുറത്താക്കിയ ഒരു ദലിത് ഗവേഷണ വിദ്യാർഥിയെ പൊലീസ് ലോക്കപ്പിൽ ദിവസങ്ങൾ കിടത്തിയതിെൻറ പ്രതിഷേധം ഫേസ്ബുക്കിൽ പങ്കുവെച്ചു എന്ന കാരണം കാണിച്ചാണ് പ്രസാദിനെ ചുമതലയിൽനിന്ന് പുറത്താക്കുന്നത്.
സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയും അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുമായ ജി. നാഗരാജു തെൻറ ഹോസ്റ്റലിലെ ഒരു ഗ്ലാസ് പാനൽ പൊട്ടിച്ചുവെന്ന നിസ്സാര കാര്യം പറഞ്ഞാണ് അധികൃതർ സ്ഥാപനത്തിൽനിന്ന് പുറത്താക്കുന്നതും പൊലീസിൽ ഏൽപ്പിക്കുന്നതും. മാസങ്ങളോളം ഗവേഷണ ഫെലോഷിപ് നിഷേധിക്കപ്പെട്ട ഒരു ദലിത് വിദ്യാർഥിയോടുള്ള സർവകലാശാലയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചുവെന്നതാണ് ഡോ. പ്രസാദ് ചെയ്ത ‘കുറ്റം’.
ഇൗ സംഭവങ്ങൾ കാണിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, മാറിയ സാഹചര്യത്തിൽ കേരള സെൻട്രൽ യൂനിവേഴ്സിറ്റി കാണിക്കുന്നത് തികഞ്ഞ ദലിത് വിരുദ്ധതയാണ്. രണ്ടാമത്തേത് തങ്ങളുടെ ദലിത് വിരുദ്ധതയെ ചർച്ചയാക്കിക്കൊണ്ടുവന്നാൽ രാഷ്ട്രീയമായും അധികാരമുപയോഗിച്ചും നേരിടുമെന്ന വ്യക്തമായ ഭീഷണി.
ഇൗ രണ്ടു കാര്യങ്ങളും ഇന്ത്യയിലാകമാനം അരങ്ങേറുന്ന, ഹിന്ദുത്വം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റ്-ബുദ്ധിജീവി വേട്ടകളുടെ പരിസരത്തുനിന്നുകൊണ്ട് തന്നെയാണ് നോക്കിക്കാണേണ്ടത്. ഹിന്ദുത്വ ഫാഷിസത്തിെൻറ ദലിത്-ന്യൂനപക്ഷ-സ്ത്രീവിരുദ്ധ ആശയങ്ങളെയും അതിക്രമങ്ങളെയും ചൂണ്ടിക്കാണിക്കുന്ന അധ്യാപകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും പത്രപ്രവർത്തകരെയും തേടിപ്പിടിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്ന രാഷ്ട്രീയം കേരളത്തിലെ അക്കാദമിക് സംവിധാനങ്ങൾക്കുള്ളിൽനിന്ന് പരീക്ഷിക്കുന്നു എന്നതാണ് ഇവിടെ സംഭവിച്ചതെന്നു കാണാം.
ഹിന്ദുത്വ രാഷ്ട്രീയം ഫാഷിസമായി വളർന്നിട്ടിെല്ലന്ന സംശയങ്ങളെ പൂർണമായും നിരാകരിക്കുന്നതാണ് നാഗരാജുവിെൻറയും പ്രസാദിെൻറയും വിഷയങ്ങൾ എന്നു വ്യക്തമാണ്. ഹിന്ദുത്വത്തെ അലോസരപ്പെടുത്തുന്ന ഒരു ശബ്ദംപോലും തങ്ങളുടെ സർവകലാശാലയിൽ അനുവദിക്കിെല്ലന്ന ഭീഷണിയുടെ സന്ദേശമാണ് സർവകലാശാല വൈസ് ചാൻസലറും അദ്ദേഹത്തിെൻറ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ഇതേ സർവകലാശാലയുടെ പ്രോ വി.സിയുമടങ്ങിയ അധികാരലോബി മുന്നോട്ടുവെക്കുന്നത്.
2009ൽ സ്ഥാപിക്കപ്പെട്ട കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അഴിമതിയുടെ കൂത്തരങ്ങുകളായിരുന്നു ആദ്യവർഷങ്ങളിൽ അരങ്ങേറിയതെങ്കിൽ, സർവകലാശാലയുടെ അധികാരകേന്ദ്രങ്ങൾ ഇൗ സ്ഥാപനത്തെ പൂർണമായും-ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമത്തിലാണെന്നാണ് അവിടെയുള്ള വലിയൊരു വിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും അഭിപ്രായപ്പെടുന്നത്. ക്ലാസ്മുറികളിലും ഇടനാഴികളിലും ഹോസ്റ്റലുകളിലും അധ്യാപകരുടെ ക്വാർേട്ടഴ്സിൽപോലും ഭയം തളംകെട്ടിനിൽക്കുന്ന ഒരവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഇവരിൽ പലർക്കും അഭിപ്രായമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സർവകലാശാലയുടെ ഭാഗമായ പലരും പങ്കുവെക്കുന്ന അനുഭവങ്ങളോടും യാഥാർഥ്യങ്ങളോടും കേരള സമൂഹത്തിന് ഇനിയും മുഖംതിരിഞ്ഞു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
കേരളത്തിലെതന്നെ ഏറ്റവും സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ ഒരു അവസ്ഥ ഇൗ സ്ഥാപനത്തിന് വന്നുകഴിഞ്ഞെന്നും അക്കാദമിക്/ചിന്താസ്വാതന്ത്ര്യത്തിന് ഇടങ്ങൾ നിഷേധിക്കുന്ന ഹിന്ദു ഫാഷിസത്തിെൻറ ഉറങ്ങുന്ന ഒരു താഴ്വാരമായി ഇതിനെ മാറ്റിയെടുക്കാനുള്ള അധികാരിവർഗത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നതെന്നും കരുതണം. അധ്യാപകരുടെയും അല്ലാത്തവരുടെയും നിയമവിരുദ്ധമായ പിരിച്ചുവിടലുകൾ, യു.ജി.സി നിയമങ്ങൾ കാറ്റിൽപറത്തി ഹിന്ദുത്വ ബന്ധമുള്ളവർക്ക് മാത്രമായുള്ള നിയമനങ്ങൾ, വ്യക്തമായുള്ള സംവരണ അട്ടിമറികൾ, ബന്ധു നിയമനങ്ങൾ തുടങ്ങി ഹിന്ദുത്വ ഫാഷിസം വിഭാവനം ചെയ്യുന്ന അരാജകത്വത്തെ പൂർണാവസ്ഥയിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ നടന്നുവരുന്നതായി ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെയും പലരുടെ അനുഭവങ്ങളുടെയും വെളിച്ചത്തിൽ ശങ്കയില്ലാതെ പറയാൻ കഴിയും.
അതുകൊണ്ടാണ് ഭരണഘടനാവകാശങ്ങളെ കാറ്റിൽപറത്തി, പ്രസാദിനെ ചുമതലകളിൽനിന്ന് ഒഴിവാക്കിയത് ചില സന്ദർഭങ്ങളിൽ മാത്രം നടക്കുന്ന ‘മോശം’ തീരുമാനമല്ല, മറിച്ച് ഹിംസാത്മകമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ കൃത്യമായ ലക്ഷ്യമുള്ള പ്രവൃത്തിയാണെന്ന് പറയേണ്ടിവരുന്നത്. അടുത്തകാലത്ത് സർവകലാശാല പുറത്താക്കിയവരുടെ വിവരങ്ങൾ ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് നമ്മുടെ മുന്നിൽ വെക്കുന്നത്. അസിസ്റ്റൻറ് പ്രഫ. ഡോ. ഗിൽബർട്ട്, വിദ്യാർഥികളായ അഖിൽ ജയ, മറ്റൊരു ദലിത് വിദ്യാർഥി ശിവകുമാർ, ആരോഗ്യ പ്രശ്നങ്ങൾകൊണ്ട് ദുരിതംനേരിട്ട സ്ത്രീ ഗവേഷകർ തുടങ്ങിയവർ പല പഠനവിഭാഗങ്ങളെയും ബാധിച്ചിരിക്കുന്ന ഏകാധിപത്യ മനോഭാവവും സർവകലാശാലയുടെ അധികാര ഘടനയുടെ ഭരണഘടന വിരുദ്ധ സമീപനവുമാണ് സൂചിപ്പിക്കുന്നത്.
ഇൗ ഹിംസയെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്, ഇതിനെയൊക്കെ തരണം ചെയ്തുകൊണ്ട് കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉപരിപഠനവും, തൊഴിലും നിർവഹിക്കുന്ന നൂറുകണക്കിന് പൂർവവിദ്യാർഥികളെന്ന് ഇവിടെ ഒാർമിക്കേണ്ടതാണ്. ബുദ്ധിജീവി വേട്ടയുടെ ഭാഗമായി മഹാരാഷ്ട്ര പൊലീസ് ഹൈദരാബാദിൽനിന്നും അറസ്റ്റുചെയ്യാൻ ശ്രമിച്ച മറ്റൊരു യുവ പ്രഫസർ സത്യനാരായണയോട് ചോദിച്ച അതേ ചോദ്യമാണ് ഒരുതരത്തിൽ കേന്ദ്ര സർവകലാശാല പ്രസാദ് പന്ന്യനോടും വിദ്യാർഥികളോടും ചോദിക്കുന്നത്. മഹാരാഷ്ട്ര പൊലീസ് ചോദിച്ചത്, ‘‘നിങ്ങൾ എന്തിനാണ് ഇത്രയും വായിക്കുന്നത്? കൂടുതൽ വായിക്കുന്ന നിങ്ങൾ അപകടകാരികളാണ്’’എന്നാണ്. ഇതാണ് കേന്ദ്ര സർവകലാശാല പറയാൻ ശ്രമിക്കുന്നത്.‘നിങ്ങൾ എന്തിനാണ് എഴുതുന്നത്, എഴുതുന്ന നിങ്ങളെല്ലാം അപകടകാരികളാണ്’ തുടർന്ന്, തീവ്രചിന്തകൻ, അർബൻ നക്സൻ, ഹിന്ദു വിരോധി, അപകടകാരി, ദേശദ്രോഹി തുടങ്ങിയ ആഖ്യാനങ്ങളുടെ ആരോപണ-അവരോഹണ പ്രതലങ്ങളിൽ അവരെ കൊണ്ടുവരാനും പൊതുബോധത്തിൽ കുറ്റവാളികളാണെന്ന് സ്ഥാപിക്കാനും എളുപ്പമാണ്.
‘കേരള സെൻട്രൽ യൂനിവേഴ്സിറ്റിയെ ജെ.എൻ.യു ആകാൻ സമ്മതിക്കില്ല’ എന്ന ശാഠ്യമുള്ള ബ്യൂേറാക്രസിയാണ് ഇവിടെ ഹിന്ദുത്വവത്കരണത്തിെൻറ ചുക്കാൻ പിടിക്കുന്നതെന്നത് രഹസ്യമല്ല. തികഞ്ഞ ന്യൂനപക്ഷ, ദലിത്, സംവരണ വിരുദ്ധ ആശയങ്ങൾ എഴുത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെക്കുന്ന നരേന്ദ്ര മോദിയുടെ വലംകൈയായ എസ്. ഗുരുമൂർത്തിയെപ്പോലുള്ളവരെ ആഘോഷമായി ഏറ്റെടുക്കുന്നവർ ഉൾപ്പെടുന്നതാണ് കേന്ദ്ര സർവകലാശാലയിലെ ഉന്നത അധികാരത്തിൽ ഇരിക്കുന്നവരെന്നത് ആകസ്മികമല്ല. കേരളത്തിലുണ്ടായ പ്രളയം ദൈവകോപമാണെന്ന് പ്രഖ്യാപിച്ച ഗുരുമൂർത്തിയാണ് സർവകലാശാല േപ്രാ വൈസ് ചാൻസലറുടെ ‘ആർ.എസ്.എസും-ഹിന്ദു ദേശീയതയും’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയതെന്നും, പ്രസാദിനെയും മറ്റു വിദ്യാർഥികളെയും പുറത്താക്കാൻ മുൻകൈയെടുക്കുന്നത് ഇതേ പ്രോ വി.സിയാണെന്നതും പരസ്പരം കൂട്ടിവായിക്കേണ്ട വസ്തുതകളാണ്.
വായനയെയും എഴുത്തുകളെയും പുസ്തകങ്ങളെയും ഭയപ്പെടുന്ന ഹിന്ദുത്വ ഫാഷിസത്തിെൻറ മുഖ്യ അജണ്ടകളിലൊന്ന് സാമൂഹിക ശാസ്ത്രങ്ങളിൽ പുതിയ ചിന്തകളെ മുന്നോട്ടു കൊണ്ടുവരുന്ന സ്ഥാപനങ്ങളെ നശിപ്പിക്കുകയെന്നത് തന്നെയാണ്. 2014ൽ ഭരണമേറ്റെടുത്തത് മുതൽ ഹിന്ദുത്വം തകർച്ചയിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ നിരവധിയാണെന്ന് കാണാം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (െഎ.സി.എച്ച്.ആർ), നെഹ്റു മെമ്മോറിയൽ ലൈബ്രറി (ഡൽഹി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് (ഷിംല), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (പുണ), ജെ.എൻ.യു തുടങ്ങിയ സ്ഥാപനങ്ങൾ ഇങ്ങനെ തകർച്ചയെ നേരിടുകയാണ്.
കേരളത്തിൽ സാമൂഹിക-ശാസ്ത്ര-ഭാഷ ഗവേഷണ മേഖലകളിൽ കേന്ദ്ര സർക്കാറിെൻറ കീഴിലുള്ള അപൂർവം സ്ഥാപനങ്ങളിലൊന്നായ ഇൗ സർവകലാശാലയിലെ വിമർശന ചിന്തകളെയും, സ്വതന്ത്ര വായനകളെയും തകർക്കാൻ, ഹിന്ദുത്വ ഫാഷിസത്തോട് രഹസ്യമല്ലാത്ത വിധേയത്വം പ്രകടിപ്പിക്കുന്ന നിർബന്ധബുദ്ധി പുതിയ വിവാദങ്ങളിലും കാണാൻ കഴിയും. സർവകലാശാലയുടെ ആരംഭകാലത്ത് തന്നെ തുടങ്ങിയതാണെങ്കിലും അടുത്തകാലത്ത് അവ എല്ലാ പരിധിയും വിടുന്നതായി അനുഭവപ്പെടുന്നുണ്ട്.
(ഡൽഹി സർവകലകശാലയിൽ അസി. പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.