Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎല്ലാം പരിഹരിച്ചു; ഇനി...

എല്ലാം പരിഹരിച്ചു; ഇനി മികച്ച ജയത്തിന് മുന്നോട്ട്

text_fields
bookmark_border
panakkad hyderali shihab thangal
cancel
രാഷ്ട്രീയചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും കേന്ദ്രസ്ഥാനമാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്. സന്ദർശകരുടെ ബഹളവും രാഷ്ട്രീയവും മതപരവുമായ വിവിധ ചർച്ചകൾക്കായി എത്തുന്നവരുടെ സാന്നിധ്യവും നിത്യകാഴ്ചയാണിവിടെ. തിരക്കുകളിൽ മുങ്ങിയ ഹൈദരലി തങ്ങൾ 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ, നിയമസഭ തെരഞ്ഞെടുപ്പിനെയും യു.ഡി.എഫിെൻറ സാധ്യതകളെയും കുറിച്ച് സംസാരിക്കുന്നു.

മുസ്ലിംലീഗ് ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. തരക്കേടില്ലാത്ത പട്ടികയായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ചിലയിടങ്ങളിൽനിന്ന് എതിർപ്പുകളുണ്ടായി?

എല്ലാവരെയും പരിഗണിച്ചും പരാതിക്കിടയില്ലാത്ത രീതിയിലുമാണ് ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയത്. എന്നിട്ടും ചിലയിടങ്ങളിൽനിന്ന് പരാതികളുയർന്നു. അത് പെട്ടെന്നുണ്ടായ വികാരപ്രകടനങ്ങളായിരുന്നു. പെട്ടെന്നുതന്നെ എല്ലായിടത്തെയും പ്രശ്നങ്ങൾ പരിഹരിച്ചു. യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകി. കോഴിക്കോട് വനിത സ്ഥാനാർഥിയും മത്സരിക്കുന്നു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലായിടത്തും വലിയ ആവേശമാണ്. യു.ഡി.എഫ് മികച്ച വിജയം നേടും.

തിരൂരങ്ങാടിയിൽ കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയതാണ് ഏറ്റവും വലിയ എതിർപ്പിനിടയാക്കിയത്. എന്തുകൊണ്ടാണ് മജീദിെൻറ സ്ഥാനാർഥിത്വത്തിൽ പരാതിയുണ്ടായത്? പ്രതിഷേധത്തിൽനിന്ന് മുതലെടുക്കാൻ, ഇടതുപക്ഷം പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി മുമ്പ് മത്സരിച്ചയാളെ കളത്തിലിറക്കി. മജീദിെൻറ വിജയസാധ്യതയെ ഇത് ബാധിക്കുമോ?

മുതിർന്ന നേതാവാണ് കെ.പി.എ. മജീദ്. അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടാവേണ്ട കാരണമൊന്നും ഉണ്ടായിരുന്നില്ല. പി.എം.എ. സലാം സ്ഥാനാർഥിയാവുമെന്ന് ചിലർ പ്രതീക്ഷിച്ചു. അതുണ്ടാവാതെ പോയപ്പോഴുണ്ടായ വികാരപ്രകടനമായിരിക്കാം പ്രതിഷേധങ്ങളുെട കാരണം. പ്രാദേശികമായി എതിർപ്പുകളുണ്ടായപ്പോഴാണ് മാറിനിന്ന നിയാസ് വീണ്ടും സ്ഥാനാർഥിയാവുന്നത്. എന്നാൽ, അതൊന്നും വിലപ്പോവില്ല. ഇപ്പോൾ അവിടെ പ്രശ്നങ്ങളൊന്നുമില്ല. വലിയ ഭൂരിപക്ഷത്തിൽ മജീദ് ജയിക്കും.

എന്തുകൊണ്ടാണ് മജീദിനെതിരെ എതിർപ്പുയർന്നത്? അദ്ദേഹം മുജാഹിദ് ആശയക്കാരനാണ് എന്നതാണോ കാരണം?

മജീദിനെതിരെ എതിർപ്പുയരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ചിലപ്പോൾ തെറ്റിദ്ധാരണയാവാം. പ്രാർഥിച്ചപ്പോൾ കൈയുയർത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് മുമ്പ് അദ്ദേഹത്തിനെതിരെ ചിലർ പ്രചരിപ്പിച്ചത്. ലീഗ് പരിപാടികളിൽ സ്ഥിരമായി പ്രാർഥനകളിൽ പങ്കെടുക്കുന്നതും ചിലപ്പോൾ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. മുസ്ലിം ലീഗിൽ വിവിധ മതസംഘടനകളിലുള്ളവരുണ്ട്. മുജാഹിദ് ആശയക്കാരും സുന്നികളുമുണ്ട്. പാർട്ടിയിലുള്ള മറ്റ് മുജാഹിദുകാരുടെ അത്ര മുജാഹിദ് പോലുമല്ല മജീദ്. അദ്ദേഹം സുന്നി പള്ളിയുടെ ഭാരവാഹി കൂടിയാണ് (ചിരിക്കുന്നു).

പി.എം.എ. സലാമിനെ പൊടുന്നനെ ജനറൽ സെക്രട്ടറിയാക്കിയതിൽ സംസ്ഥാന കമ്മിറ്റിയിലെ ചിലർക്ക് മുറുമുറുപ്പുള്ളതായി വാർത്തകൾ വന്നിരുന്നു?

അത്തരം പ്രശ്നങ്ങളൊന്നുമില്ല. ജനറൽ സെക്രട്ടറിയായ ശേഷം എല്ലായിടത്തും പരിപാടികളിൽ ഓടിനടന്ന് അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കളമശ്ശേരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും മുന്നിൽനിന്നു. പാർട്ടി ഒന്നിച്ചുതന്നെ മുന്നോട്ട് പോകും.

കളമശ്ശേരിയിൽ അഹമ്മദ് കബീറിെൻറ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായല്ലോ?

അവിടെയും പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നു. അഹമ്മദ് കബീർ ഉൾെപ്പടെയുള്ള നേതാക്കളുമായി സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു.

വനിത സ്ഥാനാർഥിയെ ചൊല്ലി ലീഗ് നിരന്തരം പഴി കേൾക്കാറുണ്ട്. സമ്മർദം കൊണ്ടാണോ ഇത്തവണ വനിതക്ക് സീറ്റ് നൽകിയത്?

ആകെ 24 സീറ്റിലാണ് ലീഗ് മത്സരിക്കാറുള്ളത്. ഇത്തവണ 27 സീറ്റിലായി. അതിൽ ഒരു വനിത മത്സരിക്കുന്നുമുണ്ട്. കോഴിക്കോട്ടുകാരിയായ നൂർബിനയാണ് അവിടെ സ്ഥാനാർഥി. അവർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ലീഗ് വനിതകൾക്ക് സീറ്റു കൊടുക്കുന്നില്ലെന്ന് പറയുന്നവർ മറ്റു പാർട്ടികളിലെ സ്ത്രീ അനുപാതം കൂടി നോക്കട്ടെ.

വിജയപ്രതീക്ഷ എത്രത്തോളമാണ്? ലീഗ് നഗരസഭ ചെയർമാനായിരുന്നയാൾ പെരിന്തൽമണ്ണയിൽ ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നത് വിജയത്തെ ബാധിക്കുമോ?

എല്ലാ സീറ്റുകളിലും വിജയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ നഷ്ടമായ താനൂർ ഇത്തവണ തിരിച്ചുപിടിക്കും. പി.കെ. ഫിറോസിെൻറ നേതൃത്വത്തിൽ യുവാക്കൾ ശക്തമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പെരിന്തൽമണ്ണയിലും യുവാവായ നജീബ് കാന്തപുരമാണ് സ്ഥാനാർഥി. മണ്ഡലത്തിലുണ്ടായ ചെറിയ ചില അസ്വാരസ്യങ്ങൾ പരിഹരിച്ചു. അവിടെ നിന്നുള്ള പ്രമുഖരുമായി നേരിട്ട് സംസാരിക്കാനും ആലോചനയുണ്ട്. സി.പി.എം നേതാക്കളുള്ള മണ്ഡലത്തിൽ ലീഗുകാരനായിരുന്നയാളെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മുകാർക്ക് തന്നെ അമർഷമുണ്ടാവും. അതും വോട്ടായി മാറും. കൂത്തുപറമ്പിൽ പൊട്ടങ്കണ്ടി അബ്ദുല്ല മികച്ച പ്രതീക്ഷയിലാണ്. പേരാമ്പ്രയിൽ സി.എച്ച്. ഇബ്രാഹീംകുട്ടിയും ജനകീയനാണ്. എല്ലാ വിഭാഗക്കാർക്കും ഇടം നൽകിയ പട്ടികയാണ് ലീഗിേൻറത്. കുറുക്കോളി മൊയ്തീനും പി. ഉബൈദുല്ലയുമടക്കമുള്ളവർ സാധാരണക്കാരുെട പ്രതിനിധികളാണ്. എല്ലായിടത്തും മുസ്ലിം ലീഗിന് മികച്ച വിജയപ്രതീക്ഷയുണ്ട്.

മുസ്ലിം രാഷ്ട്രീയത്തിെൻറ കേന്ദ്രബിന്ദുവായി ലീഗ് വീണ്ടും മാറിയിട്ടുണ്ടോ?

എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ് ലീഗിനുള്ളത്. മുസ്ലിം രാഷ്ട്രീയവും സാമുദായിക വിഷയങ്ങളും ഒന്നിച്ചുനിന്ന് കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാവരുടെയും പിന്തുണയും അതിനാവശ്യമാണ്. യു.ഡി.എഫ് അധികാരത്തിൽ വരേണ്ട നിർണായക തെരഞ്ഞെടുപ്പാണിത്. അതിന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.

പ്രചാരണങ്ങളിൽ സജീവമായി ഉണ്ടാവുമോ?

കാൽമുട്ട് വേദനയുമായി ബന്ധപ്പെട്ട ചികിത്സ തുടരുന്നതിനാൽ സജീവമായ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ചെന്നൈയിലാണ് ചികിത്സ. പടികൾ കയറാൻ പ്രയാസമുണ്ട്. പ്രമേഹം നിയന്ത്രണവിധേയമാണ്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. സാധ്യമാവുന്ന പരിപാടികളിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali Thangalmuslim league
News Summary - every problems were solved; Now on to the best win said panakkad hyderali shihab thangal
Next Story