Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്‌പെയിൻ ജയിച്ചു ഫിഫ തോറ്റു
cancel
camera_alt

ലോകകപ്പ് കിരീടം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചേർന്ന് സ്പെയിൻ ടീം ക്യാപ്റ്റൻ റോഡ്രിക്ക് സമ്മാനിച്ചപ്പോൾ 

2026ലെ ഫിഫ ലോകകപ്പ് കിരീടം ഏറ്റവും അർഹരായ ടീമിനുതന്നെ സ്വന്തമായിരിക്കുന്നു. ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ, ഈ ടൂർണമെന്റിൽ നിറഞ്ഞുനിന്ന സ്പാനിഷ് ടീം ക്ഷമയും സർഗാത്മകതയും കൈവിടാത്ത അച്ചടക്കവും കൊണ്ട് ആദ്യമേ തന്നെ കളിയാരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. ഒടുവിൽ എമിലിയാനോ മാർട്ടിനെസ് എന്ന അസാധാരണ ഗോൾകീപ്പറെ മറികടന്ന് എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ വിജയഗോൾ വിധി നിർണയിച്ചപ്പോൾ, ഫുട്ബാൾ ചരിത്രത്തിലെ രണ്ട് തലമുറകൾ തമ്മിലുള്ള ഹൃദയസ്പർശിയായ കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച് ലയണൽ മെസ്സി 19 കാരനായ ലാമിൻ യമാലിനെ നെഞ്ചോട് ചേർത്തു-ഈ ലോകകപ്പിനെ അടയാളപ്പെടുത്തേണ്ടത് ഇത്തരം നിമിഷങ്ങളായിരുന്നു. എന്നാൽ, അതിന് പകരം സംഘാടകരായ ഫിഫയെക്കുറിച്ചുള്ള അസ്വസ്ഥതപ്പെടുത്തുന്ന ചില നേരുകളും, അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അവർ നടപ്പിലാക്കുന്ന മാനദണ്ഡങ്ങളും തമ്മിലെ വലിയ അന്തരവുമാണ് ഈ ടൂർണമെന്റ് തുറന്നുകാട്ടിയത്.

ഫുട്ബാളിനെ ലോകത്തിന്റെ കളിയായി വിശേഷിപ്പിക്കാനാണ് ഫിഫക്ക് ഇഷ്ടം. നിഷ്പക്ഷത, ഉൾക്കൊള്ളൽ, സാർവത്രികത എന്നിവയുടെ ഭാഷയിലാണ് അവർ സംസാരിക്കാറുള്ളത്. യോഗ്യത നേടുന്ന ഓരോ രാജ്യത്തിനും ആഗോള ഫുട്ബാളിന്റെ ഏറ്റവും വലിയ വേദിയിൽ തുല്യ അവകാശമുണ്ടെന്നാണ് ഫിഫ വിളംബരം ചെയ്യുന്നത്. പക്ഷേ, 2026ലെ ലോകകപ്പ് വിരൽ ചൂണ്ടുന്നത് മറ്റൊന്നിനാണ്.

ഈ വൈരുധ്യം തിരിച്ചറിയാൻ ഇറാൻ ടീം അനുഭവിക്കേണ്ടിവന്ന വിവേചനം മാത്രം മതിയാവും. മറ്റേതൊരു ടീമിനെപ്പോലെയും ഇറാനും പൂർണ യോഗ്യതയോടെയാണ് ഈ ടൂർണമെന്റിൽ ഇടം നേടിയത്. എന്നിട്ടും, മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമായി, യു.എസ്. വിസ നിയന്ത്രണങ്ങൾ കാരണം അവർക്ക് കടുത്ത പ്രതിസന്ധികൾ നേരിട്ടു. ഇറാൻ സംഘത്തിന് മെക്സികോയിൽ ക്യാമ്പ് ചെയ്ത് മത്സരങ്ങൾക്കായി മാത്രം യുനൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. വിസ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ വലച്ചു; ഫുട്ബാൾ ലോകത്തിന്റേതാണെന്ന് ഫിഫ അവകാശപ്പെടുമ്പോഴും പലരുടെയും പങ്കാളിത്തം ഇല്ലാതാക്കാൻ ഇത് കാരണമായി.

അതിന്റെ പൂർണ ഉത്തരവാദിത്തം അമേരിക്കക്ക് മാത്രമല്ല. ഫിഫയാണ് ആതിഥേയരെ തിരഞ്ഞെടുത്തത്. കുടിയേറ്റ നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പങ്കാളിത്തത്തെ നേരിട്ട് ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ടൂർണമെന്റ് അനുവദിച്ചത്. ഒരു രാജ്യം യോഗ്യത നേടിക്കഴിഞ്ഞാൽ, എല്ലാ ടീമുകൾക്കും പരമാവധി തുല്യമായ സാഹചര്യങ്ങളിൽ മത്സരിക്കാൻ അവസരമൊരുക്കേണ്ട ബാധ്യത ഫിഫക്കുണ്ട്. എന്നാൽ അതിന് പകരം, ഫിഫ ഇത് മറ്റാരുടെയോ പ്രശ്നമെന്ന രീതിയിലാണ് കൈകാര്യം ചെയ്തത്.

യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിലക്കിനിർത്തിയിരിക്കുകയാണ്. അതേസമയം, ഗസ്സയിലെ വിനാശകരമായ സാഹചര്യങ്ങൾ നിലനിൽക്കെ കായികരംഗത്ത് ഉപരോധം ഏർപ്പെടുത്തണമെന്ന ശക്തമായ അന്താരാഷ്ട്ര ആവശ്യങ്ങൾ ഉയർന്നിട്ടും, ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടേയിരുന്നു. ഈ തീരുമാനങ്ങൾ ന്യായമാണോ അല്ലയോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ, അടിസ്ഥാന തത്ത്വം എല്ലാവർക്കും ഒരേപോലെയാണോ ബാധകമാക്കുന്നത് എന്നതാണ് ഇതിൽ ഉത്തരം ലഭിക്കേണ്ട ചോദ്യം.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിൽക്കുന്നത് അവർ എടുക്കുന്ന തീരുമാനങ്ങളിൽ മാത്രമല്ല, മറിച്ച് ആ തീരുമാനങ്ങൾ എത്രത്തോളം സുതാര്യമായും തുല്യമായും നടപ്പാക്കുന്നു എന്നതിലുമാണ്. സായുധ സംഘർഷങ്ങളോ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളോ ഒരു രാജ്യത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമാകുമെന്ന് ഫിഫ വിശ്വസിക്കുന്നുവെങ്കിൽ, സമാനമായ മാനദണ്ഡങ്ങൾ മറ്റൊരു രാജ്യത്തിന് എന്തുകൊണ്ട് ബാധകമാകുന്നില്ല എന്ന് വിശദീകരിക്കാൻ അവർ ബാധ്യസ്ഥരാണ്. കായികരംഗത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് അവർ കരുതുന്നതെങ്കിൽ, ആ തത്ത്വവും എല്ലായിടത്തും ഒരേപോലെ നടപ്പാക്കണം.

അന്താരാഷ്ട്ര സ്ഥാപനങ്ങൾ പലപ്പോഴും ശക്തരായ രാജ്യങ്ങൾക്ക് ഒരു മാനദണ്ഡവും മറ്റുള്ളവർക്ക് വേറൊരു മാനദണ്ഡവുമാണ് ബാധകമാക്കുന്നത് എന്ന ശക്തമായ വിശ്വാസം വികസ്വര രാജ്യങ്ങളിൽ വളർന്നുവരുന്നുണ്ട്. അന്താരാഷ്ട്ര നിയമം, മനുഷ്യാവകാശം, അല്ലെങ്കിൽ ആഗോള ഭരണം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഇന്ന് സർവസാധാരണമാണ്. ആ ധാരണ തിരുത്താൻ ഈ ലോകകപ്പിൽ ഫിഫ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അത് കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്തത്.

ടൂർണമെന്റിലുടനീളം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ രാഷ്ട്രീയ നേതാക്കളോടൊപ്പം, പ്രത്യേകിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു. പ്രമുഖ കായിക മേളകളിൽ ഭരണത്തലവന്മാർ പങ്കെടുക്കുന്നത് സ്വാഭാവികമാണ്, ആതിഥേയ സർക്കാറുകൾ അതിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കാറുമുണ്ട്. എന്നാൽ, ഫിഫയുടെ നേതൃത്വവും രാഷ്ട്രീയ അധികാരവും തമ്മിലുള്ള ഈ പ്രകടമായ അടുപ്പം, കായിക ഭരണവും രാഷ്ട്രീയ നാടകങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കാൻ ഈ സംഘടന തയാറായോ എന്ന ന്യായമായ ചോദ്യം ഉയർത്തുന്നു.

പല കാരണങ്ങൾ കൊണ്ടും ഇത് ഒരു മികച്ച ലോകകപ്പായിരുന്നു. സ്പെയിൻ അതിമനോഹരമായ ഫുട്ബാൾ കളിച്ചു. താൻ എന്തുകൊണ്ടാണ് എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നത് എന്ന് മെസ്സി വീണ്ടും ഓർമിപ്പിച്ചു. ഫുട്ബാളിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് യമാൽ തെളിയിച്ചു. ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കേണ്ടത് ഇവയെല്ലാമാണ്.

എന്നിരുന്നാലും, ഫിഫ ഈ ടൂർണമെന്റ് കഴിഞ്ഞ് മടങ്ങേണ്ടത് വേറിട്ട ചില ചിന്തകളോടെയായിരിക്കണം. സാർവത്രികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു ഭരണസമിതിക്ക്, സ്വന്തം മത്സരത്തിൽ തന്നെ ടീമുകൾക്ക് തുല്യ അവസരം നിഷേധിക്കുന്നത് എങ്ങനെ തുടരാനാകും എന്ന് അവർ സ്വയം ചോദിക്കണം. നിഷ്പക്ഷത എന്നാൽ എല്ലാ സംഘർഷങ്ങളിലും ഒരേ തത്ത്വം പ്രയോഗിക്കുക എന്നതാണോ അതോ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാതെ ഒഴിഞ്ഞുമാറുക എന്നതാണോ എന്ന് അവർ ചിന്തിക്കണം. കൂടാതെ, തങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മൂല്യങ്ങളിൽ ഇത്രയധികം ഇരട്ടത്താപ്പ് കാണിക്കുന്ന ഒരു സംഘടനക്ക്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദത്തിന്റെ ധാർമികാധികാരം തുടർന്നും അവകാശപ്പെടാൻ കഴിയുമോ എന്നും അവർ സ്വയം ചോദിക്കേണ്ടതുണ്ട്.

(കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമവിദഗ്ധനും അധ്യാപകനും അന്താരാഷ്ട്ര നിരീക്ഷകനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFAworld cupwonSpain
News Summary - Spain wins, FIFA loses
Next Story