വേണ്ടത് സംയമനം, സംവാദം
text_fieldsമലപ്പുറം ജില്ലയിലെ കൊച്ചു ഗ്രാമമാണ് കൊണ്ടോട്ടിയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള കാടപ്പടി. ഹിന്ദുക്കളും മുസ്ലിംകളും ഇടകലർന്ന് താമസിക്കുന്ന പ്രദേശം. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരം നേരിൽകാണാനും പ്രഭാഷണം കേൾക്കാനുമായി ഇതര മതവിഭാഗക്കാരായ അമ്പതോളം നാട്ടുകാർ അവിടത്തെ പള്ളിയിലെത്തി. സമുദായ ധ്രുവീകരണം സൃഷ്ടിക്കാൻ വളരെ ബോധപൂർവവും ആസൂത്രിതവുമായ ശ്രമം നടക്കുന്ന സാഹചര്യത്തിൽ മറ്റൊരു മതവിഭാഗത്തിെൻറ ആരാധനാകർമം കാണാനും മനസ്സിലാക്കാനും പ്രദേശവാസികളിൽ നല്ലൊരുശതമാനം എത്തിച്ചേർന്നത് സന്തോഷകരം തന്നെ. വേറിട്ടുനിൽക്കുന്ന സമൂഹങ്ങൾ തമ്മിലുള്ള തിരിച്ചറിവിന് ഇത്തരം പരസ്പര സഹകരണങ്ങൾ ഏറെ ഫലം ചെയ്യും.
സാധാരണക്കാരനായ ഏതു മുസ്ലിം ചെറുപ്പക്കാരനെയും പ്രകോപിതനാക്കുന്ന സംഭവങ്ങൾ അനുദിനം നടന്നുകൊണ്ടിരിക്കുന്നു. മുസ്ലിംചെറുപ്പത്തെ പരമാവധി പ്രകോപിപ്പിക്കുക, അവരിൽ സമുദായപക്ഷപാതം വളർത്തുക; അവരിൽ ഹിന്ദുവിരുദ്ധ വികാരം വളർന്നുവരാൻ വേണ്ടത് ചെയ്യുക, അങ്ങനെ പരമാവധി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് അതിലൂടെ മുസ്ലിംവിരുദ്ധ ഏകീകരണം സാധ്യമാക്കുക- വർഗീയ ഫാഷിസ്റ്റുകളുടെ ലക്ഷ്യം അതുതന്നെ. ഈ അജണ്ട തിരിച്ചറിയാൻ മുസ്ലിം സമൂഹത്തിലെ മഹാ ഭൂരിപക്ഷത്തിനും സാധിക്കുന്നു. അതിനാൽ, ധ്രുവീകരണത്തിന് കാരണമാകുന്ന ഒന്നും തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിക്കാതിരിക്കാൻ അവർ ജാഗ്രത പുലർത്തുന്നു. സാമുദായിക സൗഹൃദവും മതമൈത്രിയും നിലനിൽത്താൻ സാധ്യമാകുന്നതൊക്കെ ചെയ്യുന്നു. ഇതിന് അപവാദം അത്യപൂർവമത്രെ. മുസ്ലിംകളുടെ ഈ സംയമനം വെറുമൊരു അടവു നയമല്ല; ആദർശവിശ്വാസത്തിെൻറ ഭാഗമാണ്. ഖുർആൻ അധ്യാപനങ്ങളുടെ അനുധാവനമാണ്. നന്മയും തിന്മയും ഒരുപോലെയല്ലെന്നും നന്മ കൊണ്ട് തിന്മയെ തടയണമെന്നുമാണ് ഖുർആനിൽ ദൈവ ശാസന. അപ്പോൾ കൊടിയ ശത്രുപോലും ആത്മമിത്രത്തെപ്പോലെയാകുമെന്നാണ് അത് ചൂണ്ടിക്കാട്ടുന്നത്.
സ്വന്തം ആശയാദർശങ്ങളിൽ ആത്മവിശ്വാസമില്ലാത്തവർക്കാണ് ആയുധങ്ങളെ അവലംബിക്കേണ്ടിവരുക. വർഗീയ ഫാഷിസ്റ്റുകൾക്ക് സമൂഹത്തിന് ഗുണകരവും സ്വീകാര്യവുമായ തത്ത്വമോ ദർശനമോ സമർപ്പിക്കാനില്ലാത്തതിനാൽ അക്രമത്തിെൻറയും ഹിംസയുടെയും മാർഗം സ്വീകരിക്കേണ്ടിവരുന്നു. വ്യക്തികൾപോലും പറഞ്ഞുനിൽക്കാൻ ന്യായമില്ലാതാകുമ്പോഴാണേല്ലാ മുഷ്കിെൻറയും മുഷ്ടിയുടെയും അക്രമത്തിെൻറയും മാർഗമവലംബിക്കുക. സംഘടിതശക്തികളുടെ സ്ഥിതിയും ഇതുതന്നെ. സംവാദ സംസ്കാരം ഫാഷിസ്റ്റുകൾക്ക് തീർത്തും അന്യമാകാനുള്ള കാരണവും ഇതുതന്നെ. ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ പ്രമുഖ നേതാവായിരുന്നു ആർതർ വാഗ്നർ. ‘ഇസ്ലാം ജർമനിയുടേതല്ല’ എന്ന തീവ്രവാദ മുദ്രാവാക്യമുയർത്തി 2013ൽ രൂപവത്കൃതമായ ഈ പാർട്ടി പള്ളി നിർമാണം അനുവദിക്കില്ലെന്നും അഭയാർഥികളെയും കുടിയേറ്റക്കാരെയും ജർമനിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ വെടിവെച്ചുകൊല്ലുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിെൻറ പ്രമുഖ നേതാവായ വാഗ്നർക്ക് ചെച്ചൻ മുസ്ലിംകളുമായി ഇടപഴകാൻ അവസരം ലഭിച്ചു. അവരിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകൾ നീങ്ങി സത്യം ബോധ്യമായതോടെ വംശവെറി കൈയൊഴിഞ്ഞ് ആദർശമാറ്റം പ്രഖ്യാപിച്ചു. ഇസ്ലാമിെൻറ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും പഠിക്കാൻ അഫ്ഗാനിസ്താനിലേക്ക് പോയ യുവോൺ റിഡ്ലിയുടെ പഠനം അവരുടെ ആദർശമാറ്റത്തിന് വഴിയൊരുക്കി.
ബാബരി മസ്ജിദ് തകർത്തതിൽ സജീവ പങ്കുവഹിച്ച രണ്ടുപേർ ആദർശമാറ്റം വന്നപ്പോൾ പശ്ചാത്തപിക്കുകയും പ്രായശ്ചിത്തമായി നൂറ് പള്ളി നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു! ഇത്തരം ഒരാദർശത്തെ പ്രതിനിധാനംചെയ്യുന്നവർ അക്രമത്തെപ്പോലും നേരിടുക സംയമനം പാലിച്ചും സ്നേഹപൂർവം സംവാദത്തിലേർപ്പെട്ടുമാണ്. അതോടൊപ്പം വർഗീയ ഫാഷിസം ഉയർത്തുന്ന വെല്ലുവിളികളെ അതിനോട് വിയോജിപ്പുള്ള മുഴുവൻ പൗരാവകാശ പ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും ജനാധിപത്യ വിശ്വാസികളുമായും മതനിരപേക്ഷരുമായും സഹകരിച്ചാണ്. സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്കുവഴങ്ങി പ്രകോപിതരായി ചിലരൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. വർഗീയ ഫാഷിസ്റ്റുകൾ ഉപയോഗിക്കുന്ന അതേ ഭാഷയും ശൈലിയും പ്രയോഗിക്കാറുണ്ട്. നിഷ്പക്ഷരായ നല്ലവരെപ്പോലും എതിർ ചേരിയിലേക്ക് ചേർക്കുംവിധം സാമുദായിക പക്ഷപാതിത്വം കാണിക്കാറുണ്ട്.
വിവേകവും വിചാരവും വെടിഞ്ഞ് കേവല വൈകാരികതക്കടിപ്പെട്ട ഇത്തരം സമീപനങ്ങൾ അതിലേർപ്പെടുന്നവർക്ക് താൽക്കാലിക സംതൃപ്തി നൽകുമെന്നല്ലാതെ ഒരു പ്രയോജനവും ചെയ്യില്ല. അതിലൂടെ ഫാഷിസ്റ്റുകളുടെ താൽപര്യങ്ങളാണ് വിജയിക്കുക. സംഘ്പരിവാർ ബന്ധമുള്ളവർ വിഷുപ്പിറ്റേന്ന് മുസ്ലിംകൾക്ക് വൈകാരികമായി ഏറെ ബന്ധമുള്ള പ്രശ്നത്തിൽ ഹർത്താൽ നടത്താൻ ആഹ്വാനംചെയ്തതിൽ നിന്നുതന്നെ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. വർഗീയ ഫാഷിസ്റ്റുകളുടെ താൽപര്യം സംരക്ഷിക്കുന്നവരും അജണ്ട നടപ്പാക്കുന്നവരുമാകാതിരിക്കാനുള്ള ജാഗ്രത ഏറെ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.