‘ഇവിടെ നിൻ വാക്കുകളുറങ്ങാതിരിക്കുന്നു’
text_fieldsകാൾ മാർക്സിെൻറ മൂലധനം (ദാസ് കാപിറ്റൽ) പ്രസിദ്ധീകരിച്ചിട്ട് ഇന്ന് 150 വർഷം പൂർത്തിയാകുന്നു. 1867 സെപ്റ്റംബർ 14നാണ് ഈ ഗ്രന്ഥം ആദ്യമായി പുറത്തിറങ്ങുന്നത്. തൊഴിലാളിവർഗത്തിെൻറ ബൈബിളായി മാറിയ ഈ ഗ്രന്ഥം മുതലാളിത്ത വ്യവസ്ഥിതിയുടെ അനിവാര്യമായ പതനത്തെ വിവരിക്കുന്നതോടൊപ്പം സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ആഗമനത്തിെൻറ സൂചനയും നൽകുന്നു. തുടക്കത്തിൽതന്നെ ആശയത്തെ സംബന്ധിച്ച് ധാരാളം സങ്കീർണതകൾ വിമർശകന്മാർ ചൂണ്ടിക്കാണിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഈ ഗ്രന്ഥം ഓരോ വർഷവും ലക്ഷക്കണക്കിന് കോപ്പികൾ (മൂന്നു വാള്യം, 2000ത്തിലേറെ പേജ്) വിറ്റഴിയുന്നു. അതിശയിപ്പിക്കുന്ന രീതിയിൽ മൂലധനത്തിെൻറ പ്രസക്തി 2008 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം വർധിക്കുകയാണുണ്ടായത്. മാർക്സിെൻറ പ്രവചനം നാൾക്കുനാൾ ശരിയായിവരുന്നത് ഇതിനെ എതിർക്കുന്നവരെപ്പോലും നിശ്ശബ്ദരാക്കി. ഓരോ സാമ്പത്തികമാന്ദ്യം വരുമ്പോഴും അതിെൻറ കാരണം കണ്ടെത്താൻ മൂലധനം വായിക്കുന്നവരാണ് മുതലാളിത്ത ധനശാസ്ത്രജ്ഞന്മാർപോലും. മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കുന്നതിനും അതിെൻറ സാമ്പത്തികചക്രം വിശകലനം ചെയ്യുന്നതിനും മാർക്സിെൻറ സഹായം കൂടാതെ മുന്നോട്ടുപോകാൻ കഴിയില്ല.
2008ലെ സാമ്പത്തികമാന്ദ്യം ആഗോളമാസകലം പിടിമുറുക്കിയപ്പോൾ കെയ്നീഷ്യൻ ചിന്തകൾക്ക് പിന്നിൽ പോകാതെ അതിനുള്ള കാരണം മാർക്സിയൻ ശാസ്ത്രത്തിലുണ്ടെന്ന് വിശദീകരിക്കുന്ന മാർക്സ് തന്നെയാണ് ശരിയെന്ന ആശയത്തിന് ആഗോളാടിസ്ഥാനത്തിൽ പ്രാധാന്യം കിട്ടി. മുതലാളിത്തത്തിെൻറ വളർച്ചയും വികാസവും പരിണാമവും കൃത്യമായി വിവരിക്കുന്ന മൂലധനം ഒരു മുതലാളിത്ത സാമ്പത്തികശാസ്ത്രം അതിെൻറ പരിണാമഘട്ടത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥ ജന്മനാ മാന്ദ്യവാഹകമാണെന്നും അതിനെ നശിപ്പിക്കാനുള്ള വിത്ത് അതിൽതന്നെ സ്വമേധയാ വളർന്നുവരുന്നു എന്നൊരു വൈരുധ്യവുമുണ്ട്. അനിവാര്യമായ പതനം മുതലാളിത്തത്തിന് സംഭാവന ചെയ്യുന്നത് മിച്ചലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത തൃഷ്ണയാണ്. മുതലാളിത്തത്തിെൻറ വികസനവും പരിണാമവും ഇത്ര ശാസ്ത്രീയമായി വിശകലനംചെയ്യുന്ന മറ്റൊരു ഗ്രന്ഥം ഉണ്ടായിട്ടില്ല. മൂലധനത്തിെൻറ സർവസ്വവും അധ്വാനംമാത്രമാണ്. അതിൽനിന്നാണ് മിച്ചമൂല്യത്തിന് രൂപംനൽകുന്നത്. യഥാർഥത്തിൽ തൊഴിലാളികൾക്ക് അവകാശപ്പെട്ട ഈ മിച്ചമൂല്യം തട്ടിയെടുക്കുമ്പോഴാണ് മുതലാളിത്ത സാമ്പത്തികവ്യവസ്ഥ എന്ന ചീട്ടുകൊട്ടാരം തകരാൻ തുടങ്ങുന്നത്. ഈ മിച്ചമൂല്യമാണ് വ്യവസായികൾ ഉൽപാദിപ്പിക്കുന്ന ഉൽപാദനത്തിന് മാർക്കറ്റ് ഉണ്ടാക്കുന്നത്. മിച്ചമൂല്യം നഷ്ടപ്പെടുന്നതോടുകൂടി ഈ കമ്പോളം നഷ്ടപ്പെടുകയും മുതലാളിത്തവ്യവസ്ഥ അതിെൻറ സ്വമേധയായുള്ള നാശത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ചുരുക്കത്തിൽ മിച്ചമൂല്യ നിരക്ക് വർധിപ്പിക്കാൻ നടക്കുന്ന ശ്രമമാണ് മുതലാളിത്തത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് മാർക്സ് വിവരിച്ചിട്ടുണ്ട്. ഇന്നേവരെ ഉണ്ടായ ഏതു സമരത്തിെൻറയും ചരിത്രം അധ്വാനത്തിെൻറ മിച്ചമൂല്യം തട്ടിയെടുക്കുന്നതിനെതിരായ സമരമായിരുന്നു. ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ ശാസ്ത്രങ്ങളും ചരിത്രത്തെ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. എന്നാൽ, മാർക്സ് ചരിത്രത്തെ തിരുത്തി. തൊഴിലാളിവർഗത്തിെൻറ പുതിയ ചരിത്രം സൃഷ്ടിക്കുവാനാണ് ശ്രമം നടത്തിയത്. ആഡം സ്മിത്ത് തുടങ്ങി റിക്കാർഡോയിൽ അവസാനിക്കുന്ന എല്ലാ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും മിച്ചമൂല്യം തട്ടിയെടുക്കുന്നതിനെ ശാസ്ത്രീയമായി സഹായിക്കുന്നതിനെ മാർക്സ് കണിശമായി വിമർശിച്ചു.
ജർമൻ തത്ത്വചിന്തകനായ ഹെഗലിെൻറ ആശയങ്ങളിൽ വിമർശനബുദ്ധിയോടെയാണെങ്കിലും മാർക്സ് ആകൃഷ്ടനായി. ഹെഗലിെൻറ (1770--1831) പുരോഗമനാശയങ്ങൾ അക്കാലത്ത് ലോകമാസകലം ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിെൻറ വൈരുധ്യാത്മക ഭൗതികവാദവും ലുഡ്വിഗ് ഫൊയർബാഹ് ഭൗതികവാദ സിദ്ധാന്തവും അക്കാലത്ത് യൂറോപ്പിലാകെ ജ്വലിച്ചുനിന്നിരുന്നു. എന്നാൽ, ഹെഗൽ അവതരിപ്പിച്ച വൈരുധ്യാത്മകത എന്ന ആശയത്തെ എല്ലാവരും ഇഷ്ടപ്പെട്ടു.
അക്കാലത്ത് മാർക്സ് കൂടുതലും ഹെഗലിയൻ ആശയത്തോട് വിമർശനബുദ്ധിയോടെ വ്യാഖ്യാനിക്കാനും പഠിക്കാനുമാണ് ശ്രമിച്ചത്. എന്നാൽ, പിന്നീട് ഹെഗലിയൻ ആശയത്തിെൻറ കടുത്ത വിമർശകനായി മാർക്സ്. ഹെഗലിെൻറ വൈരുധ്യാത്മകത ശാസ്ത്രീയാടിസ്ഥാനത്തിൽ ശരിയാണെന്നും പക്ഷേ, തലതിരിഞ്ഞിരിക്കുന്ന അതിനെ നേർക്കുനിർത്തേണ്ടതാണ് നമ്മുടെ കടമയെന്നും മാർക്സ് വിശ്വസിച്ചു. രണ്ടു സമൂഹങ്ങൾ തമ്മിലുള്ള വൈരുധ്യത്തിൽ രൂപംകൊള്ളുന്ന പുതിയ സമൂഹത്തിൽ പഴയതിെൻറ ചില അംശങ്ങളും പുതിയതും രൂപംകൊള്ളുന്നു. ഇങ്ങനെ സംഘർഷപൂർണമായി മുന്നോട്ടുപോകുന്ന സമൂഹത്തിലാണ് മാറ്റങ്ങളുണ്ടാകുന്നെതന്നു മാർക്സ് വിശ്വസിച്ചു. ഹെഗൽ ഈ സംഘർഷത്തെ വ്യാഖ്യാനിച്ചെങ്കിലും പുതുതായി രൂപംകൊള്ളുന്ന പുതിയ സമൂഹത്തിൽ പഴയതിെൻറ അംശത്തെ കാണാൻ കഴിഞ്ഞില്ല. ഈ വൈരുധ്യമാണ് വികസിച്ച് ആ വ്യവസ്ഥയുടെ സ്വയം നാശത്തിലേക്ക് നയിക്കുന്നത്. മാർക്സ് വളരെ പ്രശംസിച്ച ഒരു പുരാതന സമ്പദ്വ്യവസ്ഥയായിരുന്നു പ്രാകൃത കമ്യൂണിസം. എല്ലാവരും സമന്മാരും ഭൂമിയും സ്വത്തും തുല്യമായി ഉപയോഗിക്കുന്നതിന് അവകാശവുമുള്ള ഒരു പ്രാകൃതസമൂഹം കമ്യൂണുകളായിട്ടായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ, മിച്ചമൂല്യത്തിെൻറ പ്രാകൃതരൂപം ഇവിടെയും രൂപപ്പെട്ടതോടെ ആ വ്യവസ്ഥയുടെയും സ്വമേധയായുള്ള പതനത്തിന് ഇടവരുത്തിയെന്ന് മാർക്സ് വിവരിക്കുന്നു. മിച്ചമൂല്യത്തിെൻറ പ്രാകൃത സഞ്ചയനം പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥയിലും രൂപംകൊണ്ടിരുന്നുവെന്നു ചുരുക്കം. കാലാന്തരത്തിൽ ഇതിലും സംഘർഷം രൂപംകൊള്ളുകയും ക്രമേണ അടിമത്ത വ്യവസ്ഥ നിലവിൽവരുകയും ചെയ്തു.
മൂലധനം യഥാർഥത്തിൽ മുതലാളിത്ത വ്യവസ്ഥയിൽ രൂപംകൊള്ളുന്ന വൈവിധ്യങ്ങളെ വിവരിക്കുകയാണെങ്കിലും പ്രാകൃത കമ്യൂണിസത്തെയും ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിൽ രൂപംകൊള്ളുന്ന ആന്തരിക വൈരുധ്യങ്ങളും വിവരിക്കുന്നുണ്ട്. 20 വർഷത്തോളം മാർക്സ് പീഡനങ്ങളെ സഹിച്ചാണ് ഈ കൃതി പൂർത്തിയാക്കിയത്. താൻ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന ഇളയമകെൻറ മരണവും ശവം മറവുചെയ്യാൻ പണമില്ലാതെ റോഡിൽ ഇറങ്ങിനിൽക്കേണ്ടിവന്ന അവസ്ഥയും വിപ്ലവത്തിന് ശ്രമം നടത്തിയെന്ന പേരിൽ ഭരണകൂടങ്ങൾ നാടുകടത്തിയപ്പോഴും മാർക്സിെൻറ മുന്നിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തുള്ള തൊഴിലാളിവർഗത്തെ ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക. ഇതിന് അദ്ദേഹത്തെ സഹായിച്ചത് പാരിസിൽവെച്ച് പരിചയപ്പെട്ട ഫ്രെഡറിക് ഏംഗൽസ് ആണ്.
മാർക്സിെൻറ രചനകളിൽ ആകൃഷ്ടനായിരുന്ന ഏംഗൽസ് അദ്ദേഹത്തിെൻറ ജീവിതാവസാനംവരെ സാമ്പത്തികമായും മാർക്സിനെ സഹായിച്ചുകൊണ്ടിരുന്നു. ഏംഗൽസ് എഴുതിയ ‘ദ കണ്ടീഷൻസ് ഓഫ് വർക്കിങ് ക്ലാസ് ഇൻ ലണ്ടൻ’ എന്ന പുസ്തകം മാർക്സിനെ കാണിക്കുകയുണ്ടായി. താൻ വിഭാവനംചെയ്ത അതേ സമൂഹത്തെ തന്നെയാണ് ഏംഗൽസും സ്വപ്നംകാണുന്നത് എന്ന് മാർക്സിന് മനസ്സിലായി. വിവിധ സ്ഥലങ്ങളിൽനിന്ന് മാർക്സിനെ നാടുകടത്തിയപ്പോഴും ഏംഗൽസ് മാത്രമായിരുന്നു സഹായിക്കാനുണ്ടായിരുന്നത്.
മാർക്സ് അവസാനംവരെ ചെലവഴിച്ച ലണ്ടൻ ഇന്ന് ലോകത്തിെൻറ തന്നെ ഏറ്റവും പ്രാധാന്യമുള്ള മാർക്സിെൻറ സെമിത്തേരി നിൽക്കുന്ന രാജ്യമായി മാറി. മലയാളത്തിെൻറ മഹാകവി ഒ.എൻ.വി ലണ്ടനിലെ ഹൈഗേറ്റ്സ് സെമിത്തേരിയിൽ മാർക്സിെൻറ ശവകുടീരം സന്ദർശിച്ചു. അന്ന് അദ്ദേഹം ഇങ്ങനെ എഴുതി:- ‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുകളുറങ്ങാതിരിക്കുന്നു’. അതെ, യുഗപ്രഭാവനായ മാർക്സിെൻറ വാക്കുകൾ ഉത്തരാധുനികയുഗത്തിലും ലോകത്തെ ചിന്തിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.