അറബി ഭാഷക്ക് സമർപ്പിച്ച ജീവിതം
text_fieldsവാർധക്യസഹജമായ രോഗങ്ങളാൽ അവശനായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയുടെ മരണം അപ്രതീക്ഷിതമായിരുന്നില്ല. അറബി ഭാഷയുടെ വ്യാപനത്തിനും വളർച്ചക്കും കരുവള്ളി മുഹമ്മദ് മൗലവിയെപ്പോലെ പണിയെടുത്ത മറ്റൊരാളും കേരളത്തിലില്ല. ഏഴു പതിറ്റാണ്ടോളം കാലം അറബി ഭാഷയുടെ പ്രചാരണത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം. അറബി ഭാഷാധ്യാപകരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിൽ അദ്ദേഹം നിലയുറപ്പിച്ചു. മറ്റ് അധ്യാപകരുടെ അവകാശങ്ങളും പദവികളും മാന്യതയും അറബി അധ്യാപകർക്കും നേടിക്കൊടുക്കുവോളം അദ്ദേഹം സമര മുഖത്ത് നിലയുറപ്പിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി കേരളത്തിലെ സ്കൂളുകളിൽ ഇന്ന് വളരെ വ്യവസ്ഥാപിതമായി അറബി ഭാഷ പഠിപ്പിച്ചുവരുന്നു. ഇതിന് പശ്ചാത്തലമൊരുക്കിയത് കരുവള്ളി മുഹമ്മദ് മൗലവിയാണ്. ആദ്യം തനിച്ചും പിന്നീട് അദ്ദേഹംതന്നെ മുൻൈകയെടുത്ത് രൂപവത്കരിച്ച അറബി അധ്യാപക സംഘടനയുടെ പിന്തുണയോടെയും തെൻറ സമരം വിജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതോടൊപ്പം മലബാറിലെ മുസ്ലിം വിദ്യാഭ്യാസ മുന്നേറ്റത്തിൽ അനൽപമായ പങ്കുവഹിക്കാനും കരുവള്ളിക്ക് കഴിഞ്ഞു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന മുസ്ലിംകൾക്ക് ആ രംഗത്ത് മുന്നേറാൻ അദ്ദേഹം വളരെയേറെ പ്രോത്സാഹനവും പ്രചോദനവും നൽകി. മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഒരുപോലെ സേവനമർപ്പിച്ച മതപണ്ഡിതൻ കൂടിയാണ് കരുവള്ളി മുഹമ്മദ് മൗലവി.
ജീവിതത്തിൽ ആദ്യമായി ഏറെ ശ്രദ്ധേയമായ സെമിനാറിൽ പങ്കെടുത്ത് പ്രസംഗിച്ചത് കരുവള്ളി മുഹമ്മദ് മൗലവിയോടൊന്നിച്ചാണ്. വിദ്യാർഥിയായിരിക്കെ 1967ൽ 17ാമത്തെ വയസ്സിൽ തൃശൂരിലെ മതിലകത്തു നടന്ന പ്രസ്തുത പരിപാടിയിലേക്ക് മലപ്പുറത്തുനിന്ന് പോയതും തിരിച്ചുപോന്നതും കരുവള്ളിയോടൊപ്പമായിരുന്നു. ആ യാത്ര സമ്മാനിച്ച ഹൃദ്യമായ അനുഭവങ്ങൾ ഇന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. ചെറുപ്രായത്തിൽ അദ്ദേഹം നൽകിയ അതിരറ്റ സ്നേഹവും പ്രോത്സാഹനവും പ്രചോദനവും വാക്കുകളിൽ ഒതുക്കാനാവുന്നതായിരുന്നില്ല. അന്ന് പ്രസംഗവേദിയിൽ കരുവള്ളി നടത്തിയ പ്രശംസ അർഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടിയായിരുന്നു. വിദ്യാർഥി ജീവിതകാലത്ത് ആരംഭിച്ച സ്നേഹോഷ്മളമായ ആ ആത്മബന്ധം അദ്ദേഹത്തിെൻറ അന്ത്യം വരെ അര നൂറ്റാണ്ടു കാലം അവിരാമം തുടർന്നു. മൂന്നു ഘട്ടങ്ങളിലായി 30 ദിവസം അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും അവസരം ലഭിച്ചു. എടവണ്ണ ഹൈസ്കൂൾ അധ്യാപകനായിരിക്കെ അധ്യാപകർക്കുള്ള ഹാൻഡ് ബുക്ക് നിർമാണത്തിനായി മലപ്പുറത്ത് നടന്ന വർക്ക്ഷോപ്പിെൻറ ചുമതല വഹിച്ചിരുന്നത് കരുവള്ളിയാണ്.
1919 ഏപ്രിൽ 17ന് മലപ്പുറം ജില്ലയിലെ മക്കരപറമ്പിനടുത്തുള്ള കരിഞ്ചാപടിയിൽ മതപണ്ഡിതനും കർഷകനുമായിരുന്ന മൊയ്തീൻ കോയയുടെയും കടുങ്ങാപുരത്തെ ഖദീജയുടെയും മകനായി ജനിച്ചു. നാട്ടിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ഫലക്കി മുഹമ്മദ് മൗലവിയും ചെറുപ്രായത്തിലെ മതാധ്യാപകരായിരുന്നു. 1931ൽ ഇ.എസ്.എൽ.സി പാസായി. പിന്നീട് കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ നിർദേശാനുസരണം 1932ൽ ഉമറാബാദ് ദാറുസ്സലാമിൽ ഉന്നത മതവിദ്യാഭ്യാസത്തിനു ചേർന്നു. 1939ൽ അവിടെനിന്ന് പഠനം പൂർത്തീകരിക്കുകയും അഫ്ദലുൽ ഉലമ പാസാവുകയും ചെയ്തു. 1936ലാണ് മലബാറിൽ ആദ്യമായി ഒരു ഗവൺമെൻറ് ഹൈസ്കൂൾ മലപ്പുറത്ത് സ്ഥാപിതമായത്. അതുകൊണ്ടുതന്നെ അഫ്ദലുൽ ഉലമ പാസായശേഷം 1940ലാണ് കരുവള്ളി എസ്.എസ്.എൽ.സി പാസായത്. പത്താംതരം പാസായ ആദ്യത്തെ അഫ്ദലുൽ ഉലമ ബിരുദധാരി മുഹമ്മദ് മൗലവിയാണ്.
വിദ്യാഭ്യാസവും ബിരുദവും അറബിയിലായിരുന്നുവെങ്കിലും 1942ൽ ആദ്യമായി നിയമനം ലഭിച്ചത് ഉർദു അധ്യാപകനായാണ്. മ ദ്രാസിലെ ഓഫിസിൽ സംഭവിച്ച അബദ്ധമാണിതിനു കാരണം. മലപ്പുറം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, തസ്തിക പിന്നീട് മാറ്റാമെന്നു പറഞ്ഞ് ഉർദു അധ്യാപകനായി നിയമിച്ചു. അടുത്ത വർഷം കാസർകോട്ടേക്ക് അറബി അധ്യാപകനായി സ്ഥലംമാറ്റം കിട്ടി. ഒരു കൊല്ലം കഴിഞ്ഞ് 1944ൽ മലപ്പുറത്തേക്ക് മാറി. പിന്നീട് 1962ൽ ഉത്തരമേഖല ഇൻസ്പെക്ടർ ഫോർ മുസ്ലിം എജുക്കേഷൻ (ഐ.എം.ഇ) ആയി നിയമിക്കപ്പെടുന്നതുവരെ അവിടെ തുടർന്നു. 1974ൽ സർക്കാർ സർവിസിൽനിന്ന് വിരമിച്ചു.
1956ൽ ഐക്യകേരളം പിറവിയെടുക്കുകയും 1957ൽ ഇ.എം.എസ് മന്ത്രിസഭ നിലവിൽവരുകയും ചെയ്യുന്നതു വരെ സ്കൂളുകളിലെ അറബി ഭാഷ പഠനത്തിന് വ്യക്തമായ സിലബസോ അനുയോജ്യമായ പാഠപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയെ കരുവള്ളി മുഹമ്മദ് മൗലവി നിരന്തരം കണ്ട് അനേക തവണ നിവേദനം നൽകിയതിെൻറ ഫലമായി അദ്ദേഹംതന്നെ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി രൂപംകൊണ്ടു. അവരുടെ കഠിനാധ്വാന ഫലമായി ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്കുള്ള കേരള അറബിക് റീഡർ തയാറാക്കപ്പെട്ടു. പിന്നീട് അധ്യാപകർക്കുള്ള ഹാൻഡ് ബുക്കുകളും ഗൈഡുകളും പുറത്തിറക്കി.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) രൂപവത്കരണത്തിന് നേതൃത്വ പരമായ പങ്കുവഹിച്ച മുഹമ്മദ് മൗലവി അത് പ്രസിദ്ധീകരിച്ചിരുന്ന, അൽബുശ്റ, അറബി മാസിക പുറത്തിറക്കുന്നതിലും നിർണായകമായ പങ്കുവഹിച്ചു.
മലബാർ മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ അദ്ദേഹം സജീവ ശ്രദ്ധ പതിപ്പിച്ചു. വിദ്യാർഥികളെ പഠനത്തിന് പ്രേരിപ്പിച്ചു. പലരെയും ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിച്ചു. അദ്ദേഹം മുൻകൈയെടുത്ത് പഠിപ്പിച്ചതിെൻറ ഫലമായി ഉയരങ്ങളിലെത്തിയ നിരവധി ആളുകൾ സമൂഹത്തിെൻറ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരായുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷികങ്ങളിൽ കരുവള്ളി നിറസാന്നിധ്യമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കംനിന്നിരുന്ന മുസ്ലിംകളെ ബോധവത്കരിക്കുന്നതിൽ അദ്ദേഹം വളരെയേറെ ജാഗ്രത പുലർത്തി. സാക്ഷരത പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സാക്ഷരത പ്രവർത്തനങ്ങൾക്കായുള്ള മലപ്പുറം ജില്ല അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു മുഹമ്മദ് മൗലവി.
മുസ്ലിം സമൂഹത്തിെൻറ ചിന്താമണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തിയ കേരള ഇസ്ലാമിക് സെമിനാറിെൻറ രണ്ടാം സമ്മേളനം 1964 മേയ് 14-17 ദിവസങ്ങളിൽ കോഴിക്കോട് ചേർന്നപ്പോൾ നേതൃത്വപരമായ പങ്കുവഹിച്ചത് കരുവള്ളിയാണ്. ടി.പി. കുട്ട്യാമു സാഹിബും സഹപ്രവർത്തകരും അതിെൻറ മുഖ്യ ഉത്തരവാദിത്തം ഏൽപിച്ചത് അദ്ദേഹത്തെയാണ്.
എല്ലാ മുസ്ലിം സംഘടനകളുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി രണ്ടുതവണ മുസ്ലിം സർവിസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ഉർദു സിലബസ് കമ്മിറ്റി അംഗം, സലഫി യൂനിവേഴ്സിറ്റി മെംബർ, കേരള നദ്വതുൽ മുജാഹിദീൻ കൂടിയാലോചന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ്, കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, ഡി.പി.ഇ.പി മലപ്പുറം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ച ബഹുമുഖ വ്യക്തിത്വത്തിെൻറ ഉടമയാണ് വിടപറഞ്ഞ കരുവള്ളി. നൂറുകണക്കിന് ഗുരുവര്യന്മാരുടെ ഗുരുവാണ് ആ കർമയോഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.