തെരഞ്ഞെടുപ്പ് ജയിക്കാൻ മുസ്ലിമിനെ തഴയണമെന്നില്ല
text_fieldsനരേന്ദ്ര മോദി സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച ഡൽഹിയിലെ അശോക ഹോട്ടലിൽ പ്രാദേശിക മാധ്യമങ്ങളുടെ ലേഖകരുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ ആശയവിനിമയത്തിൽ പ്രധാനമായും ഉയർന്ന ചോദ്യം ഉത്തർപ്രദേശിലെ കൈരാനയെ കുറിച്ചായിരുന്നു. 2014ലും 2017ലും ഉത്തർപ്രദേശിലെ ബി.ജെ.പി വിജയത്തിനു പിന്നിലെ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെട്ട അമിത് ഷായുടെ മറുപടി ആശാവഹമായിരുന്നില്ല. കൈരാനയിൽ പാർട്ടി പരമാവധി പരിശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി. ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റുകളിൽപോലും ജയമുറപ്പിച്ചു പറയാറുള്ള അമിത് ഷാ ഏറക്കുറെ പരാജയമുറപ്പിച്ചതിെൻറ സൂചന അതിലുണ്ടായിരുന്നു.
ശേഷവും ബി.ജെ.പി പരമാവധി പരിശ്രമിച്ചുവെന്ന് പരസ്യപ്രചാരണത്തിന് വിലക്കുള്ള വോെട്ടടുപ്പിെൻറ തേലന്നാൾ കൈരാനയുടെ അതിർത്തിയിലുള്ള ബാഗ്പതിൽ കൊണ്ടുപോയി മോദിയെക്കൊണ്ട് ഏതാനും കിലോമീറ്റർ മാത്രം പണിത എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്യിച്ച് അമിത് ഷാ കാണിച്ചുതരുകയും ചെയ്തു. എന്നിട്ടും അമിത് ഷാ ഭയന്നപോലെ ഒടുവിൽ കൈരാനയിലെ ഫലം പുറത്തുവന്നപ്പോൾ പ്രതിപക്ഷം ഒത്തുപിടിച്ചാൽ ബി.ജെ.പിയുടെ രാഷ്ട്രീയ ഭാവിക്ക് അന്ത്യംകുറിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടു. 2013ലെ മുസഫർനഗർ കലാപത്തോടെ പടിഞ്ഞാറൻ യു.പിയിൽ തകർന്ന ജാട്ട്-മുസ്ലിം സാഹോദര്യം തിരിച്ചുപിടിക്കാൻ മേഖലയിലെ ജാട്ട് കർഷകരുടെ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിെൻറ മകനുമായ അജിത് സിങ് ഇത്തവണയിറക്കിയ തന്ത്രമാണ് വോെട്ടടുപ്പിന് ദിവസങ്ങൾക്കു മുേമ്പ അമിത് ഷായുടെ വിജയപ്രതീക്ഷ കെടുത്തിക്കളഞ്ഞത്.
അമിത് ഷായെ മറികടന്ന അജിത് സിങ്ങിെൻറ തന്ത്രം
ജാട്ട്-മുസ്ലിം സഹവർത്തിത്വമായിരുന്നു ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് പ്രവേശിക്കാൻ പടിഞ്ഞാറൻ യു.പിയിൽ ഏറ്റവും വലിയ മാർഗതടസ്സം. അതിനാൽ ഒരുകാലത്ത് മുസ്ലിംകളുടെയും ജാട്ടുകളുടെയും പാർട്ടിയായിരുന്ന രാഷ്ട്രീയ ലോക്ദളിെൻറ തകർച്ചയായിരുന്നു സംഘ്പരിവാർ ആസൂത്രണത്തിൽ നടന്ന മുസഫർനഗർ കലാപത്തിെൻറ ഏറ്റവും പ്രധാന ലക്ഷ്യം. ചൗധരി ചരൺസിങ്ങിെൻറ കാലം തൊേട്ട ഇരുകൂട്ടരെയും പരസ്പരം ബന്ധിച്ചുനിർത്തിയാണ് കർഷകരുടെ പാർട്ടി മുന്നോട്ടുപോയത്. ജാട്ടുകളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചെങ്കിൽ മാത്രമേ ഹിന്ദു ജാട്ടുകളെ ബി.ജെ.പിയിലെത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. ജാട്ടുകളും മുസ്ലിംകളും തമ്മിൽ വൈരമുടലെടുത്താൽ ഗുണം പടിഞ്ഞാറൻ യു.പിയിൽ മാത്രമൊതുങ്ങില്ലെന്നും ഹരിയാനയിലും രാജസ്ഥാനിലുമുള്ള ജാട്ടുബെൽറ്റിലും ലഭിക്കുമെന്നും അമിത് ഷായെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. മുസ്ലിംകൾക്കെതിരെ വ്യാപക വിദ്വേഷം പരത്തി കലാപം അഴിച്ചുവിട്ടതോടെ പ്രതീക്ഷിച്ച ഹിന്ദു-മുസ്ലിം വൈരത്തിെൻറ ഗുണഫലം ലഭിച്ച ബി.ജെ.പിക്ക് ഹരിയാനയും ഉത്തർപ്രദേശുമെല്ലാം കൈയിൽ കിട്ടി. ജാട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേക്കേറുക മാത്രമല്ല, ജാട്ടുകളോടുള്ള വിരോധത്താൽ മുസ്ലിംകൾ കൂട്ടത്തോടെ രാഷ്ട്രീയ ലോക്ദൾ വിട്ട് സമാജ്വാദി പാർട്ടിയിലേക്കും ബി.എസ്.പിയിലേക്കും നീങ്ങി.
2014ലെ പൊതുതെരഞ്ഞെടുപ്പോടെ നിലംപരിശായ ആർ.എൽ.ഡിയെ പുനരുജ്ജീവിപ്പിക്കാനായി മുസ്ലിംകളെയും ജാട്ടുകളെയും ബോധവത്കരിക്കാൻ 2017ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കഠിന പരിശ്രമമാണ് അജിത് സിങ്ങും മുൻ എം.പി കൂടിയായ ജയന്ത് ചൗധരിയും നടത്തിയത്. ‘ബി.ജെ.പിയുടെ വാലാകേണ്ട, ആർ.എൽ.ഡിയുടെ മുഖമാകൂ’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രചാരണത്തിന് ചില ഇളക്കങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ഭൂരിഭാഗം ജാട്ടുകളും ബി.ജെ.പിക്കൊപ്പം അടിയുറച്ചുനിന്നു. അതിനിടയിലാണ് കലാപത്തിൽ കൂടി പങ്കാളിയായ കൈരാനയിലെ ബി.ജെ.പി നേതാവ് ഹുകുംസിങ്ങിെൻറ മരണമുണ്ടായതും ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നതും.
കൈരാനയിലെ ജയവും മേതതര പാർട്ടികളും
മുസഫർനഗർ കലാപത്തോടെ വേർപെട്ടുപോയ രണ്ടു സമുദായങ്ങളെ വിളക്കിച്ചേർക്കാൻ കൈരാന ഉപതെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു അജിത് സിങ്. ഗോരഖ്പുരിലും ഫൂൽപുരിലും ബി.ജെ.പി അതിദയനീയമായി പരാജയമേറ്റുവാങ്ങിയതിെൻറ ആവേശത്തിലായ സമാജ്വാദി പാർട്ടിയെ സമീപിച്ച് അജിത് സിങ് വിഷയം ധരിപ്പിച്ചു. സ്ഥാനാർഥിയെ നിർത്തില്ലെന്ന ഉറപ്പ് മാത്രമല്ല, ഒരു മികച്ച മുസ്ലിം സ്ഥാനാർഥിയെക്കൂടി അജിത് സിങ് സമാജ്വാദി പാർട്ടിയിൽനിന്ന് വാങ്ങി. ഹുകുംസിങ്ങിനെ മുമ്പ് എതിരിട്ട ബീഗം തബസ്സും ഹസൻ അങ്ങനെ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിയായി. ഗോരഖ്പുരിലും ഫൂൽപുരിലും മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തിയ കോൺഗ്രസും ആർ.എൽ.ഡിക്കൊപ്പം നിൽക്കാമെന്ന് സമ്മതിച്ചു. ബി.എസ്.പി ഉപതെരെഞ്ഞടുപ്പുകളിൽ മത്സരിക്കില്ലെന്ന പതിവ് ആവർത്തിക്കുകകൂടി ചെയ്തതോെട ബി.ജെ.പിയെ എതിരിടാനുള്ള പ്രതിപക്ഷത്തിെൻറ ഏക സ്ഥാനാർഥിയായി ഇൗ മുസ്ലിം വനിത മാറി.
ജാട്ടുകളുടെ പാർട്ടി മുസ്ലിം സ്ഥാനാർഥിയെ നിർത്തിയാൽ അത് കാണിച്ച് ബി.ജെ.പി ഹിന്ദു-മുസ്ലിം തെരഞ്ഞെടുപ്പാക്കി മാറ്റില്ലേ എന്ന് കോൺഗ്രസ് മനസ്സുള്ള പലരും അജിത് സിങ്ങിനും മകൻ ജയന്തിനും മുന്നറിയിപ്പ് നൽകിയെങ്കിലും ഇരുവരും അത് തള്ളിക്കളഞ്ഞു. ബി.ജെ.പി തകർത്ത പടിഞ്ഞാറൻ യു.പിയിലെ ജാട്ട്-മുസ്ലിം സൗഹാർദം തിരിച്ചുപിടിക്കാൻ അത് കൂടിയേ തീരൂ എന്നവർ തീർത്തുപറഞ്ഞു. ബി.ജെ.പി ജാട്ടുകൾക്കിടയിലുണ്ടാക്കിയ മുസ്ലിം വിരുദ്ധതയെ ജാട്ടുകളുടെ സ്ഥാനാർഥിതന്നെ മുസ്ലിമിനെയാക്കി എതിരിടുകയാണ് വേണ്ടതെന്ന് ബി.ജെ.പിയെ ഭയന്ന് പ്രചാരണ വാഹനത്തിൽപോലും കയറ്റാത്ത മതേതര സംഘടനകളെ പഠിപ്പിക്കുകയായിരുന്നു ഇൗ അച്ഛനും മകനും. ജാട്ടുകൾ മാത്രമല്ല, ബി.എസ്.പിയുടെ ദലിത് ജാട്ടവരും മുസ്ലിം സ്ഥാനാർഥിക്ക് വോട്ടു ചെയ്തതോടെ ബി.ജെ.പിയുടെ ധ്രുവീകരണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇനിയും കലാപത്തിെൻറ മുറിവുണങ്ങിയിട്ടില്ലാത്ത പടിഞ്ഞാറൻ യു.പിയിൽ അങ്ങനെ പോളിങ് ബൂത്തിലെത്തിയ 70 ശതമാനം ജാട്ടുകെളക്കൊണ്ടും തബസ്സും ഹസൻ എന്ന മുസ്ലിം വനിതക്ക് വോട്ടുചെയ്യിച്ച് ബി.ജെ.പിയുടെ ഹിന്ദുത്വത്തെ തോൽപിക്കേണ്ടതെങ്ങനെയെന്ന് ആർ.എൽ.ഡി രാജ്യത്തിന് കാണിച്ചുകൊടുത്തു. 3.8 കോടി മുസ്ലിംകളുള്ള ഒരു സംസ്ഥാനത്തുനിന്ന് ഒരു മുസ്ലിമിനെയും പാർലമെൻറ് കാണിക്കരുതെന്ന മോദിയുടെയും അമിത് ഷായുടെയും വർഗീയ വൈരത്തെയാണ് ജാട്ട് വോട്ടിൽ തബസ്സുമിനെ ജയിപ്പിച്ച് പ്രതിപക്ഷം തകർത്തുകളഞ്ഞത്.
രാഹുലിേൻറതല്ല, മേവാനിയുടെ വഴി
ബി.ജെ.പിയെ പേടിച്ച് ന്യൂനപക്ഷത്തെ മാറ്റിനിർത്തേണ്ട കാലം കഴിഞ്ഞെന്നും അവരെക്കൂടി കൂടെക്കൂട്ടിയാണ് ബി.ജെ.പിയെ നേരിടേണ്ടതെന്നും കഴിഞ്ഞ ഗുജറാത്ത് തെരെഞ്ഞടുപ്പിൽ ജിഗ്നേഷ് മേവാനിയാണ് ആദ്യമായി കാണിച്ചുകൊടുത്തത്. ഗുജറാത്തിലെ ക്ഷേത്രങ്ങളിലെല്ലാം സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചാരണ വാഹനങ്ങളിൽനിന്നും വേദികളിൽനിന്നും അഹ്മദ് പേട്ടൽ അടക്കമുള്ള മുതിർന്ന നേതാക്കളെപ്പോലും ബി.ജെ.പിയെ ഭയന്ന് മാറ്റിനിർത്തിയ ഘട്ടത്തിലായിരുന്നു ഇത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സീറ്റായിട്ടും കോൺഗ്രസിൽനിന്ന് ഭിന്നമായി മുസ്ലിംകളെ പരസ്യപ്രചാരണത്തിന് ഇറക്കിയാലും 20,000ത്തിലേറെ വോട്ടിന് ജയിക്കാമെന്ന് മേവാനി രാഹുൽ ഗാന്ധിക്ക് അന്ന് കാണിച്ചുകൊടുത്തു. അതേസമയം, മുസ്ലിംകളെ പുറത്തുകാണിക്കാതിരുന്നിട്ടും ജയിക്കുമെന്നു കരുതിയ പല സീറ്റുകളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു.
ൈകരാനയിലൊതുങ്ങുന്നതായിരുന്നില്ല മുസ്ലിം സ്ഥാനാർഥിയുടെ വിജയം. മുസ്ലിം സ്ഥാനാർഥികൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകാത്ത ഉത്തർപ്രദേശിെല നിയമസഭ ഉപതെരഞ്ഞെടുപ്പിലും മുസ്ലിം സ്ഥാനാർഥിയെ മതേതര പാർട്ടികളെല്ലാം ചേർന്ന് പിന്തുണച്ചു. കൈരാനക്കടുത്തുള്ള നൂർപുരിൽനിന്ന് സമാജ്വാദി പാർട്ടി സ്ഥാനാർഥിയായ നഇൗമുൽ ഹസൻ ജയിച്ചുകയറി. സമാജ്വാദി പാർട്ടിയെപ്പോലെ മുസ്ലിംകളുടെ പാർട്ടിയെന്ന് ബി.ജെ.പി പതിവായി പരിഹസിക്കാറുള്ള ലാലുപ്രസാദ് യാദവിെൻറ രാഷ്ട്രീയ ജനതാദളും ഷാനവാസ് ആലം എന്ന മുസ്ലിം സ്ഥാനാർഥിയെ ഇറക്കിയാണ് ഭരണത്തിലുള്ള ബി.ജെ.പി-ജനതാദൾ (യു) സഖ്യത്തെ തോൽപിച്ചത്. ബി.ജെ.പി ഹിന്ദു-മുസ്ലിം തെരഞ്ഞെടുപ്പാക്കുമെന്ന് പേടിച്ച് കോൺഗ്രസ് അടക്കമുള്ള പല മതേതര കക്ഷികളും മുസ്ലിംകളെ സ്ഥാനാർഥിപ്പട്ടികയിൽനിന്നും പ്രചാരണവേദികളിൽനിന്നും തീണ്ടാപ്പാട് അകലെ മാറ്റിനിർത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 11 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഇൗ ഉപതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.