മനുഷ്യാവകാശങ്ങൾക്കായി പോരാടുക
text_fields ഹൈദരാബാദിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നത് സാർവദേശീയ മനുഷ്യാവകാശ ദിനത്തിൽ ഓർമിക്കേണ്ടതാണ്.
നമ്മുടെ ക്രിമിനൽ നിയമ സംവിധാനത്തിലെ വിചാരണയിലെ നീണ്ട കാലവിളംബം ജനങ്ങളെ നിരാശരും നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തവരുമാക്കി മാറ്റി എന്നത് വസ്തുതയാണ്.
ഗുരുഗ്രാമിൽ എട്ടുവയസ്സുള്ള സ്കൂൾ വിദ്യാർഥിയെ കൊല ചെയ്ത സംഭവത്തിൽ സ്കൂളിലെ ബസ് കണ്ടക്ടറെ പൊലീസ് കുറ്റവാളിയാക്കി തെറ്റായി പരേഡ് ചെയ്യിപ്പിച്ചത് മറക്കാറായിട്ടില്ല.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞചെയ്ത പാർലമെൻറ് അംഗങ്ങളും മന്ത്രിമാരും പൊലീസിെൻറ ഈ കിരാത നടപടിയെ മുക്തകണ്ഠം അഭിനന്ദിക്കുന്നു എന്നതാണ് ഏറെ വിസ്മയിപ്പിക്കുന്നത്.
എല്ലാവർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ഉറപ്പുവരുത്തുമെന്നാണ് ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നത്.
ജീവെൻറയും വ്യക്തിസ്വാതന്ത്ര്യത്തിെൻറയും സംരക്ഷണം, നിയമവിരുദ്ധമായ അറസ്റ്റിനും തടങ്കലിനും എതിരായസംരക്ഷണം എന്നിവ ഭരണഘടന പൗരന് ഉറപ്പുനൽകുന്നുണ്ട്. നിയമം വഴി സ്ഥാപിച്ച നടപടിക്രമങ്ങളുടെ അല്ലാതെ ആരുടെയും ജീവനെയോ സ്വാതന്ത്ര്യത്തെയോ ഇല്ലാതാക്കാൻ പാടില്ലെന്നും ഭരണഘടന പറയുന്നു.
പൊലീസിനെയോ, പ്രോസിക്യൂഷനെയോ, ജുഡീഷ്യറിയെയോ മാത്രം ഇതിൽ പഴി പറഞ്ഞിട്ട് കാര്യമില്ല. കേസന്വേഷിക്കുന്ന പൊലീസിെൻറ എണ്ണവും വൈദഗ്ധ്യവും സാങ്കേതിക മികവും എല്ലാം കാരണങ്ങളായി എണ്ണി പറയേണ്ടിവരും. ജനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ പൊലീസ് നമുക്കുണ്ടോ എന്നതാണ് സുപ്രധാന പ്രശ്നം.
പൊലീസും ജനങ്ങളും തമ്മിെല അനുപാതം
ആഗോള മാനദണ്ഡത്തെക്കാൾ താഴെയാണ് ഇന്ത്യയിൽ പൊലീസും ജനങ്ങളും തമ്മിെല അനുപാതം. അനുവദിക്കപ്പെട്ട 23. 79 ലക്ഷം തസ്തികകളിൽ 5.28 ലക്ഷത്തിലധികം ഒഴിവുകളുണ്ട്. ചുരുക്കത്തിൽ, അഞ്ചിലൊന്നു തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ സംസ്ഥാനങ്ങൾ രണ്ടു ലക്ഷം കോടി ചെലവഴിച്ചുവെങ്കിലും ഇപ്പോഴും 0.5 ദശലക്ഷം പൊലീസുകാരുടെ കുറവുണ്ട്.
14,842 വി.ഐ.പികളെ സംരക്ഷിക്കാൻ 47,000 ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിലവിലുള്ള തസ്തികയും ഡ്യൂട്ടിയിലുള്ള പൊലീസുകാരും തമ്മിൽ ഏറ്റവും ഉയർന്ന അന്തരമാണുള്ളത്.
കേസുകളുടെ ബാഹുല്യം
1,66,882 ബലാത്സംഗ കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ തീരുമാനമാകാതെ കിടക്കുന്നത്. 30,000 കേസുകൾ ഹൈകോടതികളിലാണ്. ഇരകൾക്കു നീതി നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് രാഷ്ട്ര നേതാക്കൾ ആവർത്തിച്ചുപറയുമ്പോൾതന്നെയാണ് ഈ ദുരവസ്ഥ.
3.17 കോടി കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ ഉള്ളത്. 4.36 ലക്ഷം കേസുകൾ 20 വർഷംപഴക്കമുള്ളതാണ്. 19.34 ലക്ഷം കേസുകൾ 10 വർഷം പഴക്കവും 42.02 ലക്ഷം കേസുകൾ അഞ്ചുവർഷവും പഴക്കമുള്ളതാണ്. 59. 867 കേസുകൾ സുപ്രീംകോടതിയുടെ പരിഗണനക്കായ് കാത്തു കിടക്കുന്നു. 40. 90 ലക്ഷം കേസുകൾ വിവിധ ഹൈകോടതികളിലുണ്ട്. 3. 16 കോടി കേസുകൾ രാജ്യത്തെ കീഴ് കോടതികളിലും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു. 1,079 ജഡ്ജിമാരാണ് ഇന്ത്യയിലെ ഹൈകോടതികളിൽ ഉണ്ടാകേണ്ടത്. ഇപ്പോൾ 669 ജഡ്ജിമാർ മാത്രം. പത്തിൽ നാല് പദവികളും ഒഴിഞ്ഞുകിടക്കുന്നു.
സ്ത്രീസുരക്ഷ
സ്ത്രീസുരക്ഷക്കായി അനുവദിച്ച ഫണ്ടുകൾ ചെലവഴിക്കുന്നതിലും ഗുരുതര വീഴ്ചയാണ് സർക്കാറുകൾ വരുത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷം രൂപവത്കരിച്ച 1000 കോടിയുടെ ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് 2019 നവംബറിൽ പാർലമെൻറിൽ നൽകിയ മറുപടി പ്രകാരം അനുവദിച്ച 1672.21 കോടിയിൽ 146.98 കോടിയാണ് ഇതുവരെയും ചെലവഴിച്ചത്. മഹാരാഷ്ട്ര, മണിപ്പുർ, സിക്കിം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് നൽകിയ 178 കോടിയിൽ ഒന്നും ചെലവഴിച്ചിട്ടില്ല.
വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നവരെ അപൂർവങ്ങളിൽ അത്യപൂർവങ്ങളായ കുറ്റകൃത്യങ്ങൾ ചെയ്തതായി പരിഗണിച്ച് വധശിക്ഷതന്നെ നൽകേണ്ടതാണെന്നാണ് പ്രകാശ് കാണ്ടം കേസിൽ മാർകണ്ഡേയ കട്ജു അധ്യക്ഷനായ സുപ്രീം കോടതി െബഞ്ചിെൻറ നിരീക്ഷണം.
ജനങ്ങളുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കുന്ന ഭരണാധികാരികൾക്കെതിരെ അവകാശ സംരക്ഷണത്തിനായി നിയമവാഴ്ചയിൽ ഊന്നിനിന്ന് പോരാടാനാണ് ഈ മനുഷ്യാവകാശ ദിനം നമ്മെ ഓർമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.