പി. ചിദംബരം ‘കാഫ്കയെസ്ക്’ ഇരയോ?
text_fieldsഒരു കുറ്റവും ചെയ്യാതെ പെട്ടെന്നൊരു ദിവസം അറസ്റ്റ് ചെയ്യപ്പെടുന്ന ജോസഫ് കെ.യുടെ ജീവിത കഥയാണ് വിഖ്യാത എഴുത്തുകാരൻ കാഫ്ക ‘വിചാരണ’ (The Trial) എന്ന നോവലിൽ പറഞ്ഞത്. ഏറെ കഴിവുകളുള്ള ജോസഫ് കെ, നെറിവോടെ ജീവിക്കുമ്പോൾ അകാരണമായി ഒരു പ്രഭാതത്തിൽ തുറുങ്കിലടക്കപ്പെടുന്നു. കാരണം ചോദിച്ച ജോസഫ് കെ.ക്ക് ആരും മറുപടി കൊടുക്കുന്നുമില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനവുമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. അനീതിയുടെയും ദയാശൂന്യതയുടെയും ‘കാഫ്കൻ’ അവസ്ഥയിലൂടെയാണ് ഇന്ത്യയുടെ മുൻ ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയുമൊെക്കയായിരുന്ന പി. ചിദംബരം ഇപ്പോൾ കടന്നുപോകുന്നത്.
ജാമ്യം നിഷേധിച്ചുകൊണ്ടുള്ള പി. ചിദംബരത്തിെൻറ ജയിൽവാസം നൂറുനാൾ പിന്നിടുമ്പോൾ അദ്ദേഹത്തിനുമേൽ ചാർത്തപ്പെട്ട കുറ്റത്തിന് ഇതേവരെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ചിദംബരത്തിന് ജാമ്യം നിഷേധിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിക്കുമ്പോൾ ചിദംബരത്തെ തിഹാർ ജയിലിൽ അടക്കാൻ വേണ്ട പ്രബലമായ കാരണങ്ങളൊന്നും കോടതിക്ക് പറയാൻ കഴിയുന്നില്ല. ഒരാൾ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന നീതിശാസ്ത്രം എന്തുകൊണ്ട് രാജ്യത്തിെൻറ നയതീരുമാനങ്ങൾ നടപ്പാക്കുന്നതിൽ രണ്ടു പതിറ്റാണ്ടിലേറെ സ്തുത്യർഹമായ സേവനം ചെയ്ത 74കാരൻ പി. ചിദംബരത്തിെൻറ കാര്യത്തിൽ നിഷേധിക്കപ്പെടുന്നു?
ചിദംബരത്തിന് ജാമ്യം അനുവദിച്ചാൽ അത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്ന ഡൽഹി ഹൈകോടതിയുടെ പരാമർശത്തെ കപിൽ സിബൽ നേരിട്ടത് 1978ൽ ഇന്ത്യയെ നടുക്കിയ ഒരു കേസിനെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടായിരുന്നു. അന്ന് ചോപ്രാ ദമ്പതികളുടെ 16ഉം, 14ഉം വയസ്സുമാത്രം പ്രായമുള്ള കുട്ടികളായ ഗീതയെയും സഞ്ജയിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബില്ല-രങ്കമാരെ (ഇവരെ പിന്നീട് തൂക്കിലേറ്റി) പോലെയാണോ ചിദംബരത്തെ പരിഗണിക്കുന്നത് എന്നായിരുന്നു കപിൽ സിബലിെൻറ ചോദ്യം. ഈ ചോദ്യം കോടതിമുറിയിൽ ചിരി ഉയർത്തിയപ്പോൾ വാദം കേൾക്കുന്ന ജഡ്ജി ജസ്റ്റിസ് ഭാനുമതിയും പുഞ്ചിരിക്കുകയായിരുന്നു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ഏഴു വർഷം തടവുശിക്ഷ ലഭിച്ചേക്കാവുന്ന ആരോപണങ്ങളാണ് ചിദംബരത്തിനെതിരെ പ്രോസിക്യൂഷൻ ഉയർത്തിയിരിക്കുന്നത്. എന്നാൽ, ആരോപണത്തെ സാധൂകരിക്കുന്ന രേഖയോ എസ്.എം.എസ് സന്ദേശമോ ഇ-മെയിലോ ഇതേ വരെ ഹാജരാക്കാൻ സി.ബി.ഐക്കോ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോ സാധിച്ചിട്ടില്ല. ഒന്നാം യു.പി.എയുടെ കാലത്ത് ഐ.എൻ.എക്സ് മീഡിയക്ക് വിദേശത്തുനിന്ന് നിക്ഷേപത്തിനായി വിദേശ നിക്ഷേപ ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകി എന്നതായിരുന്നു ചിദംബരത്തിനെതിരായ ആരോപണം. പ്രസ്തുത അഴിമതിക്ക് 9,96,000 രൂപ ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നാണ് സി.ബി.ഐ ചാർജ്ഷീറ്റിൽ പറയുന്നത്. സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ദ്രാണിയുടെ മൊഴിയായിട്ടാണ് ഈ ആരോപണം ചിദംബരത്തിനെതിരെ സി.ബി.ഐ രേഖപ്പെടുത്തിയിരിക്കുന്നത്! ചിദംബരത്തിനെതിരെ മൊഴി നൽകിയ ഇന്ദ്രാണിയെ ഈ കേസിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. ഒരു കൊലക്കേസ് പ്രതി ശിക്ഷകളിൽനിന്ന് ഒഴിവാകാൻ ഏതു രീതിയിലും മൊഴി നൽകാൻ തയാറാകുമെന്നിരിക്കെ, അതിന് ബലം നൽകുന്ന തെളിവുകൾ ഹാജരാക്കിയോ എന്ന ചോദ്യം ഇവിടെ വെറും ജലരേഖയാകുന്നു.
കഴിഞ്ഞ 40ലേറെ ദിവസമായി ചോദ്യംചെയ്തിട്ടുപോലുമില്ലാത്ത ചിദംബരത്തെയാണ് ഈ കേസിലെ സൂത്രധാരനായി ഉയർത്തിക്കാട്ടുന്നത് എന്നതാണ് കേസിലെ മറ്റൊരു വൈരുധ്യം.
പ്രതിപക്ഷത്തായിരുന്നപ്പോഴും ‘ഇന്ത്യൻ എക്സ്പ്രസി’ൽ കോളങ്ങളിലെഴുതിയപ്പോഴും സോഷ്യൽ മീഡിയയിലൂടെയും മൂർച്ചയുള്ള പ്രയോഗങ്ങൾ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന പളനിയപ്പൻ ചിദംബരം എന്തുകൊണ്ട് ഈ വിധം ഇരയാക്കപ്പെട്ടു?
‘‘അധികാരത്തിെൻറ ഇടനാഴിയിലല്ലാത്തപ്പോഴും ഞാനാരുടെയും ശത്രുവായിരുന്നില്ല. പ്രത്യേകിച്ചും സർക്കാറിെൻറ. ഒരു രാജ്യസ്നേഹിയെന്ന നിലയിൽ സ്വന്തം വിശ്വാസങ്ങളിലും ആദർശങ്ങളിലുമൂന്നി ജനങ്ങളുടെ നിലപാടുകളെയും അവരുടെ ചിന്തകളെയും സ്വാധീനിക്കാനാണ് ഞാൻ എന്നും തൂലിക ചലിപ്പിച്ചിട്ടുള്ളത്’’ -2016 ൽ പുറത്തിറങ്ങിയ ‘സ്റ്റാൻഡിങ് ഗാർഡ്: എ ഇയർ ഇൻ ഓപസിഷൻ’ എന്ന പുസ്തകത്തിെൻറ ആമുഖത്തിൽ ചിദംബരംതന്നെ എഴുതിയ വാക്കുകളാണിത്. അധികാരത്തിലായിരുന്നപ്പോൾ ആരുടെയൊക്കെ ശത്രു ആയിരുന്നു എന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോഴെങ്കിലും താനാരുടെ ശത്രുവാണെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരിക്കും.
2010 ൽ ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. മൂന്നുമാസത്തെ ജയിൽവാസത്തിനു ശേഷം ഒക്ടോബർ 29നായിരുന്നു ഗുജറാത്ത് ഹൈകോടതി അമിത് ഷാക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, 2010 മുതൽ 2012 വരെ ഗുജറാത്തിൽ പ്രവേശിക്കുന്നതിൽനിന്നും സുപ്രീംകോടതി വിധിയിലൂടെ സി.ബി.ഐ അമിത് ഷായെ വിലക്കി. ഒടുവിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഡിസംബർ 2014ന് എല്ലാ കേസുകളിൽനിന്നും അമിത് ഷാ കുറ്റമുക്തനാക്കപ്പെടുന്നത്.
പകപോക്കൽ രാഷ്ട്രീയത്തിെൻറ ഭാഗമായി എതിരാളികളെ വേട്ടയാടാൻ ഏതറ്റംവരെയും പോകുന്നവർ നിയമത്തെയും സി.ബി.ഐയെയും എൻഫോഴ്സ്മെൻറിനേയുമെല്ലാം നോക്കുകുത്തിയാക്കുമ്പോൾ ജനാധിപത്യത്തിെൻറ ഒടുവിലത്തെ അത്താണിയായ ജുഡീഷ്യറിപോലും ദുർബലമാവുകയാണോ എന്ന സംശയം ഓരോ ഭാരതീയനിലും നടുക്കമുളവാക്കുന്നതാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.