ഇത് ഹിന്ദുമതത്തെ തകർക്കും
text_fields‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് ഉദ്ഘോഷിക്കുന്ന ആർഷഭാരത സംസ്കാരത്തിൽ അഭിമാനിക്കുന്നവരാണ് നാം. എന്നാൽ, പൗരത ്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും ബി.ജെ.പി നേതൃത്വവും നടത്തുന്ന അപക്വവും ദൂരവ്യാപക പ്രത്യാഘാതത്തിനിടയാക്കുന്നതുമായ നടപടികൾ ഭാരതമെന്ന മഹാപാരമ്പര്യത്തെയും ആത്മാവിനെയുമാണ് ഇല്ലാതാക്കുന്നത്. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ജൈന, ബുദ്ധ മതങ്ങളിലുള്ളവർക്ക് പൗരത്വം നൽകാനുള്ള ബില്ലിൽ എവിടെയും ‘മുസ്ലിം’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എല്ലാ മതങ്ങൾക്കും തുല്യ പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയോടുള്ള അവഹേളനം കൂടിയാണ് ബില്ലിലൂടെ നടത്തുന്നത്.
മേൽ രാജ്യങ്ങളിൽ മതത്തിെൻറ പേരിൽ അവഹേളനവും ഒറ്റപ്പെടലും ഉണ്ടായവർക്കാണ് പൗരത്വം നൽകി സംരക്ഷിക്കുന്നത് എന്നാണ് ബി.ജെ.പി ഭാഷ്യം. പാകിസ്താനിലെ ഭൂരിപക്ഷത്തിെൻറ പീഡനങ്ങൾക്ക് വിധേയരായി ഇന്ത്യയിൽ അഭയംപ്രാപിച്ച അഹമ്മദീയ വിഭാഗക്കാരെ എന്തിന് ഇതിൽനിന്ന് ഒഴിവാക്കി? ശ്രീലങ്ക, മ്യാന്മർ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷത്തിെൻറ പീഡനമേറ്റ് ഇന്ത്യയിലേക്ക് എത്തിയ അവിടത്തെ ന്യൂനപക്ഷങ്ങളെ ഈ ബില്ലിൽ പരിഗണിക്കേണ്ടേ? മേൽ മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പറയുന്ന ന്യായത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കും ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഭൂട്ടാനിലെ ക്രിസ്ത്യാനികൾക്കും പൗരത്വം നൽകേണ്ടിവരും. കൂടാതെ, തിബത്തിൽ നിന്നും പലായനം ചെയ്ത് നമ്മുടെ രാജ്യത്തെത്തിയ ബുദ്ധമതസ്ഥരെ എന്തു ന്യായം പറഞ്ഞാണ് ഒഴിവാക്കുന്നത്?
ന്യായപൂർവം ഭരണം ശീലമില്ലാത്ത മോദി-അമിത് ഷാ നശീകരണ കൂട്ടുകെട്ട് നാഗ്പുർ ആസ്ഥാനത്തുനിന്ന് സവർണമേലാളർ നൽകുന്ന തീട്ടൂരമനുസരിച്ച് രാജ്യ വിഭജനത്തിന് വാതിൽ തുറക്കുകയാണ്. ഈ നിയമം ലോകത്തിനുമുന്നിൽ ഇന്ത്യയുടെ യശസ്സിന് മങ്ങലേൽപിച്ചിട്ടുണ്ട്. മുസ്ലിം, ക്രൈസ്തവ രാഷ്ട്രങ്ങളിൽ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് സമാധാനമായി ജീവിക്കുന്ന കോടിക്കണക്കിന് ഹൈന്ദവ രുടെ ആത്മാർഥതക്കു മേലാണ് കേന്ദ്രസർക്കാർ ചാണകം വാരിയെറിയുന്നത്. ‘വസുധൈവ കുടുംബകം’ എന്ന മന്ത്രം കൊണ്ടു നടക്കുന്ന യഥാർഥ ഹിന്ദുക്കളെ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും പ്രതിനിധികളായി മറ്റുള്ളവർ കണ്ടാൽ അവരെ എങ്ങനെ കുറ്റം പറയാനാകും?
സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും മതമായ ഇസ്ലാമിനെ താലിബാനും അൽഖാഇദയും ഐ.എസും ചേർന്ന് ഭീകരതയുടെ മതമാക്കാൻ ശ്രമിച്ചതുപോലെ മോദിയും അമിത് ഷായും ചേർന്ന് ഹിന്ദുമതത്തെ (ഹിന്ദു ജീവിതരീതിയെ) വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും മതമാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സർക്കാറിെൻറ ഈ പൗരത്വഭേദഗതി ആത്യന്തികമായി ആരെയാണ് ബാധിക്കുക? തീർച്ചയായും ഹിന്ദുക്കളെത്തന്നെ. സത്യത്തിെൻറയും സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും മതമെന്ന നിലയിൽ ഹിന്ദുമതവിശ്വാസികൾക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കാനേ ഇത് ഉപകരിക്കൂ. അസഹിഷ്ണുതയുടെയും വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും മതമായി ഹിന്ദുമതത്തെ ചിത്രീകരിക്കാൻ ഈ നിയമം കാരണമായേക്കാം. ഇസ്ലാമിെൻറ പേരിൽ ചിലർ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ലോകത്ത് അദൃശ്യമായി ഉണ്ടാക്കിയ ‘ഇസ്ലാമോഫോബിയ’ പോലെ ആർ.എസ്.എസും സംഘ്പരിവാറും ചേർന്ന് തുടർച്ചയായി നടത്തുന്ന വിഘടനപ്രവർത്തനങ്ങൾ ഭാവിയിൽ ‘ഹിന്ദുഫോബിയ’ എന്ന വിനാശകരമായ അവസ്ഥയിലേക്കാകും ലോകത്തെ എത്തിക്കുക.
ലോകത്തെ വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ വളരെ പ്രാധാന്യത്തോടെ അംഗീകരിച്ചുവരുന്ന വേളയിലാണ് കേന്ദ്രസർക്കാർ ഓരോ നശീകരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്സഭയിലും ചില നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശത്തിലൂടെ അംഗങ്ങളാക്കിയിരുന്നത് നിർത്തുമ്പോൾ, അത് ലോകത്തിനു നൽകുന്ന സന്ദേശം എന്താണ് ? അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനായ ബോബി ജിൻഡാലിന് ആത്മവിശ്വാസം നൽകിയതും യു.കെയിലെ പാർലമെൻറിലേക്ക് 15 ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടതും ആ രാജ്യങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗം നൽകിയ സ്നേഹത്തിെൻറയും കരുതലിെൻറയും ഫലമാണ്. ഇപ്പോൾ ബി.ജെ.പി സർക്കാർ സ്വീകരിക്കുന്ന നിലപാട് യു.കെയിലെയും അമേരിക്കയിലെയും ഭരണകൂടം സ്വീകരിച്ചിരുന്നെങ്കിലോ?
ജനകരാജ്യ (നേപ്പാൾ) ത്തുനിന്ന് ഇന്ത്യയുടെ മരുമകളായി വന്ന ജാനകി (സീതാദേവി) യെ അമ്മയായും ഗാന്ധാര (അഫ്ഗാനിസ്താനിലെ കാന്തഹാർ)ത്തുനിന്നു വന്ന ഗാന്ധാരിയെയും സവിശേഷ ഗുണങ്ങളുടെ പേരിൽ ആരാധിക്കുന്ന ഇന്ത്യക്ക് അഭയംതേടി ഇവിടെയെത്തുന്ന എല്ലാവെരയും സംരക്ഷിക്കാൻ ബാധ്യതയുണ്ട്. അതിൽ മതത്തിെൻറ അതിർവരമ്പിടുന്നത് ലോകത്തെ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന ഭാരതീയരെ ദോഷകരമായി ബാധിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിക്കേണ്ടതും പ്രക്ഷോഭം നയിക്കേണ്ടതും ഓരോ ഹൈന്ദവെൻറയും ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ അവെൻറ അസ്തിത്വം തന്നെയാണ് ഭാവിയിൽ ചോദ്യം ചെയ്യപ്പെടുക.
(കെ.പി.സി.സിയുടെ ഒ.ബി.സി വിഭാഗം
തലവനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.