തലകുനിക്കാതെ
text_fieldsകോൺഗ്രസിെൻറ തലപ്പത്ത് തലമുറമാറ്റം നടന്ന ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കോൺഗ്രസ് നേതാക്കൾ, അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കാൾ ഉറ്റുനോക്കിയത് പദവി ഒഴിഞ്ഞ സോണിയ ഗാന്ധിയെ ആയിരുന്നു. ആ മുഖവും വാക്കുകളും അവരുടെ മനസ്സിൽ ഒരിക്കൽകൂടി തറച്ചു. ‘‘രാഹുൽ എെൻറ മകനാണ്. ഞാൻ പ്രശംസിക്കുന്നില്ല. കുട്ടിക്കാലം മുതൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവനാണ്. രാഷ്ട്രീയത്തിലും വ്യക്തിപരമായ ആക്രമണം നേരിടുന്നു. ഇത് അവന് കരുത്താണ് നൽകുന്നത്. മാറ്റത്തിന് വഴിതെളിക്കാൻ അവനാവും. നമ്മുടെ പാർട്ടി തലകുനിക്കില്ല.’’ അതെ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ദീർഘകാലം തല ഉയർത്തിനിന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഒരുവേള ശത്രുക്കൾക്കുപോലും അതിെൻറ പ്രാധാന്യം മായ്ച്ചുകളയാനാവില്ല.
കനൽപാതകൾ താണ്ടിയ സോണിയ, വളരെ കൃത്യമായാണ് തലമുറമാറ്റം നിർവഹിച്ചത്! 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ ചരിത്രത്തിൽ ഇൗ ദിവസവും ഒാർമിക്കപ്പെടും. സോണിയ -ഇനിയെന്ത്? എന്ന ചോദ്യം കുറച്ചുദിവസങ്ങളായി കേൾക്കുന്നു. അത് ഇനിയും ഉയരും. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമോ? കോൺഗ്രസ് പാർലമെൻററി പാർട്ടി സ്ഥാനം ഒഴിയുമോ? പാർട്ടിയിൽ ഉപദേശക പദവി സൃഷ്ടിക്കുമോ? തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുമോ? മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ? ഏതായാലും മാതാവ് മകെൻറ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ഇനിയും ഉണ്ടാകുമെന്ന് തീർച്ച. വിരമിക്കുന്നത് രാഷ്ട്രീയത്തിൽനിന്നല്ലെന്ന് കോൺഗ്രസ് വക്താക്കൾ ആവർത്തിക്കുന്നുണ്ട്. എന്നാലും ചോദ്യങ്ങൾ ബാക്കിയാവുന്നു. സോണിയ ഗാന്ധിയുടെ ജീവചരിത്രം കഥപോലെ ആവിഷ്കരിച്ച സ്പെയിൻകാരി ജാവിയർ മോറോ എഴുതിയ ‘ദ റെഡ് സാരി’ വായിക്കാൻ േകാൺഗ്രസുകാർ ഇഷ്ടപ്പെടുന്നില്ലെങ്കിലും അച്ചിൽകൊത്തിയതുപോലെ അതിൽ ചില രംഗങ്ങളുണ്ട്.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടിവരുമെന്ന് ഉറപ്പായ ഘട്ടത്തിൽ സോണിയ ഷോക്കേറ്റതുപോലെയായി. അവർ കരഞ്ഞു കലങ്ങി. ‘രാജീവിന് വധശിക്ഷ കിട്ടിയെന്ന’ മട്ടിലാണ് സോണിയ പിന്നീട് പ്രതികരിച്ചത്. ‘ഒാ ദൈവമേ വേണ്ട, വേണ്ട’ എന്നു പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. ‘അവർ നിങ്ങളെ കൊല്ലു’മെന്ന് പലവട്ടം പറഞ്ഞു. സോണിയയുടെ കണ്ണുനീർ പിന്നെ എത്രയോ ഒഴുകി. പ്രണയത്തിെൻറ മധുരവുമായി ഇന്ത്യയിലേക്ക് മരുമകളായി വന്ന്, രാജ്യത്തിെൻറ മകളായിത്തീർന്ന സോണിയ ഗാന്ധി രാജീവിെൻറ പത്നി എന്ന നിലയിലും രാഷ്ട്രീയത്തിലും നിരവധി ചോദ്യങ്ങളിലൂടെയാണ് ജീവിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും മാത്രമല്ല, കോൺഗ്രസ് വിരുദ്ധർ ഇറ്റലിക്കാരിയെന്നും പരദേശിയെന്നും മദാമ്മയെന്നും മറ്റും വിളിച്ച് വേട്ടയാടിയപ്പോഴും കോൺഗ്രസിെൻറ അമരത്ത് അവർ തുടർന്നു. 48 വർഷം ജീവിച്ച ഭാരതമണ്ണാണിത്. ‘‘രാജ്യത്തോടുള്ള കൂറ് ആരും പഠിപ്പിക്കേണ്ടതില്ല. എെൻറ പ്രതിബദ്ധത ആർക്കും ചോദ്യംചെയ്യാൻ കഴിയില്ല. എെൻറ ചിത ഇവിടെത്തന്നെയായിരിക്കും. ചിതാഭസ്മം അലിഞ്ഞുചേരേണ്ടതും ഇവിടെയാണ്’’ -ഒരിക്കൽ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സോണിയയുടെ വാക്കുകൾ ഇടറിയപ്പോൾ വിമർശകർ വിയർത്തുപോയി!
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷ പദവിയിലിരുന്ന ജെ.ബി. കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടണ്ഡൻ, ജവഹർലാൽ നെഹ്റു, യു.എൻ. ധേബർ, ഇന്ദിര ഗാന്ധി, നീലം സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നിജലിംഗപ്പ, ജഗ്ജീവൻ റാം, ഡോ. ശങ്കർദയാൽ ശർമ, ഡി.കെ. ബറൂവ, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, സീതാറാം കേസരി എന്നിവർക്കു ശേഷം 1998ലാണ് സോണിയ പ്രസിഡൻറാവുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് കൂടുതൽ കാലം ഇരുന്നത് മറ്റാരുമല്ല -സോണിയതന്നെ. ആ കരങ്ങൾ മുറുകെ പിടിച്ചാണ് മകൻ രാഹുൽ അധ്യക്ഷ പദവിയിലെത്തിയത്. നെഹ്റു -ഗാന്ധി കുടുംബവാഴ്ചയെന്ന് തീവ്ര ഹിന്ദുത്വവാദികൾ വിമർശിക്കുേമ്പാൾ നേരിയ ഒരു അപസ്വരംപോലും ഇല്ലാതെയാണ് കോൺഗ്രസ് നേതാക്കൾ ഇരുകൈയും നീട്ടി രാഹുലിനെ സ്വീകരിച്ചത്. തീവ്ര ദേശീയവാദികൾക്കും ഫാഷിസ്റ്റ് വാഴ്ചക്കും മുന്നിൽ രാഹുൽ ഒരു വലിയ പ്രതീകവും പ്രതീക്ഷയുമാകുന്നത് വെറുതെയല്ല. ഇറ്റലിയിലെ ടൂറിനിൽ സ്റ്റെഫാനോ മെയ്നോ -പൗള മെയ്നോ ദമ്പതികളുെട മകളായി 1946ൽ ഡിസംബർ ഒമ്പതിനാണ് ജനനം. 1965 ജനുവരി ഏഴിന് കേംബ്രിജ് സർവകലാശാലയിൽ വിദ്യാർഥിനിയായി. ട്രിനിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ രാജീവുമായി കണ്ടുമുട്ടി. അത് പ്രണയത്തിലെത്തിച്ചു. 1968 ജനുവരി 13ന് ഇന്ത്യയിലെത്തി വിവാഹം. 1980ൽ ഇന്ത്യൻ പൗരത്വം നേടി.
1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിെൻറ ആഘാതമാണ് സോണിയയെ പിന്തുടർന്നത്. രാജീവ് രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും വരുന്നതിനെ എതിർത്തത് അതുകൊണ്ടാണ്. ജീവൻ നഷ്ടപ്പെടുമെന്ന ഭീതി. അതുതന്നെയായിരുന്നു നിയോഗം. 1991 മേയ് 21ന് ശ്രീപെരുമ്പുത്തൂരിൽ തമിഴ് പുലികൾ നടത്തിയ സ്ഫോടനത്തിൽ രാജീവ് കൊല്ലപ്പെട്ടു. രാഷ്ട്രീയത്തിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും അകലം സൂക്ഷിച്ച സോണിയ, പക്ഷേ, 1999 മാർച്ച് നാലിന് കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രം.
ചിട്ടയായ കത്തോലിക്ക വിശ്വാസത്തിൽ വളർന്ന, കുട്ടിക്കാലത്ത് പാട്ടുകാരിയായി അറിയപ്പെട്ട സോണിയ, ഇന്ത്യയുടെ സ്വന്തം പുത്രിയായി ‘രാജകുമാരി’യായി വാഴ് ത്തപ്പെടുകയായിരുന്നു. മിനി സ്കേർട്ടിൽനിന്ന് അഞ്ചര മീറ്റർ നീളമുള്ള കോട്ടൺ സാരിയിലേക്കും ഇറ്റാലിയൻ ഭാഷയിൽനിന്ന് ഹിന്ദിയിലേക്കുമുള്ള മാറ്റം സോണിയ ഉൾക്കൊണ്ടു. ഭക്ഷണശീലങ്ങളും മാറ്റി. ഇറ്റലിയിലെ മാംസപ്രാധാന്യമായ ഭക്ഷണങ്ങളിൽനിന്ന് എരിവും പുളിയുമുള്ള സസ്യാഹാരങ്ങളിലേക്ക് അവർ മാറി. എതിരാളികൾ പലപ്പോഴും വിദേശിയെന്ന് പറഞ്ഞപ്പോൾ അവർ സാരിത്തലപ്പുകൊണ്ട് അതിനെ മായ്ച്ചുകളയുകയായിരുന്നു. തുടക്കത്തിൽ അവരുടെ ഹിന്ദിയെ പരിഹസിച്ചവർക്ക് പിന്നീട് തെളിഞ്ഞ ഹിന്ദി പറഞ്ഞ് അതിന് മറുപടി നൽകി. ഒരു ഒറ്റപ്പെടലിെൻറ തുരുത്ത് നിയോഗംപോലെ സോണിയയുടെ ജീവിതത്തിലുണ്ട്.
കോൺഗ്രസിന് ഇനി തിരിച്ചുവരവില്ലെന്ന് പ്രവചിച്ചവരുടെ കണക്കുകൾ തെറ്റിച്ച് 2004ലും 2009ലും സോണിയയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. രണ്ടുതവണയും പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സോണിയ നിരസിച്ചു. മൻമോഹൻ സിങ്ങിനെയാണ് അവർ നിർദേശിച്ചത്. എങ്കിലും 10 ജൻപഥ് ആയിരുന്നു ശ്രദ്ധാകേന്ദ്രവും അധികാരസ്ഥാനവും. എന്നാൽ, 2014ലെ വീഴ്ച കനത്തതായി. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ലോക്സഭയിൽ രണ്ടക്കത്തിലേക്ക്, അതും 50ൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെ.പിയുടെ നേതൃത്വത്തിൽ കാവിപ്പട അധികാര രഥങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു നയിക്കുന്ന ഒരു ഘട്ടത്തിലാണ് മകന് പദവി കൈമാറുന്നത്. സോണിയ കോൺഗ്രസ് പ്രസിഡൻറായ കാലത്തിന് സമാനമായ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർന്നുനിൽക്കുേമ്പാഴാണ് രാഹുലിന് ബാറ്റൺ കൈമാറിയത്. ഒരു തരത്തിൽ ചരിത്രത്തിെൻറ ആവർത്തനമാണിത്. ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണമോ വേണ്ടയോ എന്ന ചോദ്യം ചക്രവാളത്തിൽ മുഴങ്ങുേമ്പാൾ 10 ജൻപഥിൽ രണ്ടുപേർ ഉണർന്നിരിക്കുന്നുവെന്ന് സമാധാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.