വിലപേശൽ ശക്തിയാകാൻ ജെ.ഡി.എസ്
text_fieldsജെ.ഡി.എസ്എന്നാൽ ‘ജനതാദൾ സംഘ്പരിവാർ’ ആണെന്നും ബി.ജെ.പിയുടെ ‘ബി ടീം’ ആണെന്നും കളിയാക്കിയത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാണ്. തെരഞ്ഞെടുപ്പിൽ ജെ.ഡി.എസും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ നീക്കത്തെ പൊളിച്ചുകാട്ടുകയായിരുന്നു പ്രസ്താവനയിലൂടെ രാഹുൽ ലക്ഷ്യമിട്ടത്. ബി.ജെ.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത മൈസൂരു മേഖലയിൽ കോൺഗ്രസിെൻറ പ്രധാന എതിരാളികൾ ജെ.ഡി.എസ് ആയതിനാൽ മുസ്ലിം വോട്ടർമാരെ കൂടുതൽ കോൺഗ്രസിലേക്ക് ആകർഷിക്കുകയെന്ന തന്ത്രംകൂടിയുണ്ടായിരുന്നു ‘ബി ടീം’ പരാമർശത്തിനു പിന്നിൽ. ഇത്തവണ ഭരണം പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബി.ജെ.പി, ജെ.ഡി.എസുമായി ധാരണയുണ്ടാക്കുന്നതായി കോൺഗ്രസ് ആദ്യമേ ആരോപണമുയർത്തിയിരുന്നു.
എന്നാൽ, ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ എതിരാളികളാണെന്ന നിലപാടിലാണ് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി. 2013ലെ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി വീണ്ടുമൊരു ത്രികോണമത്സരമാണ് അരങ്ങേറാൻ പോകുന്നത്. കഴിഞ്ഞതവണ കോൺഗ്രസ് തരംഗത്തിൽ ബി.ജെ.പി തകർന്നപ്പോഴും ജെ.ഡി.എസ് നില മെച്ചപ്പെടുത്തിയിരുന്നു.
കർഷക പിന്തുണതന്നെയാണ് മുഖ്യം. കോൺഗ്രസിെൻറ സീറ്റുകൾ ജെ.ഡി.എസും ബി.ജെ.പിയും ചേർന്ന് പങ്കിെട്ടടുത്ത 2004ൽ ഇരുകൂട്ടരും ചേർന്നുള്ള ധാരണയിൽ സർക്കാർ രൂപവത്കരിച്ചെങ്കിലും രണ്ടു വർഷം മാത്രമേ ഭരണം നീണ്ടതുള്ളൂ. കർണാടകയിൽ ആദ്യമായി ജെ.ഡി.എസ് മുഖ്യമന്ത്രിപദം അലങ്കരിച്ച സർക്കാർ സഖ്യധാരണ തെറ്റിയതോടെ നിലത്തിറങ്ങി. ഇത്തവണ വീണ്ടും കിങ്മേക്കറാവാനുള്ള വഴിതെളിയുന്നുണ്ട്. ബി.ജെ.പിയും കോൺഗ്രസും തമ്മിലെ പോരാട്ടം ശക്തമായതിനാൽ ഇരുകൂട്ടർക്കും വൻഭൂരിപക്ഷത്തിനുള്ള സാധ്യത കുറവാണ്. സ്വാഭാവികമായും, സംസ്ഥാന രാഷ്ട്രീയത്തിൽ വിലപേശൽ ശക്തിയായി നിൽക്കുന്ന ജെ.ഡി^എസ് നിർണായകമാവും.
മായാവതിയുടെ ബി.എസ്.പിയുമായി സഖ്യധാരണയിലെത്തിയതാണ് പ്രധാന വഴിത്തിരിവ്. ആദ്യമായാണ് ജെ.ഡി.എഎസും ബി.എസ്.പിയും തമ്മിൽ സഖ്യം രൂപവത്കരിക്കുന്നത്. പട്ടികജാതി വിഭാഗക്കാർ 22 ശതമാനത്തോളം വരുന്ന സംസ്ഥാനത്ത് എട്ടു സംവരണസീറ്റും 12 ജനറൽ സീറ്റുമാണ് ബി.എസ്.പിക്ക് നൽകിയിരിക്കുന്നത്. കോൺഗ്രസിലും ബി.ജെ.പിയിലും സീറ്റ് ലഭിക്കാതെ വിമതസ്വരമുയർത്തുന്നവരെ പാർട്ടിക്ക് ശക്തികുറഞ്ഞ മണ്ഡലങ്ങളിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുമാരസ്വാമി രണ്ടാം സ്ഥാനാർഥി ലിസ്റ്റ് ഒരുക്കുന്നത്.
കണക്കുകൾ
1996ൽ ജനതാദളിൽനിന്ന് പ്രധാനമന്ത്രിയായ എച്ച്.ഡി. ദേവഗൗഡ 1999ൽ ജനതാദൾ (സെക്കുലർ) രൂപവത്കരിച്ച് പുറത്തുവന്നു. അതേ വർഷം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ പാർട്ടി 2004ൽ നേട്ടം 58 ആക്കി ഉയർത്തി, 78 സീറ്റ് നേടിയ ബി.ജെ.പിയുമൊത്ത് സർക്കാറുണ്ടാക്കി. 2008ൽ ബി.ജെ.പി അധികാരത്തിലേറുേമ്പാൾ ജെ.ഡി^എസ് 28 സീറ്റിലേക്ക് ചുരുങ്ങി. 2013ൽ തിരിച്ചുവന്ന ജെ.ഡി.എസിനും ബി.ജെ.പിക്കും ലഭിച്ചത് 40 സീറ്റ് വീതം. 2008ൽ 36 പട്ടികജാതി സംവരണ സീറ്റുകളിലും 15 എസ്.ടി സീറ്റുകളിലും ഒാരോന്നു വീതം മാത്രം ജെ.ഡി.എസിന് ലഭിച്ചപ്പോൾ കഴിഞ്ഞ തവണ 10 പട്ടികജാതി സംവരണ സീറ്റ് നേടി. ബി.ജെ.പിയുടെ പക്കൽനിന്നാണ് ഇൗ സീറ്റുകളത്രയും പിടിച്ചുവാങ്ങിയത്.
ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നൽകിയ വിഷയത്തിൽ പാർട്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രതീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നാണ് പാർട്ടി മേധാവി ദേവഗൗഡയുടെ മറുപടി. ലിംഗായത്ത് സ്വാധീന ജില്ലകളായ തുമകുരുവിലെ 11 സീറ്റിൽ ആറും ചിക്കബല്ലാപുരയിൽ അഞ്ചിൽ രണ്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി^എസിനായിരുന്നു.
പ്രതീക്ഷകൾ
മൈസൂരു, മലനാട്, മധ്യകർണാടക മേഖലകളാണ് ജെ.ഡി.എസിെൻറ ശക്തി. മുസ്ലിം, ദലിത് വോട്ടുകളിലും വൊക്കലിഗ വോട്ടിലുമാണ് പ്രതീക്ഷ. കർണാടകയിലെ ജനസംഖ്യയുടെ എട്ടു ശതമാനം വൊക്കലിഗരും 13 മുതൽ 16 വരെ ശതമാനം മുസ്ലിംകളുമാണ്. ലിംഗായത്ത് സമുദായത്തോളം വിധിനിർണായക ശക്തിയായ മുസ്ലിംകൾ ഭൂരിഭാഗവും പരമ്പരാഗതമായി കോൺഗ്രസിനും ജെ.ഡി.എസിനുമൊപ്പമാണ്. 120ഒാളം സീറ്റുകളിൽ വിധി നിർണയിക്കാൻ ശേഷിയുണ്ട് മുസ്ലിം വോട്ടിന്. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് മുസ്ലിംകൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തിയത് പാർട്ടി സ്ഥാപകനായ എച്ച്.ഡി. ദേവഗൗഡയാണ്.
ഇത്തവണ ജെ.ഡി.എസിെൻറ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോൽപിക്കുകയാണ്. ജനതാദളിൽ സിദ്ധരാമയ്യക്കൊപ്പം പ്രവർത്തിച്ച ജി.ടി. ദേവഗൗഡയെത്തന്നെയാണ് അദ്ദേഹത്തെ എതിരിടാനായി രംഗത്തിറക്കിയിരിക്കുന്നത്. 40,000ത്തോളം ദലിത് വോട്ടുകളുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പ്രചാരണമിളക്കാൻ അവതരിപ്പിക്കുന്നതാകെട്ട, ബി.എസ്.പി നേതാവ് മായാവതിയെയും. ഒരറ്റത്തുനിന്ന് ബി.ജെ.പിയും മറ്റൊരറ്റത്തുനിന്ന് ജെ.ഡി^എസും മുഖ്യമന്ത്രിയെ തോൽപിക്കുമെന്ന് ആണയിടുേമ്പാൾ അതിലൊരു രഹസ്യകൂട്ടിെൻറ അപകടം മണക്കാതില്ല. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ ശ്രീനിവാസ് പ്രസാദിൽ ജെ.ഡി^എസിന് ഒരു കണ്ണുണ്ട്. ബി.ജെ.പിയിൽ ചേർന്നെങ്കിലും സ്ഥാനമാനങ്ങളൊന്നുമില്ലാതെ വിഷണ്ണനായ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നുതന്നെ വിടവാങ്ങാനുള്ള പുറപ്പാടിലാണ്. ദലിത് നേതാവായ ശ്രീനിവാസിന് ടിക്കറ്റ് നൽകി പാർട്ടിയിലെത്തിച്ച് ദലിത് സ്വാധീനമുള്ള മൈസൂരുവിൽ കോൺഗ്രസിനെതിരെ നിർത്താനാണ് നീക്കം.
പരമ്പരാഗതമായി ദലിതുകൾ കോൺഗ്രസിെൻറ വോട്ടുബാങ്കാണെങ്കിലും ബി.എസ്.പിയുമായുള്ള കൂട്ടുകെട്ടിൽ ദലിത്-പിന്നാക്ക മേഖലയിൽ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. പിന്നാക്ക വിഭാഗം നേതാക്കളായ പി.ജി.ആർ. സിന്ധ്യ, എ.എച്ച്. വിശ്വനാഥ്, മധു ബംഗാരപ്പ, ബന്ദപ്പ കാശംപൂർ എന്നിവരുടെ നേതൃത്വത്തിൽ ശിവമൊഗ്ഗ, മൈസൂരു, ബംഗളൂരു, ബീദർ, ബെളഗാവി എന്നിവിടങ്ങളിൽ ഫെബ്രുവരിയിൽ നടത്തിയ ഒ.ബി.സി റാലികൾ വിജയമായിരുന്നു. ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ പദവികൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ആശങ്കകൾ
മുസ്ലിം വോട്ടിൽ കണ്ണുവെക്കുന്നുണ്ടെങ്കിലും മുസ്ലിം നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് പാർട്ടിയെ വിഷമിപ്പിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന സി.എം. ഇബ്രാഹിം അടക്കം ഒരു പിടി നേതാക്കളാണ് ജെ.ഡി.എസിൽനിന്ന് കോൺഗ്രസിലേക്ക് പലപ്പോഴായി ചേക്കേറിയത്. സി.എം. ഇബ്രാഹിമിനുശേഷം പാർട്ടിയിൽ ഉയർന്നുവന്ന ജനസമ്മതിയുള്ള നേതാവായിരുന്നു സമീർ അഹമ്മദ് ഖാൻ. അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് ഏഴ് എം.എൽ.എമാർ ഒറ്റയടിക്ക് കോൺഗ്രസിലേക്ക് പോയത്. മുൻ എം.എൽ.സി അബ്ദുൽ അസീം ഇപ്പോൾ ബി.ജെ.പിയിലാണ്. ജെ.ഡി.എസിെൻറ ശക്തിമണ്ഡലമായ മാണ്ഡ്യയിൽ ബി.ജെ.പി രംഗത്തിറക്കുന്നത് ന്യൂനപക്ഷ മോർച്ച പ്രസിഡൻറ് കൂടിയായ അസീമിനെയാണ്.
‘അഹിന്ദ’ (ന്യൂനപക്ഷ-ദലിത്-പിന്നാക്ക) വിഭാഗങ്ങളുടെ ക്ഷേമത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൗന്നൽ നൽകിയത് ജെ.ഡി-എസിെൻറ ഉറക്കംകെടുത്തുന്നുണ്ട്. അഞ്ചു വർഷത്തിനിടെ അഹിന്ദ വിഭാഗങ്ങൾക്കായുള്ള ബജറ്റ് തുകയിൽ 137 ശതമാനം വർധനയാണുണ്ടായത്. സംസ്ഥാന ജനസംഖ്യയുടെ 39 ശതമാനം വരുന്ന അഹിന്ദ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടും കോൺഗ്രസിന് പോകുമെന്ന പേടിയുണ്ട്. ടിപ്പു ജയന്തി ഒൗദ്യോഗികമായി ആഘോഷിക്കാൻ സിദ്ധരാമയ്യ സർക്കാർ എടുത്ത തീരുമാനം ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയെങ്കിലും മുസ്ലിംകൾക്കിടയിൽ കോൺഗ്രസിന് മതിപ്പ് വർധിച്ചു.
സംസ്ഥാനത്തെ രണ്ട് പ്രധാന കോർപറേഷനുകൾ ഭരിക്കുന്നത് ജെ.ഡി.എസിെൻറ സഖ്യകക്ഷികളാണ്. ബംഗളൂരുവിൽ കോൺഗ്രസിനൊപ്പവും ൈമസൂരുവിൽ
ബി.ജെ.പിക്കൊപ്പവും നിൽക്കുന്ന ജെ.ഡി^എസ് നിയമനിർമാണ കൗൺസിൽ ചെയർമാൻ സ്ഥാനത്ത് ബി.ജെ.പിയെ അവരോധിക്കാനും പിന്തുണ നൽകിയിരുന്നു. ബി.ജെ.പിയുമായി കൂട്ടില്ലെന്ന് ഇത്തവണ ആണയിടുന്നുണ്ടെങ്കിലും നിലപാടുകളിൽ ആ മൂർച്ചയില്ല. മോദിയും അമിത് ഷായും യോഗിയുമൊക്കെ കർണാടകയിലെത്തുേമ്പാൾ കോൺഗ്രസ് ഉയർത്തുന്ന പ്രതിരോധത്തിെൻറ നൂറിലൊരംശംപോലും ഇൗ മതേതര ജനതാദളിനില്ല എന്നതുതന്നെയാണ് ദൗർബല്യവും.
നാളെ: ബലപരീക്ഷണത്തിന് ചെറുപാർട്ടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.