Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമറ്റന്നാളത്തെ...

മറ്റന്നാളത്തെ ലാസ്റ്റ് ബസ്

text_fields
bookmark_border
മറ്റന്നാളത്തെ ലാസ്റ്റ് ബസ്
cancel

വോട്ടുയന്ത്രത്തെത്തന്നെ അവിശ്വസിക്കുന്നകാലത്ത് എക്സിറ്റ് പോൾ ഫലങ്ങൾ കണ്ണുംപൂട്ടി വിഴുങ്ങാൻ പറ്റില്ല. അ ത്തരം സർവേയൊക്കെ മറുകണ്ടംപാഞ്ഞ മുൻകാല അനുഭവങ്ങളും പലതാണ്. ജയിക്കുമെന്ന് പറയുന്ന പാർട്ടിക്ക് ആഹ്ലാദവും തോൽ ക്കുന്നവർക്ക് നെഞ്ചിടിപ്പും കണ്ടു നിൽക്കുന്നവർക്ക് പലവിധ സംശയങ്ങളും വർധിപ്പിക്കുന്ന കുറെ മണിക്കൂറുകളാണ് എക ്സിറ്റ് പോൾ സമ്മാനിക്കുന്നത്. യു.പിയിൽ കഴിഞ്ഞ വർഷം ബി.ജെപി ഭരണം പിടിച്ചതോ അതിനേറെ മുമ്പ് ഡൽഹിയിൽ ആം ആദ്മി പാർ ട്ടി തൂത്തുവാരിയതോ എക്സിറ്റ്പോൾ പ്രവചനക്കാർ പറഞ്ഞതിനുനേരെ വിരുദ്ധമായിരുന്നു. വോെട്ടണ്ണുന്ന മണിക്കൂറുകള ിലെ നിരീക്ഷണം പോലും ഒടുവിൽ വിഴുങ്ങേണ്ടിവന്ന പ്രഗല്ഭരുമുണ്ട്. അതുകൊണ്ട്, ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച് ച് ചില മുൻവിചാരങ്ങൾ ഇൗ മണിക്കൂറുകളിൽ നൽകാൻ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫല പ്രവചനങ്ങൾ സഹായിക്കുന്നുവെ ന്നു കണ്ടാൽ മതി. വോെട്ടണ്ണുന്ന ചൊവ്വാഴ്ച ഉച്ചയാവുേമ്പാൾ യഥാർഥ വിവരമറിയാം. വോട്ടുയന്ത്രത്തെ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും വോ
ട്ടു യന്ത്രം പെരുവഴിയിൽ കണ്ടവരും സ്വന്തം പേര് വോട്ടർപട്ടികയിൽ കാണാതെപോയവരുമെല്ലാം ആ ഫലം ഏറ്റുവാങ്ങിയേതീരൂ.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രവചനങ്ങളെല്ലാം പക്ഷേ, ഒരു കാര്യം വിളിച്ചുപറയുന്നുണ്ട്. ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണു ചോ
രുന്നു. 15 വർഷത്തെ ഭരണത്തുടർച്ചക്കൊടുവിൽ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഭരണവിരുദ്ധവികാരം കലശലാണ്. ഭരണം കൈവിട്ടുപോകാം, കിട്ടിയാൽ മഹാഭാഗ്യം എന്നതാണ് സ്ഥിതി. രാജസ്ഥാനിലാകെട്ട, പതിവുപോലെ അഞ്ചുവർഷം കൊണ്ടു തന്നെ വസുന്ധര രാെജ ജനങ്ങളുടെ അപ്രീതി ഇത്തരത്തിൽ സമ്പാദിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭ^ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും തൂത്തുവാരിയെടുത്ത ബി.ജെ.പി, ഇതിൽ എവിടെയൊക്കെ ജയിച്ചാലും കഴിഞ്ഞ തവണത്തെ സീറ്റെണ്ണം പിടിക്കില്ല. എവിടെയൊക്കെ ജയിച്ചാലും ഭരണനേട്ടം കൊണ്ടല്ല, വിഭാഗീയതയുടെ വിത്തുകൾ വീണ്ടും വിതച്ചു നേടിയ വിജയമാണത്. ഭരണവിരുദ്ധ വികാരം തട്ടിത്തെറിപ്പിക്കുമായിരുന്ന സീറ്റുകളിൽ പലതും നിലനിർത്തുന്നത് ഇൗ വർഗീയ രാഷ്്ട്രീയം കൊണ്ടാണ്; വികസന മഹത്ത്വം കൊണ്ടല്ല. പാർട്ടിയും ഭരണവും ജനങ്ങളിൽ നിന്ന് കൂടുതൽ അകന്നുപോയിരിക്കുന്നു. മോദി എവിടെയും തരംഗവുമല്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയുടെയും മോദിയുടെയും കാലിൻചുവട്ടിലെ മണ്ണൊലിക്കുന്നുവെന്ന് കാണേണ്ടത്.

കോൺഗ്രസിനാകെട്ട, ഏറെ നിർണായകമാണ് ഇൗ തെരഞ്ഞെടുപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലേക്കുള്ള ലാസ്റ്റ് ബസാണിത്. അഞ്ചു സംസ്ഥാനങ്ങളിൽ രണ്ടിടത്തെങ്കിലും ജയിക്കാൻകഴിഞ്ഞാൽ ജനങ്ങൾക്കുമാത്രമല്ല സഖ്യകക്ഷികളാകുമെന്ന് കരുതാവുന്നവർക്കിടയിലും, കോൺഗ്രസിനോടും അതിെൻറ നേതൃത്വത്തോടുമുള്ള വിശ്വാസം വർധിക്കും. പാർട്ടി അണികളിൽ ആവേശമുണ്ടാക്കും. വിസ്തൃത സംസ്ഥാനങ്ങളിൽ ഒരിടത്തെങ്കിലും ജയിച്ചാൽ പറഞ്ഞുനിൽക്കാം. ഒന്നിലും ജയിക്കാൻ സാധിച്ചില്ലെങ്കിൽ കട്ടയും പടവും മടക്കേണ്ട സ്ഥിതിയാകും. ബി.ജെ.പിയെ കോൺഗ്രസ് നേർക്കുനേർ നേരിട്ട സംസ്ഥാനങ്ങളാണ് ഇതിൽ മൂന്നും. ബി.ജെ.പിയുടെ ജനപിന്തുണ കുറഞ്ഞതിനൊത്ത് മുന്നേറാൻ കോൺഗ്രസിനു പക്ഷേ, കഴിഞ്ഞിട്ടില്ലെന്നാണ് പ്രവണതകൾ വ്യക്തമാക്കുന്നത്. ഛത്തിസ്ഗഢിൽ നേതൃദാരിദ്ര്യം നേരിടുന്നുണ്ടെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേതാവാകാൻ കോൺഗ്രസിൽ മത്സരംതന്നെയാണ് നടക്കുന്നത്. പക്ഷേ, താഴെത്തട്ടിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ പാകത്തിൽ പാർട്ടി സംവിധാനമില്ല. അഥവാ, പാർട്ടി സംവിധാനം അത്തരത്തിൽ ഉണർന്നിട്ടില്ല. മിസോറമിൽ അധികാരം നിലനിർത്താമെന്ന് കോ
ൺഗ്രസ് പ്രതീക്ഷിക്കേണ്ട.

തെലങ്കാനയിൽ ടി.ഡി.പിയോടു കൂട്ടുകൂടിയെങ്കിലും ചന്ദ്രശേഖര റാവുവിനെ താഴെയിറക്കാമെന്ന പ്രതീക്ഷയും വേണ്ട. രണ്ടിടത്തും ബി.ജെ.പിയും വല്ലാതൊ
ന്നും പ്രതീക്ഷിക്കേണ്ട. അതേസമയം, ഭാവിയിൽ മിസോ ദേശീയ മുന്നണിെയയും ടി.ആർ.എസിനെയും വളച്ചെടുക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞേക്കാം. അത്തരത്തിലാണ് സാഹചര്യങ്ങൾ രൂപപ്പെട്ടുനിൽക്കുന്നത്.കൃഷിയും സാമ്പത്തികസ്ഥിതിയും യുവതയുടെ ഭാവിയും കൂമ്പടഞ്ഞുനിൽക്കുന്ന സാഹചര്യങ്ങളെ കാവിപ്പുതപ്പുകൊണ്ട് എത്രത്തോളം മറയ്ക്കാൻ ബി.ജെ.പിക്കു സാധിക്കുന്നുവെന്ന്, ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലായിക്കാണുന്ന ഇൗ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കും. യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ അസാധാരണ വിജയത്തിെൻറ അന്തരീക്ഷം വിട്ട് ബി.ജെ.പിയുടെ സാധ്യതകൾ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കലങ്ങിപ്പോയിട്ടുണ്ട്. അത് ശരിപ്പെടുത്താൻ അടവുകളുടെ പതിവുപ്രയോഗങ്ങൾ പുതിയ രൂപത്തിൽ അഞ്ചിടത്തും ബി.ജെ.പി പ്രയോഗിച്ചിട്ടുണ്ട്. മോദിത്തിരയില്ലാത്ത തെരഞ്ഞെടുപ്പിൽ അത് എത്രത്തോളം ഫലപ്രദമാകുന്നുവെന്നാണ് കണ്ടറിയേണ്ടത്.

പരാജയപ്പെടുമെന്ന മുൻകൂർ ഭീതി എതിരാളികൾക്കിടയിയിൽ സൃഷ്ടിക്കാൻ നാലു വർഷത്തിനിടയിൽ മോദി^അമിത്ഷാമാർക്ക് കഴിഞ്ഞിട്ടുണ്ട്. താഴെത്തട്ടിലെ സൂക്ഷ്മതല തെരഞ്ഞെടുപ്പ് മാനേജ്മെൻറ് വൈദഗ്ധ്യം അവർക്ക് വളരെക്കൂടുതലുമാണ്. കാൽനൂറ്റാണ്ടായി മാറിമാറി ഭരിക്കുന്ന ചരിത്രമുള്ള രാജസ്ഥാനിൽപോലും അവസാന നിമിഷം ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നുവെന്ന പ്രതീതി ഉണ്ടായത് ബി.ജെ.പിയുടെ തന്ത്രങ്ങളുടെയും കോൺഗ്രസിെൻറ പകപ്പിെൻറയും ബാക്കിയാണ്. ബി.ജെ.പി ജയിച്ചേക്കാമെന്ന പ്രതീതി അവസാന നിമിഷംവരെ ഉണ്ടാക്കി വെക്കുന്നത് അവരുടെ തന്ത്രത്തിെൻറ മിടുക്കാണ്. ബൂത്തുതല നിർവഹണവും ആശയവിനിമയ സംവിധാനങ്ങളുമൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും താഴെത്തട്ടിലെ സൂക്ഷ്മതല തെരഞ്ഞെടുപ്പ്

മാനേജ്െമൻറിനോട് കിടപിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. രാഹുൽ ഗാന്ധി ഉൗർജസ്വലനായ പ്രചാരകനായി മാറിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരികതലം പ്രസംഗ വേദികളിൽ അദ്ദേഹത്തിനില്ല. നേതാക്കൾ ഒരുപാടുള്ള കോൺഗ്രസിന് വേണ്ടത്ര കാലാൾപ്പടയില്ല. പാർട്ടി സംവിധാനം ചിട്ടയായും കരുത്തോടെയുമാണ് നീങ്ങുന്നെതന്ന തെറ്റിദ്ധാരണ കോൺഗ്രസുകാർക്കുപോലും ഉണ്ടാകാൻ ഇടയില്ല. ഇതിനെല്ലാമിടയിൽ ഇതുവരെ നേർക്കുനേർ മത്സരം നടന്ന ഒാരോയിടത്തും കോൺഗ്രസ് ബി.ജെ.പിയോട് തോറ്റുപോവുകയാണ് ചെയ്തത്. രാജസ്ഥാനിലും മധ്യപ്രദേശിലും ആ സ്ഥിതി കോൺഗ്രസ് മാറ്റിയെടുത്താൽ, ദേശീയതലത്തിൽതന്നെ ചിന്താഗതികൾ മാറും. അതുകൊണ്ടുതന്നെ, കോൺഗ്രസിെൻറ ലോക്സഭയിലെ അംഗബലം 44ലേക്ക് ചുരുക്കിക്കളഞ്ഞ 2014ലെ തെരഞ്ഞെടുപ്പിനുശേഷം ഇത്രയേറെ പ്രതീക്ഷയോടെ വോെട്ടണ്ണൽ ദിനത്തിലേക്ക് കോൺഗ്രസ് ആകാംക്ഷപൂർവം നോക്കിയ ഘട്ടമില്ല.

സെമിഫൈനൽ ഫലം കോൺഗ്രസിനോടു മാത്രമല്ല, ബി.ജെ.പിയോടുള്ള പ്രാദേശിക കക്ഷികളുടെ ചിന്താഗതിയെ സ്വാധീനിക്കും. അതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ആത്മവിശ്വാസത്തെയും സ്വാധീനിക്കും. പ്രതിപക്ഷസഖ്യത്തിെൻറ മുഖം രൂപപ്പെടുത്തുന്നത് ചൊവ്വാഴ്ചത്തെ ഫലമായിരിക്കും. ഒപ്പംകൂടാൻ സാധ്യതയുള്ള കക്ഷികളുമായി കോൺഗ്രസിനുള്ള വിലപേശൽശേഷി വർധിക്കും. യു.പിയിൽ മായാവതിയും അഖിലേഷ് യാദവുമായുള്ള സഖ്യം അനിശ്ചിതത്വത്തിൽ നിൽക്കുന്ന ഇന്നത്തെസ്ഥിതി പ്രതിപക്ഷ മഹാസഖ്യത്തിെൻറ ഉൗർജം ചോർത്തിക്കളയുന്നുണ്ട്. കോൺഗ്രസുമായി സഹകരിക്കാൻ പ്രാദേശിക കക്ഷികൾ ഉത്സാഹമൊന്നും കാണിക്കുന്നില്ല. കോൺഗ്രസ് ചൊവ്വാഴ്ച നേട്ടമുണ്ടാക്കുന്നുവെങ്കിൽ, കോൺഗ്രസുമായി സഹകരണ സാധ്യതകൾ വർധിക്കുകയും മറിച്ചാണെങ്കിൽ ബി.ജെ.പിയോടുള്ള മമത വർധിക്കുകയും ചെയ്യാം. ഇതിനെല്ലാമിടയിൽ രണ്ടു ചോദ്യങ്ങൾ കൂടിയുണ്ട്: കോൺഗ്രസ് നേടുന്ന ഏതൊരു ജയവും ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള അമിതവിശ്വാസമായി പരിണമിക്കുമോ? ബി.ജെ.പി നേരിടുന്ന ഏതൊരു തോൽവിയും ലോക്സഭ തെരഞ്ഞെടുപ്പുവരെയുള്ള മാസങ്ങളിൽ സാമൂഹിക അസ്വസ്ഥതകളും അസഹിഷ്ണുതയും വർധിപ്പിക്കാൻ ഇടവരുത്തുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:five statesmalayalam newsOPNIONElection results
News Summary - Election results-Opnion
Next Story