ഉന്നത വിദ്യാഭ്യാസ കമീഷൻ അധികാര കേന്ദ്രീകരണത്തിന്
text_fieldsഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തിൽ എല്ലാ ആശങ്കയും ദൂരീകരിക്കുന്നതിനുള്ള ഒറ്റമൂലി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസ കമീഷനെ അവതരിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കാനായി രൂപംനൽകിയ ഏജൻസികളുടെ പ്രവർത്തനം അവസാനിപ്പിച്ച് എല്ലാതരം ചുമതലകളും പുനർനിർണയിച്ച് ഒറ്റസംവിധാനത്തിനു കീഴിൽ കൊണ്ടുവന്നാൽ ഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഉന്നതവിദ്യാഭ്യാസ കമീഷെൻറ കരട് ബിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയാനായി പ്രസിദ്ധീകരിച്ച് കേന്ദ്ര മനുഷ്യവിഭവശേഷി വികസനമന്ത്രാലയം അവകാശപ്പെടുന്നത്. 1956 ൽ നിലവിൽ വന്ന യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) അവസാനിപ്പിക്കുകയാണ് പുതിയ കമീഷൻ വഴി ചെയ്യാനുദ്ദേശിക്കുന്നതെന്ന് പേരിൽനിന്നു തന്നെ വ്യക്തം.
പശ്ചാത്തലം
1991 മുതൽ രാജ്യത്ത് നടപ്പാക്കി വരുന്ന ഉദാരീകരണ സാമ്പത്തികനയം ഏറ്റവും ഗുരുതരമായി ബാധിച്ചത് ഉന്നതവിദ്യാഭ്യാസത്തെയാണ്. ഈ രംഗത്തെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്നു സർക്കാർ പടിപടിയായി പിൻവാങ്ങി ചുമതല മുഴുവൻ സ്വദേശ-വിദേശ കുത്തകകളെ ഏൽപിക്കുന്നതിനുള്ള നടപടികൾ അന്നേ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്പേയി രണ്ടായിരമാണ്ടിൽ രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കാനായി വ്യവസായ കുത്തകകളായ മുകേഷ് അംബാനിയെയും കുമരമംഗലം ബിർളയേയും ചുമതലപ്പെടുത്തുന്നത്. ‘വിദ്യാഭ്യാസത്തിെൻറ നയപരിഷ്കരണത്തിനുള്ള ചട്ടക്കൂട് ’ എന്ന പേരിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്നും സർക്കാർ പിൻവാങ്ങി അതിെൻറ നടത്തിപ്പവകാശവും നിയന്ത്രണാവകാശവും പൂർണമായും സ്വകാര്യമേഖലയെ ഏൽപിക്കണമെന്നും അതിന് ഇണങ്ങുംവിധത്തിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖല വാണിജ്യാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. തുടർന്ന് കേന്ദ്രസർക്കാർ വിവിധഘട്ടങ്ങളിൽ നിയമിച്ച കമ്മിറ്റികളും പ്രസ്തുത മേഖലയിലെ സ്വകാര്യനിക്ഷേപത്തിന് ആക്കംകൂട്ടാനുള്ള ശിപാർശകളാണ് നൽകിയത്. ഇതിെൻറയൊക്കെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസത്തിെൻറ നടത്തിപ്പവകാശം കോർപറേറ്റ് ശക്തികളെ ഏൽപിക്കുന്നതിനുള്ള വ്യഗ്രതയിലായിരുന്നു കേന്ദ്രഭരണാധികാരികൾ.
2004ൽ അധികാരത്തിൽവന്ന എൻ.ഡി.എ സർക്കാർ കമ്പോളവത്കരണത്തോടൊപ്പം ഉന്നതവിദ്യാഭ്യാസമേഖലയിലെ വർഗീയവത്കരണം എന്ന അജണ്ടകൂടി ഏറ്റെടുത്തു. യു.ജി.സി വഴി രാജ്യത്താകമാനമുള്ള സർവകലാശാലകളിൽ ജ്യോതിഷമടക്കമുള്ള ചില പ്രത്യേക കോഴ്സുകൾ ആരംഭിക്കാൻ നിർബന്ധിക്കുകയും നിലവിലുള്ള കോഴ്സുകൾക്ക് ഏകീകൃതപാഠ്യപദ്ധതികൾ നിർദേശിക്കുകയുമാണ് ഇതിനു കണ്ട രീതി. അത്തരം നീക്കങ്ങൾ വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ നിയന്ത്രണ ഏജൻസികൾ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്ക് വേഗംകൂടുന്നത്.
ഇതിെൻറ ആദ്യപടിയാണ് യു.ജി.സിയെ ഇല്ലാതാക്കി പകരം ഉന്നതവിദ്യാഭ്യാസകമീഷനെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചത്. യു.ജി.സിയിൽനിന്നു തികച്ചും വ്യത്യസ്തമായ ഘടനയും ധർമവുമാണ് നിർദിഷ്ട ഉന്നതവിദ്യാഭ്യാസ കമീഷനുള്ളത്. കമീഷെൻറ ചെയർമാൻ, വൈസ്ചെയർമാൻ എന്നിവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 3.5 ൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ചെയർമാൻ, വൈസ്ചെയർമാൻ എന്നിവരെ കണ്ടെത്താനുള്ള സമിതിയുടെ ചെയർമാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് മറ്റൊരംഗം. ബാക്കിയുള്ള മൂന്നുപേർ കേന്ദ്രസർക്കാറിെൻറ നോമിനികളായിരിക്കും. കേന്ദ്രസർക്കാറിന് നേരിട്ടുനിയന്ത്രണമുള്ള ഒരു സമിതി ചെയർമാനെയും വൈസ്ചെയർമാനെയും തെരഞ്ഞെടുക്കുമ്പോൾ യോഗ്യത സ്വാഭാവികമായും അവർക്ക് കേന്ദ്രസർക്കാറിനോടുള്ള രാഷ്ട്രീയവിധേയത്വമായിരിക്കും. സർക്കാർ സർവിസിലുള്ളവരും തെരഞ്ഞെടുക്കപ്പെടാൻ തടസ്സമില്ലെന്നിരിക്കെ കേന്ദ്രഭരണകൂടത്തിെൻറ അജണ്ട സുഗമമായിത്തന്നെ നടപ്പാക്കാൻ കഴിയും. അധ്യാപകപ്രതിനിധികളുടെ എണ്ണം വെട്ടിക്കുറച്ച് വ്യവസായപ്രമുഖനെ ഉൾപ്പെടുത്തുകവഴി കേന്ദ്രസർക്കാറിെൻറ താൽപര്യം ഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തിലല്ല, മറിച്ച് കമ്പോളവത്കരണത്തിലാണ് എന്ന് വ്യക്തം.
ഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എന്തു തീരുമാനവും എടുക്കുന്നതിനുമുമ്പ് കമീഷൻ കേന്ദ്രത്തിെൻറ അനുമതി വാങ്ങണമെന്ന് ബിൽ നിഷ്കർഷിക്കുന്നു. മാത്രമല്ല, സെക്ഷൻ 24 അനുസരിച്ച് ഉന്നതവിദ്യാഭ്യാസ കമീഷനിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ചെയർമാനായി ഒരു ഉപദേശകസമിതി ഉണ്ടായിരിക്കും. ഈ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും കമീഷൻ പ്രവർത്തിക്കുക. രാജ്യത്തെ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന ഒരു മന്ത്രി അദ്ദേഹത്തിെൻറ തന്നെ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു കമീഷനിൽ ഉപദേശകകൗൺസിൽ ചെയർമാനായിരിക്കുമെന്നത് തികച്ചും വിരോധാഭാസം മാത്രമല്ല, കേട്ടുകേൾവിപോലുമില്ലാത്തതാണ്. എന്നാൽ, ഈ വ്യവസ്ഥ അബദ്ധത്തിൽ ഉണ്ടായ ഒന്നല്ല, ബോധപൂർവമായ തീരുമാനത്തിെൻറ ഭാഗമായി ഉൾച്ചേർത്തതാണ്. ഉന്നതവിദ്യാഭ്യാസത്തിെൻറ സ്വയംനിർണയാവകാശം ഇല്ലാതാക്കി സർവാധികാരങ്ങളും കേന്ദ്രഭരണകൂടത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഉന്നത വിദ്യാഭ്യാസ കമീഷെൻറ ചുമതലകൾ
കരട് ബില്ലിൽ വിവരിക്കുന്ന ഉന്നതവിദ്യാഭ്യാസകമീഷെൻറ ചുമതലകളൊക്കെയും വിദ്യാഭ്യാസത്തിെൻറ ഗുണമേന്മ മുൻനിർത്തിയാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ സർവകലാശാലകളിലെയും കോഴ്സുകൾക്ക് ഒരേ നിലവാരം നിശ്ചയിക്കുന്നത് പാർലമെൻറ് നിയമംവഴി രൂപവത്കരിച്ച സർവകലാശാലകളുടെ സ്വയം നിർണയാവകാശത്തിലുള്ള കടന്നുകയറ്റമാണ്.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മുഴുവൻ ഏകമാന സ്വഭാവമുള്ള അവസ്ഥയിലേക്കെത്തിക്കുന്നതിെൻറ ഭാഗമായി ഗുണനിലവാരത്തിെൻറ പേരിൽ അക്രഡിറ്റേഷൻ ഉറപ്പുവരുത്താൻ ഭരണകൂടം നിർബന്ധിക്കുന്നു. അക്രഡിറ്റേഷൻ വ്യവസ്ഥ രൂപപ്പെടുത്താനുള്ള ചുമതല ഉന്നതവിദ്യാഭ്യാസ കമീഷനാണ്. നിശ്ചിത സമയപരിധിക്കകം അക്രഡിറ്റേഷൻ നേടാത്ത ഒരു സ്ഥാപനത്തിനും മേലിൽ സർക്കാറിെൻറ സാമ്പത്തികസഹായം ലഭിക്കില്ലെന്ന് മാത്രമല്ല, അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവിടാൻ ഉന്നതവിദ്യാഭ്യാസ കമീഷന് കഴിയും.
ഉന്നത വിദ്യാഭ്യാസകമീഷൻ നിലവിൽ വരുന്നതോടെ രാജ്യത്ത് നിലവിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പുതിയ നിബന്ധനകൾ അനുസരിച്ചുമാത്രമേ കോഴ്സുകൾ നടത്താൻ കഴിയുകയുള്ളൂ. മാത്രമല്ല, ഇപ്പോൾ നിലവിലുള്ള സർവകലാശാലകൾക്ക് നിലവിലുള്ള ചട്ടപ്രകാരം മൂന്നു വർഷം മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. അതിനുശേഷം പുതിയ വിദ്യാഭ്യാസ കമീഷെൻറ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടിവരും. അല്ലാത്തപക്ഷം സ്ഥാപനം അടച്ചുപൂട്ടണം.
ചുരുക്കത്തിൽ, ഉന്നതവിദ്യാഭ്യാസ കമീഷനിലൂടെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അധികാരവും ഒരൊറ്റ ഏജൻസിവഴി കേന്ദ്രഭരണകൂടത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
(എ.കെ.ജി.സി.ടി മുൻ പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.