പാഠപുസ്തകങ്ങൾ വളച്ചൊടിക്കുേമ്പാൾ
text_fieldsഉത്തർപ്രദേശിലെ സർവകലാശാലകളിൽ കോലാഹലം തുടരുകയാണ്. ഒരുകാലത്ത് വളരെ ഖ്യാതിയുണ്ടായിരുന്ന ബനാറസ്, ലഖ്നോ സർവകലാശാലകൾക്കുശേഷം അലഹബാദ് സർവകലാശാലയും ഇപ്പോൾ പ്രശ്നകലുഷിതമാണ്. പഠന വകുപ്പുകളിലും ക്ലാസ്മുറികളിലും ഹോസ്റ്റലിലുമെല്ലാം രാഷ്ട്രീയ മാഫിയ നുഴഞ്ഞു കയറുന്നു. വാടക രാഷ്ട്രീയഗുണ്ടകൾ കാമ്പസുകളിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അക്കാദമിക താൽപര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ യുദ്ധസമാനമായ അവസ്ഥയിലാണ് പല സർവകലാശാലകളും. അലീഗഢ് മുസ്ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുടെ ഛായാചിത്രത്തിെൻറ പേരിൽ സ്വന്തം താൽപര്യമുള്ള രാഷ്ട്രീയ ഗ്രൂപ്പുകൾ ഉണ്ടാക്കിയ കോലാഹലം മറക്കാറായിട്ടില്ല.
സർവകലാശാലകളിൽ ചെറുപ്പക്കാരായ വിദ്യാർഥികളെ പ്രഹരിക്കുകയും വളഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അക്കാദമിക, ഭരണവ്യവസ്ഥതന്നെ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ അങ്ങേയറ്റം പരിക്കേൽപിച്ചിരിക്കുകയാണ്. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അവതാളത്തിലായത്. കുട്ടികളെ ഭരണകൂടം ക്രിമിനലുകളെപ്പോലെയാണ് നോക്കിക്കാണുന്നത്.
എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന നയം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും ഡൽഹി സർവകലാശാലയിലുമൊക്കെ നാം കണ്ടിട്ടുള്ളതാണല്ലാ. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ വലതുപക്ഷ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ആർ.എസ്.എസ് ആസ്ഥാന മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് മാത്രമല്ല, വലതുപക്ഷ ഗുണ്ടകളുമായി ബന്ധമുള്ള ‘അജ്ഞാതരും’ ചേർന്നാണ് മർദിച്ചൊതുക്കിയത്.
വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം ബനാറസ് ഹിന്ദു സർവകലാശാലയിൽ ഗുണ്ടകൾ അഴിഞ്ഞാടിയത് ഒരുവർഷം മുമ്പാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്ന പൂവാലവിരുദ്ധ ബ്രിഗേഡുകളായിരുന്നു ഇതിനു പിന്നിൽ. നിരാശ്രയരായ വിദ്യാർഥികളാണ് ഇവിടെ ബലിയാടായത്.
മോർഫ് ചെയ്ത വിഡിയോകളുടെയും ചിത്രങ്ങളുടെയും പേരിലും അഭിപ്രായം തുറന്നുപറയുന്നതിെൻറ പേരിലും വിദ്യാർഥികളെ പിടികൂടുന്നു. സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പങ്കുവെക്കുന്നവരെയും വെറുതെ വിടുന്നില്ല. ഭരണാധികാരികൾക്കെതിരെ പ്രതികരിച്ചതിന് നിരവധി വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. നിയോഗി ബുക്സ് പ്രസിദ്ധീകരിച്ച പ്രഫ. മുഷീറുൽ ഹസെൻറ ‘ദ അവധ് പഞ്ച്: വിറ്റ് ആൻഡ് ഹ്യൂമർ ഇൻ കൊളോണിയൽ നോർത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലെ ചില വരികൾ ഒാർമയിൽ വരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾക്കെതിരെ കാർട്ടൂണുകളിലൂടെയും മറ്റും മാത്രമേ വിമർശിക്കാൻ കഴിയുമായിരുന്നൂവെന്ന് അദ്ദേഹം എഴുതുന്നു. എന്നാൽ, ഇപ്പോൾ നാം എവിടെയെത്തിയിരിക്കുന്നു. കശ്മീരി വിദ്യാർഥികളുടെ കാര്യമാണ് ഏറെ കഷ്ടം. താഴ്വരക്ക് പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികൾ അധിക്ഷേപിക്കപ്പെടുന്നു. ‘പുറത്തുനിന്ന് വന്നവർ’ എന്ന മുദ്ര ചാർത്തി അവരെ ആക്രമിക്കുന്നു. നാലുവർഷത്തിനിടയിൽ ഇത്തരം സംഭവങ്ങൾ ഒരുപാട് നടന്നു.
പാഠപുസ്തകങ്ങൾ രാഷ്ട്രീയപ്രേരിതമായി പൊളിച്ചെഴുതുന്ന സംഭവം രാജ്യത്ത് വ്യാപകമാണ്. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. സ്കൂൾ പാഠപുസ്തകത്തിൽനിന്ന് ആധുനിക ഇന്ത്യ ചരിത്രവും ജവഹർലാൽ നെഹ്റുവിെൻറ സംഭാവനകളെക്കുറിച്ച ഭാഗവും മുഴുവനും ഒഴിവാക്കാനാണ് രാജസ്ഥാൻ സർക്കാറിെൻറ നീക്കം. മഹാരാഷ്ട്ര സർക്കാറാകെട്ട മുസ്ലിം ഭരണാധികാരികളെക്കുറിച്ചുള്ള ഭാഗമാണ് സിലബസിൽനിന്ന് നീക്കുന്നത്. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന് (എൻ.സി.ഇ.ആർ.ടി) ആർ.എസ്.എസ് ബന്ധമുള്ള, ദീനനാഥ് ബത്ര നേതൃത്വം നൽകുന്ന ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസ് സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും. പാഠപുസ്തകങ്ങളിലെ ഇംഗ്ലീഷ്, ഉർദു, അറബി വാക്കുകൾ മാറ്റണമെന്നാണ് ഒരു നിർദേശം.
പഷ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പഞ്ചാബി വിപ്ലവകവി അവതാർസിങ് സന്ധുവിെൻറ കവിതയും മിർസ ഗാലിബിെൻറ പദ്യവും എം.എഫ്. ഹുസൈെൻറ ജീവചരിത്രത്തിലെ ഭാഗങ്ങളും രവീന്ദ്രനാഥ് ടാഗോറിെൻറ ചിന്താശകലങ്ങളും മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇനിയുമുണ്ട് ഏറെ നിർദേശങ്ങൾ. മുഗൾ ഭരണാധികാരികളെ ഉദാരമതികളെന്നും ബി.ജെ.പിയെ ഹിന്ദു പാർട്ടിയെന്നും കശ്മീരിലെ നാഷനൽ കോൺഫറൻസിനെ മതേതര പാർട്ടിയെന്നും വിശേഷിപ്പിക്കാൻ പാടില്ലത്രെ.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ക്ഷമാപണം നടത്തിയതും ചരിത്ര പാഠപുസ്തകങ്ങളിൽ വരാൻ പാടില്ല. ഗുജറാത്ത് വംശഹത്യയിൽ രണ്ടായിരത്തോളം മുസ്ലിംകൾ കൊല്ലപ്പെട്ടു എന്ന വാചകവും ഒഴിവാക്കണമെന്ന് സംഘടന നിർദേശിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട എ.കെ. രാമാനുജെൻറ ഒരു പ്രബന്ധം ഡൽഹി സർവകലാശാലയുടെ വായനാ പുസ്തകപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസിെൻറ നിർദേശപ്രകാരമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർഥികളെയും രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഫാഷിസ്റ്റുകളുടെ ലക്ഷ്യം. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിലൂടെ വോട്ട് നേടാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.